പാലക്കാട്-കോഴിക്കോട് പാതയ്ക്കു നാഥനില്ല; അപകടങ്ങൾ പെരുകുന്നു
1435239
Friday, July 12, 2024 12:28 AM IST
കല്ലടിക്കോട്: പലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്ക് നാഥനില്ലാത്ത അവസ്ഥ.
കരിങ്കല്ലത്താണി മുതൽ ഒലവക്കോട് താണാവ് വരെയുള്ള 47 കിലോ മീറ്റർ ദൂരംവരുന്ന ഈ ദേശീയ പാതയുടെ നിർമാണം പൂർത്തിയാക്കിയത് ഊരാളുങ്കൽ സൊസൈറ്റിയാണ്.
നിർമാണം നടക്കുന്ന കാലംമുതൽ നിർമാണത്തിലെ അപാകതയെക്കുറിച്ചും പരാതി ഉയർന്നിരുന്നു. റോഡിലെ വളവുകൾ നിവർത്താതെയും വീതികൂട്ടാതെയുമാണ് റോഡ് നിർമിച്ചതതെന്നായിരുന്നു പ്രധാന പരാതി.
മുണ്ടൂർ മുതൽ ചിറക്കൽപ്പടിവരെയുള്ള ഭാഗത്ത് അപകടങ്ങൾ സ്ഥിരമായിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ചെറുതും വലുതുമായി 89 അപകടങ്ങളും എട്ടു മരണങ്ങളും നിരവധി പേർക്കു പരിക്കും ഉണ്ടായിട്ടുണ്ട്. നിർമാണത്തിലെ അപാകതയാണ് അപകടകാരണം.
കഴിഞ്ഞ ദിവസം പനയംപാറ്റഭാഗത്ത് ദേശീയപാതയിൽ അങ്ങാടിക്കാട് ഭാഗത്ത് അമിതവേഗത്തിൽ വന്ന ലോറി മുന്നിൽ പോകുകയായിരുന്ന ഒട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന മറ്റൊരു ഒാട്ടോറിക്ഷയിൽ ഇടിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന അനൂപ് റെജിക്കു പരിക്കേറ്റു. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്തിനാണ് ഉത്തരവാദിത്വമെങ്കിലും ദേശീയ പാത അഥോറിറ്റിയുടെ അനുമതി കിട്ടിയൽമാത്രമേ സംസ്ഥാനത്തിന് എന്തെങ്കിലും ചെയ്യാനാകൂ. റോഡിന്റെ പലഭാഗത്തും നടപ്പാതകൾ പോലും ഇല്ല.
ട്രാഫിക് ലൈറ്റുകൾ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ 15 മിനിറ്റുവരെ കാത്തുനിൽക്കണം. സ്കൂളിൽ പോകുന്ന കുട്ടികൾക്കു റോഡ് കടക്കാനും പ്രയാസമണ്.
രാത്രിയായാൽ തെരുവുവിളക്കുകൾ ഇല്ലാത്തതും അപകട, വേഗത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ജനങ്ങളുടെ ജീവനു ഭീഷണിയാണ്.