പാർട്ടി ഭരിക്കുന്ന ബാങ്കിൽ എട്ടുകോടിയുടെ വായ്പ ക്രമക്കേടിൽ സിപിഎമ്മിന് മൗനം
1373448
Sunday, November 26, 2023 2:10 AM IST
ഷൊർണൂർ: സിപിഎം ഭരിക്കുന്ന ഷൊർണൂർ സഹകരണ അർബൻ ബാങ്ക് പാർട്ടി അംഗത്തിന്റെ കുടുംബത്തിലുള്ളവർക്ക് 8 കോടി രൂപ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നു പാർട്ടിതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും തുടർനടപടികളില്ല. വായ്പ നല്കിയ തുക ഈടാക്കാൻ കർശന നടപടിക്കു സിപിഎം ജില്ലാ നേതൃത്വം ബാങ്കിനു നിർദേശം നൽകിയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
ജപ്തി അടക്കം നിയമമനുസരിച്ചുള്ള ഏതു നടപടിയും സ്വീകരിക്കാമെന്നാണ് സിപിഎം നേതൃത്വം നിർദേശിച്ചതെന്നാണ് വിവരം. വായ്പയിലെ ക്രമക്കേടിനെക്കുറിച്ചു നേരത്തെ സിപിഎം ജില്ലാ കമ്മിറ്റിക്ക് എട്ട് പരാതികൾ ലഭിച്ചിരുന്നു.
ഇവയിൽ കഴമ്പുണ്ടെന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തിയ സംസ്ഥാന സമിതി അംഗം കെ.എസ്. സലീഖ റിപ്പോർട്ട് നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർനടപടിയ്ക്ക് പാർട്ടി നിർദേശം.
ബാങ്ക് ഭരണസമിതിയോടു ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നുവെങ്കിലും മുൻഭരണസമിതിയുടെ കാലത്താണു സംഭവമെന്നായിരുന്നു മറുപടി. വസ്തുമൂല്യ റിപ്പോർട്ടും നിയമോപദേശവും ഉൾപ്പെടെയുള്ള അപേക്ഷയിലാണു വായ്പ അനുവദിച്ചതെന്നു മുൻഭരണസമിതി വിശദീകരിക്കുകയും ചെയ്തിരുന്നു.
അപേക്ഷകർ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കുടുംബക്കാരായതിനാൽ വായ്പയ്ക്കു പ്രാദേശിക നേതാക്കളിൽ പലരും സമ്മർദം ചെലുത്തിയതായും അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ ബന്ധുക്കൾ എന്ന പരിഗണനയും ലഭിച്ചു.
വസ്തുവിന്റെ അന്നത്തെ വിപണിമൂല്യത്തേക്കാൾ കൂടുതൽ തുകയാണു വായ്പയായി നൽകിയത്. നിലവിൽ വസ്തുവിന്റെ വില ഉയർന്നതിനാൽ ഇടപാടിൽ ബാങ്കിനു നഷ്ടം സംഭവിക്കില്ല എന്നാണു നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ ഒരു നടപടിയുമില്ലാത്ത സ്ഥിതിയാണ്. റിയൽ എസ്റ്റേറ്റ് ഇടപാടിനാണു വായ്പ എടുത്തതെന്നാണ് പാർട്ടിക്കുള്ളിൽ ചർച്ച.
ആരോപണവിധേയനായ ലോക്കൽ കമ്മിറ്റി അംഗത്തോട് ഏരിയ കമ്മിറ്റി നേരത്തെ വിശദീകരണം തേടിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ബാങ്ക് ഭരണസമിതിയെയും ഇക്കാര്യം അറിയിച്ചതായാണു വിവരം. എന്നാൽ അതിനു കാത്തുനിൽക്കാതെ, കരുവന്നൂർ അടക്കമുള്ള തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണു സിപിഎം നേതൃത്വത്തിന്റെ നിർദേശം വന്നത്.