കോതമംഗലം മാർ അത്തനേഷ്യസ് കോളജ് യുഎസ്എ അല്മനൈയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ടെക്സസ്: കോതമംഗലം എംഎ കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളജ് ആർട്സ് ആൻഡ് സയൻസ് യുഎസ്എ അല്മനൈയുടെ 2025 -2027 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100-ൽ പരം പൂർവവിദ്യാർഥികൾ പങ്കെടുത്ത യോഗത്തിൽ താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി: സാബു സ്കറിയ (പ്രസിഡന്റ്), ജോബി മാത്യു (ജനറൽ സെക്രട്ടറി), ജോർജ് മാലിയിൽ (ട്രഷറർ), ജെയ്ബി റോയ് (വൈസ് - പ്രസിഡന്റ്), എൽസി ജൂബ്ബ് (വൈസ് - പ്രസിഡന്റ്), ജീമോൻ വർഗീസ് (ജോയിന്റ് സെക്രട്ടറി),
ജോയ്സ് പൗലോസ് (ജോയിന്റ് ട്രഷറർ), ബേസിൽ ബേബി (ഐടി കോഓർഡിനേറ്റർ), ബീബാ ജേക്കബ് (കോഓർഡിനേറ്റർ, എജ്യുക്കേഷൻ ആൻഡ് കരിയർ ഡെവെലപ്മെന്റ്), അഹില റേച്ചൽ ബിനോയ് (യൂത്ത് പ്രതിനിധി).
നാഷനൽ കോഓർഡിനേറ്റർ: ജിയോ ജോസഫ്, അഡ്വൈസറി ബോർഡ്: പി.ഒ. ജോർജ് (ചെയർമാൻ), ജോസ് പാലക്കാത്തടം, ജോസഫ് കുര്യാപ്പുറം, ജിജോ ജോസഫ് ഫ്ലവർഹിൽ, വർഗീസ് പോത്താനിക്കാട് (പിആർഒ).
കമ്മറ്റി അംഗങ്ങൾ: ഡോ. പദ്മിനി അനിയൻ, അനു ഡനിൽ, ബിന്ദു മാത്യു, ഡോ. ജോബി എൽദോ, വർഗീസ് പാലമലയിൽ, ബോബു പുതീക്കൽ, ജെയിംസ് പീറ്റർ, ബൈജു വർഗീസ്, ഫ്രാങ്ക്ളിൻ പത്രോസ്, അരുൺ വേണുഗോപാൽ,
സണ്ണി മറ്റമന, രാജു ഔസേഫ്, അജി ഹുസൈൻ കോട്ടയിൽ, നിവേദ് അപ്പുക്കുട്ടൻ, ജോബി പോൾ, സാജൻ ഇലഞ്ഞിക്കൽ, സെബിൻ വർഗീസ്, ആകാഷ് എബ്രഹാം, ബെന്നി ഡേവിസ്, ഇന്ദ്രജിത് നായർ.
അല്മനൈയുടെ ഔപചാരിക ഉദ്ഘാടനം കോതമംഗലം എംഎ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവവിദ്യാർഥികളായ കോതമംഗലം എംഎൽഎ ആന്റണി ജോൺ, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴലനാടൻ, എംഎ കോളജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്,
അല്മനൈ അസോസിയേഷൻ പ്രസിഡന്റ് (കേരള) പ്രഫസർ കെ.എം. കുര്യാക്കോസ്, അല്മനൈ അസോസിയേഷൻ സെക്രട്ടറി (കേരള) ഡോ. എബി പി. വർഗീസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
നാഷനൽ കോ-ഓർഡിനേറ്റർ ജിയോ ജോസഫ് അല്മനൈയുടെ പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. യുഎസ്എ അല്മനൈയ്ക്കുവേണ്ടി സെക്രട്ടറി ജോബി മാത്യു സ്വാഗതവും അല്മനൈ ട്രഷറർ ജോർജ് മാലിയിൽ നന്ദിയും പ്രകാശിപ്പിച്ചു. മീറ്റിംഗിൽ എൽസാ ജുബ് എംസി ആയി യോഗനടപടികൾ നിയന്ത്രിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (പ്രസിഡന്റ്) - 267 980 7923, ജോബി മാത്യു (ജനറൽ സെക്രട്ടറി) - 301 624 9539, ജോർജ്ജ് മാലിയിൽ (ട്രഷറർ) - 954 655 4500, ജിയോ ജോസഫ് (നാഷനൽ കോ-ഓർഡിനേറ്റർ) - 914 552 2936, വർഗീസ് പോത്താനിക്കാട് (പിആർഒ) - 917 488 2590.
ഷിക്കാഗോ സീറോമലബാർ രൂപത രജത ജൂബിലി വർഷത്തിലേക്ക്; സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂബിലി ദീപം തെളിയിച്ചു
കൊപ്പേൽ (ടെക്സസ്): ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി രൂപതയിലെ ഇടവകകളിൽ തിരിതെളിച്ചു ജൂബിലി വർഷ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.
ഇടവകതല ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റവ. ഡോ. മെജോ കൊരെത്ത് (ഷംഷാബാദ് രൂപതാ ചാൻസലർ) ജൂബിലി ദീപം തെളിയിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ട്രസ്റ്റിമാരായ റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. ഇടവക സമൂഹവും ആഘോഷങ്ങളിൽ പങ്കുചേർന്നു.
വടക്കേ അമേരിക്കയിലേക്കു കുടിയേറിയ സീറോമലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായി, 1984ൽ അമേരിക്കയിൽ ഡാളസിലാണ് സീറോമലബാര്‍ മിഷന് പ്രവർത്തനങ്ങൾ തുടക്കം കുറിച്ചത്. തുടക്കത്തിൽ ഡാളസിലെ ഇംഗ്ലീഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍.
2001ൽ ഷിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുള്ള മലയാളി സമൂഹത്തിനുവേണ്ടി ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സീറോമലബാർ രൂപതായി ജോൺ പോൾ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹത്താൽ ഷിക്കാഗോയിൽ സെന്റ് തോമസ് സീറോമലബാർ രൂപത സ്ഥാപിതമായി.
അമേരിക്കയിലുടെനീളം പടർന്നു പന്തലിച്ച സീറോമലബാർ രൂപതയുടെ കീഴിൽ ഇപ്പോൾ 52 ഇടവകകളും 33 മിഷനുകളും പ്രവർത്തിക്കുന്നു.
മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (എംഎംജിഎച്ച്) സംഘടിപ്പിച്ച സമൂഹ നോമ്പുതുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് മുഹമ്മദ് റിജാസിന്റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും വോളണ്ടിയർമാരുടെയും സഹകരണം കൊണ്ടും നോമ്പുതുറ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.
വിവിധ മതവിശ്വാസികൾ പങ്കെടുത്ത നോമ്പുതുറയില്‍ മതസൗഹാർദം, സമാധാനം, സഹിഷ്ണുത, സർവമത ഐക്യം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും വിവിധ മതവിശ്വാസങ്ങളിലുള്ള വ്യക്തിത്വങ്ങൾ ഒരുമിച്ചു ഈ സന്ദേശം അറിയിക്കുകയും ചെയ്തു.
സംഗമത്തിൽ ഐഎസ്ജിഎച്ച് പ്രസിഡന്റ് ഇമ്രാൻ ഗാസി, ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസില്‍ പ്രസിഡന്റ്, സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചർച്ച് വികാരി ഫാ. ഡോ. ഐസക് ബി. പ്രകാശ്,
ചർച്ച് ഓഫ് ലാറ്റർ ഡേ സെയിന്റ്സിന്റെ ഹൈ കൗൺസിൽ അംഗം ഡൗഗ് ബ്രൗൺ, മിഷനറി ചർച്ച് ഓഫ് ഹൂസ്റ്റണ്‍ പാസ്റ്റർ വിൽ മക്കോർഡ്, ഇസ്ലാമിക പണ്ഡിതനും ഐടി പ്രഫഷണലുമായ സൽമാൻ ഗാനി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, മിസോറി സിറ്റി ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ,
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ജോസ് കെ. ജോൺ, ട്രഷറര്‍ സുജിത് ചാക്കോ, എസ്എൻഡിപി യോഗം ഹൂസ്റ്റൺ പ്രസിഡന്റ് അഡ്വ. അനിയൻ തയ്യിൽ, മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ ഹൂസ്റ്റൺ പ്രസിഡന്റ് മനോജ് അനിരുദ്ധൻ എന്നിവരും മറ്റു പ്രമുഖരും മലയാളി മുസ്ലിം കമ്യൂണിറ്റി അംഗങ്ങളും അവരുടെ സുഹൃത്തുക്കളും പങ്കെടുത്തു.
വിവിധ മത, സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നവർ ഒരുമിച്ച് ഐക്യത്തോടെ നോമ്പുതുറ ആഘോഷിച്ചത് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശമായി. പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ഇത്തരത്തിലുള്ള സമ്മേളനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെഎച്ച്എൻഎ കലിഫോർണിയ ഒരുക്കിയ ശുഭാരംഭം ഗംഭീരമായി
ലോസ് ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കലിഫോർണിയ അംഗങ്ങൾ അണിയിച്ചൊരുക്കിയ ശുഭാരംഭം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ, സംഘാടന മികവ് എന്നിവകൊണ്ടും ഗംഭീരമായി.
സംഘാ വെസ്റ്റ് ഭാരത് സേവാശ്രമത്തിൽ പാഞ്ചജന്യം എന്ന പേരിൽ സംഘടിപ്പിച്ച ശുഭാരംഭം ദുർഗാദേവിയുടെ സവിധത്തിൽ പൊങ്കാല അർപ്പണത്തോടെയാണ് ആരംഭിച്ചത്. ശേഷം നടന്ന പൊതുസമ്മേളനം കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷ പിള്ള, ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് എന്നിവർ ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.
ദേവാംഗ് പ്രണബ് പ്രാർഥന ശ്ലോകം ആലപിച്ചു. സദസിനു ഏറ്റുചൊല്ലാൻ അവസരം നൽകിയതും പുതുമയായി. 2009ൽ ലോസ് ആഞ്ചലസിൽ നടന്ന കെഎച്ച്എൻഎ കൺവൻഷന്റെയും ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രവർത്തനങ്ങളുടെയും വീഡിയോ പ്രസന്റഷനോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്.
2009ൽ വെറും 33 കുടുംബങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് ആയിരത്തിലധികം ഹിന്ദു കുടുംബങ്ങളാണ് അവിടെയുള്ളത് എന്നത് വീഡിയോയിൽ സമർഥിക്കുന്നു. 2009 കൺവൻഷനുശേഷം വിട്ടുപിരിഞ്ഞുപോയവരെ അനുസ്മരിച്ചാണ് വീഡിയോ അവതരണം അവസാനിക്കുന്നത്.
അശ്വമേധത്തിനുശേഷം(2023 ഹൂസ്റ്റൻ കൺവൻഷൻ) ഭഗവാൻ പ്രദർശിപ്പിച്ച തന്റെ വിരാട് സ്വരൂപത്തിനു സമാനം ഉജ്വലവും ഉത്കൃഷ്ടവുമായിരിക്കും ഈ വർഷം ഓഗസ്റ്റിൽ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന കൺവൻഷൻ എന്ന് ഉദ്ഘാടനപ്രസംഗത്തിൽ പ്രസിഡന്റ് ഡോ. നിഷ പിള്ള പറഞ്ഞു.
കെഎച്ച്എൻഎയുടെ സിൽവർജൂബിലി കൺവെൻഷന്റെ പ്രത്യേകതകൾ വിവരിച്ച നിഷ പിള്ള അതിലേക്കു എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
കെഎച്ച്എൻഎ വളർച്ചയിൽ കലിഫോർണിയയുടെ പ്രസക്തി ആർക്കും അവഗണിക്കാനാവില്ലെന്നും ന്യൂജഴ്സിയിൽ നടക്കാൻ പോകുന്ന ചരിത്രത്തിൽ എന്നും ഓർമിക്കുന്ന വിരാട് കൺവൻഷൻ വിജയിപ്പിക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് തുടർന്ന് സംസാരിച്ച സെക്രട്ടറി മധു ചെറിയേടത്ത് അഭ്യർഥിച്ചു.
ട്രസ്റ്റീ ബോർഡ് അംഗം ഗോപിനാഥക്കുറുപ്, മുൻ പ്രസിഡന്റുമാരായ ജി. കെ. പിള്ള, ഡോ. രാംദാസ് പിള്ള, മുൻ കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവരും സംസാരിച്ചു.
കെഎച്ച്എൻഎ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതുൾപ്പടെ എല്ലാവരും ജാഗരൂകരായി പ്രവർത്തിക്കണമെന്നും ഒപ്പം ഉജ്വലമായ ഒരു ശുഭാരംഭം കാഴ്ചവെക്കാൻ കഴിഞ്ഞ കലിഫോർണിയ അടുത്ത കൺവൻഷന് വേദിയാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആശംസകൾ അറിയിച്ച മുൻ ട്രസ്റ്റീ സെക്രട്ടറി പ്രഫ. ജയകൃഷ്ണൻ നായർ, ഈ ശുഭാരംഭത്തിനു ചാലക ശക്തിയായി പ്രവർത്തിച്ച ആതിര സുരേഷിന്റെ നേതൃത്വത്തിൽ 2026-27ലെ കൺവൻഷൻ കാലിഫോർണിയയിലേക്കു കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചത് ജനം ഹർഷാരവത്തോടെ സ്വീകരിച്ചു.
വിജയലക്ഷ്മി അവതരിപ്പിച്ച മോഹിനിയാട്ടം, കലാപരിപാടികളിൽ അവതരിപ്പിക്കപ്പെട്ട ഭരത നാട്യവും കഥക്കും എല്ലാം മനോഹരമായിരുന്നു. കവിത മേനോൻ, രമ നായർ എന്നിവർ പൊങ്കാലയ്ക്ക് നേതൃത്വം നൽകി. തങ്കമണി ഹരികുമാർ, അഞ്ജു ശ്രീധരൻ, ശീതൾ അയ്യാത്തൻ, സുനിത ഗോപാലൻ, സജിത എന്നിവർ താലപ്പൊലിക്ക് നേതൃത്വം നൽകി.
ആതിര സുരേഷ്, രവി വള്ളത്തേരി, ഹരികുമാർ ഗോവിന്ദൻ, രാജൻ, ഓം പ്രസിഡന്റ് സുരേഷ് ഇഞ്ചൂർ, സെക്രട്ടറി രഘു അരങ്ങാശേരി, ബാബ എന്നിവരാണ് പ്രധാനമായും ഉജ്ജ്വലമായ ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഡോ. സിന്ധു പിള്ള, വിനോദ് ബാഹുലേയൻ എന്നിവർ എംസി മാരായി പ്രവർത്തിച്ചു.
ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിന്റെ തിരുനാൾ ആഘോഷം കൊണ്ടാടി. മാർച്ച് 14ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് ഒന്‍പത് ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ ദിവസങ്ങളിൽ റവ.ഫാ. എബ്രഹാം മുത്തോലത്ത്,
റവ.ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, റവ.ഫാ. ടോം പന്നലക്കുന്നേൽ എംസിഎഫ്എസ്, റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്, റവഫാ. വർഗീസ് കുന്നത്ത് എംഎസ്ടി, റവ.ഫാ. ജോൺ മണക്കുന്നേൽ, റവ.ഫാ. ലുക്ക് മാനുവൽ, റവ.ഫാ. അനീഷ് ഈറ്റയ്ക്കാകുന്നേൽ, റവ.ഫാ. ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശേരി, അസി.വികാരി റവ.ഫാ.ജോർജ് പാറയിൽ എന്നിവരും കാർമികരും സഹകാർമികരുമായി.
മാർച്ച് 17ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യ കാർമികനായി. തിരുനാളിന്റെ പ്രധാന ദിനങ്ങളായ 22ന് റാസ കുർബാനയ്ക്കു വികാരി റവ ഫാ.ജോണിക്കുട്ടി പുലിശേരിയും 23ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും മുഖ്യകാർമികരായി.
ആഘോഷമായ പ്രദക്ഷിണം തിരുനാൾ ആചാരണത്തിനു മാറ്റുകൂട്ടി. സ്നേഹവിരുന്നോടെ തിരുനാൾ ആചരണം സമാപിച്ചു. തിരുനാൾ ക്രമീകരണങ്ങൾക്കു കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി.
സീറോമലബാർ ഷിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹൂസ്റ്റൺ ഇടവകയിലും തുടക്കം
ഷിക്കാഗോ: 2001 മാർച്ച് 13ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആചരണത്തിന് തുടക്കമായി.
രൂപത തലത്തിലുള്ള ഉദ്ഘാടനം ഷിക്കാഗോ കത്തീഡ്രൽ ദൈവാലയത്തിൽ രൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.
ജൂബിലി ആചരണത്തിന്റെ ഇടവക തലത്തിലുള്ള ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 22ന് വൈകുന്നേരം സെന്റ് ജോസഫ് ഹാളിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.
തദ്ദവസരത്തിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവകയുടെ 20-ാം വാർഷികത്തിൽ തുടക്കം കുറിച്ച ചാരിറ്റി ഹൗസിംഗ് പ്രോജക്ടിന്റെ വീടുകളുടെ സമർപ്പണം ബിഷപ് നിർവഹിച്ചു.
ക്രിസ്തുവിന്റെ തിരുജനനത്തിന്റെ 2025-ാം ആണ്ട് മഹാജൂബിലിയുടെയും രൂപതയുടെ സിൽവർ ജൂബിലിയുടെയും ഭാഗമായി ഇടവക നടത്തുന്ന വിവിധ കർമ്മപരിപാടികളെക്കുറിച്ചു ഇടവക വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശേരിയും ജൂബിലി കോഓർഡിനേറ്റർ സാബു മാത്യൂസും വിശദീകരിച്ചു.
ജൂബിലിയോടനുബന്ധിച്ചു ഇടവക പ്രസിദ്ധീകരിക്കുന്ന ‘Jubilee of Grace - Bible Verses for Reflection and Renewal’ എന്ന ബുക്ലെറ്റിന്റെ പ്രകാശനം ബിഷപ് ആലപ്പാട്ട് നിർവഹിച്ചു. യുവജന പ്രതിനിധികളായ ആൻ ആന്റണിയും ജോയൽ ജോമിയും ബുക്ലെറ്റിന്റെ കോപ്പി ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങി.
ജൂബിലി സമ്മേളനത്തിന് ഇടവക അസി. വികാരി റവ. ഫാ.ജോർജ് പാറയിൽ സ്വാഗതവും കൈക്കാരൻ സിജോ ജോസ് നന്ദിയും പ്രകാശിച്ചു. ഫാ. വർഗീസ് കുന്നത്ത്, ഫാ. അനീഷ് ഈറ്റയ്ക്കാകുന്നേൽ, മദർ സി. എമിലിൻ എന്നിവർ പ്രസംഗിച്ചു.
കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി. യൂത്ത് ബോർഡ്, മിഷൻ ലീഗ്, ഹോളി ചൈൽഡ് ഹുഡ് എന്നീ ഭക്ത സംഘടനകൾ അവതരിപ്പിച്ച പരിപാടികളും ക്വയറിന്റെ സംഗീത പരിപാടിയും ചടങ്ങിനെ ആകർഷണീയമാക്കി.
വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി. അമേരിക്കൻ മുസ്ലിം ജനത തനിക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനായി യുഎസ് നിരന്തര നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിലെ സമാധാന അന്തരീക്ഷത്തിനായി ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉടമ്പടി തന്റെ ആദ്യ ഭരണകാലത്തു സാധ്യമാക്കിയതും ട്രംപ് കൂട്ടിച്ചേർത്തു.
എമ്പുരാൻ തരംഗം: യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാൻസ് ഷോ വിജയകരമായി
ഡാളസ്: ഡാളസിലെ ലൂയിസ്വില്ലിലുള്ള സിനിമാർക് കോംപ്ലക്സ് ഒരു കൊച്ചു കേരളക്കരയാക്കിയാണ് എമ്പുരാൻ റീലിസ് ചെയ്തത്. അമേരിക്കയിൽ ഒരു ഇന്ത്യൻ സിനിമക്ക് ഒരു ഗംഭീര വരവേൽപ്പ് ലഭിക്കുന്നത് ഇതാദ്യം. യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലായിരുന്നു ഇവിടെ ഫാൻസ് ഷോ നടന്നത്.
ലൂയിസ്വിൽ സിനിമാർക് തിയറ്റർ കോംപ്ലെക്സിലെ 14 തിയറ്ററുകളിൽ 13 തീയറ്ററുകളിലും ഒന്നിച്ചാണ് റിലീസ് ദിനത്തിൽ എമ്പുരാന്റെ ആദ്യ ഷോകളുടെ പ്രദർശനം നടന്നത്. പ്രീ ബുക്കിംഗിന്റെ ആദ്യ ദിനത്തിൽ തന്നെ നാല് തിയറ്ററുകളിലെ ടിക്കറ്റുകൾ മൊത്തമായി ഫാൻസ് വാങ്ങിയിരുന്നു.
കേരളത്തിലെ മെഗാസൂപ്പർ ഹിറ്റു പടങ്ങളുടെ നേർക്കാഴ്ചയെന്നോണം തീയറ്റർ പരിസരം ചെണ്ടമേളവും ആരവങ്ങളുമായി ഉത്സവപ്രതീതിയിലാണ്ടു. ലാലേട്ടൻ ഫാൻസിന്റെ "തനിഷോ'യാണ് പിന്നീട് തിയറ്റർ കോംപ്ലക്സിൽ അരങ്ങേറിയത്.
വിവിധ മലയാളി കൂട്ടായ്മകളുടെ നൃത്ത പരിപാടികളും ഗാനമേളയും യൂണിവേഴ്സിറ്റി ഓഫ് ഡാളസ് മലയാളി വിദ്യാർഥി കൂട്ടായ്മയുടെ ഫ്ലാഷ് മോബ് തുടങ്ങി വിവിധ ആഘോഷങ്ങളുമായി തിയറ്റർ കോംപ്ലക്സ് മുഴുവൻ ലാലേട്ടൻ ആരാധകരെ കൊണ്ട് നിറഞ്ഞു.
ആട്ടം ഓഫ് ഡാളസ് ചെണ്ടമേളം ആരവങ്ങൾക്കു അകമ്പടിയേന്തി. എമ്പുരാൻ പ്രിന്റഡ് ടീഷർട്ടിണിഞ്ഞും കറുത്ത ഷർട്ടും കറുത്ത മുണ്ടും വേഷമണിഞ്ഞും ആയിരുന്നു യുവാക്കൾ ഫാൻഷോ ആഘോഷിക്കാൻ എത്തിയത്. തിയറ്ററിൽ സ്ഥാപിച്ച മോഹൻലാൽ കട്ടൗട്ടിന് മുൻപിൽ ഫോട്ടോ എടുക്കുന്നതിനും തിരക്കായിരുന്നു.
കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക്, പ്രൊ ടെം മേയർ റിച്ചാർഡ് ഫ്ലെമിംഗ് എന്നിവരും പ്രത്യേക ക്ഷണം സ്വീകരിച്ചു ഫാൻസ് ഷോ ഉദ്ഘാടനത്തിനെത്തി. നിരവധി മലയാളി പ്രസ്ഥാനങ്ങളും ഫാൻഷ്ഷോ കൊഴുപ്പിക്കാനായി സ്പോൺസർമാരായി യൂത്ത് ഓഫ് ഡാളസിന പിന്തുണച്ചു.
ജയ് മോഹൻ, ജിജി പി. സ്കറിയ, ബിജോയ് ബാബു, ടിന്റു ധൊരെ, ടോം ജോർജ്, തോമസ്കുട്ടി ഇടിക്കുള, ഫിലിപ്സൺ ജയിംസ്, ടിജോ ചങ്ങങ്കരി, ഷിനോദ് ചെറിയാൻ, ജെയിംസ്, ജോബിൻ, ലിജോ, ടിജോ തോമസ്, ദീപക് ജോർജ്, കെവിൻ മാത്യു എന്നിവർ സംഘാടക കമ്മിറ്റിയിൽ പ്രവർത്തിച്ചു.
ഫാൻസ് ഷോ വൻ വിജയമായിരുന്നു എന്ന് ജിജി സ്കറിയ പറഞ്ഞു. സ്പോൺസർമാർക്കും ആഘോഷങ്ങളിൽ സഹകരിച്ചവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമ 2025ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിൽ നിരവധി ബിസിനസ് സെന്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്കൗണ്ട് കിട്ടുന്ന ബെനിഫിറ്റ് കാർഡ് 2025 നൽകുന്നു.
മെമ്പർഷിപ്പ് മാസാചരണമായ ഏപ്രിൽ 30ന് മുൻപായി മെമ്പർഷിപ്പ് പുതുക്കുന്ന കുടുംബങ്ങൾക്കാണ് "ഡോളർ ബാക്ക് ഫ്രം പർച്ചേസ്' വഴി സാമ്പത്തിക ലാഭം കിട്ടുന്ന ഈ ഡിസ്കൗണ്ട് കാർഡ് ലഭിക്കുക.
മേയ് മൂന്നിന് നടക്കുന്ന ഒരുമ മെഗാ പിക്നിക്ക് 2025ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികൾക്കായുള്ള ഒരുമ മലയാളം ലേണിംഗ് ക്ലാസുകൾ ഉടൻ ആരംഭിക്കും.
ഒരുമ പ്രസിഡന്റ് ജിൻസ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂവ് ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതം പറഞ്ഞു.
ഒരുമ പിക്നിക്കിന്റെ ക്രമീകരണങ്ങളെപ്പറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ വിശദീകരിച്ചു. റീനാ വർഗീസ്,നവീൻ ഫ്രാൻസിസ്, വിനോയി സിറിയക്ക്, മേരി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
റോബി ജേക്കബ്, സെലിൻ ബാബു, കെ.പി. തങ്കച്ചൻ, ജോസഫ് തോമസ്, ഷാജി വർഗീസ്, റെയ്ന സുനിൽ, ദീപാ പോൾ, അലീനാ സബാസ്റ്റിയൻ എന്നിവർ സബ് കമ്മിറ്റി കോഓർഡിനേറ്റഴ്സായ വിപുലമായ പിക്നിക്ക് കമ്മിറ്റി രൂപികരിച്ചു.
ജിൻസ് മാത്യു കിഴക്കേതിൽ അറിയിച്ചതാണിത്.
ഗാവിൻ മെൽച്ചോറിനെ മർദിച്ച് കൊന്ന കേസ്: പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി
ഹൂസ്റ്റൺ: ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസുള്ള ഗാവിൻ മെൽച്ചോറിനെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി അധികൃതർ നിരീക്ഷണ ദൃശ്യങ്ങൾ പുറത്തുവിട്ടു.
മാർച്ച് രണ്ടിന് പുലർച്ചെ 1.10 ഓടെ മെയിൻ സ്ട്രീറ്റിന് അടുത്തുള്ള 2900 വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു സ്ട്രിപ്പ് സെന്ററിന്റെ പാർക്കിംഗ് സ്ഥലത്താണ് ഗാവിൻ മെൽച്ചോറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്നുള്ള നിരീക്ഷണ വിഡിയോയിൽ വെളുത്ത ടീ ഷർട്ടും പച്ച ഷോർട്ട്സും ധരിച്ച ഒരാൾ മെൽച്ചോറിനെ കാറിന് നേരെ തള്ളിയിടുന്നത് കാണാം. ഓറഞ്ച് ഡിസൈനുള്ള കറുത്ത സ്വെറ്ററും കറുത്ത പാന്റ്സും നീല ഷൂസും ധരിച്ച മറ്റൊരു പ്രതി ഇയാളെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
കറുത്ത സ്വെറ്ററും കറുത്ത ഷോർട്ട്സും ധരിച്ച് പിങ്ക് ബാഗും ധരിച്ച മൂന്നാമത്തെ വ്യക്തിയാണ് മെൽച്ചോറിനെ അബോധാവസ്ഥയിലാക്കിയ അവസാന പ്രഹരം ഏൽപ്പിച്ചതെന്ന് കരുതുന്നു. ഈ മൂന്ന് പ്രതികളെക്കുറിച്ചോ കേസിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 713-308-3600 എന്ന നമ്പറിൽ എച്ച്പിഡി ഹോമിസൈഡ് ഡിവിഷനുമായി ബന്ധപ്പെടുക.
അല്ലാത്തപക്ഷം 713-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി അജ്ഞാതമായി വിവരങ്ങൾ പങ്കുവയ്ക്കുക എന്നും പോലീസ് അഭ്യർഥിച്ചു.
നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മാനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക്
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത യൂണിക്ക് പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്.
അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ യൂണിക്ക് പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും കുട്ടികളും വാർധക്യമായവരും അമേരിക്കയിൽ ഉണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്റ് ആയി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്.
ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ചു അവരുടെ ഓഫീസുകളിൽ ആണ് ഫൊക്കാന ഈ യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീമാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൺസൾട്ടന്റായി അനുഭവപരിചയമുള്ള ഈ മെഡിക്കൽ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറുമാസമായി നടക്കുകയാണ്.
ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് അമേരിക്കൻ - കാനേഡിയൻ മലയാളികൾക്കുള്ള സമ്മാനമായിരിക്കും എന്ന് ഫൊക്കാന കമ്മിറ്റികൾ അറിയിച്ചു.
ഏലിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) ഡാളസിൽ അന്തരിച്ചു. പരേതരായ സി.എം.ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ്. തിരുവല്ല സ്വദേശി പി.എം. തോമസ് ആണ് ഭർത്താവ്. മക്കൾ: ജെസി തോമസ്, ബിന്ദു തോമസ്.
1972-ൽ ന്യൂയോർക്കിൽ എത്തിയ അമ്മാൾ 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെന്റ് ജോൺസ് ആശുപത്രി ആതുര സേവനരംഗത്ത് നഴ്സായി പ്രവർത്തിച്ചു. 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണി അംഗമാണ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സണ്ണി വെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas) ശുശ്രൂഷകൾക്ക് ശേഷം നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.Provisiontv.inൽ ദർശിക്കാവുന്നതാണ്.
വിവരങ്ങൾക്ക്: ഡേവിഡ് ജോൺ (സജി) - 972 655 4270.
ക്ഷമിക്കുന്നതിനും പൊറുക്കുന്നതിനുമുള്ള കരുത്ത് സ്വായത്തമാക്കണം: റവ. സുകു ഫിലിപ്പ്
ഡാളസ്: കാൽവരി ക്രൂശിൽ മൂന്നാണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ നാം ദർശിക്കുമ്പോൾ ആ ക്രൂശ് നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുകയെന്നതും പൊറുക്കുകയെന്നതും എന്ന് റവ. സുകു ഫിലിപ്പ് മാത്യു പറഞ്ഞു.
പലപ്പോഴും ക്ഷമിക്കുവാൻ നമുക്ക് കഴിയുമെങ്കിലും പൊറുക്കുവാൻ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ ഈ സത്യങ്ങൾ നാം സ്വായത്തമാക്കുക മാത്രമല്ല അത് പ്രവൃത്തി പഥത്തിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് നോമ്പിൽ നാം നടത്തുന്ന അനുഷ്ഠാനങ്ങൾ അന്വർഥമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പാതി നോമ്പിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ശുശ്രൂഷയിൽ പങ്കെടുത്ത് യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായത്തിന്റെ 16 ,17 വാക്യങ്ങളെ അടിസ്ഥാനമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു ഫ്ലോറിഡ സെന്റ് ലുക്ക് മാർത്തോമ്മാ ചർച്ച് വികാരി റവ. സുകു ഫിലിപ്പ് മാത്യു.
മരുഭൂമിയിൽ മോശ ഇസ്രായേൽ ജനത്തിന്റെ രക്ഷയ്ക്കായി പിച്ചളസർപ്പത്തെ ഉയർത്തിയതുപോലെ ക്രൂശിന്മേൽ ഉയർത്തപ്പെട്ട ക്രിസ്തുവിനെ പാപമരണത്തിനായി വിധിക്കപെട്ട മനുഷ്യജാതിയുടെ വീണ്ടെടുപ്പിനായി ദൈവം നൽകിയ ഏറ്റവും ഉത്തമമായ ദാനത്തെ സ്മരിക്കുന്നതിനുമുള്ള അവസരമാണ് ഈ കാലഘട്ടമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
കുടുംബബന്ധങ്ങളിൽ സ്നേഹം കുറയുമ്പോൾ പരാതികൾ വർധിക്കുമെന്നും നമ്മുടെ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ നൊമ്പരം മനസിലാക്കുവാൻ നമുക്ക് കഴിയണമെന്നും കുരിശിലേക്ക് നോക്കുമ്പോൾ ക്രിസ്തു നമ്മെ സ്നേഹിച്ച സ്നേഹം മനസിലാക്കി മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണമെന്നും അച്ചൻ പറഞ്ഞു
ബിനു തര്യൻ, ജൊവാൻ ബാബു സൈമൺ എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഷൈജു സിജോയ്, രാജൻ കുഞ്ഞു ചിറയിൽ, തോമസ് ജോർജ് (ടോയ്), ഡോ. റെയ്ന റോയ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി.
ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം മൂന്നാം സീസണിലേക്ക്
ന്യൂയോർക്ക്: ഓർമ ഇന്റർനാഷണൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസണിലേക്ക് കടക്കുന്നു. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്കായി ഈ സീസണിലും 10 ലക്ഷം രൂപയുടെ കാഷ് അവാർഡുകളുണ്ട്. ആദ്യഘട്ട മത്സരം ഏപ്രിൽ 15 വരെയാണ്.
ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ജൂണിയർ, സീനിയർ കാറ്റഗറികളിലെ ഇംഗ്ലീഷ്, മലയാളം വിഭാഗം വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 വീതം പേർക്കു രണ്ടാംഘട്ടത്തിൽ മത്സരിക്കാം. രണ്ടാം റൗണ്ടിൽ വിജയിക്കുന്ന 13 വീതം വിദ്യാർഥികൾ ഫൈനൽ റൗണ്ടിലെത്തും.
രജിസ്റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച്, ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കു ജൂണിയറിലും 11-ാം ക്ലാസ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്കു സീനിയറിലും മത്സരിക്കാം. ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് എട്ടിനും ഒന്‍പതിനും പാലയിൽ.
പ്രസംഗവിഷയം: ലോകസമാധാനം, മൂന്ന് മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ, ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: എബി ജെ. ജോസ് - 9074177464, ജോസ് തോമസ് - +1 412 656 4853. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിലായി നടക്കുന്ന മത്സരവും രജിസ്ട്രേഷനും തികച്ചും സൗജന്യമായിയാണ് നടക്കുന്നത്.
മത്സരത്തിന്റെ ആദ്യ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി നിരന്തര പ്രസംഗ പരിശീലനം നൽകിയാണ് മത്സരാർഥികളെ ഫിനാലയിലേക്ക് തയാറാക്കുന്നത്.
മുൻ സീസണുകളിലെ മത്സരാർഥികളും വിജയികളും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം സീസണിനായി കാത്തിരിക്കുന്നത്.
https://youtu.be/QsKSeVM8pPY
സെന്റ ബർണബാസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് സെന്റ് ബർണബാസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സംഘാടക സമിതിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെയ്സൺ തോമസും ഫിനാൻസ് കമ്മിറ്റി അംഗം ഷോൺ എബ്രഹാമും ഇടവക സന്ദർശിച്ചു. കുർബാനയ്ക്ക് ശേഷം ഫാ. അനൂപ് തോമസ് (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, രജിസ്ട്രേഷൻ, കോൺഫറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികൾ എന്നിവ ജെയ്സൺ തോമസ് വിശദീകരിച്ചു. സ്പോൺസർഷിപ്പിലൂടെയും സുവനീർ പ്രസിദ്ധീകരണത്തിലേക്കുള്ള സംഭാവനകളിലൂടെയും ഫാമിലി & യൂത്ത് കോൺഫറൻസിനെ പിന്തുണയ്ക്കാൻ ഷോൺ എബ്രഹാം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രസംഗകർ.
‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
അമേരിക്കയിലും എമ്പുരാന് വെെബ്; തിയറ്ററിനെ പൂരപ്പറമ്പാക്കി ആരാധകർ
ന്യൂയോർക്ക്: അമേരിക്കയെ കൊച്ചു കേരളമാക്കി മാറ്റി "എമ്പുരാന്റെ' മാസ് എൻട്രി. ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ആവേശവുമായി നാട്ടിലെന്നതുപോലെ അമേരിക്കയിലും തിയറ്ററുകളെ പൂരപ്പറമ്പാക്കിയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീം ഒരുക്കിയ എമ്പുരാന് എത്തിയത്.
അമേരിക്കയിലും കാനഡയിലുമായി 100ലേറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാന മികവിനും ഹോളിവുഡ് സ്റ്റൈൽ മേക്കിംഗിനും ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും വിലയിരുത്തുന്ന പ്രേക്ഷകരേറെ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും അമേരിക്കയിലെ തിയറ്ററുകളിൽ ആവേശപ്പൂരം തന്നെ തീർത്തു.
ശരിക്കും മലയാളത്തിൽ നിന്നൊരു അന്താരാഷ്ട്ര സിനിമ, ഗംഭീര മേക്കിംഗ്. ഇടവേളയ്ക്ക് ശേഷമുള്ള മോഹൻലാലിന്റെ സീൻ കിടിലൻ. ഇത്തരം സിനിമകൾ മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയർത്തും എന്ന് ഇങ്ങനെ പോകുന്നു ന്യൂജഴ്സിയിൽ നിന്ന് ഒരു പ്രേക്ഷകന്റെ വിലയിരുത്തൽ.
എമ്പുരാൻ റിലീസ് ഡേ ആഘോഷമാക്കാൻ ആശീർവാദ് സിനിമാസ് ആവശ്യപ്പെട്ടതുപോലെ ന്യൂജഴ്സിയിലും മോഹൻലാൽ ആരാധകർ, കറുത്ത വസ്ത്രമണിഞ്ഞ് കിടിലൻ വൈബിലാണ് എത്തിയത്. പാട്ടും മേളവും ഡാൻസും പോസ്റ്ററുകളും ബാനറുകളും സ്റ്റിക്കറുകളും എല്ലാം കൂടി സംഗതി ആകെ കളറായി.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ഡയറക്ടറായ റോഷിൻ ജോർജും ന്യൂജഴ്സി ചാപ്റ്ററും ചേർന്നൊരുക്കിയ "എമ്പുരാന്' റിലീസ് ഒരുക്കങ്ങൾ ന്യൂജഴ്സിയിൽ തീർത്ത ആവേശം കാണേണ്ടത് തന്നെയായിരുന്നു.
പാട്ട് പാടി മോഹൻലാൽ ജയ് വിളിച്ച് ഡാൻസ് കളിച്ച് ആഘോഷമായിട്ടായിരുന്നു ന്യൂജഴ്സിയിലെ സ്പാർട്ടയിലേക്ക് ഫാൻസിന്റെ വരവ്. അമേരിക്കൻ തിയറ്ററായിരുന്നിട്ട് കൂടി ഇടവേളയ്ക്ക് പഴം പൊരിയും നൽകിയത് ഷോ കൊഴുപ്പിച്ചു. ആദ്യഷോയിൽ ഇവിടുത്തെ മൂന്ന് തിയറ്ററുകളിലെയും എല്ലാ ഷോയും ഹൗസ് ഫുളായിരുന്നു.
എമ്പുരാന്റെ റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 16ന് പ്രദർശിപ്പിച്ചിരുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടലിൽ എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് പങ്കെടുത്തത്.
ആശിർവാദ് ഹോളിവുഡ് ആണ് ഈ ഒത്തുചേരൽ ഒരുക്കിയത്. റോഷിൻ ജോർജും മക്കളുമെല്ലാം ചേർന്ന് സംഗതി വേറെ ലെവലാക്കി.
പ്രഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യമലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് പ്രഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി.
ചങ്ങനാശേരി നിവാസിയായിരുന്ന പ്രഫ. കെ.എസ്. ആന്റണി കേരളത്തിലെ പ്രമുഖ കോളജായ സെന്റ് ബർക്കുമാൻസ് കോളേജിൽ നിന്നും 1952 കാലഘട്ടത്തിൽ ഫിസിക്സിൽ ഡിഗ്രി പൂർത്തീകരിച്ചതിനു ശേഷം ബീഹാർ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സും കരസ്ഥമാക്കി.
1957-61 കാലഘട്ടത്തിൽ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1962ൽ അമേരിക്കയിലെ ഷിക്കാഗോയിൽ കുടിയേറുകയും 1967ൽ ഡിവോൾ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ മാസ്റ്റേഴ്സ് എടുക്കുകയുണ്ടായി.
കോളജ് ഓഫ് ഇല്ലിനോയിസിൽ ഫാർമസിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻജിനിയറിംഗ് കോളജിൽ എൻജിനിയറിംഗ് പഠനത്തിനോടനുബന്ധിച്ച് "സോയിൽ ടെസ്റ്റ്' ഡിപ്പാർട്ട്മെന്റിലും ജോലി ചെയ്തിട്ടുണ്ട്.
1994ൽ ഇന്റർനാഷണൽ സോയിൽ ടെസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും റിസേർച്ച് ഡയറക്ടറായി റിട്ടയർ ചെയ്യുകയുണ്ടായി. ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ഇൻ ഷിക്കാഗോയിൽ റിട്ടയർമെന്റിനു ശേഷം നിരവധി വർഷത്തോളം പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി 1972ൽ തെരഞ്ഞെടുപ്പെട്ട ശേഷം 1978ൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഷിക്കാഗോയിൽ ക്രിസ്ത്യൻ സമൂഹത്തിന് "കേരള കാത്തലിക് ഫെലോഷിപ്പ്' എന്ന സംഘടന രൂപീകൃതമായപ്പോൾ ആദ്യ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1984ൽ സീറോമലബാർ രൂപീകൃതമായപ്പോൾ അതിന്റെ സെക്രട്ടറിയായി നാലുവർഷക്കാലം സേവനം ചെയ്യുകയുണ്ടായി. 1988ൽ ഫൊക്കാനയുടെ കൺവൻഷൻ ഷിക്കാഗോയിൽ വച്ചു നടന്നപ്പോൾ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റെയി തെരഞ്ഞെടുക്കപ്പെട്ടു.
"ഫെഡറേഷൻ ഓഫ് ഇൻഡ്യൻ അസോസിയേഷൻ (എഫ്ഐഎ) ഡയറക്ടറംഗമായും മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 1995ൽ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എസ്ബി അസംപ്ഷൻ അലുംമ്നി രൂപീകരിക്കുന്നതിന് ആദ്യമായി തുടക്കമിട്ടതും പ്രഫ. കെ.എസ്. ആന്റണിയായിരുന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രഫ. കെ.എസ്. ആന്റണിയുടെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്.
അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞമ്മ, മക്കൾ: മൈക്കിൾ, സോഫി, സോജ എന്നിവരാണ്. പ്രഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലിക്കുവേണ്ടി ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സെന്റ് ബെർക്കുമാൻസ് കോജ് മുൻ ചെയർമാൻ, എംഎംസിസി മുൻ പ്രസിഡന്റ്, എസ്ബി അസംപ്ഷൻ അലുംമിനി മുൻ ജോ. ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോഷി വള്ളിക്കളം അനുശോചനം അറിയിക്കുകയുണ്ടായി.
Visitation: 27 March 2025 (Thursday) 4 pm - 8pm at Friedrich Jones Funeral home & Cremation Services, 44 S.Mill St, Naperville, IL 60540Funeral: 28 March 2025 (Friday) 9.30 am - 10.30am (Visitation) Mass - 10.30am Holy Spirit Catholic church, 2003 Hassert Blvd, Naperville, IL 60564Interment: Saints peter & Paul Cemetry, Mapervill.
വ്യാജരേഖ ചമയ്ക്കൽ: 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ യുഎസ് എംബസി റദ്ദാക്കി
ന്യൂഡൽഹി: വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പ് കണ്ടെത്തിയെന്നാരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ ഇന്ത്യയിലെ യുഎസ് എംബസി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രിവിലേജ് താത്കാലികമായി റദ്ദാക്കിയെന്നും വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു.
ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി. യുഎസ് വിസ ലഭിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ അപേക്ഷകരും ഏജന്റുമാരും നിർമിക്കുന്നതായി യുഎസ് എംബസി പോലീസിൽ പരാതിപ്പെട്ടിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ 21 തട്ടിപ്പു കേസുകൾ പോലീസ് കണ്ടെത്തി. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് 31ലധികം പേര്‍ക്കെതിരേ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു എംബസിയുടെ നടപടി.
പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാന ക്യാന്പ് വൻ വിജയമായി. ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേൽനോട്ടത്തിൽ പള്ളിയങ്കണത്തിൽ ഞായറാഴ്ച രാവിലെ 10.30ന് തുടങ്ങിയ രക്തദാനം ഉച്ചകഴിഞ്ഞു മൂന്നു വരെ തുടർന്നു.
സ്ത്രീകളും യുവജനങ്ങളും അടക്കം നിരവധി ആളുകൾ ഈ യജ്ഞത്തിൽ പങ്കുചേർന്നു. രക്തദാതാക്കൾക്കും വോളന്റിയേഴ്സിനും വേണ്ടി ലേഡീസ് ഫോറം അംഗങ്ങൾ തത്സമയം ഭക്ഷണം ഉണ്ടാക്കി വിതരണവും ചെയ്തു.
പരിപാടികൾക്ക് ഫാ.ബിനീഷ്, ലേഡീസ് ഫോറം പ്രസിഡന്റ് സിഞ്ചു ജേക്കബ്, വൈസ് പ്രസിഡന്റ് മഞ്ജു സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിൻസി അജി, ജെൻസി പോൾ, സ്മിതാ മോൻസി, സിജി ജോൺസൺ എന്നിവർ നേതൃത്വം നൽകി. ഐപിസിഎൻഎ സെക്രട്ടറി മോട്ടി മാത്യു അറിയിച്ചതാണിത്.
ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി
ഹൂസ്റ്റൺ: സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ മൂന്നാമത്തെ ആർച്ച്ബിഷപ് സ്ഥാനാരോഹണ ശുശ്രൂഷ ചടങ്ങ് ഭക്തിനിർഭരമായി. മാർച്ച് 25ന് നടന്ന ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
വാസ്ക്വെസ് ഗാൽവെസ്റ്റൺ ഹൂസ്റ്റൺ അതിരൂപതയുടെ ഒന്‍പതാമത് ആർച്ച്ബിഷപ്പായി സ്ഥാനാരോഹിതനായി. 67 വയസുകാരനായ ആർച്ച്ബിഷപ് വാസ്ക്വസ് 2010 മുതൽ ഓസ്റ്റിൻ രൂപതയുടെ തലവനാണ്.
കഴിഞ്ഞ 15 വർഷമായി ഓസ്റ്റിൻ രൂപതയെ നയിച്ച വാസ്ക്വസിന്റെ സ്ഥാനരോഹണത്തിൽ ആരാധകർ, പുരോഹിതന്മാർ, ബിഷപ്പുമാർ, കർദിനാൾമാർ - യുഎസിലെ അപ്പസ്തോലിക് നുൺഷ്യോ ഉൾപ്പെടെ (അംബാസഡർ) നിരവധി പേർ പങ്കെടുത്തു.
മലയാളം മിഷൻ കാനഡ ബിസി ചാപ്റ്റർ ഏകദിന സ്പ്രിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
വാൻകൂവർ: ഒഎച്ച്എം ബിസിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാളം സ്കൂളായ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഏകദിന സ്പ്രിംഗ് ക്യാമ്പ് നടത്തി.
ഈ മാസം 23ന് ലാംഗ്ലിയിലെ മംഗൾ ഭവനിൽ നടന്ന ഒരു ദിനം മുഴുവൻ നീണ്ടുനിന്ന ക്യാമ്പിൽ 15 വിദ്യാർഥികളും അധ്യാപകരായ അനുമോൾ ആർ.എസ്, ബിബിൻ ചന്ദ്രകുമാർ, മാളവിക ദിലീപ്, റീഷ സുബൈർ, രമ്യ ആർ. നായർ എന്നിവരും സംഘാടകരായ അരുൺ എ.പി, ആശ നായർ, റെജിമോൻ പളയത്ത് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.
കുട്ടികൾ പുതിയ മലയാളം കവിതകൾ പഠിക്കുകയും പുതിയ വാക്കുകൾ പരിചയപ്പെടുത്തുന്ന കളികളും പാട്ടുകളും നൃത്തവുമായി ക്യാമ്പ് ആഘോഷപൂർവം കൊണ്ടാടുകയുണ്ടായി. കുട്ടികൾക്കായി ഉച്ച ഭക്ഷണവും പലഹാരങ്ങളും തയാറാക്കി നൽകി.
ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കളുടെ ഒരു പൊതുയോഗവും സംഘടിപ്പിച്ചു. അവിടെ രക്ഷിതാക്കൾ അധ്യാപകരെയും സ്വമേധയാ സേവനമനുഷ്ഠിച്ച വോളണ്ടിയർമാരെയും പ്രശംസിക്കുകയും ക്ലാസുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ക്യാമ്പിൽ നിന്നും പഠിച്ച പാട്ടുകളും കവിതകളും നൃത്തങ്ങളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
മലയാള ഭാഷയോടുള്ള ആകർഷണം കുട്ടികളിൽ ഉണർത്തുവാനും സമൂഹമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുവാനുമുള്ള ഈ സംരംഭം വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ രക്ഷിതാക്കൾക്കും അധ്യാപകർക്കും വിശിഷ്യാ കുട്ടികൾക്കും സ്പോൺസർമാരായ സുധിർ നായർ, മാവേലി സൂപ്പർ സ്റ്റോർ എന്നിവർക്കും സംഘാടകരുടെ പ്രത്യേകം നന്ദി അറിയിക്കുന്നു.
സുറിയിൽ ഒഎച്ച്എം ബിസിയുടെ ആഭിമുഘ്യത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടത്തപ്പെടുന്നത്. സുറിയിൽ കൂടുതൽ ക്ലാസുകളും മറ്റു മേഖലകളിൽ പുതിയ ക്ലാസുകളും നടത്തുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ബിസി ചാപ്റ്റർ.
ബർണബി, സറി, ലാംഗ്ലി ഉൾപ്പെടുന്ന ലോവർ മെയിൻലാൻഡ് സ്ഥലങ്ങളിൽ ക്ലാസുകൾ സംബന്ധിക്കുന്ന വിവരങ്ങൾക്കായി
[email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
വിശദ വിവരങ്ങൾക്കായും ചിത്രങ്ങൾക്കായും മലയാളം മിഷൻ ബിസി ചാപ്റ്ററിന്റെ സോഷ്യൽ മീഡിയ പേജുകളായ ഫേസ്ബുക്ക് (https://www.facebook.com/share/162qM1PbNU/?mibextid=wwXIfr), ഇൻസ്റ്റാഗ്രാം (https://www.instagram.com/bcmalayalammission?igsh=NXMwdGdrdmJ2NmR2) എന്നിവയിൽ ലഭിക്കുന്നതാണ്.
യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മാർക് കാർണി.
അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് മാർക്ക് കാർണിയുടെ പ്രതികരണം. ട്രംപിന്റെ നിലപാട് ഏകദേശം 5,00,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി.
ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയിൽ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്തുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ തങ്ങൾ യുഎസ് തീരുവകളെ നേരിടുമെന്നാണ് കാർണി അറിയിച്ചത്.
"ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക, സംരക്ഷിക്കുക, നിർമിക്കുക എന്നതാണ്' കാർണി ചൂണ്ടിക്കാട്ടി.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ഷിക്കാഗോ: അമേരിക്കയിലെ സീറോമലബാർ വിശ്വാസികളുടെ നിരന്തരമായ പ്രാർഥനയുടേയും അഭ്യർഥനയുടേയും ഫലമായി 2001 മാർച്ച്13ന് രൂപീകൃതമായ ഷിക്കാഗോ സീറോമലബാർ രൂപത സിൽവർ ജൂബിലി നിറവിൽ.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആശീർവാദത്തോടെ ഇന്ത്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ സീറോമലബാർ രൂപത എന്ന ഖ്യാതിയും ഷിക്കാഗോ രൂപതക്കു സ്വന്തം. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് മാർച്ച് 22ന് തുടക്കമായി.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നിരവധി വൈദികർ ചേർന്ന് കൃതജ്ഞത ബലി അർപ്പിച്ചു.
ശേഷം നടന്ന ചടങ്ങിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിലവിളക്കു കൊളുത്തി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപതയുടെ സ്ഥാപക ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക സിൽവർ ജൂബിലിക്കും തുടക്കം കുറിച്ചു.
കഴിഞ്ഞ 25 വർഷം ലഭിച്ച ദൈവകൃപക്ക് നന്ദി പറയുന്നതിനോടൊപ്പം, രൂപതയുടെ തുടക്കകാലത്തു നേതൃത്വം നൽകിയ മാർ അങ്ങാടിയത്തിനേയും അക്കാലത്തു സേവനം ചെയ്ത വൈദീകരെയും നന്ദിയോടെ സ്മരിക്കുന്നതായി മാർ ആലപ്പാട്ട് പറഞ്ഞു.
ഇന്ന്, അൻപതിൽപരം ഇടവകകളും മുപ്പത്തേഴു മിഷനുകളും ഉള്ള ഷിക്കാഗോ രൂപതയുടെ കീഴിൽ എഴുപതോളും വൈദികർ സേവനം ചെയ്യുന്നു. ഒരു ലക്ഷത്തോളും വിശ്വാസികൾ ഷിക്കാഗോ രൂപതയിൽ ഉണ്ട്.
കഴിഞ്ഞ 25 വർഷം കൊണ്ട് ധാരാളം ദൈവവിളികൾ ഷിക്കാഗോ രൂപതയിൽനിന്നുമുണ്ടായി. തദ്ദേശീയരായ ഏഴു വൈദികർ ഇപ്പോൾത്തന്നെ രൂപതയിൽ സേവനം ചെയ്യുന്നു. നിലവിൽ ഏഴുപേർ വിവധ സെമിനാരികളിൽ പഠനം നടത്തുന്നു.
നമ്മുടെ വളർച്ചയിൽ, അമേരിക്കയിലെ വിവിധ കത്തോലിക്കാ രൂപതകളുടെ സഹായ-സഹകരണങ്ങൾ എടുത്തുപറയേണ്ടതാണെന്നും അവരോടുള്ള നന്ദി അറിയിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
സിൽവർ ജൂബിലിയുടെ ഭാഗമായി ഇടവക തലത്തിലും രൂപതാ തലത്തിലും ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകിവരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം മേയ് 23, 24, 25 തീയതികളിൽ ന്യൂജഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് "യുക്കിരിസ്റ്റിക് റിവൈവൽ കോൺഗ്രസ്' നടത്തുന്നു.
രണ്ടായിരത്തോളും വിശ്വാസികൾ പങ്കെടുക്കുന്ന യുക്കിരിസ്റ്റിക് റിവൈവിൽ അമേരിക്കയിൽനിന്നും കേരളത്തിൽനിന്നുമായി പ്രശസ്ത വചന പ്രഘോഷകർ പങ്കെടുക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും ഇംഗ്ലിഷ് ഭാഷയിലും പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. സിൽവർ ജൂബിലിയുടെ ഭാഗമായി 2026ൽ ഷിക്കാഗോയിൽ വച്ചുവിപുലമായ രീതിയിൽ സീറോമലബാർ കൺവൻഷനും നടത്തുന്നതാണ്.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നാളിതുവരെയുള്ള പ്രവർത്തങ്ങളെ വിലയിരുത്തുകയും, അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് രൂപതയെ നയിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുമായി "എപ്പാർക്കിയൽ അസംബ്ലി” കഴിഞ്ഞ ഒക്ടോബരർ 28, 29,30,31 തീയതികളിൽ ഷിക്കാഗോയിൽവച്ചു കൂടുകയുണ്ടായി.
രൂപരേഖ സിൽവർ ജൂബിലി ഉദ്ഘാടനവേദിയിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട് പുറത്തിറിക്കി. സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ വർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനും സമൂഹത്തിനു ഉപകാരപ്രദമായ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുവാനും രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ ആഹ്വാനം ചെയ്തു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം പങ്കെടുത്തു.
വികാരി ജനറൽമാരായ റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. തോമസ് കടുകപ്പള്ളി, ചാൻസലർ റവ.ഫാ. ജോർജ് ദാനവേലിൽ, സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല, കത്തീഡ്രൽ ദേവാലയ ട്രസ്റ്റിമാർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
വൈറ്റ് ഹൗസ് ഇമിഗ്രേഷൻ മെമ്മോയ്ക്കെതിരേ സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്
കാലിഫോർണിയ: ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരേ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിർദ്ദേശത്തിനെതിരേ സൗത്ത് ഏഷ്യൻ അമേരിക്കൻ ജസ്റ്റിസ് കൊളാബറേറ്റീവ് ശക്തമായ എതിർപ്പുമായി രംഗത്ത്. ഇത് നിയമപരമായ വാദങ്ങളെ അടിച്ചമർത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച മാർച്ച് 22ലെ മെമ്മോറാണ്ടം, ഫെഡറൽ ഗവൺമെന്റിനെതിരേ യുക്തിരഹിതമായ വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഭിഭാഷകരെ ശിക്ഷിക്കാൻ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെയും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും നിർദേശിക്കുന്നു എന്ന് സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ് ഒപ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ പ്രതികാര നടപടികളെ ഭയപ്പെടാതെ തങ്ങളുടെ ക്ലയന്റുകൾക്ക് വേണ്ടി വാദിക്കാനുള്ള അഭിഭാഷകരുടെ കഴിവ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കൽപ്പന വി. പെഡിഭോട്ട്ല അടിവരയിട്ടു.
നിയമവാഴ്ചയ്ക്ക് നിയമപരമായ പ്രാതിനിധ്യം അനിവാര്യമാണ്. അഭിഭാഷകരുടെ ക്ലയന്റുകൾക്കുവേണ്ടി വാദിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന നയങ്ങൾ അടിസ്ഥാനപരമായ നീതിന്യായ നടപടിക്രമ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു എന്ന് പെഡിഭോട്ല പറഞ്ഞു.
യുഎസിലെ ദക്ഷിണേഷ്യക്കാരുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദേശീയ ലാഭേച്ഛയില്ലാത്ത സംഘടനയാണ് സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്.
മലയാളിയായ സാമുവൽ മാമ്മൻ ആൽബെർട്ട സോഷ്യൽ വർക്കേഴ്സ് കോളജ് പ്രസിഡന്റ്
എഡ്മിന്റൺ: ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ രജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ(എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു.
ആൽബെർട്ടയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യണമെങ്കിൽ എസിഎസ്ഡബ്ല്യുവിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ സാമുവൽ മത്സരമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ ഒരു മലയാളി സോഷ്യൽ വർക്ക് കോളജിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്. കഴിഞ്ഞ നാല് വർഷങ്ങളായി സാമുവൽ എസിഎസ്ഡബ്ല്യുവിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനം ചെയ്യുകയായിരുന്നു.
പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗമായ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിക്കുന്നു.
ഭാര്യ ജെസി, മകൻ ഐസക്. അസറ്റ് എന്ന കുട്ടികൾക്കായുള്ള സംഘടനയുടെ ഡയറക്ടർ, എഡ്മിന്റൺ സിറ്റിയുടെ കമ്യൂണിറ്റി സർവീസ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്.
റോസമ്മ ഫിലിപ്പ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കിടങ്ങൂര്‍ കോഴികാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ റോസമ്മ ഫിലിപ്പ് (79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച അമേരിക്കയില്‍. പരേത നീണ്ടൂര്‍ തച്ചേട്ട് കുടുംബാംഗം.
മക്കള്‍: ഷൈബി, ഷിബു, ഷീബ, ഷാജി, ഷീജ (എല്ലാവരും യുഎസ്എ), സുജ. മരുമക്കള്‍: അലക്സ് വഞ്ചിപ്പുരയ്ക്കല്‍, ബിന്ദു കോപ്പുഴ, സിറില്‍ മാളിയേക്കല്‍, മറീന വലയില്‍, ജോണി ചെറിയാന് കണ്ടാരപ്പള്ളില്‍, ജിത്തു പൊക്കന്താനം.
ആറ് ആഴ്ചയ്ക്കുള്ളിൽ ടെക്സസ് ഷെരീഫ് ഓഫീസിൽ ജീവനൊടുക്കിയത് നാല് ഡെപ്യൂട്ടികൾ
ടെക്സസ്: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഡെപ്യൂട്ടികൾ ആറ് ആഴ്ചയ്ക്കുള്ളിൽ ജീവനൊടുക്കിയത് ടെക്സസ് ഷെരീഫ് ഓഫീസിനെ ഞെട്ടിച്ചു. ഡെപ്യൂട്ടി ക്രിസ്റ്റീന കോഹ്ലറുടെ മരണം കഴിഞ്ഞാഴ്ച ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ്(എച്ച്സിഎസ്ഒ) പ്രഖ്യാപിച്ചിരുന്നു.
37 വയസുകാരിയായ നിയമനിർവഹണ ഉദ്യോഗസ്ഥ 2018ൽ സേനയിൽ ചേരുകയും കോടതി ഡിവിഷനിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് കാണാതായ കോഹ്ലറുടെ മൃതദേഹം 13ന് കണ്ടെത്തി.
കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ മൂന്ന് മുൻ ഡെപ്യൂട്ടികളും ജീവനൊടുക്കിയിരുന്നു.
എംഎസിഎഫ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ടാമ്പ: 35-ാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്ലോറിഡയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ(എംഎസിഎഫ്) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച ടാമ്പയിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്യൂണിറ്റി ഹാളിൽ(2620 Washington Rd, Valrico, FL 33594) അതിഗംഭീരമായി നടത്തുന്നു.
സ്മിത രാധാകൃഷ്ണൻ ആണ് മുഖ്യാതിഥി (ടാമ്പ ഇന്റർനാഷണൽ എയർപോർട്ട് പ്ലാനിംഗ് വൈസ് പ്രസിഡന്റ്), പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രെഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനോടകം എല്ലാം തയാറെടുത്തു കഴിഞ്ഞു.
ഈ ആഘോഷത്തിൽ പങ്കുചേരാൻ ടാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും എംഎസിഎഫ് സ്വാഗതം ചെയുകയും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്നു.
എംഎസിഎഫ് വിമൻസ് ഫോറം നടത്തുന്ന ഫാഷൻ ഫിയസ്റ്റ മുതിർന്നവർക്കും കുട്ടികളും ഒരുപോലെ ആസ്വദിക്കാവുന്ന ആകർഷകമായ ഫാഷൻ ഷോ ആയിരിക്കും. ഇനാഗുറേഷന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവരുടെയും നൃത്യ നൃത്തങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും
എംഎസിഎഫ് കമ്മിറ്റിയുടെ ഭാഗമായി വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വിമൻസ് ഫോറം, വിദ്യാഭ്യാസ കാര്യങ്ങൾക്കായി എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് കമ്മിറ്റി, മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്കായി ആർട്സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി, കായികപ്രേമികൾക്കായി സ്പോർട്സ് കമ്മിറ്റി എന്നിവയും രൂപീകരിച്ചു
ഇനാഗുറേഷൻ പരിപാടിയിൽ സ്നാക്സും ഡിന്നർ കൗണ്ടർകളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. അമേരിക്കയിലെ കേരളമായ ഫ്ലോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്കാരിക കേന്ദ്രമായ എംഎസിഎഫിന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്ഡേറ്റ്സ് കിട്ടുവാനും എംഎസിഎഫ് ഫേസ്ബുക് പേജ് (https://www.facebook.com/MacfTampa) പിന്തുടരുക. വെബ്സൈറ്റ്: https://www.macftampa.com/.
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജണൽ കോൺഫറൻസ് 29ന്
ലോസ് ആഞ്ചലസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൺ 12-ാമത് വാർഷിക റീജണൽ കോൺഫറൻസ് 29ന് വൈകുന്നേരം ആറിന് (പിഎസ്ടി), ഇന്ത്യൻ സമയം 30ന് രാവിലെ 6.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ‘ക്രിസ്തീയ ജീവിതവും വിശ്വാസവും’ എന്ന വിഷയത്തെ ആസ്പദമാക്കി മാർത്തോമ്മാ പ്രിന്റിംഗ് പ്ലസ് ഡയറക്ടർ റവ. സിബി ടി. മാത്യൂസ് മുഖ്യ സന്ദേശം നൽകും.
കോൺഫറൻസിൽ പങ്കെടുക്കാവുന്ന സൂം വിവരങ്ങൾ; മീറ്റിംഗ് ഐഡി: 622 014 6249. പാസ്കോഡ്: 404040. കൂടാതെ യൂട്യൂബിലും തത്സമയം കാണാവുന്നതാണ്. റീജണൽ പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി രാജേഷ് മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകുന്നു.
മാർത്തോമ്മാ സൗത്ത്വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജണൽ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്ത്വെസ്റ്റ് റീജണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് കോൺഫറൻസ് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ "സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായി' എന്ന ഗാനം പാടി വൈദിക ശ്രേഷ്ഠർ, റീജണൽ ഭാരവാഹികൾ, കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഹാളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കോൺഫറൻസിന് ധന്യമായ തുടക്കം നൽകി.
തുടർന്ന് സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ശേഷം ജനറൽ കൺവീനർ എബ്രഹാം കെ. ഇടിക്കുള സ്വാഗതമാശംസിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും കോൺഫറൻസ് പ്രസിഡന്റുമായ റവ. സാം കെ. ഈശോ അധ്യക്ഷത വഹിച്ചു.
തുടർന്ന് വൈദിക ശ്രേഷ്ഠരും ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇടവക മിഷൻ റീജണൽ സെക്രട്ടറി സാം അലക്സ്, സേവികാ സംഘം റീജനൽ സെക്രട്ടറി ജൂലി സഖറിയ, സീനിയർ സിറ്റിസൺ റീജണൽ സെക്രട്ടറി ഈശോ മാളിയേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് മുഖ്യ പ്രഭാഷകൻ റവ. അലക്സ് യോഹന്നാൻ Faith in Renewal and Motion: " Faith without deeds is dead' "അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു' (യാക്കോബ് 2:17) എന്ന ചിന്താവിഷയം അവതരിപ്പിച്ചു.
തുടർന്ന് ട്രിനിറ്റി കലാവേദി അവതരിപ്പിച്ച "വിശാസവും പ്രവർത്തിയും' എന്ന പേരിൽ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. ജോർജ് ശാമുവേൽ രചനയും സംവിധാനവും നിർവഹിച്ചു.
ശനിയാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാൻ പഠന ക്ലാസുകൾക്കും ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ ബൈബിൾ ക്ലാസിനും നേതൃത്വം നൽകി.
എബ്രഹാം മാമ്മൻ മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ശനിയാഴ്ച നടന്ന രണ്ടാമത്തെ സെഷനിൽ ഈ ഏപ്രിലിൽ നാട്ടിലേക്കു സ്ഥലം മാറി പോകുന്ന ഏഴ് വൈദീകർക്ക് യാത്രയയപ്പു നൽകി. റവ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.
റവ. സാം കെ. ഈശോ, റവ. അലക്സ് യോഹന്നാൻ, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ, റവ. ജോൺ കുഞ്ഞപ്പി, റവ. സന്തോഷ് തോമസ്, റവ. ഷൈജു സി, ജോയ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
വൈദീകരെ പ്രധിനിധീകരിച്ച് റവ. സോനു വർഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബി ചെലഗിരി, ജോളി ബാബു, ടി.എ. മാത്യു, സജി ജോർജ്, ജൂലി സഖറിയ, എബ്രഹാം ഇടിക്കുള തുടങ്ങിയവർ ആശംസകളർപ്പിച്ചു.
നാട്ടിലേക്കു യാത്രയായി പോകുന്ന വൈദീകരെ പ്രതിനിധീകരിച്ചു റവ. ഷൈജു സി. ജോയ് മറുപടി പ്രസംഗം നടത്തി. റവ. സന്തോഷ് തോമസിന്റെ പ്രാർഥനയ്ക്കും റവ. ഉമ്മൻ ശാമുവേൽ ആശിർവാദത്തിനും ശേഷം കോൺഫറൻസ് സമംഗളം പര്യവസാനിച്ചു.
കാരോൾട്ടൻ ഇടവക വികാരി റവ. ഷിബി എബ്രഹാമും സന്നിഹിതനായിരുന്നു. ഡാലസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 470 അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുത്തു. ജീമോൻ റാന്നി, ഷീബ ജോസും എന്നിവർ എംസിമാരായി രണ്ടു ദിവസത്തെയും പരിപാടികൾ നിയന്ത്രിച്ചു. സേവികാ സംഘം സെക്രട്ടറി ജൂലി സഖറിയാ നന്ദി പ്രകാശിപ്പിച്ചു.
കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം ഈശോ (വികാരി/പ്രസിഡന്റ്), റവ. ജീവൻ ജോൺ (അസി. വികാരി/വൈസ് പ്രസിഡന്റ്), എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ), തങ്കമ്മ ജോർജ് (പ്രയർ സെൽ), സൂസൻ ജോസ് (ഷീജ- രജിസ്ട്രേഷൻ), ബാബു ടി ജോർജ് (ഫിനാൻസ്), ജോസഫ് ജോർജ് തടത്തിൽ (ഫുഡ്), ഷെറി റജി (മെഡിക്കൽ), മാത്യു സക്കറിയ (ബ്ലെസൺ - ക്വയർ),
ജൂലി സക്കറിയ (പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ്), ലിലിക്കുട്ടി തോമസ് (റിസിപ്ഷൻ/ ഹോസ്പിറ്റാലിറ്റി), വർഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷൻ), വർഗീസ് ശാമുവേൽ ( ബാബു- ട്രാൻസ്പോർട്ടെഷൻ), ജോൺ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി), ജെയ്സൺ ശാമുവേൽ (ഒഡിയോ വിഡിയോ മിനിസ്ട്രി) എന്നീ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഫൊട്ടോഗ്രഫിക്ക് ജോസഫ് വർഗീസ് (രാജൻ) നേതൃത്വം നൽകി.
മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഫ്ലോറിഡ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കുന്ന 11-ാമത് മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
പുതിയതായി നിർമിച്ച ആധുനിക കോർട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പത് മുതൽ ടൂർണമെന്റ് ആരംഭിക്കും.
ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങളിലായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും.
കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് ദൈവദാസനുമായി ഉയർത്തപ്പെട്ട ബിഷപ് മാർ മാത്യു മാക്കീലിന്റെ സ്മരണാർഥമാണ് കഴിഞ്ഞ പത്തു വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു.
ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു.
ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.
വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമം; മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ
ടെക്സസ്: ഹൂസ്റ്റണിൽ വീട്ടിലെ വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ. ബാർക്കേഴ്സ് ക്രോസിംഗ് അവന്യൂവിലാണ് സംഭവം നടന്നത്.
14, 15, 16 വയസ് പ്രായമുള്ള പെൺകുട്ടികൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചിട്ടു കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചു. സംരക്ഷിക്കാൻ ശ്രമിച്ച മുത്തശിയെയും ഇടിച്ചു വീഴ്ത്തി. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.
ടെക്സസ് ഗവർണർ റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാകുമോ?
ടെക്സസ്: റിപ്പബ്ലിക്കൻ പാർട്ടിയിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു. വർഷങ്ങളായി പടുത്തുയർത്തിയ ജനപ്രിയത വളരുന്ന കാഴ്ചയാണ് രാഷ്ടീയ നിരീക്ഷകർ കാണുന്നത്.
പ്രസിഡന്റ് ട്രംപിന് പിന്നിൽ ദൃഢമായി നിന്നത് പാർട്ടിയിൽ അദ്ദേഹത്തിന്റെ പിന്തുണ വർധിപ്പിച്ചു. മൂന്നു തവണ ടെക്സസ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത് ജനപിന്തുണ വർധിച്ചതിന് തെളിവായി നിരീക്ഷകർ പറയുന്നു.
ട്രംപിന് നൽകിയ നിരുപാധിക പിന്തുണയും ടെക്സസും മെക്സികോയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങളിൽ സ്വീകരിച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടും അബോട്ടിന്റെ വളർച്ചയെ സഹായിച്ചു.
അബോട്ട് പടുത്തുയർത്തിയ ദേശീയ പ്രതിച്ഛായ അധികം ഗവർണർമാർക്ക് അവകാശപ്പെടാനാവില്ല. കഴിഞ്ഞ പത്തു വർഷങ്ങളിൽ പ്രസിഡന്റിന്റെ പ്രശംസയും പിന്തുണയും നിരുപാധികം അബോട്ടിനു ലഭിച്ചിരുന്നു.
അബോട്ടിനു യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനോ നാലാം തവണയും ഗവർണർ അകാൻ മത്സരിക്കുവാനോ ഉള്ള അവസരം ഒരുങ്ങുകയാണ്. രണ്ടു മാർഗങ്ങളിൽ ഏതായാലും റിപ്പബ്ലിക്കൻ പാർട്ടിയിൽ അദ്ദേഹത്തിന് വലിയ കരുത്തും ശക്തിയും നൽകുന്ന വർഷങ്ങളാണ് മുന്നിലുള്ളത്.
രണ്ടാമത് തവണ പ്രസിഡന്റായി അധികാരം ഏറ്റതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് അബോട്ടിനു മേൽ പ്രശംസകൾ ചൊരിയുന്നത് കണ്ടവർ അബോട്ടിനെ കാത്തിരിക്കുന്ന വലിയ പദവിയെ കുറിച്ച് ചർച്ചകളിൽ മുഴുകി.
അബോട്ടും ട്രംപും തമ്മിൽ സാമ്യങ്ങൾ ഏറെയുണ്ട്. രണ്ടു പേർക്കും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കു മാധ്യമങ്ങളിലൂടെ എല്ലാവരും അറിയിണമെന്ന് നിർബന്ധമുണ്ട്. ഇത് തന്നെയാണ് അബോട്ട് ഗവർണർ സ്ഥാനത്തു തന്നെ ഒതുങ്ങി നിൽക്കില്ല എന്ന് ഊഹിക്കുവാൻ നിരീക്ഷകരെ തയാറാക്കിയത്.
ഇപ്പോൾ അബോട്ട് ടെക്സസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ വ്യാപൃതനായി കഴിയുകയാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയിൽ ട്രംപിനോട് തനിക്കു വാഷിംഗ്ടണിലേക്ക് പോകാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു.
ഇതൊക്കെയാണെങ്കിലും അബോട്ടിന്റെ ഭാവി സ്വപ്നങ്ങളെ കുറിച്ച് ഊഹാപോഹങ്ങൾ തുടരുകയാണ്. 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ അബോട്ട് ചില്ലറ ശ്രമങ്ങൾ നടത്തിയതാണ്. എന്നാൽ പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, യുഎസ് സെനറ്റർ റ്റെഡ് ക്രൂസ് (ടെക്സസ്) തുടങ്ങി ധാരാളം പേർ റിപ്പബ്ലിക്കൻ പ്രൈമറികളിൽ മത്സരിക്കുവാൻ തയാറായേക്കും. അടുത്ത വർഷം (2026) ആദ്യം മുതൽ സൂചനകൾ ലഭ്യമായി തുടങ്ങും.
അബോട്ട് ഫെഡറൽ ഗവൺമെന്റിന്റെ പിന്തുണയിൽ പല കാര്യങ്ങളും ടെക്സസിനു വേണ്ടി ചെയ്തിട്ടുണ്ട്. യുദ്ധമുഖത്ത് നിന്ന് ശാരീരിക പരിമിതികളുമായി മടങ്ങിയ ഈ വിമുക്ത ഭടൻ വീൽ ചെയറിൽ ഇരുന്നാണ് കൃത്യ നിർവഹണം നടത്തുന്നത്.
ശാരീരിക പരിമിതികൾ എല്ലാം മറികടന്ന് അബോട്ടിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റ് ലഭിക്കുമോ എന്നോ പ്രസിഡന്റായി വിജയിക്കുവാൻ സാധിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) 2024 - 25 വർഷത്തിൽ സംഘടിപ്പിക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പര വെള്ളിയാഴ്ച (എട്ട് പിഎം സിഎസ്ടി/ ഒന്‍പത് പിഎം ഇഎസ്ടി/ ആറ് പിഎം പിഎസ്ടി) സൂമിലുടെ നടക്കും.
പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും രചനയ്ക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് "എന്റെ എഴുത്തുവഴികൾ'.
പരിപാടിയിൽ വടക്കേ അമേരിക്കയിലെ പ്രസിദ്ധരായ രണ്ട് എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളുമാണ് പരിചയപ്പെടുത്തും. ലാനയുടെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ അനിലാൽ ശ്രീനിവാസനും പ്രശസ്ത കഥാകൃത്തായ കെ.വി. പ്രവീണുമാണ് അവരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുക.
ഈ പ്രശസ്ത എഴുത്തുകാരെ യഥാക്രമം ലാനയുടെ സെക്രട്ടറി സാമുവൽ യോഹന്നാനും എഴുത്തുകാരൻ ബാജി ഓടംവേലിയും പരിചയപ്പെടുത്തും. തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ശനിയാഴ്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ലിങ്ക്: https://us02web.zoom.us/j/89933978785, ഐഡി: 899 3397 8785.
റവ.ഫാ. യോഹന്നാന് പണിക്കരുടെ സംസ്കാരം 31ന്
വിറ്റിയര്‍: ലോസ് ആഞ്ചലസില്‍ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികന് റവ.ഫാ. യോഹന്നാന് പണിക്കരുടെ പൊതുദര്‍ശനം ശനിയാഴ്ച(മാര്‍ച്ച് 29) രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ അനാഹൈമിലുള്ള സെന്റ് ജോണ്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടക്കും.
സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച(31) 12.30ന് സെന്റ് തോമസ് വലിയ പള്ളിയില്‍ ആരംഭിച്ച് 3.30ന് സൈപ്രസിലുള്ള ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
ഭാര്യ പരേതയായ ലില്ലിക്കുട്ടി പണിക്കര്‍. മക്കള്‍: ഡോ. ടോബിന് പണിക്കര്‍, ജോബിന് പണിക്കര്‍ (മാധ്യമ പ്രവര്ത്തകന്), റേച്ചല്‍ മാത്യു(പബ്ലിക് ഹെല്‍ത്ത്). മരുമക്കള്‍: ഡോ. സുമി പണിക്കര്‍, അഡ്വ. ജെനി പണിക്കര്‍, ഡീക്കന്‍ സ്റ്റെഫിന് മാത്യു.
കൊല്ലം കുണ്ടറ മേച്ചിറയില്‍ കുടുംബാംഗമായ ഫാ. യോഹന്നാന് പണിക്കര്‍ കഴിഞ്ഞ 42 വര്‍ഷമായി ലോസ് ആഞ്ചലസ് സെന്റ് തോമസ് വലിയപള്ളി വികാരിയായിരുന്നു.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ നിന്നും ബിരുദ പഠനത്തിനുശേഷം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കി. 1983ല്‍ ലോസ് ആഞ്ചലസ് ഇടവകയുടെ വികാരിയായി ചുമതലയേറ്റു.
ലോസ് ആഞ്ചലസ് എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രഥമ ചെയര്‍മാനായിരുന്നു. അരിസോണ, ലാസ്വേഗാസ് സംസ്ഥാനങ്ങളിലും കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ, സാന്റിയോഗ എന്നീ നഗരങ്ങളിലും ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്കി.
ആത്മീയ മേഖലയ്ക്കുപുറമെ വിവിധ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ചെയര്മാന് സാബു തോമസ് കോര്‍എപ്പിസ്കോപ്പ, സെക്രട്ടറി മനു വര്‍ഗീസ്, ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, വിവിധ സഭകളിലെ വൈദീകര്‍, കേരള അസോസിയേഷന് ഓഫ് ലോസ് ആഞ്ചലസ്, വാലി മലയാളി അസോസിയേഷന് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഈവാനിയോസ്, മറ്റ് വൈദീകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
യുഎസിന്റെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ; വിവാദം കത്തുന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ വിമതവിഭാഗമായ ഹൂതികൾക്കെതിരേയുള്ള അമേരിക്കയുടെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു വാട്സ്ആപ് ഗ്രൂപ്പിലൂടെ ചോർന്നു കിട്ടിയ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഏറ്റെടുത്തു.
ആക്രമണത്തിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിൽ "ദ അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫ്രി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ക്കുകയായിരുന്നെന്ന് അദ്ദേഹം അറിയിച്ചു.
ഗ്രൂപ്പ് ഉണ്ടാക്കിയത് താനാണെന്നും എല്ലാം ഏകോപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് തന്റെ ജോലിയെന്നും വാൾട്സ് പറഞ്ഞു. എന്നാൽ താൻ അബദ്ധത്തിൽ ഗ്രൂപ്പിൽ ചേർത്ത പത്രപ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാറ്റ് ഗ്രൂപ്പിൽ ചേക്കപ്പെട്ടതോടെ യുഎസിന്റെ യെമന്‍ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ ജെഫ്രിക്കു ലഭിച്ചിരുന്നു. യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങളാണ് ലഭിച്ചത്.
എന്നാൽ, സൈനിക പദ്ധതിയുടെ വിശദാംശങ്ങൾ ജെഫ്രി പുറത്തുവിട്ടിരുന്നില്ല. പിന്നീട് ആ ഗ്രൂപ്പില്‍നിന്ന് ജെഫ്രി സ്വയം പുറത്തുപോകുകയായിരുന്നു. ഗ്രൂപ്പില്‍ ഏറെസമയം ഉണ്ടായിരുന്നിട്ടും ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
യുഎസിൽ കാണാതായ ഇന്ത്യൻ വംശജൻ മരിച്ചനിലയിൽ
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ പ്രിൻസ്റ്റണിൽ ഇന്ത്യൻ വംശജനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ നിന്നുള്ള അഭിഷേക് കൊല്ലി(30) ആണ് മരിച്ചത്.
ജീവനൊടുക്കിയതാണെന്നാണ് നിഗമനം. മരണം നടന്നതിന് ഒരു ദിവസം മുൻപ് അഭിഷേകിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് അഭിഷേക് വിവാഹിതനായത്. നേരത്തെ, ഭാര്യയോടൊപ്പം ടെക്സസിലെ ഫീനിക്സിൽ താമസിച്ചിരുന്ന അഭിഷേക് പിന്നീട് പ്രിൻസ്റ്റണിലേക്ക് താമസം മാറുകയായിരുന്നു.
അഭിഷേക് കഴിഞ്ഞ ആറ് മാസമായി തൊഴിൽരഹിതനായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ അരവിന്ദ് കൊല്ലി വ്യക്തമാക്കി.
യുഎസ് മുൻ പ്രതിനിധി സഭാംഗം മിയ ലവ് അന്തരിച്ചു
യുട്ടാ: യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത വർഗകാരനായ റിപ്പബ്ലിക്കൻ വനിത മിയ ലവ് (49) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായിരുന്നു. സറാടോഗ സ്പ്രിംഗ്സിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
മിയ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് അടുത്തിടെയാണ് മകൾ അബിഗലെ എക്സ് പേജിലൂടെ അറിയിച്ചത്. 2022ലാണ് മിയയ്ക്ക് തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്ടോമ സ്ഥിരീകരിച്ചത്.2003ലാണ് മിയ രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
സറാടോഗ സ്പ്രിംഗ്സ് സിറ്റി കൗൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച് വിജയം നേടിയാണ് രാഷ്ട്രീയ പ്രവേശനം. 34-ാമത്തെ വയസിൽ നഗരത്തിന്റെ മേയർ ആയി. 2014ലാണ് യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായ റിപ്പബ്ലിക്കൻ വനിതയായി ചരിത്രത്തിൽ ഇടം നേടി. യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകയായിരുന്നു.
കലിഫോർണിയയുടെ സ്വന്തം "മീശക്കാരൻ’ ആന്റണി ഗാൻസ്ലർ ഓർമയായി
കലിഫോർണിയ: വ്യത്യസ്തമായ മീശ കാരണം മാധ്യമശ്രദ്ധ നേടിയ കലിഫോർണിയയിലെ അഗ്നിശമന സേനാംഗം ആന്റണി ഗാൻസ്ലർ(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.
മീശയാണ് പ്രശസ്തി നൽകിയതെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള അർപ്പണബോധമാണ് ആളുകൾക്ക് ആന്റണിയെ പ്രിയങ്കരനാക്കിയത്. സ്നേഹമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ആന്റണിയെന്ന് ഫ്രീമോണ്ട് ഫയർ ഫൈറ്റേഴ്സ് അസോസിയേഷൻ അനുസ്മരിച്ചു.
എറിനാണ് ഭാര്യ. സവന്നയും അബിഗെയ്ലും മക്കളാണ്. ആന്റണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകരും അസോസിയേഷനും ചേർന്ന് ഗോഫണ്ട്മീയിൽ പേജ് ആരംഭിച്ചിട്ടുണ്ട്. 27ന് അനുസ്മരണ ചടങ്ങുകൾ നടക്കും.
റൗണ്ടപ്പ് കളനാശിനി കേസ്; മൊൺസാന്റോയുടെ മാതൃ കമ്പനിക്കെതിരേ കോടതി വിധി
ജോർജിയ: റൗണ്ടപ്പ് കളനാശിനി കേസിൽ ജോൺ ബാൺസിന് 2.1 ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ മൊൺസാന്റോ കമ്പനിയോട് ആവശ്യപ്പെട്ട് ജോർജിയ ജൂറി. തന്റെ കാൻസറിന് കാരണം കമ്പനിയുടെ റൗണ്ടപ്പ് കളനാശിനിയായിരുന്നു എന്നാണ് കേസ്.
മൊൺസാന്റോയുടെ മാതൃ കമ്പനിയായ ബേയർ റൗണ്ടപ്പ് കളനാശിനിയുമായി ബന്ധപ്പെട്ട് മൊൺസാന്റോ ദീർഘകാലമായി നേരിടുന്ന കോടതി പോരാട്ടങ്ങളിലെ ഏറ്റവും പുതിയ വിധിയാണിത്.
2021ലാണ് ജോൺ മൊൺസാന്റോയ്ക്കെതിരേ കേസ് കൊടുക്കുന്നത്. അതേസമയം വിധിക്കെതിരേ അപ്പീൽ നൽകാനാണ് കമ്പനിയുടെ തീരുമാനം.
എട്ട് വയസുകാരിയെയും മുത്തശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കൊന്ന ശേഷം മുത്തശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാത്രി 8.15നാണ് വിഷ മിശ്രിതം സിരകളിൽ കുത്തിവച്ച് പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാര്‍ക്കിന്റെ(63) വധശിക്ഷ ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ നടപ്പാക്കിയത്.
യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച ജെയിംസിന്റെ അന്തിമ അപ്പീല്‍ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്. 1993 സെപ്റ്റംബര്‍ 19നാണ് എട്ടു വയസുകാരി ടോണി നോയ്നറെന്ന ബാലികയേയും 58 വയസുള്ള മുത്തശി ബെറ്റി ഡിക്കിനെയും കൊലപ്പെടുത്തിയത്.
ഈ വധശിക്ഷ കൂടി നടപ്പാക്കിയതോടെ യുഎസില്‍ ഈ ആഴ്ച നടത്തിയ നാലാമത്തെ വധശിക്ഷയാണിത്. ഓക്ലഹോമയിൽ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിലും ഒരാള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു.
ബുധനാഴ്ച അരിസോണയിലും ചൊവ്വാഴ്ച ലൂസിയാനയിലും ഓരോ വധശിക്ഷ നടപ്പാക്കി. 15 വര്‍ഷത്തിനുശേഷമാണ് ലൂസിയാനയില്‍ വീണ്ടും വധശിക്ഷ വീണ്ടും നടപ്പിലാക്കിയത്.
ഓര്‍ലാന്റോയ്ക്ക് വടക്ക് ഭാഗത്തു കാസല്‍ബെറിയിലെ ബെറ്റി ഡിക്കിന്റെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന പ്രതി ആക്രമണം നടത്തിയ ശേഷം ബാലികയേയും മുത്തശിയേയും കൊലപ്പെടുത്തുകയായിരുന്നു.
സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു
ന്യൂയോർക്ക്: യുഎസ് വിപണിയിൽ വിറ്റഴിച്ച സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ പിൻവലിക്കാൻ ഉത്തരവ്. സ്കൂട്ടറിൽ നിന്ന് വീഴുന്ന ഉപയോക്താക്കൾക്ക് ഗുരുതരമായി പരുക്കേൽക്കുന്നതിനെ തുടർന്നാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
ഈ സ്കൂട്ടറുകൾ കൈവശമുള്ള ഉപഭോക്താക്കൾ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്തി സെഗ്വേയുമായി ബന്ധപ്പെടുകയും സൗജന്യ അറ്റകുറ്റപ്പണി കിറ്റ് ചോദിച്ചു വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു.
യുഎസ് ഉപഭോക്തൃ ഉൽപന്ന സുരക്ഷാ കമ്മീഷൻന്റെ അറിയിപ്പ് അനുസരിച്ച്, സെഗ്വേയുടെ നിനെബോട്ട് മാക്സ് G30P, മാക്സ് G30LP കിക്ക് സ്കൂട്ടറുകളിലെ മടക്കാവുന്ന സംവിധാനം ഉപയോഗത്തിനിടെ പരാജയപ്പെടാം. ഇത് സ്കൂട്ടറുകളുടെ ഹാൻഡിൽബാറുകളോ സ്റ്റെമോ മടങ്ങാൻ ഇടയാക്കുകയും ചെയ്യും.
ഗുരുതരമായ പരുക്കുകൾക്ക് ഇവ കാരണമാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.സെഗ്വേയ്ക്ക് ഫോൾഡിംഗ് മെക്കാനിസം പരാജയപ്പെട്ടതായി 68 റിപ്പോർട്ടുകളാണ് ലഭിച്ചത്. പുനർനാമകരണം ചെയ്യപ്പെട്ട സ്കൂട്ടറുകളുടെ ലോക്കിംഗ് സംവിധാനം പരിശോധിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള ഉപകരണങ്ങളും ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുന്നുവെന്ന് സെഗ്വേ പറയുന്നു.
വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ച സെഗ്വേ സ്കൂട്ടറുകൾ ചൈനയിലും മലേഷ്യയിലും നിർമിച്ചതും യുഎസിലുടനീളമുള്ള റീട്ടെയിലർമാരിൽ ബെസ്റ്റ് ബൈ, കോസ്റ്റ്കോ, വാൾമാർട്ട്, ടാർഗെറ്റ്, സാംസ് ക്ലബ് എന്നിവയിലും 2020 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ Segway.com, Amazon.com എന്നിവയിൽ ഓൺലൈനായും വിറ്റവയാണ്. വിൽപന വില ഡോളർ 600 മുതൽ 1,000 ഡോളർ വരെയാണ്.
സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫിന് സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.
ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ മാത്യു വർഗീസ്, റിംഗിൾ ബിജു, ആൽവിൻ സോട്ടർ, ഷോൺ എബ്രഹാം, നോബിൾ വർഗീസ്, റെജി വർഗീസ് എന്നിവരായിരുന്നു ടീമിൽ.
ജോൺ ചെറിയാൻ (ഇടവക സെക്രട്ടറി), ഈപ്പൻ തോമസ് (ട്രസ്റ്റി), കോര കെ. കോര ആൻഡ് ജേക്കബ് മാത്യു (മലങ്കര അസോസിയേഷൻ പ്രതിനിധികൾ), ഷോൺ എബ്രഹാം ആൻഡ് എബ്രഹാം ചെറിയാൻ (ഭദ്രാസന അസംബ്ലി പ്രതിനിധികൾ) എന്നിവരും വേദിയിൽ ചേർന്നു.
ഇടവക വികാരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ നേതൃത്വം നൽകിയ കുർബാനയ്ക്ക് ശേഷം ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോൺഫറൻസിന്റെ സ്ഥലം, തീയതി, മുഖ്യ പ്രഭാഷകർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ റിംഗിൾ ബിജു പങ്കുവച്ചു.
രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ച് ജോൺ താമരവേലിൽ സംസാരിച്ചു. കോൺഫറൻസിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സഹായിക്കുന്ന സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് മാത്യു വർഗീസ് വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനെപ്പറ്റി റിംഗിൾ ബിജു വിശദീകരിച്ചു. മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവത്തെക്കുറിച്ചും കോൺഫറൻസ് തന്റെ ആത്മീയ യാത്രയിൽ എങ്ങനെ സഹായിച്ചു എന്നും ആൽവിൻ സോട്ടർ വിശദീകരിച്ചു. ഫാമിലി കോൺഫറൻസ് സുവനീറിന് ആശംസകൾ നേർന്നുകൊണ്ട് ഇടവകയുടെ സംഭാവന ഭാരവാഹികൾ കോൺഫറൻസ് ടീമിനു കൈമാറി.
രജിസ്ട്രേഷനുകൾ സമർപ്പിച്ചും ബിസിനസ് പരസ്യങ്ങളോ വ്യക്തിഗത ആശംസകളോ സുവനീറിൽ ചേർത്തുകൊണ്ട് നിരവധി അംഗങ്ങൾ കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് ആവേശകരമായ പിന്തുണ നൽകിയതിന് വികാരിക്കും ഇടവക അംഗങ്ങൾക്കും ജോൺ താമരവേലിൽ നന്ദി പറഞ്ഞു.
ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.റജിസ്ട്രേഷനും വിശദാംശങ്ങൾക്കും
www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോ ഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566).
ഐ. വർഗീസിന് യാത്രയയപ്പു നൽകി ഡാളസിലെ മലയാളി സമൂഹം
ഡാളസ്: നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഐ. വർഗീസ് മാർച്ച് മാസം അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങുന്നു.
1983ൽ കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തിയ അദ്ദേഹം 1984ൽ ഡാലസിലേക്ക് താമസം മാറ്റുകയായിരുന്നു. ഡാളസ് പാർക്ലാൻഡ് ആശുപത്രിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
കേരളത്തിൽ കൊല്ലം ജില്ലയിൽ ആദിത്യനെല്ലൂരിൽ ജനിച്ച ഐ. വർഗീസ് വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്സ് & റവന്യു ഡിപ്പാർട്മെന്റ്) പ്രവേശിച്ചപ്പോൾ ജോലിയ്ക്കൊപ്പം എൻജിഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
1986ൽ ജയിംസ് പുരുഷോത്തമൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറർ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ഐ. വർഗീസ് ഡാളസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. 1988, 1991 വർഷങ്ങളിൽ സെക്രട്ടറിയായി ചുമതലയേറ്റു.
പ്രായധിക്യവും ശാരീരികക്ഷീണാവസ്ഥയും കണക്കിലെടുത്ത് നിലവിൽ അദ്ദേഹം കേരള അസോസിയേഷന്റെ ജീവപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ശക്തമായ പിന്തുണ നൽകിയിട്ടുള്ള ഭാര്യ മോളിയോടൊപ്പമാണ് അദ്ദേഹം ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടുന്നത്.
ബാബു വർഗീസിനെ ആദരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ഡാളസ്: സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാനായി ജീവിതം ഒഴിഞ്ഞുവച്ച ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലനാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) പ്രസിഡന്റ് സണ്ണി മാളിയേക്കൽ.
മാർച്ച് 20 വ്യാഴാഴ്ച വൈകുന്നേരം മസ്കറ്റിലെ ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ഓഫിസ് കോൺഫറൻസ് ഹാളിൽ ഐപിസിഎൻടി നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സണ്ണി മാളിയേക്കൽ.
ഞാനൊരു മാധ്യമപ്രവർത്തകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്ത ബാബു വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ബാബു വർഗീസിനെ നേരിൽ കാണുന്നതിനും സംസാരിക്കുവാനും സംവദിക്കുവാനും സാധിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് ഐപിസിഎൻടി ഭാരവാഹികൾ അറിയിച്ചു. ഐപിസിഎൻടി വൈസ് പ്രസിഡന്റ് സിജു വി. ജോർജ് നന്ദി പറഞ്ഞു.
വിപിൻ ചാലുങ്കൽ കെസിസിഎൻഎ ജനറൽ സെക്രട്ടറി
ഷിക്കാഗോ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തെരഞ്ഞെടുത്തു.
വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയെക്കാൾ 36 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിപിൻ ജയിച്ചത്. കെസിവൈഎൽഎൻഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള വിപിൻ പ്രാദേശിക, ദേശീയ തലങ്ങളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പുതിയ കർമപഥത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ച് സമുദായത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കട്ടെ എന്ന് ഷിക്കാഗോ കെസിഎസ് ആശംസിച്ചു.
ഹൂസ്റ്റണിലെ നിശാക്ലബിൽ വെടിവയ്പ്; ആറ് പേർക്ക് പരിക്ക്
ഹൂസ്റ്റൺ: ഹിൽക്രോഫ്റ്റ് അവന്യൂവിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബിൽ നടന്ന വെടിവയ്പിൽ ആറ് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
വെടിയേറ്റ മൂന്ന് പേരെ ഹൂസ്റ്റൺ ഫയർ ഡിപ്പാർട്മെന്റ് ആശുപത്രികളിലേക്കും മൂന്ന് പേരെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.
ഗുരുതരാവസ്ഥയിലുള്ള നാലുപോരെ ഞായറാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതികളായ രണ്ട് പേർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
സിൽബു ചെറിയാൻ ഡാളസിൽ അന്തരിച്ചു
ഡാളസ്: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി) - മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ(55) ഡാളസിൽ അന്തരിച്ചു. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.
ഭാര്യ: ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം). മകൾ: വർഷ സിൽബു. സഹോദരങ്ങൾ: സിൽവി സാം(ഡാളസ്), സിസിൽ എബി ബേബി (കൊട്ടാരക്കര).
പൊതുദർശനവും സംസ്കാര ശുശ്രുഷയും വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് മസ്കെറ്റിലുള്ള ഡാളസ് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും.
സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടിവിയിൽ (PROVISIONTV.IN) ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യുഎസ്എ) - 469 774 1824, ഇവാ എബി ബേബി (ഇന്ത്യ) - 94473 31348.
പൈലറ്റ് പാസ്പോര്‍ട്ട് മറന്നു; യുഎസില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു
ലോസ് ആഞ്ചലസ്: പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്നു യുഎസിൽനിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു. അമേരിക്കയില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റുമാരില്‍ ഒരാളാണ് പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നത്.
വിമാനം യാത്രപുറപ്പെട്ട് രണ്ട് മണിക്കൂറിനുശേഷമാണ് പൈലറ്റിന് പാസ്പോർട്ടിന്റെ കാര്യം ഓർമവന്നത്. 257 യാത്രക്കാരും 13 ജീവനക്കാരുമായാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 787 വിമാനം പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ലോസ് ആഞ്ചലസിൽനിന്നു ഷാംഗ്ഹായിയിലേക്ക് സര്‍വീസ് ആരംഭിച്ചത്.
തിരിച്ചു പറന്ന വിമാനം സാന്ഫ്രാന്സിസ്കോയിലിറങ്ങി. ശേഷം രാത്രി ഒന്‍പതോടെ പുതിയ ക്രൂവുമായി വിമാനം വീണ്ടും ഷാംഗ്ഹായിയിലേക്ക് പുറപ്പെടുകയും ചെയ്തു. പൈലറ്റിന് സംഭവിച്ച അബദ്ധത്തെ തുടര്‍ന്ന് വിമാനം ചൈനയിലെത്താന്‍ ആറുമണിക്കൂര്‍ വൈകുകയും ചെയ്തു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.