വാഷിംഗ്ടൺ ഡിസിയില്‍ വെടിവയ്പ്; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയില്‍ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കെന്നഡി റിക്രിയേഷൻ സെന്ററിന് സമീപമാണ് വെടിവയ്പുണ്ടായത്. മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഒന്നിലധികം പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെട്രോപൊളിറ്റൻ പോലീസിനെ അറിയിക്കണമെന്ന് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ജെഫ്രി കരോൾപറഞ്ഞു.
ഫോമാ തെരഞ്ഞെടുപ്പ്: സജീവ് മാത്യുവിനെ പിന്തുണച്ച് മലയാളി അസോസിയേഷൻ
മയാമി: ഫോമയുടെ 2024 - 26 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ഫോമാ സൺ ഷൈൻ റീജിയണിന്റെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജീവ് മാത്യുവിനെ പിന്തുണച്ച് നവകേരള മലയാളി അസോസിയേഷൻ.
സജീവ് മാത്യുവിന് നവകേരള മലയാളി അസോസിയേഷന്റെ എല്ലാവിധ പിന്തുണയും അസോസിയേഷൻ പ്രസിഡന്റ് പനംഗയിൽ ഏലിയാസും സെക്കറട്ടറി കുര്യൻ വർഗീസും വാഗ്ദാനം ചെയ്തു.
സൗത്ത് ഫ്ലോറിയയിലെ സാമൂഹ്യ, രാഷ്ട്രീയ, ആത്മീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ് സജീവ് മാത്യു. അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലുമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ ഹങ്കേഴ്സ് എന്ന സംഘടനയുടെ സെക്രട്ടറിയാണ്.
സംഘാടകൻ, പ്രഭാഷകൻ,സാഹിത്യകാരൻ തുടങ്ങി എല്ലാമേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സജീവ് ഫോമാ നാഷണൽ കമ്മറ്റിക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ വ്യക്തികൾ അഭിപ്രായപ്പെട്ടു.
സൺഷൈൻ റീജിയണിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് താൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത് എന്ന് സജീവ് മാത്യു പറഞ്ഞു.
നവകേരളയിൽനിന്നും ഫോമയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന ഷാൻറ്റി വര്‍ഗീസ്, സജോ പല്ലിശേരി, സെബാസ്റ്റ്യൻ വയലുങ്കൽ, വിനീത് ഫിലിപ്പ്, കുര്യൻ വർഗീസ് തുടങ്ങിയ ഫോമാ നേതാക്കൾ സജീവ് മാത്യുവിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
കൂടാതെ റീജിയണിലെ മറ്റ് പ്രമുഖ ഫോമാ നേതാക്കളോടൊപ്പം സംഘടനാ നേതാക്കളും സജീവിന് പിന്തുണയുമായി രംഗത്തുണ്ട്.
ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
ബോസ്റ്റൺ: യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ സ്വദേശിയായ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള പരുചൂരി അഭിജിത്ത്(20) ആണ് മരിച്ചത്.
ബോസ്റ്റൺ സർവകലാശാലയിലെ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്നു. വനത്തിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
ഫിലഡൽഫിയ: 1283 വിദ്യാർഥികൾ പങ്കെടുത്ത ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരത്തിലെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ ഇന്റർനാഷനൽ പ്രസംഗ മത്സരത്തിലെ രണ്ടാം സീസണിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ 50 വീതം പ്രസംഗകരെയാണ് ആദ്യഘട്ട വിജയികളിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷനലിന്റെ (ഓർമ ഇന്റർനാഷനൽ) ഘടകമായ ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രമോഷൻ ഫോറമാണ് രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസാണ് ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ. പ്രസംഗമത്സര ഇംഗ്ലിഷ് വിഭാഗം വിജയികളെ തിരുവനന്തപുരത്ത് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും മലയാള വിഭാഗം വിജയികളെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥും പ്രഖ്യാപിച്ചു.
ടാലന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ. ജോസ് നേതൃത്വം നൽകി. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ഷാജി, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രസംഗ മത്സര ഇംഗിഷ് വിഭാഗം വിജയികളെ ഫിലഡൽഫിയയിൽ ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് ജോർജ് നടവയലും മലയാള വിഭാഗം വിജയികളെ ഓർമ ഇന്റർനാഷനൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറവും പ്രഖ്യാപിച്ചു.
ടാലന്റ് പ്രമോഷൻ ഫോറം ചെയർ ജോസ് തോമസ് നേതൃത്വം നൽകി. വിൻസന്റ് ഇമ്മാനുവേൽ, ജോ തോമസ്, സജി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഓർമ ഇന്റർനാഷനൽ രണ്ടാം സീസൺ രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരക്രമം: ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്ന വിദ്യാർഥികളും പങ്കെടുത്തു. 2023 ഡിസംബർ 10 മുതൽ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. ജൂലൈ 12, 13 തീയതികളിൽ പാലായിൽ വച്ച് ഗ്രാൻഡ് ഫിനാലെ നടക്കും.
രണ്ടാം ഘട്ട മത്സരത്തിൽ പ്രസംഗ പരിശീലനക്ലാസ്സുകളിൽ വിദ്യാർഥികൾക്ക് പ്രശസ്ത വാഗ്മികൾ പ്രസംഗ പരിശീലനം നൽകുന്നതാണ്. സീനിയർ വിഭാഗം വിദ്യാർഥികൾ "സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ' എന്ന വിഷയത്തിലും ജൂനിയർ വിഭാഗം വിദ്യാർഥികൾ "കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂൽയങ്ങളുടെ പങ്ക്' എന്ന വിഷയത്തിലും മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ ഗൂഗിൾ ഫോമിലൂടെ അയച്ചു നൽകിയിരുന്നു.
2024 മാർച്ച് 20 മുതൽ മേയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തിനായി തയാറെടുക്കുന്നതിന് മുൻപ് മത്സരാർഥികൾക്ക് ഓൺലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലനം നൽകും.
സെക്കൻഡ് റൗണ്ട് മത്സരത്തിൽ, മലയാളം-ഇംഗിഷ് ഭാഷകളിൽ ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ നിന്നും വിജയികളാകുന്ന 50 വീതം വിദ്യാർഥികൾ ജൂലൈ 13ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും.
ഫൈനൽ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായിൽ വച്ച് മത്സരാർഥികൾക്ക് പബ്ലിക് സ്പീക്കിംഗിൽ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്. ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
ഗ്രാന്‍ഡ് പ്രൈസായ "ഓർമ ഒറേറ്റർ ഓഫ് ദി ഇയർ -2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളം-ഇംഗിഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാൽ നാലാം സമ്മാനങ്ങളും 5,000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും യഥാക്രമം നൽകും.
ജൂനിയർ വിഭാഗത്തിൽ ഇംഗിഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർഥികൾക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാൽ നാലാം സമ്മാനങ്ങളും 3,000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ഇംഗ്ലീഷ്-മലയാളം ഭാഷ വിഭാഗ വിജയികൾക്ക് ലഭിക്കും.
താന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല.
മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം.
പെൻസിൽവേനിയയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
പെൻസിൽവേനിയ: ഫാൾസ് ടൗൺഷിപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആന്ദ്രെ ഗോർഡൻ(26) ആണ് പിടിയിലായത്.
രണ്ടാനമ്മ കാരെൻ ഗോർഡൻ(52),സഹോദരി കേര ഗോർഡൻ, ബന്ധുവായ ടെയ്ലർ ഡാനിയേൽ (25) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജെന്നിഫർ ഷോൺ പറഞ്ഞു.
ശനിയാഴ്ചയായിരുന്നു സംഭവം. പ്രതി വെടിവയ്പ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു; ഒക്ലഹോമയിൽ യുവതി അറസ്റ്റിൽ
ഒക്ലഹോമ: കാൻസർ ബാധിച്ച് മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ ഒക്ലഹോമയിൽ സ്ത്രീ അറസ്റ്റിലായി. തുൾസ സ്വദേശിയായ തപംഗ വെൻറിച്ചാണ് പിടിയിലായത്.
മരിച്ചയാളുടെ കാർഡ് ഉപയോഗിച്ച് പ്രതി ഹോട്ടലിൽ താമസിക്കുകയും റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതായി തുൾസ പോലീസ് പറഞ്ഞു.
മരിച്ച വ്യക്തിയുടെ അമ്മയാണ് ഇതു കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽക്കുകയായിരുന്നു.
ട്രംപിനെ പിന്തുണയ്ക്കില്ല; നിലപാട് കടുപ്പിച്ച് മൈക്ക് പെൻസ്
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ താൻ പിന്തുണയ്ക്കില്ലെന്ന് മുൻ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ് എത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് മൈക്ക് പെൻസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ട്രംപിനെതിരേ പെൻസ് രംഗത്തെത്തിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും ട്രംപിന്റെ എതിരാളിയുമായ ജോ ബെെഡന് വോട്ട് ചെയ്യില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു.
ഫോമാ കൺവൻഷനിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
ന്യൂയോർക്ക്: കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ഫോമാ സമ്മേളനത്തിൽ പങ്കെടുക്കും. മലയാളികളുമായി നല്ല ബന്ധം പുലർത്തുന്ന അദ്ദേഹം ഏറെ താത്പര്യത്തോടെയയാണ് ക്ഷണം സ്വീകരിച്ചതെന്ന് ഫോമാ ഭാരവാഹികൾ പറഞ്ഞു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ അവസ്ഥയും ഫോമായുടെ പ്രവർത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ബംഗളൂരുവിൽ നേരിട്ടെത്തിയാണ് ശിവകുമാറിനെ ക്ഷണിച്ചത്.
ഓഗസ്റ്റ് എട്ട് മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് റിസോർട്ടിലാണ് കൺവൻഷൻ നടക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി - യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി - യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വേദിയായി.
ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് ഫാമിലി - യൂത്ത് കോൺഫറൻസ്. ഭക്തിപ്രഭാഷണങ്ങൾ, ബൈബിൾ പഠനം, വിശ്വാസം, പാരമ്പര്യങ്ങൾ, സമകാലിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.
കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ വികാരി റവ. ഡോ. സി. കെ. രാജൻ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോൺ താമരവേലിൽ (കോൺഫറൻസ് ഫൈനാൻസ് മാനേജർ), മാത്യു വർഗീസ് (റാഫിൾ കോഓർഡിനേറ്റർ), ഷീല ജോസഫ്, പ്രേംസി ജോൺ, സേറ മത്തായി, ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ, ക്രിസ്റ്റൽ ഷാജോൺ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
മാത്യു ജോൺ (ഇടവക സെക്രട്ടറി), ബിനു അലക്സ് (ട്രസ്റ്റി), ജേക്കബ് വർഗീസ് (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ ചേർന്നു. ജോൺ താമരവേലിൽ കോൺഫറൻസിന്റെ തീയതി, സ്ഥലം, തീം, പ്രാസംഗികർ എന്നിവയുൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ പങ്കിട്ടു.
ഷെറിൻ കുര്യൻ രജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെ കുറിച്ചും സംസാരിച്ചു. സമ്മേളനത്തിന്റെ അനുസ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചുള്ള വിവരങ്ങൾ ജോനാഥൻ മത്തായി നൽകി.
ക്രിസ്റ്റൽ ഷാജോൺ വിനോദ സായാഹ്നത്തെക്കുറിച്ചും പങ്കെടുക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഓർമിപ്പിച്ചു. സമ്പന്നമായ ഒരു അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളേയും മാത്യു ജോഷ്വ ക്ഷണിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് സെക്രട്ടറിയും ട്രസ്റ്റിയും സുവനീറിന് സംഭാവന നൽകി. നിരവധി അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ഡയമണ്ട് സ്പോൺസർ എന്ന നിലയിൽ ഗീവർഗീസ് മത്തായി തന്റെ പിന്തുണ വാഗ്ദാനം ചെയ്തു.
മാത്യു ജോഷ്വയും മനച്ചൻ മത്തായി/തോമസ് മത്തായി എന്നിവർ ഗോൾഡ് സ്പോൺസർമാരായി തങ്ങളുടെ പിന്തുണ അറിയിച്ചു. കോൺഫറൻസിൽ പങ്കെടുക്കാൻ ഏഴ് അംഗങ്ങൾ രജിസ്റ്റർ ചെയ്തു.
41 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങിയോ സുവനീറിൽ പരസ്യങ്ങൾ ചേർത്തോ പിന്തുണ വാഗ്ദാനം ചെയ്തു. സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് കമ്മിറ്റി നന്ദി അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
മലങ്കര ആർച്ച് ഡയോസീസൻ മെഗാ ഇവന്റ് മേയ് 11ന്
ന്യൂജഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർഥം മേയ് 11ന് ആർച്ച് ഡയോസീസൻ ആസ്ഥാനത്ത് വച്ച് മലങ്കര ആർച്ച്ഡയോസിസൻ എക്സ്ട്രാ വഗൻസാ - എംഎഇ 2024 എന്ന പേരിൽ മെഗാ ഇവന്റ് നടത്തും.
ന്യൂയോർക്കിലേയും ന്യൂജഴ്സിയിലേയും പരിസരപ്രദേശത്തുള്ള 20ലധികം പള്ളിയിലെ അംഗങ്ങൾ പരിപാടിയിൽ പങ്കുചേരും. ഇന്ത്യൻ - അമേരിക്കൻ ഫുഡ്, ഇന്ത്യൻ ആഭരണങ്ങൾ, ഗാർമെന്റ്സ്, വിവിധയിനം ചെടികൾ തുടങ്ങിയവയുടെ വിൽപ്പനയും വിനോദ പരിപാടികളും നടക്കും.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി നടക്കുന്നത്. ഈ മാസം ഒന്‍പതിന് അരമനയിൽ വച്ച് നടത്തിയ ടിക്കറ്റ് കിക്ക് ഓഫിന് ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ. മത്തായി പുതുക്കുന്നത്ത് ഭദ്രാസന മെത്രാപ്പൊലിത്തയ്ക്ക് ടിക്കറ്റ് നൽകികൊണ്ട് കിക്ക് ഓഫ് പരിപാടി നടത്തി.
മാത്യൂസ് മൻജ, ലിസി തോമസ്, റിബ ജേക്കബ് എന്നിവർ കോഓർഡിനേറ്റർമാരായും റവ.ഫാ.ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), കമാണ്ടർ ജോബി ജോർജ്, രാജു അബ്രാഹാം, സാജൂ പൗലോസ്, ടി.പി. ഏലിയാസ്, റോയി മാത്യു ( ഫിനാൻസ് & ഫുഡ് കമ്മിറ്റി),
ഷാനാ ജോഷ്വാ, ജെയിംസ് ജോർജ്, ഫാ.അരുൺ ഗീവർഗീസ് (ഐടി), സാബു സ്കറിയ (മാർക്കറ്റിംഗ്), സെന്റ് മേരീസ് വിമൻസ്ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സൺഡേസ്കൂൾ (എംജിഎസ്ഒവെെഎ, എംജിഎസ്ഒഎസ്എ) എന്നി ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന സബ് കമ്മിറ്റി ഭദ്രാസന കൗൺസിലിനോടൊത്ത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ മെഗാ സ്പോൺസർമാരായും പദ്ധതിയോട് സഹകരിക്കുന്ന എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു.
ഭദ്രാസനത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ആവശ്യമായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ എല്ലാവരുടേയും സഹായസഹകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് ഇടവക മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു.
ടി.എം. ഈപ്പൻ കാൽഗറിയിൽ അന്തരിച്ചു
കാൽഗറി: റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ ടി.എം. ഈപ്പൻ(മോനുക്കുട്ടൻ - 75) കാൽഗറിയിൽ അന്തരിച്ചു. ഭാര്യ: ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പൻ.
മക്കൾ: ബിനോദ് (റാന്നി), ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ്). മരുമക്കൾ: റീജ, ഷേർളി. സംസ്കാരം പിന്നീട്.
വാർത്ത: ജോസഫ് ജോൺ കാൽഗറി
ഡാളസിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ഡാളസ്: ഡാളസിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വത്സമ്മ ദമ്പതികളുടെ മകൻ ആൽവിനാണ് മരിച്ചത്.
ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമാണ്. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനാണ്.
സംസ്കാര ശുശ്രൂഷകൾ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ പിന്നീട് നടക്കും. സഹോദരൻ: ആരൻ.
വാർത്ത: സാം മാത്യു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (കെഎജിഡബ്ല്യു) ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ യുവജനങ്ങള്‍ക്കായി ടാലന്റ് ടൈം, സാഹിത്യ, ഫൈന്‍ ആര്‍ട്സ്, പെര്‍ഫോമിംഗ് ആര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
2007-ല്‍ ഈ മത്സരത്തിന് തുടക്കമായിരുന്നു. 2008-ല്‍ കേരളത്തിലെ യുവജനോത്സവങ്ങള്‍ക്ക് ശേഷം ഇത് പുനഃക്രമീകരിക്കപ്പെട്ടു. അതിനുശേഷം ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയില്‍ നിന്നുള്ള വിവിധ വംശീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പങ്കാളികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന മള്‍ട്ടി-കള്‍ച്ചറല്‍ മത്സരമായി പരിണമിച്ചു.
ഈ വര്‍ഷം 30 ഇനങ്ങളിലായി ഈ മാസം 16, ഏപ്രില്‍ ആറ്, 20 തീയതികളില്‍ നോര്‍ത്ത് ബെഥെസ്ഡ മിഡില്‍ സ്കൂള്‍, മേരിലാന്‍ഡിലെ റോക്ക്വില്ലെ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ 800 ഓളം പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ സ്റ്റേജ് ഭയത്തെ സുരക്ഷിതമായ പശ്ചാത്തലത്തില്‍ മറികടക്കാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ള യുവാക്കളായി ഉയര്‍ന്നുവരാനുമുള്ള മികച്ച വേദിയാണ് ടാലന്റ് ടൈം എന്ന് കെഎജിഡബ്ല്യു പ്രസിഡന്റ് സുഷമ പ്രവീണ്‍ പറഞ്ഞു.
മലയാള സിനിമ നടന് നന്ദു കൃഷ്ണമൂര്‍ത്തി, ഗായകരായ ഫ്രാങ്കോ, ജ്യോത്സ്ന, റോഷന് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഈ വര്‍ഷത്തെ ടാലന്റ് ടൈമിന്റെ സംഘാടകര്‍ക്കും പങ്കാളികള്‍ക്കും ഊഷ്മളമായ ആശംസകള്‍ അറിയിച്ചു.
പ്രസിഡന്റ് സുഷമ പ്രവീണ്‍, സെക്രട്ടറി ആശാ ഹരിദാസ്, ടാലന്റ് ടൈം കോഓര്‍ഡിനേറ്റര്‍ രെജിവ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരുടെ ഒരു വലിയ സംഘം ഈ വര്‍ഷത്തെ മത്സരം വന്‍ വിജയമാക്കാന്‍ പ്രയത്നിക്കുന്നുണ്ട്.
മത്സരങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും https://
[email protected] സന്ദര്‍ശിക്കുക.
ജോസഫ് പള്ളിവാതുക്കൽ അന്തരിച്ചു
കോൽക്കത്ത: ഓർമ ഇന്റർനാഷണൽ മൂവീ ഫോറം ചെയർ രാജ് മാത്യുവിന്റെ പിതാവ് ജോസഫ് പള്ളിവാതുക്കൽ കോൽക്കത്തയിൽ അന്തരിച്ചു. ഭാര്യ: റോസ് ജോസഫ് ( നംബുശേരിൽ, കുറവിലങ്ങാട്). മക്കൾ: മാരിയോ പ്രഭു ജോസഫ്, രാജ് മാത്യു ജോസഫ്. മരുമക്കൾ: മീനു മാരിയോ, സ്നേഹ തോമസ്.
പ്രശസ്തമായ ജോസ്കോൺ കൺസ്ട്രക്ഷൻ കമ്പനിയുടെയും സൺ പവർ ലിങ്കിന്റെയും സ്ഥാപകനും സിഇഒയുമായിരുന്നു ജോസഫ് പള്ളിവാതുക്കൽ. ജോസഫ് പള്ളിവാതുക്കലിന്റെ നിര്യാണത്തിൽ ഓർമ ഇന്റർനാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം അറിയിച്ചു.
സംസ്കാര തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോൽക്കത്തയിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് ദ കിംഗ് പള്ളിയിൽ (സെയ്ദ് അമീർ അലി അവന്യൂ, പാർക് സർക്കസ്, 700017) നടക്കും.
വിവരങ്ങൾക്ക്: 91 983 102 7610, 1 786 797 4872.
വാർത്ത: പി.ഡി. ജോർജ് നടവയൽ
ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ 2024 - 2026 കാലയളവിലേക്ക് ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ടെക്സസിൽ നിന്നും റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സാമൂഹ്യ പ്രവർത്തകയും സംരംഭകയുമായ ഫാൻസി മോൾ പള്ളാത്തു മഠം മത്സരിക്കുന്നു.
പൂനെ എഎഫ്എംസിയിൽ നിന്ന് ബിഎസ്എൻ ബിരുദം നേടിയ ശേഷം എംബിഎയും കരസ്ഥമാക്കി ആരോഗ്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് യുഎബി യിൽ നിന്ന് ഓണററി ഡോക്ടറൽ ബിരുദം നേടുകയും ചെയ്തത് ഫാന്‍സിമോള്‍ പള്ളത്തുമഠത്തിന് മറ്റൊരു വഴിത്തിരിവായി.
അമേരിക്കയിലെത്തിയ ശേഷം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാൻസിമോൾ മൂന്ന് വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സിഇഒയായും പ്രവർത്തിക്കുന്നു.
ഇതിനു പുറമെ ഹെൽത്ത് കെയർ കമ്പനികൾക്കും ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുമായി കൺസൾട്ടിംഗ് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. നിലവിൽ ഫൊക്കാനയുടെ ദേശീയ വനിതാ ഫോറം വൈസ് ചെയർപേഴ്സനാണ്.
അമേരിക്കയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ഫാൻസിമോൾ പള്ളാത്തുമഠത്തിന്റെ സാന്നിധ്യം തങ്ങളുടെ ടീം ലെഗസിക്കും ഫൊക്കാനയ്ക്കും ഏറെ ഗുണം നൽകുമെന്ന് ഫൊക്കാന 2024 - 2026 പ്രസിഡന്റ് സ്ഥാനാർഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ,
വൈസ് പ്രസിഡന്റ് സ്ഥാനാർഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാർഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാർഥി ദേവസി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാർഥി നിഷ എറിക്,
നാഷനൽ കമ്മിറ്റി അംഗങ്ങൾ, റീജനൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് എന്നിവര്‍ അഭിപ്രായപ്പെട്ടു.
സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
മിഷിഗൺ: 2021ൽ മിഷിഗൺ ഹൈസ്കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഈതന്റെ മാതാവും ഇതേ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 15 വർഷം വരെ തടവ് ലഭിക്കാം
ജെയിംസ് ക്രംബ്ലിയുടെ ശിക്ഷ ഏപ്രിൽ ഒന്‍പതിന് രാവിലെ ഒന്‍പതിന് വിധിക്കുമെന്ന് ജഡ്ജി കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിഫർ ക്രംബ്ലിയുടെ ശിക്ഷയും അതേ സമയത്ത് വിധിക്കും.
2021 നവംബർ 30ന് ഓക്സ്ഫോർഡ് ഹൈസ്കൂളിലെ നാല് വിദ്യാർഥികളെ വെടിവച്ചു കൊല്ലുകയും ആറ് വിദ്യാർഥികളെയും ഒരു അധ്യാപകനെയും പരിക്കേൽപ്പിക്കുകയും ചെയ്ത ഈതൻ ക്രംബ്ലിക്ക് അന്ന് 15 വയസായിരുന്നു പ്രായം.
ഷിക്കാഗോയിൽ അഞ്ചാംപനി പടരുന്നു
ഷിക്കാഗോ: ഷിക്കാഗോയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. നഗരത്തിലുടനീളം 10 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. ഇതിൽ എട്ടു കേസുകളും പിൽസണിലെ ഒരു അഭയകേന്ദ്രത്തിൽ താമസിക്കുന്ന കുടിയേറ്റക്കാർക്കിടയിലാണ്.
രോഗബാധിതരായ രണ്ട് കുട്ടികള്‍ സിപിഎസ് വിദ്യാർഥികളാണ്. രോഗബാധിതരായ ഇവർ പിൽസണിലെ കൂപ്പർ ഡ്യുവൽ ലാംഗ്വേജ് അക്കാദമിയിലും ബ്രിഡ്ജ്പോർട്ടിലെ ആർമർ എലിമെന്ററിയിലും ഇപ്പോൾ ക്വാറന്റീനിലാണ്.
കുറഞ്ഞത് 98 കുടിയേറ്റക്കാർ ഷിക്കാഗോ ഏരിയ ഹോട്ടലിലിൽ ക്വാറന്റീനിലാണ്. 21 ദിവസമാണ് ക്വാറന്റീൻ.
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
ഡാളസ്: 2022 ജൂലൈ ഒന്ന് മുതൽ 2023 ജൂലൈ ഒന്ന് വരെയുള്ള കാലഘട്ടത്തിൽ യുഎസ് നഗരസമൂഹങ്ങളിൽ ജനസംഖ്യ ഏറ്റവും കൂടുതൽ വർധിച്ചത് ഡാളസ് ഫോർട്ട്വർത്തു പ്രദേശത്താണെന്നു യുഎസ് സെൻസസ് ബ്യൂറോയുടെ പുതിയ കണക്കുകൾ പറയുന്നു.
പ്രദേശത്തു 1,52,598 പേരാണ് പുതിയതായി ചേർന്നത്. ഹൂസ്റ്റൺ പ്രദേശം 1,39,789 പുതിയ കൂട്ടിച്ചേർക്കലുകളുമായി രണ്ടാം സ്ഥാനത്താണ്. അറ്റ്ലാന്റാ(68,585), ഒർലാന്റോ - ഫ്ലോറിഡ (54,916), ടാമ്പ -ഫ്ലോറിഡ (51,622), ഷാർലറ്റ് - നോർത്ത് കരോലെെന (50458), ഓസ്റ്റിൻ(50,105) എന്നിങ്ങനെയാണ് മറ്റു മെട്രോ ഏരിയകളിലെ ജനസംഖ്യ വർധന.
ഡാളസ് ഫോർട്ടുവർത്തു മേഖല മറ്റെല്ലാ മെട്രോകളെക്കാളും കൂടുതലായി ജനങ്ങളെ ആകർഷിക്കുന്നതായി ബ്യൂറോ പറഞ്ഞു. നോർത്ത് ടെക്സസിലെ മെസ്കിറ്റ് എന്ന നഗരത്തിന്റെ വലിപ്പം ഈ മെട്രോ ഏരിയയിൽ കൂട്ടിച്ചേർത്ത് പോലെയാണ് അനുഭവപ്പെടുന്നത് എന്നും ബ്യൂറോ കൂട്ടിച്ചേർത്തു.
നോർത്ത് ടെക്സസിന്റെ ജനസംഖ്യ ഇപ്പോൾ 81 ലക്ഷമായതായാണ് കണക്കാക്കപ്പെടുന്നത്. തൊട്ടടുത്ത മെട്രോ ഹൂസ്റ്റൺ 139000 ആളുകളെ കൂട്ടിച്ചേർത്തു. ബേയ് നഗരം എന്നറിയപ്പെടുന്ന നഗരത്തിൽ ഇപ്പോൾ 75 ലക്ഷം പേരുള്ളതായി അനുമാനിക്കപ്പെടുന്നു.
രണ്ടു ടെക്സസ് നഗര മേഖലകളും മൂന്നാം സ്ഥാനത്തുള്ള അറ്റ്ലാന്റാ നഗര സമൂഹത്തെ ബഹുദൂരം പിന്നിലാക്കി. ടെക്സസിലെ ഓസ്റ്റിൻ മെട്രോ 50,000 പേരെ അധികമായി ചേർത്തു ഏഴാം സ്ഥാനത്തായി. സാൻ അന്റോണിയോ മെട്രോ 48,071 പുതിയ നിവസികളുമായി ഒൻപതാം സ്ഥാനത്തായി.
യുഎസിൽ ഏറ്റവും അധികം ജനസംഖ്യ വർധന ഉണ്ടായ പത്തു മെട്രോകളിൽ എട്ടെണ്ണവും ടെക്സാസ് സംസ്ഥാനത്താണ്. ഡാളസ് കൗണ്ടയിലെ വർധന ഏതാണ്ട് 5,000 ആണ്. കൂടുതലും വിദേശത്തു നിന്നുള്ള കുടിയേറ്റം ആണെന്ന് കരുതുന്നു.
2023ലെ ജനസംഖ്യ 26,06,358 ആണെന്ന് കരുതുന്നു. ഡാളസ് കൗണ്ടിക്ക് കിഴക്കു വശത്തുള്ള കൗഫ്മാൻ, റോക്കവാൾ കൗണ്ടികളിലാണ് ശതമാനത്തിൽ കൂടുതൽ വർധന ഉണ്ടായതു. കൗഫ്മാൻ കൗണ്ടിയിൽ 7.6 ശതമാനവും റോക്കവാൾ കൗണ്ടിയിൽ 6.5 ശതമാനവും വർധന ഉണ്ടായി.
അദാനിക്കെതിരേ അന്വേഷണം തുടങ്ങി അമേരിക്ക
വാഷിംഗ്ടൺ ഡിസി: ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാഗമായിട്ടുണ്ടോയെന്ന് അമേരിക്കൻ അധികൃതർ അന്വേഷിക്കുന്നതായി റിപ്പോർട്ട്.
ഒരു ഊര്‍ജപദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സ്ഥാപനമോ ഗൗതം അദാനിയോ കൈക്കൂലി നല്കുന്നതില് ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഇതുസംബന്ധിച്ച യുഎസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗാണ് വിവരം പുറത്തുവിട്ടത്. അസ്യുയർ പവർ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ നിഴലിലാണ്.
അതേസമയം, പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും അഴിമതിവിരുദ്ധ നിയമങ്ങൾക്ക് വിധേയമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികൾക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് രംഗത്തെത്തിയിരുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്ന് അവരുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
കാനഡയിൽ ഇന്ത്യൻ കുടുംബം ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം കാനഡയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്പ കോഥ (47), മഹെക് വരിക്കോ(16) എന്നിവരാണ് മരിച്ചത്.
15 വർഷമായി ഇവർ കാനഡയിലാണ് താമസിക്കുന്നത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തമുണ്ടായതാണ് മരണകാരണം. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ മാത്രമാണ് സ്ഥലത്തുനിന്ന് ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. തീപിടിത്തെ യാദൃശ്ചികമായി ഉണ്ടായതല്ലെന്നാണ് പ്രാഥമികനിഗമനം.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച
ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയണിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച രാവിലെ 11ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് നിർവഹിക്കും.
ജൂൺ ആറ് മുതൽ ഒന്‍പത് വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റൺ - ഡാളസ് ഉൾപ്പെടെ സതേൺ റീജിയണിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 400ലധികം വിശ്വാസികൾ പങ്കെടുക്കും.
ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (ചെയർമാൻ), വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (കൺവീനർ), ഫാ.ജോൺസൺ പുഞ്ചക്കോണം (ജോയിന്റ് കൺവീനർ), ഫാ.സാം മാത്യു (ജോയിന്റ് കൺവീനർ), ഫാ.മാത്യു അലക്സാണ്ടർ (ജോയിന്റ് കൺവീനർ),
ഫാ.പി.എം.ചെറിയാൻ (ജോയിന്റ് കൺവീനർ), ഫാ.ജോർജ് സജീവ് മാത്യു (ജോയിന്റ് കൺവീനർ), ഡോ.സഖറിയ തോമസ് (സെക്രട്ടറി - ഹൂസ്റ്റൺ ), ബിജോയ് ഉമ്മൻ (ജോയിന്റ് സെക്രട്ടറി - ഡാളസ് ) എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ .ജോൺസൺ പുഞ്ചക്കോണം (പബ്ലിസിറ്റി കൺവീനർ) 346 332 9998.
റീജനറോൺ സയൻസ് ടാലന്റ് അവാർഡ് അച്യുത രാജാറാമിന്
വാഷിംഗ്ടൺ ഡിസി: ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ശാസ്ത്ര - ഗണിത മത്സരമായ റീജെനറോൺ സയൻസ് ടാലന്റ് അവാർഡ് മത്സരത്തിൽ അച്യുത രാജാറാം(17) ജേതാവായി.
2,50,000 ഡോളറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. അവാർഡ്ദാന ചടങ്ങിൽ അച്യുത ഉൾപ്പെടെ 40 ഫൈനലിസ്റ്റുകളെ ആദരിച്ചു. നിവേദിത ചെവ്വാകുലയുടെയും രാജാറാം രാമസ്വാമി കുമാരസ്വാമിയുടെയും മകനാണ് അച്യുത.
ദേവസ്യ പി. സേവ്യർ അന്തരിച്ചു
ന്യൂജഴ്സി: ചാങ്ങാനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ 63) അന്തരിച്ചു. ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം.
മക്കൾ: അനു, അനീറ്റ (യുകെ), അഖില (നഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക്). സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ഇടവക വികാരി റവ.ഫാ. ആന്റണി പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ.
സംസ്കാര ശുശ്രുഷകൾ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് വേരൂർ സെന്റ് ജോസഫ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്കരുക്കും.
വാർത്ത: ജോയിച്ചൻ പുതുക്കുളം
ഡാളസിൽ അന്തരിച്ച രവി എടത്വയുടെ സംസ്കാരം ശനിയാഴ്ച
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വയുടെ(67) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ പത്തിന് ഡാളസിലുള്ള ഹ്യുഗ്സ് ഫ്യൂണറൽ ഹോമിൽ (9700 Webb Chapel Rd, Dallas, Tx 75220) വച്ച് നടക്കും.
തിരുവല്ല തലവടി പുന്നശേരില്‍ കുടുംബാംഗമാണ്. ഭാര്യ: സൈനബ. മക്കള്‍: സിയാന, അപ്പൂസ്. മരുമകന്: പ്രേം അയ്യര്‍.
സംസ്കാര ചടങ്ങുകൾ www.unitedmeadialive.com -ൽ കാണാം.
ബോയിംഗിന്റെ പ്രശ്നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
വാഷിംഗ്ടൺ ഡിസി: വൻകിട വിമാന കമ്പനിയായ ബോയിംഗ് ഇപ്പോൾ വളരെയധികം പ്രശ്നങ്ങൾ ആണ് നേരിടുന്നത്. ഈ പ്രശ്നങ്ങൾ കാരണം, ഇനി പറക്കാൻ കൂടുതൽ പണം ചിലവാകും എന്നാണ് തോന്നുന്നത്.
അന്തർദേശീയമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന മധ്യവർഗ ഇന്ത്യക്കാർക്ക് ഇതൊരുനല്ല വാർത്തയല്ല.
ബോയിംഗിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ജോൺ ബാർനെറ്റ് എന്നയാൾ വിമാനങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അടുത്തയിടെ വിളിച്ചുപറഞ്ഞിരുന്നു. ഓക്സിജൻ മാസ്കുകളുടെയും മറ്റ് ഭാഗങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു.
സങ്കടകരമെന്നു പറയട്ടെ, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം സംശയകരമായി മരണമടഞ്ഞു. ബോയിംഗിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നു.
സർക്കാരിന്റെ ചില സുപ്രധാന പരീക്ഷണങ്ങളിലും ബോയിംഗ് പരാജയപ്പെട്ടു. വിമാനങ്ങൾ നിർമിക്കുമ്പോൾ അവർ കാര്യങ്ങൾ ശരിയായി ചെയ്തില്ല എന്നാണ് ഇതിനർഥം. ഇക്കാരണത്താൽ, ബോയിംഗ് എന്തെങ്കിലും തിരിമറി ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ ഇപ്പോൾ പരിശോധിച്ചുവരുന്നു.
കാര്യങ്ങൾ കുറച്ചുകൂടെ മികച്ചതാക്കാൻ ശ്രമിക്കുമെന്ന് ബോയിംഗ് പറയുന്നുണ്ട്. എന്നാൽ ഇത് അത്ര ലളിതമല്ല. ബോയിംഗ് നിയമങ്ങൾ ലംഘിച്ചാണോ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് എന്ന് പോലും സർക്കാർ പരിശോധിക്കുന്നുണ്ട്.
ഇത് നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്?
ബോയിംഗും എയർബസ് എന്ന മറ്റൊരു കമ്പനിയുമാണ് ലോകത്തിലെ മിക്കവാറും എല്ലാ വലിയ വിമാനങ്ങളും നിർമിക്കുന്നത്. അവരിൽ ഒരാൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ, അത് വിമാനയാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.
പല വിമാനക്കമ്പനികളും ബോയിംഗിൽ നിന്ന് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിമാനങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവ ലഭിക്കാൻ വിമാനക്കമ്പനികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരും.
അവർ കാത്തിരിക്കേണ്ടിവരുമ്പോൾ, മറ്റു വിമാനങ്ങൾ കൂടുതൽ നിരക്കിന് വാടകയ്ക്കു എടുക്കേണ്ടി വരും വിമാന കമ്പനികൾ അധികം ചിലവാക്കുന്ന പണം ടിക്കറ്റിലൂടെ നമ്മിൽ നിന്നും ഈടാക്കും.
അതിനാൽ, നിങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിൽ, അത് ഉടൻ തന്നെ ബുദ്ധിമുട്ടായേക്കാം. ബോയിംഗിന്റെ പ്രശ്നങ്ങൾ അർഥമാക്കുന്നത് വിമാന യാത്ര കൂടുതൽ ചെലവേറിയതായിത്തീരുമെന്നാണ്.
അജു വാരിക്കാട്
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
ഫ്ലോറിഡ: ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ (ഒസിഒഎം) പുതിയ മെഡിക്കൽ സ്കൂൾ ഈ മാസം 10ന് ഫ്ലോറിഡയിൽ പ്രവർത്തനം ആരംഭിച്ചു. ഫിസിഷ്യൻമാരുടെയും റസിഡൻസി പ്രോഗ്രാമുകളുടെയും അഭാവമമാണ് ഈ പ്രദേശത്ത് ഓസ്റ്റിയോപതിക് മെഡിക്കൽ സ്കൂൾ വികസിപ്പികുന്നതിന് സ്കൂളിന്റെ സഹസ്ഥാപകരായ കിരൺ, പല്ലവി പട്ടേൽ എന്നിവരെ പ്രേരിപ്പിച്ചത്.
വിന്റർ ഗാർഡൻ, ഹൊറൈസൺ വെസ്റ്റിൽ സ്ഥിതി ചെയ്യുന്നു, മൂന്ന് നിലകളുള്ള, 144,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ മെഡിക്കൽ സ്കൂൾ നിർമാണത്തിന് 75 മില്യൻ ഡോളറാണ് ചെലവഴിച്ചത്.
നാഷ്വിൽ, ടെനിസി ആസ്ഥാനമായ ബേക്കർ ബാരിയോസാണ് കെട്ടിടം രൂപകൽപന ചെയ്തത്. 26ലധികം ആശുപത്രികളുമായും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായും പങ്കാളിത്തവും കിരൺ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷനുമായി ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ സഹകരിച്ച് പ്രവർത്തിക്കും
.
കിരൺ, പല്ലവി പട്ടേൽ ഈ മാസം ഒന്‍പതിന് ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ മാതൃസംഘടനയുടെ പേര് മാറ്റുന്നതിന് അപേക്ഷിക്കുന്നതിനുള്ള പേര് കിരൺ & പല്ലവി പട്ടേൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന് മാറ്റുന്നതിന് ട്രസ്റ്റീ ബോർഡ് അംഗീകാരം നൽകി.
അതേസമയം, ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ അതിന്റെ പേര് നിലനിർത്തും. 97 വിദ്യാർഥികളുമായി സ്ഥാപനത്തിൽ ഓഗസ്റ്റ് അഞ്ചിന് ക്ലാസുകൾ ആരംഭിക്കും
ജോർജിയ തെരഞ്ഞെടുപ്പ് കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു
ജോർജിയ: ജോർജിയ തെരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ മുൻ പ്രസിഡന്റിനെതിരെയുള്ള നിരവധി ആരോപണങ്ങൾ തള്ളി ജഡ്ജി സ്കോട്ട് മക്കാഫി.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മറ്റുള്ളവർക്കുമെതിരേ അറ്റ്ലാന്റായിലെ വ്യാജ റാക്കറ്റിംഗ് കേസ് സോറോസിന്റെ ധനസഹായത്തോടെ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസിന്റെ കീഴിൽ അടുത്തിടെ നിയമിതനായ ഫുൾട്ടൺ കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജിയായ സ്കോട്ട് എഫ് തള്ളികളയുകയായിരുന്നു.
2020ലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതിന് ട്രംപിനെതിരേ സോറോസിന്റെ ഫണ്ട് ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് ഒരു കുറ്റപത്രം മടക്കിഭരണഘടനയുടെ ആദ്യ ഭേദഗതി പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവകാശമാണിത്.
ഡോളർ ട്രീയുടെ 1,000 സ്റ്റോറുകൾ അടച്ചുപൂട്ടും
വെർജീനിയ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു
നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30 ഡോളർ ട്രീ ലൊക്കേഷനുകളും അടച്ചുപൂട്ടുന്നതോടെ മൊത്തം അടച്ചുപൂട്ടുന്ന സ്റ്റോറുകൾ 1,000 ആകുമെന്നു സിഇഒ റിച്ചാർഡ് ഡ്രെയിലിംഗ് പറഞ്ഞു.
സ്റ്റോർ അടച്ചുപൂട്ടുന്നതുമൂലം കമ്പനിക്ക് വാർഷിക വിൽപനയിൽ 730 മില്യൺ ഡോളർ നഷ്ടമാകുമെന്നും എന്നാൽ ചെലവ് ലാഭിക്കുന്നതിലൂടെ വരുമാനം 0.30 ഇപിഎസ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷം മുമ്പുള്ള 452 മില്യൺ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.7 ബില്യൺ ഡോളർ അറ്റ നഷ്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ, കമ്പനിക്ക് 998 മില്യൺ ഡോളർ നഷ്ടപ്പെട്ടു, 2022 ലെ ലാഭം 1.6 ബില്യൺ ഡോളറായിരുന്നു.
നാലാം പാദത്തിലെ കണക്കനുസരിച്ച്, ഡോളർ ട്രീയ്ക്ക് 16,774 മൊത്തം സ്റ്റോറുകളും 8,415 ഡോളർ ട്രീയും 8,359 ഫാമിലി ഡോളർ ലൊക്കേഷനുകളുണ്ട്.
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 - 2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലീലാ മാരേട്ട് സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തന മേഖലകളില്‍ സംഘടനാപാടവം തെളിയിച്ച് വ്യക്തിയാണെന്ന് എഴുത്തുകാരി സരോജ വര്‍ഗീസ് പ്രസ്താവിച്ചു. മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കാവുന്ന ഫെഡറേഷന് ഓഫ് കേരളൈറ്റ്സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വിവിധ തലങ്ങളില്‍ ചുമതല വഹിച്ചിട്ടുണ്ട്.
ഫൊക്കാന നാഷനൽ കമ്മിറ്റി അംഗം, ഫൊക്കാന ന്യൂയോര്‍ക്ക് റീജനൽ പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്മാന്, നാഷനൽ കോര്‍ഡിനേറ്റര്‍, ഇലക്ഷന് കമ്മിറ്റി ചെയര്‍, ഫൊക്കാന കണ്വന്ഷന് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച് വനിതയാണ് ലീലയെന്നും സരോജ പറഞ്ഞു.
കൂടാതെ ഏഷ്യന്‍ പസഫിക് ലേബര്‍ അലയന്‍സ്, ന്യൂ അമേരിക്കന്‍ ഡമോക്രാറ്റിക് ക്ലബ്, സൗത്ത് ഏഷ്യന്‍ ഓര്ഗനൈസേഷന് ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ് തുടങ്ങിയ മേഖലകളിലും മികച്ച സേവനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും, മലയാളത്തനിമയുടെ പൈതൃക സംസ്കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും ലീലയ്ക്ക് സാധിക്കും.
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് എന്ന നിലയില്‍ ലീലാ മാരേട്ടിന്റെ കൈകളില്‍ സുശക്തമായിരിക്കുമെന്നും സരോജ കൂട്ടിച്ചേര്‍ത്തു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ വിമൻസ് ഫോറത്തിന് തുടക്കമായി
നാഷ്വിൽ: നാഷ്വിൽ മലയാളികളുടെ കൂട്ടായ്മയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് കാൻ വിമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.
യുഎൻ വനിതാദിന സന്ദേശമായ ഇൻവെസ്റ്റ് ഇൻ വുമൺ, ആക്സിലറേറ്റ് പ്രോഗ്രസിനോട് പൂർണമായും യോജിച്ചുകൊണ്ട് സംഘടനയിലെ സ്ത്രീകൾക്ക് അന്യോന്യം പരിചയപ്പെടുന്നതിനും ഒരുമിച്ചു നിന്ന് കൊണ്ട് നാഷ്വിൽ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും ഒരു വേദി ഒരുക്കുക എന്ന കെഎഎൻ വിമൻസ് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയും ചെയ്തു.
സ്ത്രീകൾക്ക് മാത്രമായി ഒരു കൂട്ടായ്മ എന്നത് വെറും തമാശയായി മാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സ്ത്രീകളുടെ സന്തോഷവും ഒത്തുകൂടലും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയപ്പെടുന്ന ഒരു കാലത്തിലേക്ക് വന്ന മാറ്റം നല്ലതാണെന്നും ഓരോ ഘട്ടത്തിലും ശക്തമായ പിന്തുണയുമായി വിമൻസ് ഫോറം ഉണ്ടാകുമെന്നും ഫോറം ചെയർ സുമ ശിവപ്രസാദ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന കെഎഎന്റെ ആദ്യത്തെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന സ്ത്രീകളെ പ്രതിനിധീകരിച്ചുകൊണ്ട് ലതാ ജോർജും ഇന്ദിരാ മോഹനും ഉദ്ഘാടനകർമം നിർവഹിച്ചു.
സമൂഹത്തിൽ ആയാലും കുടുംബത്തിൽ ആയാലും സ്ത്രീകൾക്ക് പഴയകാലത്തുണ്ടായിരുന്നതിനേക്കാൾ മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത് വളരെ നല്ല ഒരു മാറ്റമായി തന്നെ കാണുന്നു എന്ന് മുഖ്യതിഥിയായ ലതാ ജോർജ് അഭിപ്രായപ്പെട്ടു.
പ്രശസ്ത സിനിമ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീഡിയോ സന്ദേശത്തിലൂടെ കെഎഎൻ വിമെൻസ് ഫോറത്തിന്റെ ഉദ്ഘാടനത്തിന് ആശംസകൾ നേർന്നു. സ്ത്രീകളുടെ കൂട്ടായ്മ എന്നതിനപ്പുറം പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും അത് പോലെ തന്നെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിലുള്ള ആശയസംവാദങ്ങൾക്കും ഇത് ഒരു വേദിയാകട്ടെ എന്നും ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടു.
ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്നു പറയുന്നത് പോലെ തന്നെ ഓരോ സ്ത്രീകളുടെ വിജയത്തിന് പിന്നിലും പുരുഷനുമുണ്ടെന്ന തുല്യതാസന്ദേശമാണ് കെഎ
എൻ പ്രസിഡന്റ് ഷിബു പിള്ള ആശംസാപ്രസംഗത്തിൽ പറഞ്ഞത്.
വിമൻസ് ഫോറത്തിന്റെ മുന്നോട്ടുള്ള എല്ലാ പരിപാടികളും വളരെ മികച്ചതാകട്ടെ എന്ന് ആശംസിക്കുകയും അതിനു കെഎഎന്നിന്റെ പൂർണ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. മികച്ചരീതിയിൽ വനിതാദിന ആഘോഷം സംഘടിപ്പിച്ച വിമെൻസ് ഫോറം ചെയർ സുമ ശിവപ്രസാദിനെയും ടീം അംഗങ്ങളായ മോന വിനു, നിനു സാജൻ, പ്രസീദാ രാജു, സൂര്യ സിബി എന്നിവരെ പ്രത്യേകമായി അനുമോദിക്കുകയും ചെയ്തു.
കെഎഎൻ മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ജനറൽ സെക്രട്ടറി സുശീല സോമരാജൻ, ജോയിന്റ് സെക്രട്ടറി അനിൽ പത്യാരി, ട്രഷറർ അനന്ത ലക്ഷ്മണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് പിള്ള, മനീഷ് രവികുമാർ, ജോമി ജോസ് എന്നിവരും ഉദ്ഘാടനത്തിൽ സംബന്ധിച്ചു. കെഎഎൻ യൂത്ത് ഫോറം ചെയർ ഷാഹിന കോഴിശ്ശേരിൽ കൃതജ്ഞത സന്ദേശം പറഞ്ഞു.
തുടർന്ന് ഡിന്നറും വനിതകൾക്കായുള്ള രസകരമായ ഗെയിമുകളും ആകർഷകമായ നൃത്തപരിപാടികളുമായി വനിതാദിനാഘോഷം സമാപിച്ചു.
മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പൗരൻ മരിച്ചനിലയിൽ
മുംബൈ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഐടി കമ്പനി ഡയറക്ടറായ അമേരിക്കൻ പൗരനെ മരിച്ചനിലയിൽ കണ്ടെത്തി. 62 കാരനായ മാർക്ക് വില്യംസ് ആണ് അന്ധേരിയിലെ ഹോട്ടൽ മുറിയിൽ മരിച്ചത്.
ബിസിനസ് മീറ്റിംഗിനായി നാല് ദിവസം മുമ്പാണ് വില്യംസ് മുംബൈയിലെത്തിയത്. രാവിലെ ഹോട്ടൽ ജീവനക്കാർ വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.
തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.
70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിതം; ഒടുവിൽ "പോളിയോ പോൾ' വിടവാങ്ങി
ന്യൂയോർക്ക്: പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ(78) അന്തരിച്ചു. 70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ കഴിഞ്ഞശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.
1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ അക്കാലത്ത് കിടപ്പുരോഗികളായി മാറിയത്.
രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നു ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു. പിന്നീടിതിന് "ഇരുന്പു ശ്വാസകോശം' എന്നു പേരുവീണു.
272 കിലോഗ്രാം ഭാരമുള്ള ഇരുന്പുകൂടിനുള്ളിൽതന്നെ പോൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിഭാഷകനായി, എഴുത്തുകാരനായി. നാവു കൊണ്ടു ചിത്രരചന നടത്തുകയും ചെയ്തിരുന്നു പോൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മരണം.
കോവിഡ് 19 അണുബാധയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസിദ്ധമായ അദ്ദേഹത്തിന്റെ അത്മകഥയാണ് "ത്രീ മിനിറ്റ്സ് ഫോർ എ ഡോഗ്: മൈ ലൈഫ് ഇൻ അയൺ ലംഗ്'.
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 35-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ ഒന്റാരിയോയിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഭദ്രാസന മെത്രാപോലീത്ത യൽദോ മാർ തീത്തോസിന്റെ മേൽനോട്ടത്തിലും കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലും പുരോഗമിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.
വിശ്വാസികളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുക, സഭാവിശ്വാസാചാരാനുഷ്ഠാനങ്ങൾ വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിനു വേദിയൊരുക്കുക, സഭാംഗങ്ങൾക്കിടയിലെ സഹവർത്തിത്വവും സഹകരണവും മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന കുടുംബസംഗമത്തിന് കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കുചേരും.
ഭദ്രാസനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കാനഡയിൽ നടത്തപ്പെടുന്ന കോൺഫറൻസ് എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ഒന്റാരിയോയിലെ അമേരിക്കാന കോൺഫറൻസ് റിസോർട്ട് സ്പാ ആൻഡ് വാട്ടർപാർക്കിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്.
റവ.ഫാ. ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി) ജനറൽ കൺവീനറും ജോജി കാവനാൽ (ഭദ്രാസന ട്രഷറർ) ജോയിന്റ് കൺവീനറും ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ സബ് കമ്മിറ്റി, കോഓർഡിനേറ്റർമാരുമായിട്ടുള്ള വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നുണ്ട്.
കോൺഫറൻസിന്റെ ആദ്യ ദിനമായ 17ന് ഉച്ചയ്ക്കുശേഷം വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുള്ള പള്ളി പ്രതിപുരുഷയോഗം ഇടവക മെത്രാപോലീത്തയുടെ അധ്യക്ഷതയിൽ നടത്തപ്പെടും.
മലങ്കര സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റെ മുൻ മെത്രാപോലീത്തയും കേരള കൗൺസിൽ ഓഫ് ചർച്ച് പ്രസിഡന്റ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് മോഡറേറ്റർ തുടങ്ങിയ വിവിധ മേഖലകളിലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്തയാണ് ഈ കുടുംബമേളയുടെ മുഖ്യപ്രഭാഷകൻ.
വി. മദ്ബാഹയിലും ദേവാലയത്തിലെ വിവിധ പ്രവർത്തന മേഖലയിലും 25 വർഷത്തിലധികം സജീവ സാന്നിധ്യമായിരുന്നവരെ ഫാമിലി കോൺഫറൻസിന്റെ വേദിയിൽ വച്ച് ആദരിക്കും. തുടർന്ന് ഈ വർഷം സൺഡേ സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ ഡിസ്റ്റിൻക്ഷൻ കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിക്കും.
രജിസ്ട്രേഷൻ നടപടികൾ വളരെ ധൃതഗതിയിൽ പുരോഗമിക്കുന്നതായും ഇനി കുറച്ചു സീറ്റുകൾ മാത്രമെ ബാക്കിയുള്ളൂവെന്നും രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ഫാ. ജെറി ജേക്കബ് (ജനറൽ കൺവീനർ), ജോജി കാവനാൽ (ജോയിന്റ് കൺവീനർ) എന്നിവർ ഓർമിപ്പിച്ചു.
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്ക് സീകരണവും നൽകുന്നു.
ഏപ്രിൽ 28നു കൂടുന്ന സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടത്തപ്പെടുന്നു.
മാർത്തമറിയം സമാജം, മെൻസ് ഫോറം, എംജിഒസിഎസ്എം, ബാല സമാജം എന്നീ ആതമീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിംഗ്ടൺ, മേരിലാൻഡ് ഏരിയകളിൽ നടത്തപ്പെടുന്നു. ആദ്യപടിയായി ഭവന രഹിതരായ ഒരു വ്യക്തിക്ക് ജൂബിലിയുടെ പേരിൽ കേരളത്തിൽ ഭവനം നിർമിച്ചു നൽകും.
ഇടവക വികാരി ഫാ. കെ.ഒ. ചാക്കോയുടെ നേതൃത്വത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി അശ്വിൻ ജോൺ എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനർ, നിർമ്മല തോമസ് ജോയിന്റ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്സ് ജോൺ അസിറ്റന്റ് സുവനീർ എഡിറ്റർ, മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ്, ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തനങ്ങൾ ആരംഭിച്ചു.
യുഎസ് ലോ സ്കോളർഷിപ്പ് നേടി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: നിയമപഠനത്തിൽ അമേരിക്കയിൽനിന്നു സ്കോളർഷിപ്പ് നേടിയ ഇന്ത്യൻ സുപ്രീംകോടതി കാന്റീനിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജഡ്ജിമാരും.
പാചകക്കാരനായ അജയ് കുമാർ സാമാലിന്റെ മകൾ പ്രഗ്യയെയാണ് ബുധനാഴ്ച രാവിലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ജഡ്ജസ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
കലിഫോർണിയ യൂണിവേഴ്സിറ്റിയിലോ മിഷിഗൺ യൂണിവേഴ്സിറ്റിയിലോ നിയമത്തിൽ മാസ്റ്റേഴ്സിനു പഠിക്കാനാണു പ്രഗ്യയ്ക്കു സ്കോളർഷിപ്പ് ലഭിച്ചത്. ചീഫ് ജസ്റ്റീസും ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങൾ പ്രഗ്യയ്ക്ക് സമ്മാനിച്ചു.
സ്വന്തം നിലയ്ക്കാണു പ്രഗ്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നതെന്നും അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകുന്നുവെന്ന കാര്യം ഉറപ്പുവരുത്തുമെന്നും രാജ്യത്തെ സേവിക്കാൻ അവൾ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
പ്രഗ്യയുടെ മാതാപിതാക്കളെ ചീഫ് ജസ്റ്റീസ് ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. തനിക്ക് എല്ലാം മാതാപിതാക്കളാണെന്നും അവരാണ് തന്റെ ഉയർച്ചയ്ക്കു പിന്നിലെന്നും പറഞ്ഞ പ്രഗ്യ, നിയമപഠനരംഗത്തേക്ക് കടന്നുവരാൻ തനിക്കു പ്രേരണയായത് ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡാണെന്നും പറഞ്ഞു.
ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ ജനപ്രതിനിധി സഭ പാസാക്കി
വാഷിംഗ്ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് ടിക് ടോക് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തും. ബൈറ്റ് ഡാന്സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആറ് മാസത്തെ കാലാവധിയാണ് ജപ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്.
65നെതിരേ 352 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തിന് നിര്‍ദേശമുയര്‍ന്നത്.
സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ. അബ്രഹാം വർഗീസ്
ഹൂസ്റ്റൺ: സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കുന്ന അവസരമാക്കി ഈ നോമ്പു കാലം മാറ്റണമെന്ന് റവ. ഫാ. അബ്രഹാം വർഗീസ് ഉദ്ബോധിപ്പിച്ചിച്ചു. വ്യർഥ വാക്കുകളാണ് മനുഷ്യരെ അശുദ്ധരാക്കുന്നതെന്നും നിശബ്ദതയിലാണ് ആത്മാവിന്റെ ശബ്ദം കേൾക്കുവാൻ കഴികയുള്ളൂവെന്നും അച്ചൻ പറഞ്ഞു.
ദൈവവചന പഠനത്തിലും പ്രാർഥനയിലും ഉറ്റിരിക്കുന്ന അവസരമായി ഈ കാലഘട്ടം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ജീവിതത്തിലുടനീളം സംസാരത്തിൽ മിതത്വം പാലിച്ചതും മറ്റുള്ളവരോട് അനുകമ്പാപൂർവം പെരുമാറാൻ കഴിഞ്ഞുവെന്നതുമാണ് അവരുടെ ജീവിതവിജയത്തിന് കാരണമായതെന്നും അവരുടെ മാതൃക അനുകരണീയമാണെന്നും അച്ചൻ പറഞ്ഞു.
513-ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച യോഗത്തില്‍ സുഭാഷിതങ്ങളിൽ നിന്നുള്ള അധ്യായത്തെ അപഗ്രഥിച്ചു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹോളി ക്രോസ് മലങ്കര കത്തോലിക്കാ ചർച്ച് വികാരി റവ. ഫാ. അബ്രഹാം കുളത്തുംഗൽ.
അലക്സിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. മിഷിഗണിൽ നിന്നുള്ള സൂസൻ മത്തായി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
ഹൂസ്റ്റണിൽ നിന്നുള്ള ടി.എ. മാത്യു മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.
തുടർന്ന് നന്ദി രേഖപ്പെടുത്തി. അച്ചന്റെ പ്രാർഥനയ്ക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ നിമിഷങ്ങളാണ് വെള്ളിയാഴ്ച മുതൽ 31 വരെ പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയറ്റർ ഫോർ ദി ന്യൂസിറ്റി തിയറ്ററിൽ അരങ്ങേറുവാൻ പോകുന്നത്.
ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോന്റെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവയ്ക്കുന്നത്.
തിയറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ പിന്നണിയിൽ പാടുന്ന ഗാനശകലത്തിന് അനുശ്രുതമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന അതേ രൂപത്തിലാണ് മിഷാ ഷൽമാൻ ഇംഗ്ലീഷിൽ പിന്നണിയിൽ നിന്ന് കഥയുടെ സംഭാഷണം പറയുമ്പോൾ ജോൺ കഥകളി നൃത്തച്ചുവടുകൾ വയ്ക്കുന്നത്.
2008ൽ കേരളത്തിലെ മൂഴിക്കുളം എന്ന കൊച്ചു ഗ്രാമം സന്ദർശിക്കുവാനിടയായ മിഷാ ഷൽമാൻ ഏകദേശം പതിനഞ്ചു ദിവസത്തോളം അവിടെ താമസിച്ച് സംസ്കൃത ഭാഷയിൽ ചിട്ടപ്പെടുത്തിയ പദ്യ ശലകങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട കൂടിയാട്ടവും കഥകളിയും കാണുവാനിടയായി.
പ്രസ്തുത കലാരൂപങ്ങളും അവയുടെ അവതരണ ശൈലിയും മിഷായേ വളരെയധികം ആകർഷിച്ചു. സാധാരണ കഥകളി അവതരണത്തിൽ രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥകളെ ആസ്പദമാക്കിയാണ് പദ്യം ചിട്ടപ്പെടുത്തുന്നത്.
കഥകളിയിൽ അവതരിപ്പിക്കപ്പെട്ട രാമായണത്തിലെ വില്ലൻ കഥാപാത്രമായ രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്ന കഥ മനസ്സിലാക്കുവാൻ സാധിച്ച മിഷയ്ക്ക് രാവണൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവുമായി ബൈബിളിലെ മോശയുടെ കാലത്തെ ഫറവോൻ ചക്രവർത്തിയുടെ സ്വഭാവത്തിന് സാമ്യം തോന്നി.
അന്ന് മുതൽ ഫറവോൻ രാജാവിന്റെ കഥ കൂടിയാട്ടം കലാരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കണം എന്ന ആശയം മിഷായുടെ മനസിൽ കടന്നുകൂടി. പിന്നീട് 2020 മാർച്ചിൽ ഈ കലാരൂപം ന്യൂയോർക്ക് തിയറ്ററിൽ അവതരിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതിയും തയാറായെങ്കിലും കോവിഡ് മഹാമാരി മൂലം ആ പദ്ധതി അന്ന് ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് ഈ കലാരൂപം കൂടിയാട്ടം കലാകാരനെ കേരളത്തിൽ നിന്നും വരുത്തി സ്റ്റേജിൽ അവതരിപ്പിക്കുവാനുള്ള പദ്ധതി ആലോചിച്ചു. അതിനായി കേരളത്തിലെ കലാമണ്ഡലത്തിൽ നിന്നും ഒരു കലാകാരനെ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയപ്പോഴാണ് കഥകളി ആചാര്യനായ ഡോ. കലാമണ്ഡലം ജോൺ ന്യൂയോർക്ക് ലോംഗ് ഐലൻഡിലുണ്ട് എന്ന് മനസിലാക്കുന്നതും ഡോ. ജോണുമായി ബന്ധപ്പെടുന്നതും.
തൃശൂർ ചെറുതുരുത്തിയിൽ കലാതരംഗിണി കഥകളി സ്കൂളിന്റെ ഡയറക്ടർ ആയ ഡോ. കലാമണ്ഡലം ജോൺ കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിറഞ്ഞ സദസിലെ അരങ്ങുകളിൽ കഥകളി അവതരിപ്പിക്കുന്ന അനുഗ്രഹീത കലാകാരനാണ്.
ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കഥകളി നടനായി ആദ്യമായി വേഷം കെട്ടുന്ന കലാകാരനാണ് ഡോ. ജോൺ. കഴിഞ്ഞ മൂന്നു നാല് വർഷമായി ലോംഗ് ഐലൻഡിലെ ഹിക്സ്വില്ലിൽ താമസക്കാരനായ ജോൺ കേരളത്തിലെ സ്കൂൾ - യൂണിവേഴ്സിറ്റി കലോത്സവങ്ങളുടെ കഥകളി മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളാണ്.
കുച്ചുപ്പുടി-മോഹിനിയാട്ടം കലാകാരിയായ മേരി ജോൺ അദ്ദേഹത്തിന്റെ ഭാര്യയാണ്. "പച്ച കുത്ത്' എന്നറിയപ്പെടുന്ന കഥകളി മേക്കപ്പ് നടത്തുന്ന ലോകത്തിലെ തന്നെ ഏക മലയാളി വനിതയാണ് മേരി. ഏകദേശം നാല് മണിക്കൂറോളം സമയമാണ് കഥകളി മേക്കപ്പ് ചെയ്യുന്നതിന് വേണ്ടിവരുന്നത്.
കഥകളി ഒരു ക്ഷേത്ര കലയാണെങ്കിലും ന്യൂയോർക്ക് തിയറ്ററിൽ അരങ്ങേറുന്ന കലാരൂപം ബൈബിളിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അരങ്ങേറുന്നത്. ഒരുപക്ഷെ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരീക്ഷണം ഈ കലയിൽ രൂപപ്പെടുത്തുന്നത്.
ഫറവോൻ എന്ന് പേര് നൽകിയിരിക്കുന്ന ഈ കലാരൂപം കഥകളി വേഷത്തിൽ ഏകാംഗ നടനമായി 75 മിനിറ്റ് തുടർച്ചയായി സ്റ്റേജിൽ ലൈവായി അവതരിപ്പിക്കുയാണ് ഡോ. ജോൺ. ഫറവോനെപ്പറ്റിയുള്ള കഥയാണെങ്കിലും ഏകദേശം 53 കഥാപാത്രങ്ങളുടെ ഭാവരൂപ അഭിനയ പ്രകടനമാണ് ജോൺ എന്ന ഒറ്റ കലാകാരൻ സ്റ്റേജിൽ അവതരിപ്പിക്കുന്നത്.
ഫറവോൻ രാജാവ്, മോശ പ്രവാചകൻ, ഫറവോന്റെ മകൻ, ഭാര്യ, പിതാവ്, ഈജിപ്ഷ്യൻ വൈദികൻ തുടങ്ങി 53 കഥാപാത്രങ്ങളാണ് ജോൺ എന്ന ഏക കലാകാരന്റെ 75 മിനിറ്റിലെ ഭാവാഭിനയത്തിലൂടെ മാറിമറയുന്നത്.
തിരക്കഥാകൃത്തായ മിഷാ ഷൽമാനാണ് സ്റ്റേജിന് പിന്നിൽനിന്നും ഇംഗ്ലീഷിലുള്ള ഡയലോഗ് അവതരിപ്പിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി ഗാലൻ പാസൻ സിത്താറും ട്രിപ്പ് ഡഡ്ലി ഡ്രംസും കൈകാര്യം ചെയ്യുന്നു.
ജോണിന്റെ കഥകളി വേഷത്തിന്റെ മേക്കപ്പ് നടത്തുന്നത് മേരി ജോൺ തന്നെയാണ്. ഒന്നേകാൽ മണിക്കൂർ നീളുന്ന കലാപ്രകടനത്തിനുള്ള മേക്കപ്പ് ചെയ്യുന്നതിനായി ഏകദേശം നാല് മണിക്കൂർ വീതമാണ് പ്രകടനം ചെയ്യുന്ന ഓരോ ദിവസവും ചിലവഴിക്കുന്നത്.
ഈ മാസം 15, 16, 17, 21, 23, 24, 28, 29, 30, 31 എന്നീ പത്ത് ദിവസങ്ങളിലാണ് ഫറവോൻ തിയേറ്റർ ഷോ അരങ്ങേറുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ടിനും ഞായറാഴ്ചകളിൽ വൈകുന്നേരം മൂന്നിനുമാണ് ഷോ നടക്കുന്നത്.
ഷോയുടെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 18 ഡോളറാണ്. ചുരുങ്ങിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററിൽ ടിക്കറ്റ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന തിയറ്ററിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. www.theaterforthenewcity.net
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
ഡാളസ്: അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പ്രസിദ്ധനായ രാജു തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’ വായനയുടെ നവ്യാനുഭവമാണെന്ന് പാസ്റ്ററും വേദപുസ്തക പണ്ഡിതനും നിരൂപകനുമായ തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു.
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ഏറ്റവും ഉദാത്തമായ പുസ്തകങ്ങളിലൊന്നാണ് ഉത്തമ ഗീതം. വളരെയധികം വ്യാഖ്യാനങ്ങളോ കൃതികളോ ഒന്നും ഉത്തമ ഗീതത്തിലെ ഇടയകന്യകയെയും ഇടയച്ചെറുക്കനെയുംപറ്റി പുറത്തുവന്നിട്ടില്ല.
വി.കെ.വി. സൈമണിനെപ്പോലെയുള്ള ക്രിസ്തീയ സംഗീത രചയിതാക്കളുടെ ഗാനങ്ങളിൽ ഉത്തമ ഗീതത്തിലെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പൊതുവെ പ്രസംഗകരും വേദ പഠിതാക്കളും പവിത്ര സ്നേഹത്തിന്റെ സുന്ദര കാവ്യം ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല.
ഒരുപക്ഷെ അതിലെ വരികളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രേമാതുരമായ വാക്കുകളാകാം. എന്നാൽ യഹൂദന്മാർ എക്കാലത്തും അവരുടെ പരമപ്രധാനമായ ഉത്സവങ്ങളിലൊന്നായ പെസഹപെരുന്നാളിന്റെ സമയത്ത് ആവർത്തിച്ച് പാടുന്നത് ഉത്തമഗീതത്തിലെ വരികളാണ്.
‘ഇടയകന്യക’ എന്ന ഈ പുസ്തകത്തിലെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നത് തന്നെ ചുംബനത്തോടുകൂടിയാണ്. കാന്തനും കാന്തയും തമ്മിലുള്ള വിവാഹ ജീവിതത്തിലെ ചുംബനം മുതൽ ചതി പിന്നിലൊളിപ്പിച്ച യൂദായുടെ ചുംബനം വരെ സരസമായി രചിച്ചിരിക്കുന്നത് ഒരു പുതിയ വായനയുടെ അനുഭവം നൽകുന്നു.
ഈ ഗ്രന്ഥത്തിലെ നാല് അധ്യായങ്ങളിലായി ഉത്തമ ഗീതത്തിലെ എട്ട് അധ്യായങ്ങൾ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഇടയകന്യകയും. പ്രാവിന്റെ കണ്ണുകൾ പോലെ സുന്ദരമായ ശൂലേമിയുടെ കണ്ണുകളും ഒടുവിൽ ആ കണ്ണുകളുയർത്തി പ്രീയനായി കാത്തിരിക്കുന്ന കന്യകയുമൊക്കെ സഭയുടെ കാന്തനായ പതിനായിരങ്ങളിൽ സുന്ദരനായ യേശുക്രിസ്തുവിലേക്ക് വായനക്കാരെ നയിക്കും എന്നതിന് സംശയമില്ല.
ബൈബിൾ പഠിതാക്കൾക്കും പ്രസംഗകർക്കും ഈ വ്യാഖ്യാനഭാഗം ചിന്തയുടെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും എന്നതിന് സംശയമില്ല. തുടർന്ന് കാണുന്ന 51 അധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് പല സന്ദർഭങ്ങളിലായി രാജൂ തരകൻ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.
‘എല്ലാവരും ഒരുപോലെയല്ല; എല്ലാവരും നല്ലവരല്ല’ എന്ന അധ്യായത്തോടെയാണ് ലേഖന സമാഹാരം തുടങ്ങുന്നത്. ഈ വാചകം എബ്രഹാം ലിങ്കൺ മകനുവേണ്ടി എഴുതിയ കത്തിലെ വാക്കുകളാണ്. അനേക പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ഒടുവിൽ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ വരെ എത്തിയ അദ്ദേഹം പറഞ്ഞ മറ്റൊരു വാക്കും ഇവിടെ ശ്രദ്ധേയമാണ്.
“ഞാൻ നടക്കുന്നത് സാവധാനമായിരിക്കാം; പക്ഷെ ഞാൻ ഒരിക്കലും പുറകിലേക്ക് സഞ്ചരിക്കില്ല”. മുമ്പോട്ടുള്ള അധ്യായങ്ങളിൽ ക്രിസ്മസും യുദ്ധഭൂമിയിലെ നിലവിളികളും പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ വിധവയും സ്ത്രീധനവുമൊക്കെ ചിന്താവിഷയങ്ങളാകുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്ന പല ജീവിത പാഠങ്ങളും രാജൂ തരകൻ ഇതിൽ കുറിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന രാജൂ താരകന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പുകൾ പ്രവാസി മലയാളികൾക്ക് ഒരു പാഠപുസ്തകമാണ്. മഹാരാഷ്ട്രയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ സർവീസ് എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച തരകൻ വിവിധ വാർത്താമാധ്യമങ്ങളിൽ ഫ്രീലാൻസ് റിപ്പോർട്ടറായി സേവനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ പ്രവാസജീവിതത്തിന്റെ ഭാഗമായി സാഹിത്യ രചനയിൽ മാത്രമല്ല സംഘാടന മേഖലയിലും ലേഖകൻ സജീവമാണ്. മലയാളി പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെയും ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബിന്റെയും ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ഡോ. ജോർജ് തരകന്റെയും തങ്കമ്മ ജോർജിന്റെയും മക്കളിലൊരാളാണ്.
യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയിൽ നിന്നും വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് പോളണ്ടിന്റെ നേതാക്കൾ വൈറ്റ് ഹൗസിലെത്തി അറിയിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച അടിയന്തര സഹായം പ്രഖ്യാപിച്ചത്.
യുക്രെയ്ന്റെ കൈവശമുള്ള മിസൈലുകളും ഷെല്ലുകളും മറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകുമെന്നും അങ്ങനെ സംഭവിച്ചാൽ യുക്രെയ്ൻ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനും ബൈഡനുമായി വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. "റഷ്യ യുക്രെയ്നിൽ നിൽക്കില്ല. യൂറോപ്പിനെയും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും അപകടത്തിലാക്കിക്കൊണ്ട് പുടിൻ മുന്നോട്ട് പോകും’. ബൈഡൻ പറഞ്ഞു.
അതേസമയം, 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് യുക്രെയ്ന്റെ പോരാട്ടമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
വാഷിംഗ്ടൺ ഡിസി : ഹൗസ് സീറ്റുകൾക്കും ഇലക്ടറൽ കോളേജിനും വേണ്ടിയുള്ള വിഭജന ആവശ്യങ്ങൾക്കായി അനധികൃത കുടിയേറ്റക്കാരെ സെൻസസിൽ കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന നിർദിഷ്ട നിയമനിർമാണം സെനറ്റ് ഡെമോക്രാറ്റുകൾ തടഞ്ഞു.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കുകയും ദശലക്ഷക്കണക്കിന് അനധികൃത വിദേശികൾ തെക്കൻ അതിർത്തിയിൽ അതിക്രമിച്ച് കയറുകയും ചെയ്യുമ്പോൾ, തെരഞ്ഞെടുപ്പ് സമഗ്രത ഉയർത്തിപ്പിടിക്കുന്ന റിപ്പ്ബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങളെ തകർക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു.
ഭാവിയിലെ ഏത് സെൻസസിലും യുഎസ് പൗരത്വ ചോദ്യം ഉൾപ്പെടുത്താൻ സെൻസസ് ബ്യൂറോ ആവശ്യപ്പെടും. 460 ബില്യൺ ഡോളറിന്റെ ചെലവ് പാക്കേജിൽ ഭേദഗതി ചേർക്കാൻ സെനറ്റ് ബിൽ ഹാഗെർട്ടി നിർദേശിച്ചു. 51 ഡെമോക്രാറ്റുകളും സ്വതന്ത്രരും ബില്ലിനെതിരേ വോട്ട് ചെയ്തു.
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഇല്ലിനോയിസ്: പടിഞ്ഞാറൻ ഇല്ലിനോയിസിൽ തിങ്കളാഴ്ച രാവിലെ സ്പ്രിംഗ്ഫീൽഡിന് പടിഞ്ഞാറ് റഷ്വില്ലിൽ സ്കൂൾ ബസ് സെമി ട്രക്കിന്റെ പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളും ഡ്രൈവർമാരും മരണപ്പെട്ടതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറഞ്ഞു.
പാർക്ക്വ്യൂ റോഡിൽ യുഎസ് 24ൽ രാവിലെ 11.30ഓടെയാണ് സംഭവം. മണൽ കയറ്റിയ ട്രക്ക് കിഴക്കോട്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മൂന്ന് പ്രീകിൻ്റർഗാർട്ടൻ വിദ്യാർഥികളെ വഹിച്ചുള്ള ബസ് എതിർദിശയിൽ പോവുകയായിരുന്നു.
ഇടിയുടെ ആഘാതത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചു. അപകടകാരണം എന്തായിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മണിക്കൂറുകളോളം റോഡ് അടച്ചു.
ബ്രൗണിംഗിൽ നിന്നുള്ള 72കാരനായ ഡേവിഡ് കൗഫൽ, റഷ്വില്ലെയിൽ നിന്നുള്ള 57 കാരിയായ ആഞ്ചല സ്പൈക്കർ, മരിയ മില്ലർ, റഷ്വില്ലെയിൽ നിന്നുള്ള അഞ്ചുവയസുള്ള ആൻഡ്രൂ മില്ലർ, റഷ്വില്ലെയിൽ നിന്നുള്ള മൂന്നുവയസുകാരൻ നോഹ ഡ്രിസ്കോൾ, റഷ്വില്ലെയിൽ നിന്നുള്ള മൂന്നുവയസുകാരൻ എന്നിവരാണ് മരണപ്പെട്ടതെന്ന് ഷൂയ്ലർ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു.
ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
ടെക്സസ്: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി കാർ സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഫോണ്ട്രൻ റോഡിന് സമീപം സൗത്ത് മെയിൻ സ്ട്രീറ്റിൽ 100 മൈൽ വേഗതയിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിന്ന് മറിയുകയായിരുന്നു. തുടർന്ന് കാർ സൈൻ ബോർഡിലിടിച്ചു ഇടിച്ചു രണ്ടായി പിളർന്നതായി എച്ച്പിഡി പറയുന്നു.
ഡ്രൈവർ സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. സഹയാത്രക്കാരനെ ഏരിയാ ആശുപത്രിയിലേക്ക് മാറ്റുകയുംതുടർന്നു മരിക്കുകയുമായിരുന്നു.
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് (ഒഹായോ): ചാവറയച്ചന്റെ തിരുനാൾ ഭക്ത്യാദരങ്ങളോടെ കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ കത്തോലിക്കാ മിഷനില്‍ ആഘോഷിച്ചു.
വിശുദ്ധ ചാവറയച്ചന്റെ രൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം, മിഷൻ ഡയറക്ടർ റവ.ഫാ.ഡോ. നിബി കണ്ണായി ആഘോഷപൂർവമായ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനയ്ക്കു ശേഷം നൊവേനയും ലദീഞ്ഞും നടന്നു.
തുടർന്ന് പൊതുയോഗവും സെന്റ് ചാവറാ വാർഡ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. റവ.ഫാ.ഡോ. നിബി കണ്ണായി, ട്രസ്റ്റിമാരായ ദിപു പോൾ, ജിൻസൺ സാനി, ചാവറാ വാർഡ് പ്രസിഡന്റ് ചെറിയാൻ മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
കുട്ടികൾ അവതരിപ്പിച്ച ചാവറയച്ചന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സ്കിറ്റ് പ്രോഗ്രാം ഏറെ ആസ്വാദ്യകരവും വിഞ്ജാനപ്രദവുമായിരുന്നു. അതിനു ശേഷം, സെന്റ് ചാവറ യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നിൽ മിഷൻ കൂട്ടായ്മയിലെ എല്ലാവരും പങ്കെടുത്തു.
കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ മിഷനില്‍ വാർഷിക ധ്യാനം ശനിയാഴ്ച മുതൽ
കൊളംബസ് (ഒഹായോ): കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ കത്തോലിക്കാ മിഷനില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായിയുടെ നേതൃത്വത്തില്‍ ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്ന വാർഷിക ധ്യാനം ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടും.
ധ്യാനത്തിൽ പങ്കെടുത്തു ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയുവാനായി ഏവരെയും ക്ഷണിക്കുന്നു.
ജിഐസി ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയറിനു ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ വുമൺ എംപവർമെന്റ് ചെയറും ഹെലൻ കെല്ലർ അവാർഡ് ജേതാവുമായ ശോശാമ്മ ആൻഡ്രൂസിനും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ന്യൂയോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുപറമ്പിലിനും ഡാളസിൽ ഊഷ്മളമായ വരവേൽപ് നൽകി.
ഗ്ലോബൽ ചെയർപേഴ്സൺ എന്ന നിലക്ക് താൻ നേതൃത്വം നൽകുന്ന സെന്റർ ഓഫ് എക്സെൽലേൻസ് ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ശോശാമ്മ പറഞ്ഞു. ഇന്ത്യയിൽ നൽകാനിരിക്കുന്ന നൂറോളം തയ്യൽ മെഷിനുകൾ സ്ത്രീ എംപവറിന്റെ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് ജനപ്രയോജന പരമായ പ്രൊജെക്ടുകൾ ചെയ്യുമെന്നും ശോശാമ്മ ആൻഡ്രൂസ് പറഞ്ഞു.
കേരളത്തിലെ തയ്യൽ മാഷിനുകൾ നൽകുന്ന പരിപാടിക്ക് ഡോ. ടി.പി. നാരായണൻകുട്ടി (മുൻ കേരളാ ഫോറസ്റ്റ് ചീഫ്), മരിയ ഉമ്മൻ (ഉമ്മൻ ചാണ്ടിയുടെ മകൾ) എന്നിവരാണ് നേതൃത്വം നൽകുന്നത്.
അമേരിക്കയിൽ നിന്നും 20 തയ്യൽ മാഷിനുകൾ നൽകാമെന്ന് ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറർ ടോം കോലേത് അറിയിച്ചു. സ്പോൺസർ ചെയ്യുവാൻ താത്പര്യം ഉള്ളവർ ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ടോം കോലത്തിനെ വിളിക്കാവുന്നതാണ്.
ഗ്ലോബൽ പ്രസിഡന്റ് ഓഫ് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പി. സി. മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വര്‍ഗീസ് കയ്യാലക്കകം, ഐപ്പ് സ്കറിയ, തോമസ് മാത്യു, മേരി തോമസ്, എബ്രഹാം മാത്യു (രാജൻ) മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു.
ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റും ഗാർലാൻഡ് സിറ്റി കൗൺസിൽ സീനിയർ സിറ്റിസൺ ഡിസ്ട്രിക്ട് ത്രീ കമ്മീഷണറുമായ പി. സി. മാത്യുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. വസ് കയ്യാലക്കകം നന്ദി പ്രകാശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ - 732 822 9374.
സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
നയാക് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ നടപടികൾ സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഈ മാസം മൂന്നിന് ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു.
ദീപ്തി മാത്യു (കോൺഫറൻസ് സുവനീർ എഡിറ്റർ), ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഗീവർഗീസ് കോശി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനമായ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സംഘം നൽകി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് കോൺഫറൻസ് ടീം സംസാരിച്ചു. കോൺഫറൻസിനുവേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായ സ്പോൺസർഷിപ്പ് ഓപ്ഷനുകൾ, റാഫിൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അവർ പങ്കിട്ടു. ഒരു ആത്മീയ അനുഭവത്തിനും മഹത്തായ ഓർമകൾക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഫറൻസ് ടീം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.
നിരവധി ഇടവക അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷെൽവിൻ വർഗീസ്, ജീസ സ്കറിയ, വിബു വർഗീസ്, ജീന വർഗീസ്, ഡീക്കൻ അലക്സാണ്ടർ ഹാച്ചർ, ലോർന നൈനാൻ, സൂസൻ ഹാച്ചർ, ജെയിം തോമസ്, വി. ജെ. ജോസ് എന്നിവരാണ് പിന്തുണ വാഗ്ദാനം അറിയിച്ചത്. ആത്മാർഥമായി പിന്തുണച്ച വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link:
http://tinyurl.com/FYC2024 കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ
(ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ.
516.439.9087)
ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് മാപ്പ്
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ(മാപ്പ്) ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ മാപ്പ് ഐസിസി ബിൽഡിംഗിൽ വച്ച് ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ പിന്തുണ കൊണ്ടും ടൂർണമെന്റ് വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജ് നേതൃത്വം നൽകി.
കാരംസ് വിഭാഗത്തിൽ സിബി തോമസ് - ആശിഷ് മാത്യു ടീം ഒന്നാം സ്ഥാനവും ബാബു - ജിജു ടീം രണ്ടാം സ്ഥാനവും ബേബി കളപ്പറമ്പത്ത് - ബെൻ ഫിലിപ്പ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെസ് സീനിയർ വിഭാഗത്തിൽ സോഹിൽ അജി ഒന്നാം സ്ഥാനവും ബിനു തോമസ് രണ്ടാം സ്ഥാനവും ചെസ് ജൂനിയർ വിഭാഗത്തിൽ സയാൻ ബെഞ്ചമിൻ ഒന്നാം സ്ഥാനവും റിത്വിക്ക് നാഥ് രണ്ടാം സ്ഥാനവും നേടി.
20ൽ അധികം ടീമുകൾ മത്സരത്തിൽ പങ്കടുത്തു. ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ, ജോയിന്റ് സെക്രട്ടറി ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറാർ ജെയിംസ് ജോർജ്, മിഡ് അറ്റ്ലാന്റിക്ക് റീജിയൻ ആർവിപി ജോജോ കോട്ടൂർ, ഫൊക്കാന ജനറൽ സെക്രട്ടറി കല ഷാഹി,
ഐഒസി പ്രസിഡന്റ് ലീല മാരേട്ട്, ഫൊക്കാന നേതാവ് സജിമോൻ ആന്റണി, ആർവപി ഷാജി സാമുവൽ, ഫോമാ ജുഡീഷ്യൽ കമ്മിറ്റി സെക്രട്ടറി ബിനു ജോസഫ്, സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു.
മാപ്പിന്റെ 2024 കാലയളവിലെ പുതിയ ഭരണസമിതിയുടെ പ്രവർത്ത ഉദ്ഘാടനവും അന്നേദിവസം മാപ്പ് ഐസിസി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ടു. മാപ്പിനെക്കുറിച്ചുള്ള ഒരു ലഘു അവലോകനവും കർമപരിപാടികളെക്കുറിച്ചുള്ള വിശദീകരണവും മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് അവതരിപ്പിച്ചു.
ഫോമാ, ഫൊക്കാന, ഡബ്ല്യുഎംസി, കല തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി നേതാക്കൾ മാപ്പിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
കാറിൽ 55 രാജ്യങ്ങൾ പിന്നിട്ട് അമേരിക്കയിൽ എത്തിച്ചേർന്ന മലയാളിയായ മുഹമ്മദ് സിനാന് മാപ്പ് ആദരവും സ്വീകരണവും നൽകി. മാപ്പ് അംഗങ്ങളായ അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ എന്നിവർ മുഹമ്മദ് സിനാന് ഉപഹാരം കൈമാറി.
മാപ്പ് ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ സ്വാഗതവും ട്രഷറർ ജോസഫ് കുരുവിള(സാജൻ) കൃതജ്ഞതയും പറഞ്ഞു. മാപ്പ് ഐടി & എജ്യൂക്കേഷൻ ചെയർപേഴ്സൺ ഫെയ്ത് മറിയ യൽദോ ആയിരുന്നു പ്രോഗ്രാം എംസി.
ചടങ്ങിൽ ജെയിംസ് ചാക്കോ ഗാനങ്ങൾ ആലപിച്ചു. ഫിലഡൽഫിയയിലെ പ്രമുഖ ഗായിക റേച്ചൽ ഉമ്മന്റെ അമേരിക്കൻ - ഇന്ത്യൻ നാഷണലാന്തത്തോടുകൂടിയായിരുന്നു പരിപാടികൾ ആരംഭിച്ചത്.
ഈ രണ്ടു മത്സരങ്ങളും വൻ വിജയമാക്കിത്തീർക്കുവാൻ ചുക്കാൻപിടിച്ച സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ നേതൃത്വപാടവത്തിന് മാപ്പ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നന്ദി രേഖപ്പെടുത്തി.
കാരംസ് മത്സരങ്ങളുടെ രജിസ്ട്രേഷനും നേതൃത്വം നൽകിയ ഫോമാ ജുഡീഷ്യൽ കമ്മറ്റി സെക്രട്ടറിയും മാപ്പ് കമ്മിറ്റി അംഗവുമായ ബിനു ജോസഫ്, മാപ്പ് ട്രഷറാർ ജോസഫ് കുരുവിള(സാജൻ) ചെസ് ടൂർണമെന്റിന് നേതൃത്വം നൽകി നിയന്ത്രിച്ച ബിനു സി. തോമസ് എന്നിവർക്കും മാപ്പ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
നാൻസി മേസിനെ പിന്തുണച്ച് ട്രംപ്
സൗത്ത് കരോലെെന: സൗത്ത് കരോലെെന ജനപ്രതിനിധി സഭയിൽ മൂന്നാം തവണയും മത്സരിക്കുന്ന ജനപ്രതിനിധി നാൻസി മേസിനെ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പിന്തുണച്ചു.
സൗത്ത് കരോലൈനയിലെ റിപ്പബ്ലിക്കൻ കോൺഗ്രസിന്റെ പ്രൈമറി തെരഞ്ഞെടുപ്പ് ജൂൺ 11നാണ് നടക്കുന്നത്. അതിർത്തി സുരക്ഷിതമാക്കാനും സൈന്യത്തെ ശക്തിപ്പെടുത്താനും സൈനികരെ പിന്തുണയ്ക്കാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും നാൻസി മേസിന് കഴിയുമെന്ന് ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുള്ള തെരഞ്ഞെടുപ്പിൽ സൗത്ത് കരോലൈന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയെ പിന്തുണയ്ക്കാതെ ട്രംപിനെയായിരുന്നു മേസ് പിന്തുണച്ചത്.