വിലക്കയറ്റത്തിൽ വലഞ്ഞ് അമേരിക്ക; ട്രംപ് മാജിക്കിനായി കാത്ത് ജനങ്ങൾ
ഏബ്രഹാം തോമസ്
Saturday, March 15, 2025 4:54 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ പലരെയും അമ്പരപ്പിക്കുകയാണ്. വിലക്കയറ്റം കുറയുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ ഉയർന്നു നിന്ന വിലകൾ അതേ നില തുടരുകയോ മുകളിലേക്ക് കയറുകയോ ആണ്.
ജനുവരിയിൽ ഉയർന്ന നിത്യോപയോഗ സാധനങ്ങളുടെ വില ഫെബ്രുവരിയിൽ ലേശം കുറഞ്ഞതായാണ് റിപ്പോർട്ട്. എങ്കിലും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലകളുടെ 50 ശതമാനം വർധനയാണ് കാണുന്നത്.
തീരെ വിലകുറഞ്ഞ, മെക്സിക്കോയിൽ നിന്ന് വരുന്ന പച്ച മുളക് ഒരു വർഷം മുൻപ് പൗണ്ടിന് 80 - 82 സെന്റിന് ലഭിച്ചിരുന്നത് ഇപ്പോൾ പൗണ്ടിന് ഒരു ഡോളർ 12 സെന്റാണ് വില. മുട്ടയുടെയും പാലിന്റെയും വില വിലക്കയറ്റത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
മറ്റു സാധനങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടായ വില വർധന വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഒരുപക്ഷേ ട്രംപിന്റെ നടപടികളുടെ ഫലം വരും മാസങ്ങളിൽ ദൃശ്യമായേക്കാം. വിപണി സൂക്ഷ്മമായി പരിശോധിച്ച് വരുന്നവർക്കറിയാം ഒരിക്കൽ ഉയരുന്ന വില കുറയുന്ന ചരിത്രം വളരെ അപൂർവമായേ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്ന്.
റസ്റ്ററന്റുകൾ വിളന്പുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കേണ്ടി വരുമെന്ന് ഒരു എൻഡോക്രൈനോളജിസ്റ്റായ ഡോക്ടർ ജെയ്മി അൽമാൻഡോസ് പറഞ്ഞു. പല റസ്റ്ററന്റുകളും ഇത് നടപ്പിലാക്കി കഴിഞ്ഞു. ഭക്ഷണ സാധനങ്ങൾക്ക് ഒപ്പം നൽകുന്ന ബട്ടർ പായ്ക്കറ്റുകൾ പിൻവലിക്കുകയും ചെയ്തു.
സ്മൂത്തി കിംഗ് ഒക്ടോബറിൽ പ്രോട്ടീൻ നിറഞ്ഞ ഷുഗർ ഫ്രീയായ ഡ്രിങ്കുകൾ വിപണിയിൽ ഇറക്കുന്നു. മെനുവിൽ പ്രോട്ടീൻ നിറഞ്ഞ പച്ചക്കറികൾ, വോൾ ഗ്രേയ്ൻ, ഫൈബർ ഉള്ള പോർഷനുകളുടെ അളവ് കുറഞ്ഞ ഭക്ഷണ സാധനങ്ങൾക്കായി ഒരു പ്രേത്യേക സെക്ഷൻ തന്നെ ഉണ്ടായേക്കാം.
ഭക്ഷ്യേതര ഇനങ്ങളിലേക്ക് വന്നാൽ ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു 25 ശതമാനം തീരുവകൾ ചുമത്തിയിരിക്കുകയാണ്. ട്രംപിന് കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കും പ്രത്യേകം താരിഫുകൾ ഉണ്ട്.
യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കു മേൽ പ്രത്യേകം താരിഫുകൾ ചുമത്തും എന്നും പറയുന്നു. യുഎസ് ഈ താരിഫുകൾ ചുമത്തുമ്പോൾ ഇതിനു മറുപടി ആയി 26 ബില്യൺ യൂറോയുടെയോ 28 ബില്യൺ യൂറോയുടെയോ താരിഫുകൾ ചുമത്തുവാൻ ഏപ്രിൽ ഒന്ന് മുതൽ തീരുമാനിച്ചിട്ടുണ്ടെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻദേർ ലൈൻ പറഞ്ഞു.
ഇത് സ്റ്റീൽ, അലുമിനിയം ഉത്പാദനങ്ങൾക്കു മാത്രമല്ല, ടെക്സ്റ്റയിലുകൾ, ഗൃഹോപകരണങ്ങൾ, കൃഷി ഉത്പന്നങ്ങൾ എന്നിവക്കും ബാധകമായിരിക്കും. യുഎസിലേക്ക് ഏറ്റവും അധികം സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾ അയക്കുന്ന രാജ്യമാണ് കാനഡ.
യുഎസ് നികുതികൾക്കു ബദലായി 20.8 ബില്യൺ ഡോളറിന്റെ താരിഫുകൾ ഏപ്രിൽ രണ്ട് മുതൽ ചുമത്താനാണ് കാനഡയുടെ തീരുമാനം. ഇതിനു പുറമെയും തീരുവകൾ ഉണ്ടായേക്കും.
യുഎസിൽ നിന്നു ഇറക്കുമതി ചെയ്യുന്ന കംപ്യൂട്ടറുകൾ, സ്പോർട്സ് എക്വിപ്മെന്റ്സ്, വാട്ടർ ട്രീറ്റർസ് (മൊത്തം 9.9 ബില്യൻ ഡോളേറിന്റെ തീരുവകൾ) എന്നിവയിലും താരിഫുകൾ അധികമായി ഉണ്ടാകും.
ചൊവ്വാഴ്ച നടന്ന ബിസിനസ് റൗണ്ട് ടേബിളിൽ സിഇഒമാരോട് ഈ താരിഫുകൾ യുഎസ് ഫാക്ടറികളിൽ ധാരാളമായി നിക്ഷേപിക്കുവാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. താരിഫുകൾ ഉയരുന്നതിനനുസരിച്ചു കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകും എന്നും പറഞ്ഞു.
ട്രംപ് 50 ശതമാനം താരിഫുകൾ സ്റ്റീലിനും അലുമിനത്തിനും ഏർപ്പെടുത്തുമെന്ന് മുൻപ് പറഞ്ഞിരുന്നത് പിന്നീട് 25 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു.
കാനഡയിലെ ഒന്റാറിയോ പ്രൊവിൻസ് മിഷിഗണും മിനസോഡ, ന്യൂയോർക്കിനും വിൽക്കുന്ന വൈദ്യുതി ചുമത്തുന്ന സർചാർജ് പിൻവലിക്കുകയാണെന്നു പറഞ്ഞതിന് ശേഷമാണ് ട്രംപ് അയഞ്ഞത്.