കിരീടത്തിനായി ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞത് മൂന്നുവട്ടം
1430957
Sunday, June 23, 2024 5:04 AM IST
മങ്കൊമ്പ്: രാജപ്രമുഖൻ ട്രോഫി ഉയർത്താൻ ആലപ്പുഴ ടൗൺ ബോട്ട്ക്ലബ് ഇന്നലെ ട്രാക്കിൽ തുഴഞ്ഞത് മൂന്നുതവണ. തർക്കങ്ങളെത്തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ മൂന്നാം പാദമത്സരങ്ങൾ രണ്ടുവട്ടം നടന്നതോടെയാണ് ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ കപ്പിനായി മൂന്നാംവട്ടവും ട്രാക്കിലിറങ്ങേണ്ടിവന്നത്.
ചങ്ങംകരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞ സെന്റ് ജോർജായിരുന്നു മൂന്നാം ഹീറ്റ്സിൽ ആയാപറമ്പ് വലിയ ദിവാൻജിയുടെ എതിരാളി. മത്സരത്തിൽ കിരീടജോതാക്കൾതന്നെ ഒന്നാമതായി ഫിനിഷ് ചെയ്യുകയും വിധികർത്താക്കൾ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, ഹീറ്റ്സിൽ രണ്ടാം ട്രാക്കിൽ മൽസരിച്ച ടൗൺക്ലബ് ഒന്നാം ട്രാക്കിലാണ് ഫിനിഷ് ചെയ്തതെന്നു ചങ്ങംകരി ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്ന ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറും സംഘവുമെത്തിയതോടെ ഏറെ നേരം തർക്കം തുടർന്നു.
പിന്നീട് അമ്പയേഴ്സ് ചീഫ് ഫിനിഷിംഗ് പോയിന്റിലെത്തി സംഘാടകരുമായി ചർച്ച നടത്തുകയും മത്സ രം അസാധുവാക്കുകയും ചെയ്തു. ഹീറ്റ്സ് മത്സരം വീണ്ടും നടത്താനും വിധിച്ചു.
ആദ്യം ഇതിനെ എതിർത്തെങ്കിലും ടൗൺ ക്ലബ്ബും ഒടുവിൽ വഴങ്ങി. തർക്കക്കങ്ങളെത്തുടർന്ന് ഫൈനലിനു നിശ്ചയിച്ചിരുന്ന സമയവും കഴിഞ്ഞാണ് വീണ്ടും ഹീറ്റ്സ് മത്സരം നടന്നത്.
എന്നാൽ, രണ്ടാം വട്ടം നടന്ന മത്സരത്തിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. രണ്ടാംവട്ടം ഹീറ്റ്സ് മത്സരം നടന്നു നിമിഷങ്ങൾക്കകമായിരുന്നു. ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ നടന്നത്. എന്നാൽ, ഏറെ ക്ഷീണിതരെങ്കിലും ഇതേ ടീമുകൾ തന്നെ രണ്ടു മത്സരങ്ങളിലും ഒന്നാമതെത്തി.