7.65 കോടി ഓണ്‍ലൈന്‍ തട്ടിപ്പ്: ഡോക്ടര്‍ ദമ്പതികൾ ചതിയില്‍ വീണത് വന്‍ ലാഭം കൊതിച്ച്
1431162
Sunday, June 23, 2024 10:54 PM IST
ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി തട്ടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും പണമാണ് നഷ്ടമായത്. ഓഹരിവിപണിയില്‍ വന്‍ ലാഭം നേടിത്തരാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇത്രയും തുക ഇവര്‍ മുടക്കിയത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നു കണ്ടെത്തി.
7.65 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് പോലീസിന്റെ നിലപാട്. അതിനാല്‍തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരിക്കും അന്വേഷണമെന്നാണ് വിവരം. ഇന്‍വെസ്കോ, കാപ്പിറ്റല്‍, ഗോള്‍ ഡിമാന്‍സ് സാക്സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേന രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പുസംഘം കുടുക്കിയത്. പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്.
കമ്പനിയെന്ന് അവകാശപ്പെടുന്നവരും ഇടപാടുകാരും വാട്സാപ്പ് വഴി മാത്രമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ വിശ്വാസം പുലര്‍ത്തുവാന്‍ മുഴുവനും ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തിയത്. ഡോക്ടര്‍ ദമ്പതിമാരുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേര്‍ത്ത് 39.72 കോടി നല്‍കാമെന്നും ദമ്പതിമാരുടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖകളും അയച്ചുനല്‍കി. എന്നാല്‍ 7.65 കോടി നല്‍കിയതില്‍ 15 കോടി ആക്കി ഉയര്‍ത്തിയാല്‍ മാത്രമേ നിങ്ങള്‍ക്ക് മുഴുവനും പണം ലഭിക്കുകയുള്ളു എന്നുപറഞ്ഞപ്പോഴാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് ഇതു തട്ടിപ്പാണെന്നു മനസിലായത്.
രണ്ടു മാസത്തിനിടെയാണ് ഡോക്ടര്‍ ദമ്പതികള്‍ സംഘത്തിന് ഇത്രയും തുക കൈമാറിയത്. ഇതിന്റെ ഇടപാടുകളെല്ലാം സാമ്പത്തിക വിദഗ്ധന്റെയും ഓഹരിവിപണി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പോലീസ് തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ പരിശോധന നടത്തും. ഇതിനുശേഷം ഗുജറാത്തിലേക്കു തിരിക്കും. ട്രാന്‍സ്ഫര്‍ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്. മലയാളികളായവരുടെ ഇടപെടല്‍ തട്ടിപ്പിനു പിന്നിലുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കും. ഓണ്‍ലൈന്‍ സാമ്പത്തക തട്ടിപ്പ് പോലീസും സൈബര്‍ സെല്ലും സംയുക്തമായ അന്വേഷണം ആരംഭിച്ചതോടെ പണം നഷ്ടമായവരുടെ എണ്ണം കൂടുമെന്നാണ് സൂചന.