മഴക്കെടുതിയിൽ വ്യാപകനഷ്ടം; ഒരാൾ മരിച്ചു
1431378
Monday, June 24, 2024 10:49 PM IST
അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ അമ്പലപ്പുഴ, മാവേലിക്കര, തക ഴി, എടത്വ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകനാശം. മാവേലിക്ക രയിൽ വയോധികൻ മരിച്ചു. ഇന്നലെ വൈകിട്ടോടെ ഉണ്ടായ ചുഴലിക്കാറ്റാണ് പ്രദേശത്ത് നാശനഷ്ടത്തിനു വഴിയൊരുക്കിയത്. പലയിടങ്ങളിലും മരം വീണ് വീടിനും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീണും മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടിയും വൈദ്യുതബന്ധം നിലച്ചു. പുന്നപ്ര, അമ്പലപ്പുഴ, തകഴി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. മരങ്ങള്‍ വെട്ടിമാറ്റിയും ഒടിഞ്ഞുവീണ പോസ്റ്റുകള്‍ പകരം സ്ഥാപിച്ചതിനുശേഷമേ വൈദ്യുതബന്ധം പുനസ്ഥാപിക്കാനാകൂ. ചൊവ്വാഴ്ചയും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരും.
പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കാളുതറ സുദേവിന്റെ വീടിനുമുകളില്‍ മാവിന്റെ ചില്ല ഒടിഞ്ഞുവീണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റില്‍ സമീപത്തെ മാവിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. എട്ടില്‍ മുരളിയുടെ വീടിനു സമീപത്തെ പോസ്റ്റ് മരം വീണ് ഒടിഞ്ഞ് വൈദ്യുതി നിലച്ചു. വെട്ടിക്കരി ഷാപ്പിനുമുകളില് മരം വീണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തെ തോടിനോട് ചേര്‍ന്നുള്ള പുളിമരം കടപുഴകി വീഴുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി.
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മുതിരപ്പറമ്പിൽ വത്സലയുടെ വീടിനു മുകളില്‍ മരം മറിഞ്ഞുവീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. ഭിത്തിക്ക് വിള്ളലും ജനല്പൊളിഞ്ഞുവീണു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് ആഞ്ഞിലിപ്പറമ്പ് തൈക്കാവ് ഭാഗത്ത് കൂറ്റൻ തേക്ക് വീണു പോസ്റ്റ് നിലം പൊത്തി.
അമ്പലപ്പുഴ തെക്ക് ഒമ്പതാം വാർഡ് കരുമാടി വടക്കേപുത്തൻപുരയ്ക്കൽ രത്നമ്മയുടെ വീടിന്റെ മുകളിൽ മാവും അടയ്ക്കാ മരവും വീണു. ഷീറ്റ് മേഞ്ഞ വീട് പൂർണമായും തകർന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ ഓടി ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി.
പല ഭാഗത്തും വൈദ്യുതബന്ധം മണിക്കൂറുകളോളം നിലച്ചു. രാത്രി ഏറെ വൈകിയും മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ശ്രമം നടത്തിവരുകയാണ്. പുന്നപ്ര, അമ്പലപ്പുഴ, തകഴി വൈദ്യുത സെക്ഷനിലെ ജീവനക്കാരും കരാര്‍ത്തൊഴിലാളികളും രാത്രി ഏറെ വൈകിയും മരങ്ങള്‍ വെട്ടിമാറ്റി ഓരോ പ്രദേശത്തെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരുകയാണ്.
വാഹനങ്ങളുടെ ലൈറ്റ് വെളിച്ചത്തിലും ടോര്‍ച്ച് വെട്ടത്തിലുമാണ് ജോലികള്‍ തുടരുന്നത്. രാത്രിയിലും തുടരുന്ന ശക്തമായ മഴ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ക്കു തടസമാകുന്നു.
മാവേലിക്കര: ശക്തമായി വീശിയടിച്ച കാറ്റില്‍ മാവേലിക്കര നഗരത്തില്‍ വ്യാപക നാശം. ഒരാള്‍ മരിച്ചു. ഇരുചക്രവാഹന യാത്രികരായ രണ്ടു പേര്‍ക്കു പരിക്ക് നിരവധി വീടുകള്‍ തകര്‍ന്നു. 22 പോസ്റ്റുകള്‍ തകര്‍ന്നു. മാവേലിക്കര വഴുവാടി ഹരിനിവാസില്‍ ജനാര്ദനന് (70) ആണ് മരണപ്പെട്ടത്. മഴകൊണ്ട് ചോരുന്ന ആസ്ബറ്റോസ് ഷീറ്റിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരികക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മാവേലിക്കര സിവില്‍ സ്റ്റേഷന് മുന്പിലെ വാക മരം ഒടിഞ്ഞുവീണ് രണ്ടു പേര്‍ക്കു പരിക്കേറ്റു.
ഓലകെട്ടി സോജ ഭവനത്തില്‍ സോജ (34), ഓലകെട്ടി മുറിപ്പാലമൂട്ടില് വസന്തമുരളി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.28 ഓടെ വീശിയടിച്ച കാറ്റിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. കൊറ്റാര്‍കാവ് മാമൂട്ടില്‍ സന്തോഷ്കുമാര്‍, പോനകം കണ്ടനല്ലൂര് കിഴക്കതില്‍ സുനില്‍കുമാര്‍, പോനകം മഠത്ത് വിളയില്‍ തെക്കതില്‍ രാധാകൃണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ സമീപത്തുള്ള മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ക്കു നാശനഷ്ടം ഉണ്ടായത്. കെഎസ്ഇബിയുടെ 14 11 കെ.വി പോസ്റ്റുകളും 8 എല്‍പി പോസ്റ്റുകളും ഓടിഞ്ഞു വീണു. മാവേലിക്കര 110 കെ.വി. സബ് സ്റ്റേഷന് യാഡില്‍നിന്നും കറ്റാനം 66 കെവി ഫീഡറിലേക്ക് പോകുന്ന പ്രധാന ലൈനിലേക്ക് സമീപത്തെ ആഞ്ഞലിമരം വീണ് വൈദ്യുതി ബന്ധം പൂണ മായും വിഛേദിക്കപ്പെട്ടു.
തെക്കേക്കര ചെറുകുന്നം പുത്തന്‍വിള തെക്കതില്‍ രമണിയുടെ വീടിന്റെ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു വന്‍ നാശം. തടത്തിലാല് തേക്കുംവിളയില്‍ വിജയന്റെ വീടാണ് പ്ലാവ് വീണു തകര്‍ന്നത്.
ഇതിനടുത്തുതന്നെ മറ്റൊരു വീടിന്റെ മുകളിലേക്കും തൊട്ടടുത്തുനിന്ന പ്ലാവ് മറിഞ്ഞു വീണ് തകര്‍ന്നിട്ടുണ്ട്. ഭരണിക്കാവ് ജംഗ്ഷനില്‍ റോഡരികില്‍ നിന്ന ബദാം മറിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൂടാതെ നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
മാന്നാര്‍: മരങ്ങള്‍ വീണതിനെ ത്തുടര്‍ന്ന് വൈദ്യുതബന്ധം തകരുകയും വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ തൈവിള കോളനിക്കു സമീപം ആഞ്ഞിലി മരം വൈദ്യുതി ലൈനിലേക്ക് വീണ് രണ്ടു വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇന്നലെ നാലരയോടെ വീശിയടിച്ച കാറ്റില്‍ കുട്ടമ്പേരൂര്‍ അഭിനന്ദനത്തില്‍ ആര്. അനീഷിന്റെ പുരിടത്തിലെ ആഞ്ഞിലി മരമാണ് കടപുഴകി വീണത്. ഈ സമയം പ്രദേശത്ത് വൈദ്യുതിയില്ലാതിരുന്നതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പരുമലയില്‍ കുറുമ്പേശ്വരം ഭാഗത്ത് മരങ്ങള്‍ വൈദ്യുത ലൈനില്‍ വീണ് വൈദ്യുത ബന്ധം തടസപ്പെട്ടു.
സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു
അമ്പലപ്പുഴ: ശക്തമായ മഴയിലും കാറ്റിലും സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു. കരുമാടി കെ. കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിന്റെ കിഴക്ക് വശത്ത് പ്രവർത്തിക്കുന്ന യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മേൽക്കൂരയിലെ സീലിംഗും ഓടുകളും തകർന്നത്. മഴ ശക്തമായതിനെതുടർന്ന് കുട്ടികളെ നേരത്തെ വിട്ടതിനാൽ വലിയ അപകടം ഒഴിവായി.
ചെങ്ങന്നൂർ: ഇന്നലെ വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വൻ തേക്കുമരം കടപുഴകി 11 കെ.വി. ലൈനു മുകളിലേക്കു വീണു. വൈദ്യുതി മുടങ്ങി. പുത്തൻകാവ് ഇടനാട് റോഡിൽ ഇടനാട് പാലത്തിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. സമീപത്തെ പറമ്പിൽനിന്ന തേക്ക് കടപുഴകി വീഴുകയായിരുന്നു.
ചെങ്ങന്നൂരിൽനിന്നും അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചു മാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തിയതിനെത്തുടന്ന് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.