‘കുട്ടന്പുഴ ബംഗ്ലാവ് കടവിൽ പാലം നിർമിക്കണം’
1574282
Wednesday, July 9, 2025 4:58 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടന്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടന്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക് സിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തി കുട്ടന്പുഴയ്ക്ക് സമീപം ഇടമലയാറും കണ്ടൻപാറ പുഴയും തമ്മിൽ സംഗമിക്കുന്ന ആനക്കയം കേന്ദ്രീകരിച്ച് പാലം പണിയുന്നതിന് കെഎസ്ഇബി നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പൂയംകുട്ടി പ്രോജക്ടിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ പാലം എന്ന സ്വപ്നവും നിലച്ചു.
2009ലെ പിഡബ്ലുഡി ഉത്തരവ് പ്രകാരം നെടുന്പാശേരി - കൊടൈക്കനാൽ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായി ഭൂതത്താൻകെട്ട് - വടാട്ടുപാറ - പലവൻപടി - ആനക്കയം - കുട്ടന്പുഴ റോഡ് ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ആനക്കയത്ത് പിഡബ്ലുഡിയുടെ നേതൃത്വത്തിൽ പാലം പണിയുവാൻ നടപടികൾ ആരംഭിക്കുകയും സംസ്ഥാന ബജറ്റിൽ ഭരണാനുമതിയില്ലാത്ത ഹെഡിൽ 100 രൂപ ടോക്കണ് അഡ്വാൻസായി ഉൾപ്പെടുത്തുകയും 12 കോടി അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു.
ആനക്കയത്ത് പാലം പണിയുന്നതിന്റെ ഭാഗമായി വടാട്ടുപാറ-കുട്ടന്പുഴ റോഡിൽ ആനക്കയം ഭാഗത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നതിനായി വനം വകുപ്പിന്റെ 36 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. ആനക്കയത്ത് വനം വകുപ്പിന്റെ ശക്തമായ എതിർപ്പിനെ തുടർന്നും സ്ഥലം വിട്ടുകിട്ടാത്ത സാഹചര്യത്തിലാണ് കുട്ടന്പുഴ ബംഗ്ലാവ് കടവ് കേന്ദ്രീകരിച്ച് പാലം പണിയണമെന്ന ആവശ്യം ഉയർന്നുവന്നത്.
ഈ ആവശ്യം ഉന്നയിച്ച് 2016-2017 കാലഘട്ടത്തിൽ കുട്ടന്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദങ്ങൾ സമർപ്പിച്ചതിനേതുടർന്ന് പിഡബ്ലുഡി പാലത്തിന്റെ എസ്റ്റിമേറ്റ് എടുത്തിരുന്നു.
കുട്ടന്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് 180 മീറ്റർ നീളത്തിൽ പാലം പണിയുന്നതിന് 18 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോൾ ഈ എസ്റ്റിമേറ്റ് തിരുത്തി 18 കോടിയിൽനിന്നും 25 കോടിയാക്കി എസ്റ്റിമേറ്റ് തുക ഉയർത്തിയിട്ടുണ്ട്.
കുട്ടന്പുഴ പഞ്ചായത്തിലെ ആകെ ജനസംഖ്യ 24,451 ആണ്. അതിൽ 12,000ത്തിൽപ്പരം ജനങ്ങൾ താമസിക്കുന്നത് വടാട്ടുപാറ പ്രദേശത്താണ്. വടാട്ടുപാറ നിവാസികൾക്ക് കുട്ടന്പുഴ പഞ്ചായത്ത് ആസ്ഥാത്ത് എത്തണമെങ്കിൽ രണ്ട് ബസുകൾ മാറി കയറി 30 കിലോ മീറ്റർ ദൂരം യാത്ര ചെയ്താലേ കുട്ടന്പുഴയിലുള്ള പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, ഹയർ സെക്കൻഡറി സ്കൂൾ, മൃഗാശുപത്രി, ട്രൈബൽ ഓഫീസ്, ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ എത്തിചേരുവാൻ കഴിയൂ.
ഇത് ഇടമലയാർ - താളുക്കണ്ടം ട്രൈബൽ നിവാസികൾക്കും വളരെയേറെ ഗുണപ്രഥമാകും. 2009 മുതൽ 2025 വരെ കഴിഞ്ഞ 17 വർഷമായിട്ട് ആനക്കയം കുട്ടന്പുഴ ബംഗ്ലാവ് കടവ് പാലം നിർമാണത്തിനായി സർക്കാർ സംസ്ഥാന ബജറ്റിൽ ഭരണാനുമതിയില്ലാത്ത ഹെഡിൽ വെറും 100 രൂപ മാത്രമാണ് ഉൾകൊള്ളിച്ചുവരുന്നത്. ഭരണാനുമതിയുള്ള ഹെഡിൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ എങ്കിലും അനുവദിച്ചാലേ 25 കോടി എസ്റ്റിമേറ്റുള്ള കുട്ടന്പുഴ ബംഗ്ലാവ് കടവ് പാലത്തിന് അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിക്കുകയുള്ളു.
ഈ കാര്യത്തിൽ ജനങ്ങളെ കബളിപ്പിച്ച് സ്ഥലം എംഎൽഎയും സർക്കാരും ഒത്തുകളിക്കുകയാണെന്ന് പഞ്ചായത്ത് ഗ്രാമവികസന സമിതി കുറ്റപ്പെടുത്തി. കുട്ടന്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് പാലം നിർമിക്കുന്ന കാര്യത്തിൽ സർക്കാരും പിഡബ്ലുഡിയും വലിയ ഉദാസീനതകാട്ടിയ സാഹചര്യത്തിൽ കുട്ടന്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഹർജി ഫയൽ ചെയ്യുകയും തുടർന്ന് 2024 ജൂണ് 21ന് അടിയന്തരമായി പാലം പണിയണമെന്ന് കാണിച്ച് ഉത്തരവുകൾ ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്.
നടപടി ഉണ്ടാകാത്തതിനെതുടർന്ന് കുട്ടന്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. എത്രയും വേഗത്തിൽ പാലം നിർമിക്കണമെന്ന് കുട്ടന്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിക്ക് വേണ്ടി ഷാജി പയ്യാനിക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.