തൂതപ്പുഴയുടെ തീര പാടശേഖരങ്ങളിൽ കണിവെള്ളരി വിളവെടുപ്പുകാലം
1416115
Saturday, April 13, 2024 1:29 AM IST
ചെർപ്പുളശേരി: മുറിയങ്കണ്ണി പുഴയുടെ കൈവരിയായ തൂതപ്പുഴയുടെ തീരത്തുള്ള പാടശേഖരങ്ങളിൽ കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. തൂതപ്പുഴയുടെ സമീപ പാടശേഖരങ്ങളിലെ ചേനക്കൃഷിയിൽ ഇടവിളയായിട്ടാണ് കണിവെള്ളരി കൃഷി അധികവും. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിലെ ചേനക്കൃഷി ജനുവരിയിൽ നനയ്ക്കുവാൻ തുടങ്ങും.
നനയ്ക്കൽ തുടങ്ങുന്നതിനോടൊപ്പം തന്നെ ചേനക്കൃഷിയിൽ കണിവെള്ളരി വിത്ത് നടും. ചേനകൃഷിക്കിടുന്ന ജൈവ വളപ്രയോഗങ്ങൾ മാത്രം മതി കണിവെള്ളരിക്കും. ചേനകൃഷിക്ക് വൈക്കോൽ കൊണ്ടോ കരിയില കൊണ്ടോ ഇടുന്ന പുത വെള്ളരി പടരുന്നതിനും ഉപകരിക്കുന്നു. തൂതപ്പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തുന്ന കൃഷിയിടങ്ങളിലാണ് ഇത്തരത്തിലുള്ള കൃഷി. തൃപ്പൂതാംപുഴ പാടശേഖരം, കാളികടവ്, കാന്പുറം, തൂത, തുടങ്ങിയ പാടശേഖരങ്ങളിൽ ചേനക്കൃഷിയിൽ ഇടവിളയായി കണിവെള്ളരി കൃഷിയുണ്ട്.
ഈ വർഷം വില കുറവാണ്. കഴിഞ്ഞ വർഷം ഒരു കിലോയ്ക്ക് 18 രൂപ മുതൽ 22 രൂപ വരെ കർഷകർക്ക് കിട്ടിയിരുന്നു. നിലവിൽ 10 രൂപ മുതൽ 13 രൂപ വരെയാണ് കർഷകർക്ക് കിട്ടുന്നത്. കുറഞ്ഞ വിലയാണെങ്കിലും ആവശ്യക്കാർ കുറവാണെന്ന് കർഷകർ പറയുന്നു.
കർഷകരിൽ നിന്ന് ഇടനിലക്കാർ വാങ്ങുന്ന കണിവെള്ളരി തൃശൂർ, പറവൂർ, പാലക്കാട്, നെന്മാറ തുടങ്ങിയ പച്ചക്കറി ചന്തകളിലേക്കും സമീപ പച്ചക്കറി ചന്തകളിലേക്കും കയറ്റി അയക്കുന്നു.