ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളില്‍ കുണ്ടുംകുഴിയും നിറഞ്ഞതോടെ യാത്ര അതി കഠിനമായി. പഞ്ചായത്തിന്റെ തനത്ഫണ്ടില്നിന്നോ, വികസന ഫണ്ടില്‍നിന്നോ റോഡ് മെയ്ന്റനൻസ് ഫണ്ട് അനുവദിക്കാമെങ്കിലും പഞ്ചായത്ത് ഇക്കാര്യത്തില്‍ വീഴ്ചവരുത്തുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
ഒരുവാര്‍ഡില്‍ പശ്ചാത്തല വികസനത്തിന് അഞ്ചുലക്ഷം രൂപവരെ അനുവദിക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. കൂടാതെ തനത് ഫണ്ട് ഉണ്ടെങ്കില്‍ എസ്റ്റിമേറ്റ് തുകവരേയും അനുവദിക്കാനാവും. കൂടാതെ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെയും, എംഎല്‍എ, എംപിഫണ്ടുകളും ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കഴിയും.
എന്നാല്‍, ഇക്കാര്യങ്ങളൊന്നും ചെയ്യാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. റോഡുകളിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണെന്നാണ് യാത്രക്കാരുടെ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ദിവസേന നൂറിലധികം യാത്രക്കാര്‍ പോകുന്ന റോഡുകള്‍ തകര്‍ന്നിട്ടു മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതര്‍ അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല.
നെടുന്തറ-
കാട്ടില്പറമ്പില് റോഡ്
നെടുന്തറ കാട്ടില്പറമ്പില് റോഡ് വെള്ളകെട്ട് രൂപപ്പെട്ട് കുണ്ടും കുഴിയുമായി. പള്ളിപ്പാട് പേര്കാട്ട് പള്ളിയില്‍നിന്നു നടുവട്ടം സ്കൂളിനുപടിഞ്ഞാറെത്തുന്ന റോഡില്‍ തകരാത്ത ഒരു സ്ഥലംപോലുമില്ല. തകര്‍ന്ന റോഡുകളിലൂടെ ഏറെ സാഹസപ്പെട്ടാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. മിക്ക റോഡുകളിലും യാത്രക്കാര്‍ വീണുപോകുന്ന അവസ്ഥയുണ്ട്്. കുണ്ടുംകുഴിയുമായി വെള്ളക്കെട്ടായിക്കിടക്കുന്ന റോഡുകളില്‍ ഇരുചക്രവാഹനങ്ങളും സൈക്കിള്‍ യാത്രക്കാരും അപകടത്തില്‍പ്പെടുന്നതു പതിവാണ്. റോഡു തകര്‍ന്നിട്ടു വര്‍ഷങ്ങളായി.
മഴ തുടങ്ങിയതോടെ റോഡു മുഴുവന്‍ വെള്ളക്കെട്ടായി. പലയിടത്തും നടക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ് റോഡിന്റെ അവസ്ഥ. ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡില്‍ പള്ളിപ്പാട് പഞ്ചായത്ത് ഓഫീസിനു കിഴക്കുനിന്നു നടുവട്ടം സ്കൂളിനു സമീപമെത്തുന്ന റോഡാണിത്. നടുവട്ടത്തെയും സമീപ പ്രദേശങ്ങളിലെയും സ്കൂള്‍ക്കുട്ടികള്‍ ഏറെ ആശ്രയിക്കുന്ന റോഡാണിത്.
നടുവട്ടത്തെയും പൊയ്യക്കരയിലെയും ട്യൂഷന് സെന്ററുകളിലേക്കുള്ള ഭൂരിഭാഗം കുട്ടികളും ഇതുവഴിയാണു പോകുന്നത്. റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
നടുവട്ടം കാട്ടുകോയിക്കല്‍-
കൊച്ചുപുരയ്ക്കല്‍ റോഡ്
നടുവട്ടംകാട്ടുകോയിക്കല്-കൊച്ചുപുരയ്ക്കല്‍ റോഡ് ഒറ്റ മഴയില്‍ത്തന്നെ വെള്ളക്കെട്ടാകും. ഇപ്പോഴും റോഡിലെ ഭൂരിഭാഗവും വെള്ളക്കെട്ടാണ്. ടാര്‍ റോഡ് മെറ്റലിളകി തകര്‍ന്നുകിടക്കുകയാണ്.
മഴ തുടരുന്നതിനാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. നടുവട്ടത്തുനിന്നു നങ്ങ്യാര്കുളങ്ങരയ്ക്കുള്ള എളുപ്പവഴിയാണിത്. ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന റോഡ് നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, നടുവട്ടം എന്നിവിടങ്ങളിലെ സ്കൂള്‍, കോളജ് വിദ്യാ ർഥികള്‍ ഏറെ ആശ്രയിക്കുന്നു. എല്ലാവര്‍ഷവും റോഡ് നന്നാക്കുമെന്നു പറയുന്നതല്ലാതെ നടപടിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കോട്ടയ്ക്കകം-നരീഞ്ചില്‍, പൊയ്യക്കര-മണിമല, ഹോമിയോ ആശുപത്രി-മണിമല, തളിക്കല്‍ ക്ഷേത്രം-നാലുകെട്ടുംകവല, പറയങ്കേരി-കൂരീത്തറ, വഞ്ചിയില്‍ കിഴക്ക, കാട്ടില്‍മുക്ക്-നരീഞ്ചില്‍ തുടങ്ങി ഗ്രാമീണ റോഡുകളെല്ലാംതന്നെ തകര്‍ന്ന് വെള്ളക്കെട്ടായിരിക്കുകയാണ്.
തകര്‍ന്നു വെള്ളക്കെട്ടായ റോഡുകളിലൂടെ എങ്ങനെ യാത്രചെയ്യുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.