പക്ഷിപ്പനി: പള്ളിപ്പുറത്ത് 34033 പക്ഷികളെ കൊന്ന് സംസ്കരിക്കും
1431358
Monday, June 24, 2024 9:37 PM IST
പൂച്ചാക്കൽ: പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പറം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 34033 പക്ഷികളെ കൊന്ന് സംസ്കരിക്കുന്ന നടപടി (കള്ളിംഗ്) ഇന്നു പൂർത്തിയാക്കും. രോഗം സ്ഥിരീകരിച്ച പഞ്ചായത്തിലെ 3,11,15 എന്നീ വർഡുകളിൽനിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 34033 പക്ഷികളെയാണ് കൊന്ന് സംസ്കരിക്കുന്നത്.
കോഴിവളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള 25 പേർ അടങ്ങുന്ന ദ്രുതപ്രതികരണസംഘമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി അണുനശീകരണവും കോമ്പിംഗും നടത്തും. പള്ളിപ്പുറത്ത് കാക്കയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കള്ളിംഗിന് വിധേയമാക്കുന്ന പക്ഷികളുടെ എണ്ണത്തിനനുസരിച്ച് മൃഗസംരക്ഷണവകുപ്പ് നഷ്ടപരിഹാരം നൽകും.