നാല് യാത്രികരും സുരക്ഷിതർ; ചിരിച്ച് കൈവീശി സുനിതാ വില്യംസ്
Wednesday, March 19, 2025 10:27 AM IST
വാഷിംഗ്ടൺ ഡിസി: സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിൽ നിന്നും സ്ട്രെച്ചറിൽ പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്സാണ്ടർ ഗോർബനോവിനെ പുറത്തിറക്കി.
മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വിൽമോറായിരുന്നു നാലാമൻ. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകും.
പുലർച്ചെ മൂന്നരയോടെ മെക്സിക്കൻ ഉൾക്കടലിൽ ഫ്ളോറിഡയോടു ചേർന്നാണ് സുനിതാ വില്യംസും ക്രൂ 9 സംഘവും സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടർന്ന് പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പലിലെത്തിച്ചു.
ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.
നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട ഒൻപത് മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്.
എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.