ട്രംപ് ചൈനയിലേക്ക്; മഞ്ഞുരുകുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഫോണിൽ സംസാരിച്ചശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. താനും ചൈനീസ് പ്രസിഡന്റും തമ്മിൽ ഉണ്ടായത് "നല്ല ചർച്ച'യായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
വൈറ്റ് ഹൗസിന്റെ അഭ്യർഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചതെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
സിഖ്, മുസ്ലിം വിശ്വാസികളെ ഭീഷണിപ്പെടുത്തി; ഇന്ത്യന്‍ വംശജന് യുഎസിൽ തടവ്
ടെക്സസ്: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ. സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ.
വടക്കന്‍ ടെക്സസില്‍ താമസിക്കുന്ന ഭൂഷണ് അതാലെയെയാണ്(49) കോടതി ശിക്ഷിച്ചത്. സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
സിഖ്, മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെ താന്‍ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും ഇവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ് ഭീഷണിപ്പെടുത്തി.
മുസ്ലിംങ്ങൾ ഇന്ത്യയെ നശിപ്പിച്ചതിനാലാണു തനിക്ക് അവരോടു വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
മസ്കുമായുള്ള ബന്ധം നല്ലരീതിയിൽ പോകുമെന്ന് കരുതുന്നില്ല: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച ഓവൽ ഓഫീസിൽവച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്ക് കഴിഞ്ഞദിവസം പറഞ്ഞത്.
മസ്കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു. -ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്ക് രാജിവെച്ചത്. ട്രംപുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് മസ്കിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് തോറ്റേനെയെന്ന് അദ്ദേഹത്തിന്റെ പരാമർശത്തോട് വ്യാഴാഴ്ച മസ്ക് പ്രതികരിച്ചു. കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ് - മസ്ക് എക്സിൽ കുറിച്ചു.
ട്രംപും മസ്കും പരസ്യമായി കൊമ്പുകോർത്തതിനുപിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാർ നിർമാണകമ്പനിയായ ടെസ്ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു.
വൈദ്യുതവാഹനങ്ങൾക്കുള്ള സബ്സിഡി നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്ന ട്രംപിന്റെ പുതിയ ആരോപണം തെറ്റാണെന്ന് മസ്ക് പറഞ്ഞു.
ഗ്രീൻ കാർഡിനായി വ്യാജ വിവാഹം: ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി, സെപ്റ്റംബറിൽ ശിക്ഷ വിധിക്കും
വെസ്റ്റ് വെർജീനിയ: അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കുന്നതായി വ്യാജ വിവാഹം നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന കുറ്റംസമ്മതിച്ചു. 29 വയസുകാരനായ ആകാശ് വെസ്റ്റ് വെർജീനിയയിൽ നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്നു.
സെപ്റ്റംബർ 26ന് മക്വാനയ്ക്ക് കോടതി ശിക്ഷ വിധിക്കും. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. 2019 നവംബറിലാണ് ആകാശ് ജെ1 വീസയിൽ അമേരിക്കയിലെത്തുന്നത്.
എന്നാൽ 2020ൽ ഈ വീസയുടെ കാലാവധി കഴിഞ്ഞു. അതിനുശേഷവും ഇയാൾ നിയമവിരുദ്ധമായി അമേരിക്കയിൽ തുടർന്നു. 2021 ഓഗസ്റ്റിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടി അമേരിക്കൻ പൗരത്വമുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് ആകാശ് നീക്കം നടത്തി.
10,000 ഡോളർ സ്ത്രീക്ക് നൽകിയ ആകാശ് 2021 സെപ്റ്റംബർ മൂന്നിന് യുവതിയുമായുള്ള വ്യാജ വിവാഹം നടത്തി. ഈ വിവാഹം യഥാർത്ഥമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ആകാശ് വ്യാജ വാടക കരാർ ഉണ്ടാക്കുകയും ഭാര്യയുടെ പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേർക്കുകയും ചെയ്തു.
വാടക കരാറിലെ പ്രോപ്പർട്ടി മാനേജരുടെ ഒപ്പും പേരും അനുമതിയില്ലാതെ വ്യാജമായി നിർമിച്ചതായും ഇയാൾ സമ്മതിച്ചു. വ്യാജ വിവാഹ പദ്ധതി പരാജയപ്പെട്ടതോടെ, യുഎസ് പൗരയായ ഭാര്യ തന്നെ പീഡിപ്പിച്ചുവെന്ന് ആകാശ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
എന്നാൽ രാജ്യത്ത് തുടരാനും ഗ്രീൻ കാർഡ് നേടാനുമുള്ള സാധ്യത വർധിപ്പിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെയൊരു നുണ പറഞ്ഞതെന്നും ഇയാൾ പിന്നീട് സമ്മതിക്കുകയായിരുന്നു.
മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന്(ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു
നോർത്ത് ഈസ്റ്റ് റീജൺ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർഥന യോഗത്തിൽ റവ. ജെയിംസ് കെ ജോൺ (വികാർ, ഇമ്മാനുവൽ എംടിസി ലുബ്ബോക്ക് & സാൻ അന്റോണിയോ എംടി സഭ, ടെക്സസ്) മുഖ്യസന്ദേശം നൽകും.
റവ. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കും. സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer. തിങ്കളാഴ്ച സമയം: രാത്രി എട്ടിന് (ഇഎസ്ടി)
കൂടുതൽവിവരങ്ങൾക്ക്: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്).
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഓസ്റ്റിനില്‍
ഓസ്റ്റിന്‍: സേവ്യര്‍ ഖാന് വട്ടായിലച്ചന് നേതൃത്വം കൊടുക്കുന്ന ഓസ്റ്റിന്‍, ടെക്സസില്‍ പ്രവര്‍ത്തിക്കുന്ന പിഡിഎം ധ്യാന കേന്ദ്രത്തില്‍ എല്ലാമാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്.
ഈമാസം ജൂണ്‍ 27 മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കലാണ്. ജൂണ്‍ 27ന് വൈകുന്നേരം ആരംഭിച്ച് 29ന് വൈകുന്നേരം അവസാനിക്കും. 150 പേര്‍ക്ക് ഈ അസുലഭ അവസരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് സോജി അച്ചന് നയിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ആത്മീയ നവീകരണവും, ദൈവാനുഗ്രഹവും പ്രാപിക്കാന്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ ധ്യാനത്തില്‍ പങ്കെടുത്ത് ഒരു അവിസ്മരണീയ ആത്മീയ യാത്രയിലേക്ക് എല്ലാവര്ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 408 643 4988, 832 758 1080, 425 443 2640.
മെയ്നിലെ പർവതത്തിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി
മെയ്ൻ: മെയ്നിലെ മൗണ്ട് കറ്റാഹ്ഡിനിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ടിം കെയ്ഡർലിംഗ് (58), എസ്തർ കെയ്ഡർലിംഗ്(28) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഞായറാഴ്ച മുതൽ കാണാതായിരുന്നു.
പാർക്കിംഗ് സ്ഥലത്ത് വാഹനം കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഒടുവിൽ ടേബിൾലാൻഡ്സിൽ നിന്ന് രണ്ട് പാതകൾക്കിടയിലുള്ള വനപ്രദേശത്ത് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് എസ്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ പിതാവായ ടിമ്മിനെയും കണ്ടെത്തുകയായിരുന്നു.
ന്യൂയോർക്കിലെ അൾസ്റ്റർ കൗണ്ടിയിലുള്ള റിഫ്റ്റൺ എക്യുപ്മെന്റ് എന്ന മെഡിക്കൽ സപ്ലൈ കമ്പനിയിൽ വർഷങ്ങളായി ഇരുവരും ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ബൈഡന്റെ മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡെമോക്രാറ്റിക് പാർട്ടി വിട്ടു
വാഷിംഗ്ടൺ ഡിസി: മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡെമോക്രാറ്റിക് പാർട്ടി വിട്ടു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആദ്യത്തെ കറുത്ത വർഗക്കാരനും ആദ്യത്തെ പരസ്യമായി എൽജിബിടിക്യു വ്യക്തിയുമാണ് ജീൻപിയറി.
“ജനുവരി 20 വരെ, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു,” ബുധനാഴ്ച തന്റെ വരാനിരിക്കുന്ന വെളിപ്പെടുത്തൽ പ്രഖ്യാപിക്കുമ്പോൾ ജീൻപിയറി ഒരു പ്രസ്താവനയിൽ പറഞ്ഞു.
മുൻഗാമിയായ ജെൻ സാകിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായും 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ച ശേഷം 2022 മേയ് മാസത്തിലാണ് അവർ ഈ സ്ഥാനത്തേക്ക് നിയമിതയായത്.
കൊളറാഡോയിലെ ആക്രമണം: പ്രതിയുടെ കുടുംബത്തെ നാടുകടത്തുന്ന ഉത്തരവ് തടഞ്ഞു യുഎസ് ജഡ്ജി
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ തീവ്രവാദ ആക്രമണം നടത്തിയ പ്രതി മുഹമ്മദ് സാബ്രി സോളിമാ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അനധികൃത കുടിയേറ്റക്കാരനായ സോളിമാനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറൽ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.
ഗാസയിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രകടനം നടത്തിയ ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ബൗൾഡറിലെ ഞായറാഴ്ച നടന്ന ആക്രമണത്തിൽ സോളിമാനെതിരേ ഫെഡറൽ വിദ്വേഷ കുറ്റകൃത്യ കുറ്റങ്ങളും കൊലപാതകശ്രമത്തിന് സംസ്ഥാന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ തിങ്കളാഴ്ച ഉച്ചവരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോളിമാന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടെ ആറ് പേർ നിലവിൽ ഐസിഇ കസ്റ്റഡിയിലാണ്. 2005ൽ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വീസ നിഷേധിക്കപ്പെട്ട വ്യക്തിയാണ് സോളിമാൻ.
ട്രംപിന്റെ നികുതി, കുടിയേറ്റ പാക്കേജിനെ വിമർശിച്ച് ഇലോൺ മസ്ക് രംഗത്ത്
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നികുതി, കുടിയേറ്റ പാക്കേജിനെതിരായ ആക്രമണങ്ങൾ ശക്തമാക്കി ശതകോടീശ്വരൻ ഇലോൺ മസ്ക്. പാക്കേജിനെ പരസ്യമായി വിമർശിച്ച് മസ്ക് ബില്ലിനെ എതിർക്കാൻ അഭ്യർഥിച്ചു.
കഴിഞ്ഞയാഴ്ച ഹൗസ് നേരിയ ഭൂരിപക്ഷത്തിന് പാസാക്കിയ ഈ ബിൽ ഇപ്പോൾ സെനറ്റിന്റെ പരിഗണനയിലാണ്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി അടുത്തിടെ യുഎസ് ഡോജ് സർവീസിന്റെ മേൽനോട്ടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രതികരണം.
ടെക്സസ് കപ്പ് എവർ റോളിംഗ് ട്രോഫി ടൂർണമെന്റ് ശനിയാഴ്ച
ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൺ (എഫ്സിസി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്സസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റ് ജൂൺ 7 ശനിയാഴ്ച നടക്കും.
ഡെന്റണിലുള്ള ക്രോസ്ബാർ സോക്കർ ലീഗ് ഫീൽഡ്സാണ് (2686 Old Alton Rd, Denton, TX 76210) ടൂർണമെന്റിന്റെ വേദിയാവുക. ഓപ്പൺ, 40 പ്ലസ് വിഭാഗങ്ങളിൽ സമാന്തരമായി നടക്കുന്ന ടൂര്‍ണമെന്റുകളുടെ മത്സരങ്ങൾ മൂന്ന് ഫീൽഡുകളിലായി നടക്കും.

രാവിലെ ഏഴരക്ക് തുടങ്ങുന്ന ടൂർണമെന്റുകളുടെ സെമിഫൈനലുകൾ വൈകുന്നേരം നാലു മണിക്കും, ഫൈനലുകൾ വൈകുന്നേരം ആറിനും ആരംഭിക്കും. വിവിധ നഗരങ്ങളിൽ നിന്നായി 16 മലയാളി ക്ലബുകൾ പങ്കെടുക്കും.
പങ്കെടുക്കുന്ന ടീമുകൾ:
എഫ്സിസി ഡാളസ്, ഡാളസ് ഡയനാമോസ്, എംഎഎസ്സി മിയാമി, എഎസ്എ ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ്, ഒക്ലഹോമ യുണൈറ്റഡ് എഫ്സി, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്.
സ്പോൺസർമാർ:
ഡോ. വിന്നി സജി (Dr. Winnie Saji, Smile Win Dental ടൂർണമെന്റിന്റെ ഡയമണ്ട് സ്പോൺസർ ആണ്.
ഷിനു പുന്നൂസ് Express Care Pharmacy, Palm India Indian Restaurant എന്നിവരാണ് ഗോൾഡ് സ്പോൺസർമാർ.
സംഘാടകർ:
ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രദീപ് ഫിലിപ്പ് (എഫ്സി പ്രസിഡന്റ്, ടൂർണമെന്റ് കോർഡിനേറ്റർ), അഖിൽ രാധാകൃഷ്ണൻ (സെക്രട്ടറി), മഞ്ചേഷ് ചാക്കോ (ഇവന്റ് കോർഡിനേറ്റർ), ആശിഷ് തെക്കേടം, ഉമ്മൻ തോമസ് (കോകോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.
ഒക്ലഹോമയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം തടവ്
വെതർഫോർഡ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷത്തെ തടവ്. വെതർഫോർഡ് പാർക്ക്സ് ആൻഡ് റിക്രിയേഷൻ സിറ്റിയിലെ മുൻ മാനേജർ ടോഡ് ഇയർപ്പിനാണ്(40) കോടതി 50 വർഷം തടവ് ശിക്ഷ വിധിച്ചത്.
ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച് 2024 ജനുവരി 18നാണ് ടോഡ് ഇയർപ്പിനെതിരേ വെതർഫോർഡ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിദ്യാഭ്യാസ ഇൻസ്ട്രക്ടറായി പ്രതി സേവനമനുഷ്ഠിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത ഒരാളോടെ ലൈംഗിക ചുവയോടെ ആശയവിനിമയം നടത്തൽ, അനധികൃതമായി പണമോ സേവനങ്ങളോ നേടാനുള്ള ഉദ്ദേശ്യത്തോടെ പദ്ധതി നടപ്പാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയർപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.
സിയാറ്റിൽ മുൻ കൗൺസിൽ അംഗം ക്ഷമ സാവന്ത് ആദം സ്മിത്തിനെതിരേ മത്സരിക്കും
വാഷിംഗ്ടൺ ഡിസി: സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് വാഷിംഗ്ടണിലെ ഒന്‍പതാം ഡിസ്ട്രിക്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ചു. 2026ലെ തെരഞ്ഞെടുപ്പിൽ നിലവിലെ ദീർഘകാല ഡെമോക്രാറ്റിക് പ്രതിനിധി ആദം സ്മിത്തിനെതിരേയാണ് സാവന്ത് മത്സരിക്കുന്നത്.
ഇസ്രായേലിനുള്ള യുഎസ് സൈനിക ധനസഹായം അവസാനിപ്പിക്കുക, എല്ലാവർക്കും മെഡികെയർ നടപ്പിലാക്കുക, ദ്വികക്ഷി സംവിധാനത്തിന് പുറത്ത് ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുക എന്നിവയിലായിരിക്കും തന്റെ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് സാവന്ത് വ്യക്തമാക്കി.
2014 മുതൽ 2023 വരെ സിയാറ്റിൽ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച സാവന്ത്, നഗരത്തിൽ നിരവധി പുരോഗമനപരമായ നയങ്ങൾ നടപ്പിലാക്കിയതിന്റെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്നു. 15 ഡോളർ മിനിമം വേതനം, വാടക നിയന്ത്രണ നടപടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കെ.വി. മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനം ചെയർമാൻ
ന്യൂയോർക്ക്: റിട്ട. ഐഎഎസ് ഓഫീസർ കെ.വി. മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോട്ടയം കുമരകത്തെ ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്റെ ഭാഗമായാണ് സാഹിത്യ സമ്മേളനവും സാഹിത്യ പുരസ്കര വിതരണങ്ങളും നടക്കുന്നത്.
ഫൊക്കാന സാഹിത്യ കോഓർഡിനേറ്റർ ഗീത ജോർജ്, കോ-കോഓർഡിനേറ്റർമാരായ അബ്ദുൽ പുന്നിയൂർ കുളം, സരോജാ വർഗീസ്, കെ.കെ. ജോൺസൺ എന്നിവർ മോഹൻകുമാറിന് ആശംസകൾ നേർന്നു.
ആലപ്പുഴക്കാരനായ കെ.വി. മോഹൻകുമാർ 10 നോവലുകളും 12 കഥാസമാഹാരവും ഉൾപ്പെടെ 37 കൃതികളുടെ രചയിതാവാണ്. ഉലയാണ് ഏറ്റവും പുതിയ നോവൽ. ഉഷ്ണരാശി എന്ന നോവലിന് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 15 പുരസ്കാരങ്ങൾ ലഭിച്ചു.
പത്രപ്രവർത്തന രംഗത്ത് 12 വർഷം പ്രവർത്തിച്ചതിന് പുറമെ സാഹിത്യം, ഭരണനിർവഹണ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതപ്പിച്ചിട്ടുണ്ട്. 1993ൽ സംസ്ഥാന സിവിൽ സർവീസിൽ ഡപ്യൂട്ടി കളക്ടറായി നിയമിതനായി.
ഖാദി ബോർഡ് സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
2004 ബാച്ചിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ കളക്ടറായിരുന്നു. നോർക്ക റൂട്ട്സ് സിഇഒ, ഗ്രാമ വികസന കമ്മീഷണർ, ഹയർ സെക്കൻഡറി ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ചെയർമാനായിരുന്നു. 2023ലാണ് സർവീസിൽ നിന്നു വിരമിച്ചത്.
ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭിന്നത പരസ്യമാക്കി ശതകോടീശ്വരനും ഉറ്റ സുഹൃത്തുമായ ഇലോൺ മസ്ക്. ട്രംപിന്റെ നികുതിയിളവ് ബിൽ അറപ്പുളവാക്കുന്ന ഒന്നാണെന്നു മസ്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
നികുതിയിളവുകൾ നല്കുന്നതിനു പുറമേ പ്രതിരോധ ചെലവ് വർധിപ്പിക്കാൻകൂടി ലക്ഷ്യമിടുന്ന ബിൽ ജനപ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണു മസ്കിന്റെ അഭിപ്രായപ്രകടനം.
ട്രംപ് വളരെയേറെ അഭിമാനം കൊള്ളുന്ന ഈ ബില്ലാണിത്. ‘മനോഹരം’ എന്നാണ് ബില്ലിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ബിൽ പാസാക്കാൻ വോട്ട് ചെയ്തവരുടെ നടപടി നാണക്കേടാണെന്നാണു മസ്ക് അഭിപ്രായപ്പെട്ടത്.
ബജറ്റ് കമ്മി വൻതോതിൽ വർധിപ്പിക്കുന്ന ബിൽ അമേരിക്കൻ പൗരന്മാർക്കുമേൽ ഭാരം വർധിപ്പിക്കും. ജനങ്ങളെ വഞ്ചിച്ചവരെ അടുത്തവർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ പുറത്താക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ചെലവ് ചുരുക്കാൻ ട്രംപ് രൂപവത്കരിച്ച ‘ഡോജ്’ വകുപ്പിന്റെ മേധാവിസ്ഥാനത്തുനിന്ന് മസ്ക് പടിയിറങ്ങിയതിനു പിന്നാലെയാണ് അഭിപ്രായപ്രകടനം. കാലാവധി തീർന്ന മുറയ്ക്കാണ് മസ്ക് സ്ഥാനമൊഴിഞ്ഞതെങ്കിലും അതിനു മുന്‍പായി ഈ ബില്ലിനെ പരസ്യമായി വിമർശിച്ചിരുന്നു.
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക്: അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അഫ്ഗാനിസ്ഥാൻ, മാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.
തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.
2017ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ പൂർവവിദ്യാർഥി സംഗമം ഹൂസ്റ്റണിൽ നടന്നു
ഹൂസ്റ്റൺ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂളിലെ പൂർവവിദ്യാർഥികൾ ഹൂസ്റ്റണിൽ ഒത്തുചേർന്നു. ഹൂസ്റ്റണിൽ സന്ദർശനത്തിനെത്തിയ നഴ്സിംഗ് സ്കൂൾ അധ്യാപിക ലീലാമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജീവിതത്തിലെ തിരക്കിനിടയിലും ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്നതിനായി സമയം കണ്ടെത്തുന്നതിന്റെ പ്രാധാന്യം മറുപടി പ്രസംഗത്തിൽ ലീലാമ്മ ടീച്ചർ ചൂണ്ടിക്കാട്ടി.
അധ്യാപകരുമായി പങ്കിടുന്ന ബന്ധം മറക്കാനാകാത്തതാണെന്ന് സംഘാടകരിൽ ഒരാളും ഹൂസ്റ്റണിലെ സാമൂഹിക, സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഫൊക്കാന വുമൻസ് ഫോറം ഭാരവാഹിയുമായ ഷീല ചേറൂർ പറഞ്ഞു.
പൂർവവിദ്യാർഥികൾ തങ്ങളുടെ കോളജ് ജീവിതത്തിലെ മനോഹരമായ ഓർമകളും അനുഭവങ്ങളും പങ്കുവച്ചു.
അറ്റ്ലാന്റയിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച
അറ്റ്ലാന്റാ: ഹെവൻലി വോയ്സ് അറ്റ്ലാന്റയുടെ ആഭിമുഖ്യത്തിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച(ജൂൺ 8) വൈകുന്നേരം ആറിന് സംഘടിപ്പിക്കുന്നു.
ഐപിസി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ(845 ഹായ് ഹോപ്പ് റോഡ് ലോറൻസ്വില്ലെ 30043) ജോസ് ജോർജിന്റെ നേതൃത്വത്തിലാണ് മ്യൂസിക് നൈറ്റ് നടക്കുന്നത്.
പ്രവേശനം സൗജന്യമാണെന്നും സംഗീത രാത്രി ആസ്വദിക്കുവാൻ ഏവരേയും സ്വാഗതം ചെയുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജിജോ തോമസ് - 770 771 8282,സണ്ണി പരവനേത്ത് - 678 866 5336, പാസ്റ്റർ സിബി കുരുവിള - 678 451 7722.
വടക്കൻ ടെക്സസിൽ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്
ഡാളസ്: ഫോർട്ട്വർത്ത് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചു. കാറ്റിന് പുറമെ മിന്നലും കനത്ത മഴയും പെയ്തതോടെ തെക്കൻ ഫോർട്ട്വർത്ത് മുതൽ ആർലിംഗ്ടൺ വരെയുള്ള പ്രദേശത്ത് വ്യാപകമായ നാശനഷ്ടമുണ്ടായി.
കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എവർമാനിൽ ആലിപ്പഴം വീണ് നിരവധി വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗോൾഫ് ബോളിനേക്കാൾ വലുപ്പമുള്ള ആലിപ്പഴമാണ് വീണതെന്ന് പ്രദേശവാസിയായ ലോറീന പെരസ് പറഞ്ഞു.
കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. കാറിന്റെ ജനാലകൾ തകർന്നത് ഉൾപ്പെട്ടെ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെൻബ്രൂക്ക് തടാകത്തിലെ മുസ്താംഗ് പാർക്കിൽ 14 പേർക്ക് ഇടിമിന്നലേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വിനോദത്തിനായി തുടങ്ങിയ പാചകം വൻ ഹിറ്റ്; ഡാളസ് മലയാളികള്‍ക്കിടയില്‍ തരംഗമായി യുവാക്കൾ
ഡാളസ്: തിരക്കിട്ട ഔദോഗിക ജീവിതത്തിനിടയിൽ വിനോദത്തിനായി രണ്ട് യുവാക്കൾ തുടങ്ങിയ പാചകം ഇന്ന് ഡാളസിലെ മലയാളികള്‍ക്കിടയില്‍ ഇടയിൽ വലിയ തരംഗമായി മാറികൊണ്ടിരിക്കുന്നു.
മലയാളികളായ വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവരാണ് റെഡ് ചില്ലി എന്ന പേരിൽ ഇന്ത്യൻ റസ്റ്റോറന്റ് തുടങ്ങിയത്. സംഭവം ഹിറ്റായതോടെ ഡാളസിലെ മലയാളികൾ കാറ്ററിംഗ് ഓർഡറുകൾ നൽകി ഇരുവരെയും പ്രോത്സാഹിപ്പിച്ചു.
വിൻസെന്റ് ഒരു സ്വകാര്യ കമ്പനിയുടെ ഏരിയ മാനേജരായും ജിയോ സോഫ്റ്റ് വെയർ കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനിയറായും ജോലി ചെയ്യുന്നവരാണ്. ജോലി തിരക്കിനിടയിലും സമയം കണ്ടെത്തി വളരെ അർപ്പണബോധത്തോടും കൃത്യതയോടും കൂടിയാണ് ഇവർ റസ്റ്റോറന്റ് നടത്തുന്നത്.
ഗാർലാൻഡ് ബെൽറ്റ് ലൈനിലുള്ള താജ്മഹൽ ഏഷ്യൻ ഗ്രോസറിയുടെ കിച്ചൻ - കാറ്ററിംഗ് ഏറ്റെടുത്ത് രണ്ടാം ബ്രാഞ്ച് ആരംഭിച്ച് പ്രവർത്തനം വ്യാപിക്കുകയാണ് റെഡ് ചില്ലി.
അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു
സാൻ അന്റോണിയോ: അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ് (59) സാൻ അന്റോണിയോയിൽ വെടിയേറ്റ് മരിച്ചു. പ്രതിയായ സിഗ്ഫ്രെഡോ അൽവാരെസ് സെജയെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴിനാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥൻ വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് കണ്ടത്.
പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ജോനാഥന്റെ അയൽക്കാരനാണ് പ്രതി. ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്നീട് പിടികൂടി. പ്രതി കൃത്യം നടത്താനുള്ള കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
1997 മുതൽ 2009 വരെ സംപ്രേക്ഷണം ചെയ്ത കിംഗ് ഓഫ് ദ ഹിൽ എന്ന പരമ്പരയിലെ റെഡ്കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന് ആണ്.
1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന് നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സ് ഇനി ഇന്ത്യയിലും
ഫ്ലോറിഡ: ടാമ്പയിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സിന്റെ വിപണി ഇന്ത്യയിലേക്കും വ്യാപിപിക്കുന്നു. ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമായിയാണ് മാജിക്കൽ ബ്രാൻഡ്സ് പ്രവർത്തിക്കുന്നത്.
2009ൽ ആരംഭിച്ച് ഇന്ന് ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കായി സ്വന്തമായി ഭക്ഷണം തയാറാക്കാൻ സഹായിക്കുന്ന അനേകം കിച്ചൻ ഉപകരണങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ് മാജിക്കൽ ബ്രാൻഡ്സ്.
മാത്യു മുണ്ടിയാങ്കൽ ആഗോള ചെയർമാനും മാർക്ക് കോഫി സിഒയുമായി പ്രവർത്തിക്കുന്ന മാജിക്കൽ ബ്രാൻഡ്സ് ഇന്ന് അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ വിൽക്കുന്നുണ്ട്.
മാജിക്കൽ ബ്രാൻഡ്സിന്റെ പ്രമുഖ ഉത്പന്നങ്ങൾ: മാജിക്കൽ ഗമ്മി മേക്കർ വീട്ടിൽതന്നെ കുട്ടികൾക്ക് വിറ്റാമിൻ-ഗമ്മികൾ തയാറാക്കാം. മാതാപിതാക്കൾക്കുള്ള ഗെയിംചേഞ്ചർ
രുചിയുള്ളതും ആരോഗ്യകരവുമായ സ്നാകിംഗ് എന്നിവയാണ്.
മാജിക്കൽ ബട്ടർ മെഷീൻ ഹെർബൽ ഇൻഫ്യൂഷൻ, നട്ട് മിൽക്ക്, സ്യൂപ്പ്, സാലഡ് ഡ്രസിംഗ്, വെൽനെസ് മിശ്രിതങ്ങൾ - ഒക്കെയും ഒരേ മെഷീനിൽ.
ബംഗളൂരുവിൽ ഹെലികോപ്റ്റർ ബിസിനസ് തുടങ്ങിയ മാത്യു, കാനഡയിൽ 30 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്. അവിടെനിന്നും ഗോൾഡൻ വിസയിൽ ഫ്ലോറിഡയിലെ ടാമ്പയിൽ എത്തി അവിടെയും റിയൽ എസ്റ്റേറ്റിൽ ചരിത്രം കുറിക്കുകയാണ് മാത്യു മുണ്ടിയാങ്കൽ.
ഭാര്യ എൽസമ്മ മുണ്ടിയാങ്കൽ, മക്കൾ ആൻഡ്രിയ മുണ്ടിയാങ്കൽ, ഫിലിപ്പ് മുണ്ടിയാങ്കൽ എന്നിവർ കന്പനിയിൽ പ്രവർക്കിക്കുന്നുണ്ട്. മാത്യു മുണ്ടിയാങ്കൽ ഫൊക്കാനയുടെ ബിസിനസ് ഫോറം വൈസ് ചെയർ കൂടിയാണ്.
ഫൊക്കാന പെൻസിൽവേനിയ റീജിയണിന്റെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച
പെൺസിൽവേനിയ: ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെ ലംസ് പോണ്ട് സ്റ്റേറ്റ് പാർക്കിൽ (1068 Howell School Road, Bear, DE 19701) വച്ച് നടക്കും.
സ്പോർട്സ്, ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ പിക്കിനിക്കിലേക്ക് എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ, മില്ലി ഫിലിപ്പ് (ഫൊക്കാന അഡി. ജോയിന്റ് ട്രഷർ), ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ അജിത് ചാണ്ടി, സുധീപ് നായർ,
ഭാരവാഹികളായ അഭിലാഷ് ജോൺ, സണ്ണി ചെറിയാൻ, ലിബിൻ പുന്നശേരിൽ, സക്രിയ പെരിയപ്പുറം, എൽഡോ വർഗീസ്, മാത്യു ചെറിയാൻ, സുധാ കർത്താ, ബ്ലെസൺ മാത്യു, ലിസി തോമസ്, രാജൻ സാമുവേൽ, സന്തോഷ് എബ്രഹാം, അലക്സ് ചെറിയാൻ, ജോർജ് നടവയൽ, റോണി വർഗീസ്, ഫെയ്ത് മറിയ എൽഡോ എന്നിവര്‍ അറിയിച്ചു.
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 14ന്
ഡാളസ്: മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് ഈ മാസം 14ന് രാവിലെ 10 മുതൽ സംഘടിപ്പിക്കുന്നു.
പ്ലാനോ സെഹിയോൻ മാർത്തോമ്മാ ചർച്ചിൽ ആരംഭിക്കുന്ന യോഗത്തിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. എബ്രഹാം വി. സാംസൺ മുഖ്യപ്രഭാഷകൻ ആയിരിക്കും.
സൗത്ത് വെസ്റ്റ് സെന്ററിലെ എല്ലാ ഇടവകകളിൽ നിന്നുള്ള സുവിശേഷ സേവികാ അംഗങ്ങളും മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. റോബിൻ വർഗീസ് മാത്യു, സെക്രട്ടറി എലിസബത് മാത്യു എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച കൊടിയേറും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച വൈകുന്നേരം നാലിന് ഫിലാഡൽഫിയയിൽ കൊടിയേറും.
മയൂര ഇന്ത്യൻ റസ്റ്റോറൻറ്റിൽ(9321 ക്രൂസ് ടൌൺ റോഡ് 19115) നടക്കുന്ന പരിപാടിയിൽ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനശ്രദ്ധ നേടിയ ജോർജ്കുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 23ന് ഫിലാഡൽഫിയയിൽ അരങ്ങേറുന്ന ഓണമഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും.
മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും ഗജകേസരി നയന മനോഹരിയായ വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
എംസിഇഎഫ്ഇഇ എന്റർടൈമെന്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള എന്ന പരിപാടികൾ ട്രൈസ്റ്റേറ്റ്കേരള ഫോറവുമായി പങ്ക് ചേർന്നാണ് ഫിലാഡൽഫിയയിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരള എന്റർടൈമെന്റിന്റെ താരങ്ങളും പിന്നണി ഗായകരും ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.
പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിനു മാത്യു - 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് - 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ - 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ - 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ - 215 880 3341 (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട് - 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ - 215 435 (കേരള ഡേ ചെയർമാൻ).
ആക്സിയം4 ദൗത്യം; വിക്ഷേപണം 10ന്
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ദൗത്യം മാറ്റിവച്ചു. എട്ടിന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി പത്തിനാകും നടക്കുക.
ഇന്ത്യൻ സമയം വൈകുന്നേരം 5.52ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക.
മേയ് 29നാണ് ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റിവെച്ചു. ആക്സിയോം സ്പേസിന്റെ പ്രോഗ്രാം ക്രമീകരണങ്ങളും തുടരുന്ന ക്വാറന്റൈൻ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവെച്ചിരിക്കുന്നത് എന്നാണ് വിവരം.
യാത്രക്ക് മുന്നോടിയായുള്ള ക്വാറന്റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യുപി സ്വദേശി ശുഭാംശു ശുക്ല.
ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു
ന്യൂ മെക്സിക്കോ: ട്രാഫിക് പരിശോധനക്കിടെ വെടിയേറ്റ ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ തിമോത്തി ഒന്റിവേറോസ്(58) ചികിത്സയിലിരിക്കെ മരിച്ചു. ബ്ലൂംഫീൽഡ് പോലീസ് മേധാവി ഫിലിപ്പ് ഫ്രാൻസിസ്കോ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡെന്നിസ് അർമെന്റ എന്നയാൾ ഒന്റിവേറോസിനെ കഴുത്തിലും തോളിലും വെടിവയ്ക്കുകയായിരുന്നു. ഒന്റിവേറോസിന്റെ സഹപ്രവർത്തകൻ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി.
വെടിയേറ്റ ഒന്റിവേറോസിനെ ഉടൻതന്നെ ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ മുതൽ ബ്ലൂംഫീൽഡ് പോലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഒന്റിവേറോസ്.
ഫാർമിംഗ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, 2017 മുതൽ ആസ്ടെക് ഫയർ ഡിപ്പാർട്ട്മെന്റിൽ ഒരു സന്നദ്ധ അഗ്നിശമന സേനാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
നോർത്ത് കരോളിനയിൽ പാർട്ടിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്
നോർത്ത് കരോളിന: ഞായറാഴ്ച രാവിലെ വെസ്റ്റേൺ നോർത്ത് കരോളിനയിലെ പാർട്ടിയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. മൗണ്ടൻ വ്യൂ കമ്മ്യൂണിറ്റിയിലെ വാൾനട്ട് ഏക്കർ ഡ്രൈവിലെ വീട്ടിലാണ് സംഭവം നടന്നത്. ഷാൻ പാട്രിക് ഹുഡ് (58) ആണ് കൊല്ലപ്പെട്ടത്.
വീട്ടിൽ നിന്ന് വലിയ തോതിലുള്ള ശബ്ദ മലനീകരണം റിപ്പോർട്ട് ചെയ്തിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി സംഗീതം നിർത്താൻ ആവശ്യപ്പെട്ടു. അൽപ സമയത്തിനുശേഷം പാർട്ടി അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്നും നിർദേശിച്ചിരുന്നു.
പിന്നീട് ഒരു മണിക്കൂറിനു ശേഷം വെടിവയ്പ്പിനെക്കുറിച്ച് ഷെരീഫ് ഓഫീസിൽ സന്ദേശമെത്തി. പരിക്കേറ്റവരെ ഷാർലറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഷെരീഫ് മേജർ ആരോൺ ടർക്ക് പറഞ്ഞു.
ഒന്നിലധികം ആക്രമികളുണ്ടെന്നും നീളമുള്ള തോക്കുകൾ ഉൾപ്പെടെ ഒന്നിലധികം ആയുധങ്ങളും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി
ഹൂസ്റ്റൺ: സീറോമലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ ഇടവകയിൽ സ്വീകരണം നൽകി.
ഹൂസ്റ്റൺ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേർന്ന മേജർ ആർച്ച് ബിഷപ്പിനേയും ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിനേയും സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കലിനേയും ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തെ മാർ തട്ടിൽ അഭിസംബോധന ചെയ്തു. യോഗത്തിൽ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ട്, മേജർ ആർച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു.
സെന്റ് ജോസഫ് ഫൊറോനാ പള്ളിയങ്കണത്തിലും മാർ റാഫേൽ തട്ടിലിന് സ്വീകരണം ഒരുക്കിയിരുന്നു. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ കുർബാന അർപ്പണം നടന്നു. സാഗർ രൂപതാധ്യക്ഷൻ മാർ ജെയിംസ് അത്തിക്കളം, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പെയർലാൻഡ് വികാരി ഫാ. വർഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികർ സഹകാർമികരായി.
സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൾ സലാം മുഹമ്മദ്
സണ്ണിവെയ്ൽ: സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുൾ സലാം മുഹമ്മദ്. സണ്ണിവെയ്ലിലെ ഹോപ്പ് കോഫി ഹൗസിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ സജി ജോർജിനെ പൂച്ചെണ്ട് നൽകി ഡോ. അബ്ദുൾ സലാം സ്വീകരിച്ചു.
സുസ്ഥിര നഗരഗ്രാമ പരിവർത്തന രംഗത്തെ ആഗോള വിദഗ്ധൻ കൂടിയാണ് ഡോ. അബ്ദുൾ സലാം മുഹമ്മദ്. യുഎസ് സന്ദർശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം സണ്ണിവെയ്ൽ സിറ്റിയുടെ ഭരണരീതികളെക്കുറിച്ച് അറിയാനും വിജ്ഞാന വിനിമയത്തിനുള്ള സാധ്യതകൾ തേടാനുമാണ് മേയറെ സന്ദർശിച്ചത്.
ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഡോ. സലാമിന്റെ പ്രവർത്തനങ്ങൾ സണ്ണിവെയ്ലിന്റെ തത്വങ്ങളുമായി വളരെയധികം ചേർന്നുപോകുന്നതായി മേയർ സജി ജോർജ് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയിൽ കേരളത്തിൽ സൗരോർജം, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ ഉൾക്കൊള്ളുന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായ ഹരിത നഗരം വികസിപ്പിക്കുന്നതിനെക്കുറിച്ചും സൗദിയിലെ മക്ക, മദീന, യുഎഇ, ഖത്തർ, അബുദാബി എന്നിവിടങ്ങളിലെ പ്രധാന വികസന പദ്ധതികളിൽ തന്ത്രപരമായ ഉപദേശകനായി പ്രവർത്തിച്ചതിനെക്കുറിച്ചും ഡോ. അബ്ദുൾ സലാം സംസാരിച്ചു.
ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ റെഡ്ക്രോസ് വൊളന്റിയർ സഹീർ മുഹമ്മദ് പാടിൻഹാരയിൽ, മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ എന്നിവരും പങ്കെടുത്തു.
ധന്യൻ മാർ മാത്യു മാക്കീൽ ഉപന്യാസ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് വിജയ തിളക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകിക്കൊണ്ട്, ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണ ഉപന്യാസ മത്സരത്തിൽ ഇടവകയിലെ മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ക്നാനായ റീജയനിലെ പതിനഞ്ച് ഇടവകകളിൽ നിന്നും ഏഴ് മിഷനുകളിൽ നിന്നുമായി നാല് കാറ്റഗറികളിൽ നടത്തപ്പെട്ട മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നിന്നുള്ളവർ 12 സമ്മാനങ്ങളിൽ ഏഴ് എണ്ണം നേടി ഇടവകയ്ക്ക് അഭിമാനമായി. ക്നാനായ റീജണിലെ വിസിറ്റേഷൻ കോൺഗ്രിഗേഷനാണ് ഈ ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നടന്ന ആഘോഷവേളയിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. സെന്റ് മേരീസ് ഇടവകയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സീറോമലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ മാത്യു മൂലക്കാട്ട് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
കാറ്റഗറി ഒന്നിൽ ജെന്നിഫർ കൊച്ചിക്കുന്നേൽ ഒന്നാം സ്ഥാനവും ഷാർലറ്റ് കൈതക്കത്തൊട്ടിയിൽ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ഫിലിപ്പ് നെടുംതുരുത്തിൽ ഒന്നാം സമ്മാനവും, ജാഷ് തോട്ടുങ്കൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
കാറ്റഗറി മൂന്നിൽ ജെയിംസ് കുന്നശ്ശേരി ഒന്നാം സ്ഥാനവും സാന്ദ്ര കുന്നശേരി മൂന്നാം സ്ഥാനവും നേടി. മുതിർന്നവർക്കായി നടത്തിയ കാറ്റഗറി നാലിൽ സിസ്സി മൂലക്കാട്ടിന് മൂന്നാം സമ്മാനം ലഭിച്ചു.
മാർ മാത്യു മാക്കിൽ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ വിജയികൾ. ഇതിനുപുറമെ, കാറ്റഗറി ഒന്നിൽ ജോഷ്വ ചക്കാലക്കൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്) രണ്ടാം സമ്മാനവും കാറ്റഗറി രണ്ടിൽ ഐസക്ക് പുല്ലാനപ്പള്ളിൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്) മൂന്നാം സമ്മാനവും കാറ്റഗറി മൂന്നിൽ ബെറ്റ്സി കിഴക്കേപ്പുറം (ക്രൈസ്റ്റ് ദ് കിങ് ക്നാനായ കത്തോലിക്കാ ഇടവക, ന്യൂജഴ്സി) രണ്ടാം സമ്മാനവും, കാറ്റഗറി നാലിൽ റാണി കൊച്ചുവീട്ടിൽ (സെന്റ് മേരീസ് ക്നാനായ ഇടവക ഹൂസ്റ്റൺ) ഒന്നാം സമ്മാനവും, ബിബിത പറപ്പള്ളി (സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവക, ടാംമ്പ) രണ്ടാം സമ്മാനവും കരസ്ഥമാക്കി.
വിസിറ്റേഷൻ കോൺഗ്രിഗേഷൻ ഷിക്കാഗോ സുപ്പീരിയർ സിസ്റ്റർ ജെസീന, വിസിറ്റേഷൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിനോടൊപ്പം ചേർന്ന് മത്സര പ്രഖ്യാപനത്തിനും സമ്മാനദാനത്തിനും നേതൃത്വം നൽകി.
സമ്മാനാർഹരായ സെന്റ് മേരീസ് ഇടവകയിലെ മത്സരാർഥികളെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ക്നാനായ റീജൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൽ നിന്ന് രാജിവച്ച മസ്കിനെ പ്രശംസിച്ചു ട്രംപ്
വാഷിംഗ്ടൺ: പ്രമുഖ വ്യവസായി ഇലോൺ മസ്ക് അതിശയകരമായ ജോലിയാണ് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങൾ ഇനി ചെയ്യാൻ പോകുന്നുതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
മസ്ക് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവൻ സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓവൽ ഓഫിസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു പ്രശംസ.
കൃതജ്ഞതയുടെ സൂചനയായി, ട്രംപ് മസ്കിന് സ്വർണ താക്കോൽ പോലെയുള്ള ഒരു സമ്മാനം നൽകി. മസ്ക് ചെയ്ത എല്ലാത്തിനും താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് കാലക്രമേണ കൂടുതൽ ശക്തമാകുമെന്ന് സമ്മാനം സ്വീകരിച്ച ശേഷം മസ്ക് പറഞ്ഞു. പാഴ്ചെലവുകൾ കുറയ്ക്കുന്നതിനും നിർണായക ഇടപെടൽ വകുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മരക്കൊമ്പ് വീണ് മുത്തച്ഛനു ദാരുണാന്ത്യം
ജോർജിയ: ജോർജിയയെ തീവ്ര ദുഃഖത്തിലാഴ്ത്തി കൊച്ചുമക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛന് ദാരുണാന്ത്യം. മാനുവൽ പിൻസൺ(77) ആണ് കൊച്ചുമക്കളായ എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ ഇസയെയും ഗാബിയെയും രക്ഷിക്കുന്നതിനിടെയാണ് മാനുവനലിന് മരണം സംഭവിച്ചത്.
മാനുവലിന്റെ ജോർജിയയിലെ ഡാക്കുലയിൽ വീടിന് സമീപത്തുള്ള വനത്തിൽ കളിക്കുന്നതിനിടെ ഇസയും ഗാബിയും ആകസ്മികമായി ഒരു കുഞ്ഞുമാൻ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇരുവരും തിരികെ വീട്ടിലെത്തി മുത്തച്ഛനെ അറിയിച്ചു.
ഉച്ചഭക്ഷണം കഴിച്ച ശേഷം മാൻകുട്ടിയെ നോക്കാമെന്നും അതിന് എന്തെങ്കിലും പരുക്കുണ്ടോ എന്ന് ശ്രദ്ധിക്കാനും മാനുവൽ കുട്ടികളോട് പറഞ്ഞു. ഉച്ചയ്ക്ക് 12ന് മാനുവലും കൊച്ചുമക്കളും അദ്ദേഹത്തിന്റെ സഹോദരിയും ചേർന്ന് മാൻകുട്ടിയെ കാണാനായി വീടിന് പുറത്തേക്ക് നടന്നു. ഇതിനിടെ കുട്ടികളുടെ നേർക്ക് വലിയൊരു മരക്കൊമ്പ് വീണു. ഇതു കണ്ട മാനുവൽ ഒട്ടും സമയം കളയാതെ, അവരെ രക്ഷിക്കാനായി മുന്നോട്ട് കുതിച്ചു.
കുട്ടികളെ തട്ടിമാറ്റിയെങ്കിലും മരക്കൊമ്പ് മാനുവലിന്റെ ശരീരത്തിൽ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. അപകടം നേരിൽ കണ്ട കുട്ടികൾ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. അതിനാൽ, അടുത്ത ആഴ്ച മുതൽ കുട്ടികൾക്ക് ട്രോമാ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
മതബോധന അധ്യാപകർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മതബോധന അധ്യാപകർക്കായി യൂട്ടിക്ക സ്റ്റേറ്റ് പാർക്കിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഒരു ദിവസം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രയ്ക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ നേതൃത്വം നൽകി.
യൂട്ടിക്ക സ്റ്റേറ്റ് പാർക്കിൽ ട്രക്കിംഗ്, മീൻപിടിത്തം, വിവിധതരം കളികൾ എന്നിവ ഉൾപ്പെടെ രസകരമായ പരിപാടികൾ ഉണ്ടായിരുന്നു. വിസിറ്റേഷൻ സന്ന്യാസ സമൂഹത്തിന്റെ ഷിക്കാഗോയിലെ സുപ്പീരിയർ സിസ്റ്റർ ജെസീന, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ എന്നിവർ ഉല്ലാസയാത്രയുടെ വിജയത്തിനായി പ്രവർത്തിച്ചു.
കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു
ഹൂസ്റ്റൺ: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ള സെൻഡ് ജെയിംസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ വേദശാസ്ത്ര പഠനത്തിൽ (അപ്പോളജെറ്റിക്സ്) പിഎച്ച്ഡി ബിരുദം നേടി.
ഹൂസ്റ്റണിലെ സ്റ്റാഫോർഡ് എഡ്വിൻ നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻഡ് ജെയിംസ് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ബിഷപ് ഡെയ്ൽ ക്ലിമീ, നൈനാൻ മാത്തുള്ളയ്ക്ക് പിഎച്ച്ഡി സർട്ടിഫിക്കറ്റും ബഹുമതി പത്രവും നൽകി. കോൺവൊക്കേഷൻ ചടങ്ങിൽ റവ. എബ്രഹാം തോട്ടത്തിൽ അധ്യക്ഷനായിരുന്നു.
പാസ്റ്റർ രാജു ജോൺ, പാസ്റ്റർ സാബു ലൂയിസ്, പാസ്റ്റർ വി.എം. എബ്രഹാം, പാസ്റ്റർ ജോൺസൺ, ഹെക്സിബാ ജോൺസൺ, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ പ്രാർഥനാ ഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചു. പാസ്റ്റർ സാബു ലൂയിസ് ഭക്തി ഗാന സിഡി പ്രകാശനം നടത്തി. നെസ്റ്റാ ചാക്കോ ക്രിസ്ത്യൻ ക്ലാസിക്കൽ ഭക്തി ഗാന അകമ്പടിയോടെ അവതരിപ്പിച്ച നൃത്തം മനോഹരമായിരുന്നു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, വേൾഡ് മലയാളി ചെയർ വുമൺ പൊന്നുപിള്ള, ഡോ. ജയരാമൻ, ഡോക്ടർ മനു ചാക്കോ, എ.സി. ജോർജ്, ഡോക്ടർ മാത്യു വൈരമൻ, അനിൽ ആറന്മുള, തോമസ് ചെറുകര, ജോയ് തുമ്പമൺ, ബേബി ഊരാളിൽ, ഫാൻസിമോൾ പള്ളാത്തുമഠം, ഈപ്പൻ വർക്കി, ടി.ൻ. സാമുവൽ, പാസ്റ്റർ ജോൺസൺ തുടങ്ങിയ സാമൂഹ്യ, സാംസ്കാരിക, സംഘടന, സാഹിത്യ പ്രവർത്തകർ ആശംസകൾ അറിയിച്ചു.
മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, ജഡ്ജി ജൂലി മാത്യു, ഡബ്ലിയു എംസി പ്രസിഡന്റ് എസ്കെ ചെറിയാൻ, ജോർജ് പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ ഡോക്ടർ നൈനാൻ മാത്തുള്ളയെ അഭിനന്ദിച്ച് സന്ദേശം അയച്ചു. ടി.എം. മത്തായി യോഗത്തിൽ സന്നിഹിതരായ ഏവർക്കും നന്ദി രേഖപ്പെടുത്തി.
ടെക്സസ് അതിർത്തിയിൽ കാണാതായ അഞ്ചു മെക്സിക്കൻ സംഗീതജ്ഞരെ മരിച്ചനിലയിൽ കണ്ടെത്തി
റെയ്നോസ: ടെക്സസ് അതിർത്തിയിലെ വടക്കൻ മെക്സിക്കൻ നഗരമായ റെയ്നോസയിൽ കാണാതായ മെക്സിക്കൻ റീജനൽ സംഗീത ബാൻഡായ ഗ്രൂപോ ഫുജിറ്റിവോയിലെ അഞ്ച് സംഗീതജ്ഞരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക പാർട്ടികളിലും നൃത്തങ്ങളിലും പ്രശസ്തമായ ഈ ബാൻഡിനെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.
സംഗീത പരിപാടിക്കായി പോകുകയായിരുന്ന ബാൻഡ് അംഗങ്ങളെ രാത്രി 10 മണിയോടെ എസ്യുവിയിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. ഇവരെ തട്ടിക്കൊണ്ടുപോയതായിട്ടാണ് ലഭിച്ച വിവരം. നഗരത്തിലെ ഗുണ്ടാസംഘത്തിലെ ഒൻപത് പേർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കുംബിയ, കോറിഡോസ് തുടങ്ങിയ വിവിധ ശൈലികൾ ഉൾക്കൊള്ളുന്ന മെക്സിക്കൻ റീജനൽ സംഗീത വിഭാഗത്തിൽപ്പെട്ടവരാണ് ഈ ബാൻഡിലെ അംഗങ്ങൾ. ഈ വിഭാഗം സംഗീതത്തിന് സമീപ വർഷങ്ങളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
ഹാർവാർഡ് സർവകലാശാലയ്ക്ക് വ്യക്തമായ പിന്തുണ നൽകി: മുൻ സ്പീക്കർ എബ്രഹാം വർഗീസ്
ബോസ്റ്റൺ: ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നു ചെറുത്തതിന് പ്രാരംഭ സ്പീക്കർ എബ്രഹാം വർഗീസ് ഹാർവാർഡിനെ പ്രശംസിച്ചു. അന്താരാഷ്ട്ര വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഹാർവാർഡിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഭീഷണിപ്പെടുത്തി ഒരു ആഴ്ച കഴിഞ്ഞാണ് ഈ പരാമർശങ്ങൾ വന്നത്.
2025ലെ ക്ലാസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സ്റ്റാൻഫോർഡ് പ്രൊഫസർ, ഫിസിഷ്യൻ, ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരൻ എന്നെ നിലകളിൽ പ്രശസ്തനായ എബ്രഹാം വർഗീസ് തന്റെ പ്രസംഗം ആരംഭിച്ചത്.
ഹാർവാർഡിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട്, ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നതിന് സർവകലാശാല നേതൃത്വത്തെ വർഗീസ് പ്രശംസിച്ചു. നിങ്ങൾ മനസിലാക്കുന്നതിലും കൂടുതൽ ആളുകൾ ഹാർവാർഡ് സ്ഥാപിച്ച മാതൃകയ്ക്ക് നന്ദിയുള്ളവരാണ് എന്ന് അദ്ദേഹം ബിരുദധാരികളോട് പറഞ്ഞു.
ന്യൂ ഓർലിയൻസ് നിന്ന് ജയിൽ ചാടിയ തടവുകാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം
ന്യൂ ഓർലിയൻസ്: ഈ മാസം ആദ്യം ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അധികൃതർ 50,000 ഡോളർ വരെ പാരിതോഷികം.
ഈ മാസം 16ന് ഓർലിയൻസ് ജസ്റ്റിസ് സെന്ററിൽ നിന്ന് തടവ് ചാടിയ 10 തടവുകാരിൽ നിന്ന് എട്ട് പേരെ ഇതിനോടകം പിടികൂടിയിരുന്നു. ഇതിൽ അന്റോയിൻ മാസിയും ഡെറിക് ഗ്രോവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
13 ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരുവർക്കും സഹായം ലഭിക്കുന്നുണ്ടെന്നും അവർ നഗരത്തിൽത്തന്നെ ഒളിവിൽ കഴിയുകയാണെന്നും എഫ്ബിഐ ന്യൂ ഓർലിയാൻസിലെ സ്പെഷൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ ടാപ്പ് പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് ഇതിനോടകം മൂന്ന് പേരെ പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേമലയാളിയുടെ കേരള ഹൗസ് ഉദ്ഘാടനം നടത്തി
കലിഫോർണിയ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ഹൗസിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ട്ടാതിഥികളെ സ്വീകരിച്ചു വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് കേരളത്തിന്റെ തനതായ രീതിയിൽ അണിയിച്ചൊരുക്കിയ കേരള ഹൗസ് കവാടത്തിൽ, ആയിരങ്ങളെ സാക്ഷിനിർത്തി വിശിഷ്ടാഥിതികളായ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. കെ. ശ്രീകാർ റെഡ്ഡി, ഫ്രീമോണ്ട് മേയർ ഡോ.രാജ് സൽവാൻ എന്നിവർ ചേർന്നാണ് നാട മുറിച്ചു ഔദ്യോഗികമായ ഉദ്ഘടന കർമം നിർവഹിച്ചത്.
ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സജൻ മൂലപ്ലാക്കൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഡോ. കെ. ശ്രീകാർ റെഡ്ഡി (ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, സാൻ ഫ്രാൻസിസ്കോ), ഡോ. രാജ് സൽവാൻ (ഫ്രെമോണ്ട് മേയർ), ഫ്രെമോണ്ട് സ്കൂൾ ഡിസ്ട്രിക്റ്റ് ട്രസ്റ്റി റിനു നായർ, ബാബു ശിവദാസൻ (സിഇഒ,ജിഫി എഐ), സണ്ണി ജോർജ് (റീൽറ്റർ), പ്രതീഷ് തോമസ് (സിഇഒ ഫിസിയോ തെറാപ്പി), മാർവെൽ ഫിലിപ്പ് (സിഇഒ എജ്യുതിയറി) എന്നിവർ ആശംസകൾ അറിയിച്ചു.
ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യുവിനെ ബോർഡ് അംഗങ്ങളോടൊപ്പം സെക്രട്ടറി ജീൻ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു. മോഹിനിയാട്ടം (ബിന്ദു പ്രതാപ്), സിനിമാറ്റിക് ഡാൻസ് (ജിഎസ്കെ), ഗ്രൂപ്പ് ഡാൻസ് (റാണി സുനിൽ, ഇന്ത്യൻ സ്കൂൾ ഓഫ് ഡാൻസ്), നാടോടി നൃത്തം (സുനിത & ടീം, മൗണ്ടൈൻ ഹൗസ്), അരിക്കൊമ്പൻ തീം ഡാൻസ് (രാധിക ആൻഡ് ടീം, നാട്യ ദർപ്പണ സ്കൂൾ ഓഫ് ഡാൻസ്) എന്നിവയെ തുടർന്ന് കാണികളുടെ മനം കവരുന്ന സംഗീത വിരുന്നുകളുമായി JAMMS, IPAC ടീമുകൾ വേദിയിൽ നിറഞ്ഞു.
പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ അത്താഴവും ബേ മലയാളി ബോർഡ് അംഗങ്ങൾ ഒരുക്കിയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ നൗഫൽ കപ്പാച്ചലിൽ, പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബേമലയാളിയുടെ വോളന്റിയേഴ്സ്, സ്പോൺസർമാർ, ഡാൻസ് ഗ്രൂപ്പുകൾ, മ്യൂസിക് ഗ്രൂപ്പുകൾ, പോൾസോണിക് (സൗണ്ട് സിസ്റ്റം), സിനോയ്സ് കിച്ചൺ (ഡിന്നർ), ജാക്സൺ പൂയപ്പാടം (ഓഡിയോ & വിഡിയോ), ഫെബി, ജേക്കബ്, ഷാജി, ധനുഷ്, ഗൗതം (ഫോട്ടോസ് & വിഡിയോ) എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.
ക്നാനായ സമുദായത്തിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് മാർ റാഫേൽ തട്ടിൽ
ഷിക്കാഗോ: ക്നാനായ സമുദായം മനസിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സീറോമലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്നാനായ സമൂഹമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സീറോമലബാർ സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളിൽ കൈവിടാതെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്നാനായ സമൂഹം.
അതിനാൽ ആ സമൂഹത്തിന്റെ വളർച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാൻ സീറോമലബാർ സഭ കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേൽ പിതാവിന് കൈക്കാരൻമാർ ബൊക്കെ നൽകി സ്വീകരിക്കുകയും താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് നയിക്കുകയും ചെയ്തു.
തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ കുർബാനയർപ്പണം മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.
മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ എന്നിവർ സഹകാർമികരായിരിന്നു.
ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികൾ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കുർബാനക്കിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ ആധ്യാത്മിക വളർച്ചയ്ക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭയുടെ വളർച്ചയ്ക്ക് പങ്കുകാരകുമ്പോൾ പരിശുദ്ധാത്മാവ് ശരിയായ രീതിയിൽ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ 15 വർഷം സെന്റ് മേരീസ് ഇടവകയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർമിക്കുകയും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുകയും യത്നിക്കുകയും ചെയ്യണമെന്നും പിതാവ് ആഹ്വാനം ചെയ്തു.
ഓരോ ആവശ്യങ്ങളിലും പ്രതിസന്ധികളിലും കൂടെ നിൽക്കുകയും സാമുദായികമായും സഭാപരമായുമുള്ള നിലനിൽപ്പിന് സഹായിക്കുകയും ചെയ്ത സീറോമലബാർ സഭയുടെ പിതാക്കന്മാരെയും ഷിക്കാഗോ രൂപതയുടെ പിതാക്കന്മാരെയും നന്ദിയോടെ പ്രാർഥനയിൽ ഓർക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ശക്തിപകരുവാനായി തീഷ്ണമായി പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ക്നാനായ കാത്തലിക് റീജൻ ഡയറക്ടറും വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ ഏവർക്കും ക്നാനായ റീജിയന്റെ പേരിൽ സ്വാഗതം ആശംസിച്ചു.
സീറോമലബാർ സഭ, പ്രത്യേകിച്ച് പിതാക്കന്മാരായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ ക്നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാൽ അച്ചൻ അനുസ്മരിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സ്വീകരണ സമ്മേളനത്തിൽ ഔപചാരികമായ സ്വാഗതം ആശംസിച്ചു.
സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വളർച്ചയിൽ നിസ്തുല സേവനങ്ങൾ നൽകിയ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് പതിഞ്ചാം വാർഷികത്തിന്റെ വേളയിൽ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുർബാന മധ്യേ മധ്യസ്ഥപ്രാർഥനയിൽ പേരെടുത്ത് പരാമർശിക്കപെടുന്നവരിൽ മാർപാപ്പയോഴിച്ച് എല്ലാവരും ഒരേ അൾത്താരയിൽ അണിനിരന്നുകൊണ്ട് അർപ്പിച്ച ദിവ്യബലി ഈ ഇടവകയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ട് കണക്കാക്കാം എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ സമൂഹത്തോട് എന്നും സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള മാർ റഫേൽ തട്ടിൽ പിതാവ്, ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ ഇടപെടലുകൾ നടത്തും എന്നതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപത പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിഷപ്പുമാരായ മാർ ആലപ്പാട്ടും മാർ അങ്ങാടിയത്തും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15-ാം വാർഷികത്തിൽ ആശംസകൾ അർപ്പിച്ചു. സെന്റ് മേരീസ് ദൈവാലയത്തിന്റെ സ്ഥാപനത്തിനും വളർച്ചയ്ക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തിൽ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ക്നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു. അമേരിക്കയിലെ സീറോമലബാർ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്നാനായ സമൂഹമാണെന്നും അതിനാൽ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു.
ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തിൽ സെന്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയിൽ പ്രവർത്തിച്ചവരുടെ സമർപ്പണവും അനുസ്മരിക്കുകയുണ്ടായി.
ബൈബിളിൽ പറഞ്ഞിരിക്കുന്നപോലെ ഒരു ഗർഭിണി തന്റെ പ്രസവവേദന ആരംഭിക്കുമ്പോൾ ദുഖിക്കുന്നു, എന്നാൽ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഒരു മനുഷ്യൻ ഈ ലോകത്ത് ജനിച്ചതോർത്ത് അവൾ സന്തോഷിക്കുന്നു.
അതുപോലെയായിരുന്നു തന്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകൾക്ക് അദ്ദേഹം രൂപം നൽകിയത്. എന്നാൽ അതിൽ അദ്ദേഹം ഏറെ സന്തോഷിക്കുന്നു.
പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആലഞ്ചേരി, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചൻ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്സിംഗ് കമ്മിറ്റിയിലെ തമ്പി വിരുത്തികുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവരെ അദ്ദേഹം നന്ദിപൂർവം ഓർത്തു.
സിനഗോഗായിരുന്ന കെട്ടിടത്തെ ഒരു കത്തോലിക്കാ ദൈവാലയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സമർപ്പണ ബോധത്തോടെ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഇടവകയുടെ പ്രഥമ ട്രസ്റ്റി കോഓർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, സഹ ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, അക്കൗണ്ടന്റ് ജോയ്സ് മറ്റത്തിക്കുന്നേൽ, പിആർ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്നേഹപൂർവം ഓർമിപ്പിച്ചു.
ഒരു ബാങ്കും ദൈവാലയം സ്വന്തമാക്കുവാൻ ആവശ്യമായ വായ്പ്പ നൽകുവാൻ തയാറാകാതെ വന്നപ്പോൾ, ആ ബാധ്യത സ്വയം ഏറ്റെടുത്ത് ലോൺ ഗ്യാരന്റർമാരായ ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരെയും അദ്ദേഹം പേരെടുത്ത് പരാമർശിച്ചു. അവരുടെ നന്മയും സൻമനസുമാണ് പള്ളിവാങ്ങാൻ കാരണമായത് എന്ന് മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും ഇടവകയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഇടവകയുടെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തവരെയും വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കിയവരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കൈക്കാരൻ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ,
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
വടംവലിച്ച് രമേശ് ചെന്നിത്തലയും മിസോറി സിറ്റി മേയറും; ടിസാക് വടംവലിക്ക് ആവേശകരമായ കിക്കോഫ്
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ച ഒരുക്കി ടിസാക് വടംവലി കിക്ക് ഓഫ്. ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ (ടിസാ ക്ലബ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് രാജ്യാന്തര വടംവലി മത്സരത്തിന്റെ കിക്ക് ഓഫ് ചടങ്ങിൽ ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും തമ്മിൽ വടംവലിച്ചത് കൗതുകകരമായി.
ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടലും ഡബ്ല്യുഎംസി പ്രസിഡന്റ് തോമസ് മൊട്ടക്കലും വടംവലിക്കാരോടൊപ്പം ചേർന്നു. റോബിൻ ഇലക്കാട്ടും രമേശ് ചെന്നിത്തലയും വടംവലിക്കു ആശംസകൾ നേർന്നു.
രമേശ് ചെന്നിത്തല ടിസാക് ചാരിറ്റി വിഭാഗം ഉദ്ഘാടനം ചെയ്തു. കോട്ടയം സിഎംഎസ് കോളജിന്റെ കലാ കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർഥിനികളെ ഈ വർഷം ചാരിറ്റി വിംഗ് സഹായിക്കും.
പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
ഓഗസ്റ്റ് ഒന്‍പതിന് രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു പിആർഒ ജിജി കുളങ്ങര പറഞ്ഞു.
അനധികൃത കുടിയേറ്റം: യുഎസ് തിരിച്ചയച്ചത് 1080 ഇന്ത്യക്കാരെ
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 2025 ജനുവരി മുതൽ 1080 ഇന്ത്യക്കാരെ യുഎസിൽനിന്നു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇതിൽ 62 ശതമാനം പേരും സാധാരണ യാത്രാവിമാനങ്ങളിലാണ് മടങ്ങിയെത്തിയതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
യുഎസിലെ വിദേശവിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്ന നടപടികളും നിരീക്ഷിക്കുകയാണെന്നും വിദ്യാർഥികൾക്ക് കോഴ്സുകളിൽ കൃത്യസമയത്തു ചേരാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍ത്തൂസ് സാംസ്കാരികവേദിയില് ഡക്സ്റ്റര്‍ ഫെരേരയെ ആദരിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ സാമുഹ്യസാംസ്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസോസിയേഷന് സീനിയര്‍ ഡയറക്ടറുമായ ഡക്സ്റ്റര്‍ ഫെരേരയെ ഡാലളല് നടന്ന മനോരമ ഹോര്‍ത്തൂസ് സാംസ്കാരിക വേദിയില്‍ മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പൊന്നാടയണിച്ച് ആദരിച്ചു.
പ്രഭാഷകനും ആരോഗ്യരംഗത്ത് ആഗോള പ്രസിദ്ധനുമായ ഡോ. എം.വി.പിള്ള, എഴുത്തുകാരനും നടനുമായ തമ്പി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കഴിഞ്ഞ മുന്നു പതിറ്റാണ്ടായി ഡാളസ് കേന്ദ്രമായി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഡക്സ്റ്റര്‍ ഫെരേര ജീവകാരണ്യരംഗത്തും തനതായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
ഡാളസ് മലയാളി അസോസിയേഷന്റെ വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഏകോപിച്ചു നടപ്പില്‍ വരുന്നതില്‍ മുന്നില്‍ നിന്നു നയിക്കുന്നു. എറണാകുളം ലയണ്‍സ് ക്ലബുമായി സഹകരിച്ച് അനാഥരും അന്ധരുമായ കുരുന്നുകള്‍ക്കായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ച ഡക്സ്റ്റര്‍ ഫെരേര ഡാളസ് സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിലെ സജീവമായ സഹകാരിയാണ്.
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് നേതൃത്വം
ന്യൂയോർക്ക്: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് നേതൃത്വം. ഇന്ത്യൻ പ്രതിനിധി സംഘം വേൾഡ് ട്രേഡ് സെന്റർ സ്മാരകം സന്ദർശിച്ച വേളയിലാണ് കൂടിക്കാഴ്ച നടന്നത്.
എഎംഎൽഇയു ബോർഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു. പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ലഫ്. നിധിൻ എബ്രഹാം (എഎംഎൽഇയു പ്രസിഡന്റ്), ന്യൂയോർക്ക് - ന്യൂജഴ്സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ലഫ്. നോബിൾ വർഗീസ് (എഎംഎൽഇയു സെക്രട്ടറി) എന്നിവർ ശശി തരൂരുമായി ആശയവിനിമയം നടത്തി.
സമൂഹത്തിന്റെ നിയമനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെയും പ്രാധാന്യം ഓർമപ്പെടുത്തുന്നതുമായിരുന്നു.
എഎംഎൽഇയു ചലഞ്ച് കോയിൻ തരൂരിന് സമർപ്പിച്ചത് വെറും ഔപചാരിക ചടങ്ങ് മാത്രമല്ല, പാരമ്പര്യവും സേവനവും പങ്കുവയ്ക്കുന്ന മൂല്യങ്ങളിലൂടെ രണ്ട് ലോകങ്ങൾ തമ്മിലുള്ള ആഴമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ കൈമാറ്റമായിരുന്നു എന്ന് എഎംഎൽഇയു പ്രസിഡന്റ് ലഫ്. നിധിൻ എബ്രഹാം പറഞ്ഞു.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാവർക്കും ലഫ്. നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.
സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജിന് "ഗ്ലോബല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ എക്സലന്‍സ്' പുരസ്കാരം. ഹൂസ്റ്റണില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലിലാണ് അമേരിക്കന്‍ രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകള്‍ക്കും മനുഷ്യാവകാശ - മതസ്വാതന്ത്ര്യ പ്രവര്‍ത്തന രംഗങ്ങളിലെ സംഭവനകള്‍ക്കുമാണ് പുരസ്കാരം നല്കി ആദരിച്ചത്.
ഗ്ലോബല്‍ ഇന്ത്യന്‍ "കര്‍മശ്രേഷ്ഠ' പുരസ്കാരം നേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹൂസ്റ്റൺ സിറ്റി, കൗണ്ടി പ്രതിനിധികള്‍, ഇന്ത്യാ പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്മാന് ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബാലജനസഖ്യം, കെഎസ്യു, പിവൈപിഎ എന്നീ സംഘടനകളിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാന്‍ലി ജോര്‍ജ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ "കാന്പയിന് സ്റ്റാറ്റര്‍ജി' സംഘത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉപദേശക സമിതിയിലേയും ഏക ഇന്ത്യന്‍ വംശജനുമാണ്.
അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ പൊതു സംഘടനയായ ഫിയക്കോനയുടെ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദേശീയ സംഘടനയായ "എക്ളീസിയ യുണൈറ്റഡ് ഇന്റ ര്‍നാഷണല്‍' വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
എബിസി സർവേയിൽ ഡെമോക്രറ്റുകൾക്കു നേട്ടമില്ല
വാഷിംഗ്ടൺ: ജനങ്ങളുടെ ഇടയിൽ ഡെമോക്രറ്റുകൾക്കു വലിയ അനുകൂല നിലപാടില്ല എന്ന് വെളിവാക്കുന്നതാണ് ഏറ്റവും പുതിയ എബിസി സർവേ. പാർട്ടി വിഭാഗങ്ങൾക്കിടയിൽ ഐക്യമില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.
പ്രസിഡന്റ് ട്രംപിന്റെ താരിഫ്, വിദേശ നയങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ പാർട്ടി നേതാക്കൾ മുന്നോട്ടു വന്നില്ല എന്നും അഭിപ്രായ സർവേ കുറ്റപ്പെടുത്തുന്നു. സാധാരണ അമേരിക്കക്കാർക്കിടയിൽ 29 ശതമാനം മാത്രമാണ് പാർട്ടിയോട് ഇഷ്ടം പ്രകടിപ്പിച്ചവർ എന്ന് സർവേ പറഞ്ഞു. ഇത് ഒരു പക്ഷെ ഏറ്റവും കുറഞ്ഞ അനുകൂല റിപ്പോർട്ടുകളിൽ ഒന്നായിരിക്കും.
സെനറ്റ് മൈനോറിറ്റി ഡെമോക്രറ്റിക് ലീഡർ ചക് ഷൂമെർ താൻ ഇനി തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പാർട്ടി വളരെ നിർണായകമായ കാലത്തിലൂടെയായിരിക്കും ഇനി കടന്നു പോകുക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ ഡെമോക്രറ്റിക് പാർട്ടിക്ക് ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. ട്രംപിന്റെ ജനപ്രീതി വർധിക്കുന്നതായാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാലും ഇത് വരെ 50 ശതമാനത്തിൽ എത്തിയിട്ടില്ല.
ഹൂസ്റ്റണിൽ ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ജിഎസ്എച്ച് ഇവന്റ് സെന്ററിൽ നടന്ന ഫെസ്റ്റിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടറെ പ്രമുഖർ പങ്കെടുത്തു.
കർമശ്രേഷ്ഠ അവാർഡ് സ്വീകരിക്കാനെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തു. പ്രവാസി സമ്മേളനത്തിൽ തോമസ് മൊട്ടക്കൽ (ഡബ്യുഎംസി പ്രസിഡന്റ്), സജിമോൻ ആന്റണി (ഫൊക്കാന പ്രസിഡന്റ്), ബേബി മണക്കുന്നേൽ (ഫോമ പ്രസിഡന്റ്), ഡോ. ബാബു സ്റ്റീഫൻ, സ്റ്റാൻലി ജോർജ്, ഈപ്പൻ കുര്യൻ തിരുവല്ല, കെ.പി. വിജയൻ തിരുവല്ല തുടങ്ങിയവർ സംസാരിച്ചു.
ബിസിനസ് സമ്മിറ്റിൽ അലക്സ് ബാരാക്, സുകേഷ് ഗോവിന്ദൻ, ജോൺ വർഗീസ്, ആശ ജിൻസി, ജോൺ ബാബു, സോണി ജോസഫ്, ജോർജ് ജോസഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നയിച്ചു.
"മീറ്റ് ദ ലീഡർ, ആസ്ക് എ ക്വസ്റ്റിൻ' എന്ന പരിപാടിയിൽ രമേശ് ചെന്നിത്തല സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. നഴ്സസ് അസോസിയേഷൻ, ഡബ്യുഎംസി എന്നിവയുടെ പ്രത്യേക സമ്മേളനങ്ങളും നടന്നു. ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ നടന്ന "മേയ് ക്വീൻ' സൗന്ദര്യ മത്സരം ആകർഷകമായി.
പുരസ്കാര ദാന സമ്മേളനത്തിൽ രമേശ് ചെന്നിത്തലയ്ക്ക് കർമ ശ്രേഷ്ഠ പുരസ്കാരം, ഡോ. ബാബു സ്റ്റീഫന്‍ കർമശ്രീ അവാർഡ്, കെ.പി. വിജയന് സേവന ശ്രീ അവാർഡ് എന്നിവ നൽകി ആദരിച്ചു. ഡബ്ലിയുഎംസി, ഫൊക്കാന, ഫോമ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകളോടൊപ്പം ഹെൽത്ത് കെയർ, കമ്മ്യൂണിറ്റി, മീഡിയ അവാർഡുകളും വിതരണം ചെയ്തു.
ജഡ്ജ് കെ.പി. ജോർജ്, മേയർ റോബിൻ ഇലക്കാട്ടു, മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജീമോൻ റാന്നി, ലക്ഷ്മി പീറ്റർ എന്നിവർ നയിച്ച എംസി പാനലിൽ ഡോ. റെയ്ന റോക്ക്, ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവരും പങ്കാളികളായി.
ജെയിംസ് കൂടൽ, ജിജു കുളങ്ങര, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ, ഷിബി റോയ്, സഖറിയാ കോശി, ജിൻസ് മാത്യു, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളത്തുമഠം, ഡോ. റെയ്ന റോക്ക്, ഷീല ചെറു, ഫിലിപ്പ് പതാലിൽ, ജോജി ജോസഫ്, വാവച്ചൻ മത്തായി, ബിജു ചാലക്കൽ എന്നിവരടങ്ങുന്ന സംഘാടക സമിതി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജോയൽ - ശ്യാം - വിഷ്ണു ടീം വിഡിയോ ഫൊട്ടോഗ്രഫിക്ക് നേതൃത്വം നൽകി.
ട്രംപ് കനിഞ്ഞു; താരദന്പതികൾ ജയിൽ മോചിതയായി
ഫ്ലോറിഡ: വഞ്ചന കേസിൽ തടവിൽ കഴിഞ്ഞിരുന്ന റിയാലിറ്റി ഷോ വിജയികളും ദമ്പതികളുമായ ടോഡ് ക്രിസ്ലിയും (56) ജൂലി ക്രിസ്ലിയും (52) ജയിൽ മോചിതരായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുവർക്കും ശിക്ഷാ ഇളവ് നൽകിയതിനെ തുടർന്നാണ് ഇവരുടെ മോചനം.
2022 ജൂണിൽ വഞ്ചന, ബാങ്ക് തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരുവരും ശിക്ഷക്കപ്പെട്ടത്. നേരത്തെ ടോഡിന് 12 വർഷത്തെ തടവാണ് വിധിച്ചിരുന്നതെങ്കിലും 2023 സെപ്റ്റംബറിൽ ഇത് 10 വർഷമായി കുറച്ചു.
അതേസമയം, ജൂലിയുടെ ഏഴ് വർഷത്തെ തടവ് 2024 ജൂണിൽ അപ്പീൽ കോടതി റദ്ദാക്കിയെങ്കിലും പിന്നീട് ശരിവച്ചു. മേയ് 27ന് ട്രംപ് ദമ്പതികൾക്ക് മാപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
ട്രംപിന് ഇവരുടെ മകൾ സവന്നയെ അറിയാമെന്നും എന്നാൽ ടോഡിനെയോ ജൂലിയെയോ കണ്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
റിയർവ്യൂ കാമറകളിലെ തകരാർ; ഫോർഡ് പത്ത് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: റിയർവ്യൂ കാമറയിലെ തകരാർ കാരണം ചില ബ്രോങ്കോ, എസ്കേപ്പ് മോഡലുകൾ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിച്ചു. റിയർവ്യൂ കാമറ വൈകുകയോ മരവിപ്പിക്കുകയോ ചെയ്തേക്കാവുന്ന ഒരു സോഫ്റ്റ്വെയർ പിശകാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തിരിച്ചുവിളിക്കലിൽ പറയുന്നു.
ഇത് ഡ്രൈവറുടെ വാഹനത്തിന് പിന്നിലെ കാഴ്ച കുറയ്ക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും. 2021 - 2024 ബ്രോങ്കോ, എഫ്-150, 2021-2024 എഡ്ജ്,2023-2024 എസ്കേപ്പ്, എഫ്-250, എഫ്-350, എഫ്-450, എഫ്-550, എഫ്-600, 2022-2024 എക്സ്പെഡിഷൻ, 2022-2025 ട്രാൻസിറ്റ്, 2021-2023 മാക്-ഇ, 2024 റേഞ്ചർ, മുസ്താംഗ്, 2021-2023 ലിങ്കൺ നോട്ടിലസ്, 2022-2024 നാവിഗേറ്റർ, 2023-2024 കോർസെയർ എന്നീ വാഹനങ്ങളാണ് ഫോർഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ജൂൺ 16ന് ഉടമകൾക്ക് മെയിൽ വഴി അറിയിപ്പ് അയയ്ക്കും. ഉടമകൾക്ക് 1-866-436-7332 എന്ന നമ്പറിൽ ഫോർഡ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വെഹിക്കിൾ സേഫ്റ്റി ഹോട്ട്ലൈനിൽ 888-327-4236 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിന് അവരുടെ വാഹനം ഒരു ഡീലറുടെ അടുത്ത് സൗജന്യമായി കൊണ്ടുവരാമെന്ന് കന്പനി അറിയിച്ചു.
യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ കോൺഫറൻസ് കാന്പയിൻ ആരംഭിച്ചു ഉമ്മൻ കാപ്പിൽ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കാന്പയിൻ യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി കോൺഫറൻസിന്റെ ആവേശകരമായ കിക്കോഫും രജിസ്ട്രേഷനും നടത്തി. സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ ഇവാനിയോസ്, ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസിനായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
മുൻ ഭദ്രാസന കൗൺസിൽ അംഗം സാജൻ മാത്യു കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് മാനേജർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), പ്രേംസി ജോൺ ആൻഡ് മറിയാമ്മ എബ്രഹാം (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
ഇവരോടൊപ്പം വേദിയിൽ സക്കറിയ ജോർജ് (ഇടവക സെക്രട്ടറി), ബാബു ജോർജ് (ഇടവക ട്രസ്റ്റി), സാജൻ മാത്യു, വർഗീസ് മാമ്പള്ളിൽ (മലങ്കര അസോസിയേഷൻ അംഗങ്ങൾ), ജോർജുകുട്ടി മാത്യു, കുര്യൻ പള്ളിയാങ്കൽ (ഭദ്രാസന അസംബ്ലി അംഗങ്ങൾ), റോയ് എണ്ണച്ചേരിൽ (മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗം) എന്നിവരും ചേർന്നു.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ജെയ്സൺ തോമസ് അവതരിപ്പിച്ചു. തീയതി, വേദി, പ്രഭാഷകരുടെ ആവേശകരമായ നിര എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സജി പോത്തൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചർച്ച ചെയ്യുകയും മുൻ കോൺഫറൻസുകളിൽ പങ്കെടുത്ത തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട്, എല്ലാ ഇടവകാംഗങ്ങളെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസിന്റെ ദൗത്യത്തെ പിന്തുണയ്ക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള സ്പോൺസർഷിപ് അവസരങ്ങൾ മാത്യു ജോഷ്വ വിശദീകരിച്ചു. ഫിലിപ്പ് തങ്കച്ചൻ ആശംസകളും സന്ദേശങ്ങളും സുവനീറിൽ പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു.
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു സായാഹ്നം വാഗ്ദാനം ചെയ്തുകൊണ്ട്, കോൺഫറൻസിന്റെ രണ്ടാം ദിവസത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള എന്റർടൈൻമെന്റ് നെറ്റിന്റെ വിശദ വിവരങ്ങൾ പ്രേംസി ജോൺ നൽകി.
മുൻകാല കോൺഫറൻസുകളിൽ നിന്ന് നേടിയ ഉന്മേഷദായകമായ ആത്മീയ അനുഭവത്തെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ സാക്ഷ്യം മറിയാമ്മ എബ്രഹാം പങ്കുവച്ചു. കോൺഫറൻസ് അനുഭവം വ്യക്തികളിലും കുടുംബങ്ങളിലും ചെലുത്തുന്ന ശാശ്വത സ്വാധീനം എടുത്തുകാണിച്ചുകൊണ്ട്, യുവാക്കളെയും മുതിർന്നവരെയും പങ്കെടുക്കാൻ ഫാ. നൈനാൻ ടി. ഈശോ പ്രേരിപ്പിച്ചു.
നിരവധി പേർ സുവനീറിൽ ആശംസകൾ സമർപ്പിച്ചുകൊണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചു. കോൺഫറൻസിന് പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ഭാരവാഹികൾ നന്ദി അറിയിച്ചു.
ജൂലൈ ഒന്‍പത് മുതൽ 12 വരെ കനക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (917 533 3566).