കുട്ടനാട്: വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് ചമ്പക്കുളം മൂലം ജലോത്സവം നാളെ ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. ആറു ചുണ്ടന് വള്ളങ്ങള്‍, രണ്ടു വെപ്പ് ബി ഗ്രേഡ് വള്ളങ്ങള്‍ എന്നിവയുള്‍പ്പെടെ എട്ടു വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക. രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍.
1.30ന് കളക്ടര്‍ അലക്സ് വര്‍ഗീസ് പതാക ഉയര്‍ത്തും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ ആര്. ശ്രീശങ്കറും കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളവും ചേര്‍ന്ന് ദീപം തെളിക്കും. കെ. കെ. ഷാജു മുഖ്യപ്രഭാഷണം നടത്തും. 2.30ന് മാസ് ഡ്രില്‍.
വര്‍ഗീസ് ജോസഫ് വല്യാക്കല്‍ മാസ്റ്റര്‍ ഓഫ് സെറിമണിയാകും. പി.ആര്. പദ്മകുമാര്‍ പ്രതിജ്ഞയ്ക്കു നേതൃത്വം നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്യും. മൂന്നിന് മത്സരങ്ങള്‍ തുടങ്ങും. 3.40ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50ന് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരം. 5ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിക്കുമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജ കുമാരി. വള്ളംകളി ജനറല്‍ കണ്‍വീനറും കുട്ടനാട് തഹസില്‍ദാറുമായ ജയേഷ് പി.വി, ജോസ് കാവനാട്, എ.വി. മുരളി, മുട്ടാര്‍ ഗോപാലകൃഷ്ണന്, അജിത്ത് പിഷാരത്ത്, ജോപ്പന് ജോയി, ശ്രീകുമാര്‍ കടമാട് എന്നിവര്‍അറിയിച്ചു.
സുരക്ഷാ
ക്രമീകരണങ്ങൾ
ആലപ്പുഴ: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നെടുമുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏർപ്പെടുത്തി. വള്ളംകളിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
പ്രധാനപ്പെട്ട ജംഗ്ഷനുകളായ മങ്കൊമ്പ്, നൂറ്റിപ്പത്ത് ജംഗ്ഷൻ, ചമ്പക്കുളം ഫിനിഷിംഗ് പോയിന്റ്, ടവർ ജംഗ്ഷൻ, പൂപ്പള്ളി, കൊട്ടാരം, പരുത്തിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വാഹനപരിശോധനയും ട്രാഫിക് നിയന്ത്രണവും ഉണ്ടായിരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, വള്ളംകളി നടക്കുന്ന ട്രാക്കിലേക്ക് എടുത്ത് ചാടി വള്ളംകളിയുടെ നടത്തിപ്പിനു തടസം സൃഷ്ടിക്കുക, മാപ്പിളശേരി കടവ് മുതൽ ഫിനിഷിംഗ് പോയിന്റുവരെയുള്ള വള്ളംകളി നടക്കുന്ന പമ്പയാറിന്റെ ട്രാക്കിലൊ പരിസരത്തോ ചെറുവള്ളങ്ങൾ മറ്റ് ജലയാനങ്ങൾ മുതലായവ അനധികൃതമായി പ്രവേശിപ്പിക്കുക തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പവലിയനിലും പരിസരത്തും വള്ളംകളി നടക്കുന്ന പമ്പയാറിന്റെ ഇരു കരകളിലും പൊതുജനങ്ങളുടെ സുരക്ഷയുറപ്പാക്കുന്നതിന് പോലീസ് സേനയെ യൂണീഫോമിലും മഫ്തിയിലുമായി ചുമതലപ്പെടും. ഉച്ചയ്ക്ക് 12 മുതൽ വള്ളം കളിയവസാനിക്കുംവരെ ചമ്പക്കുളം ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.
ജലഗതാഗതം
നിരോധിക്കും
ആലപ്പുഴ: മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ 22ന് പകല്‍ ഒന്നുമുതല്‍ വള്ളംകളി അവസാനിക്കുന്നതുവരെ ട്രാക്കിലൂടെയുള്ള ജലഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.