ഡോക്ടര്‍മാരുടെയും മരുന്നിന്റെയും ക്ഷാമം പരിഹരിക്കണം: കെ.സി. വേണുഗോപാല്‍
1430954
Sunday, June 23, 2024 5:04 AM IST
ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം നികത്താനും മരുന്നു ക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വികസന കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനസ്തേഷ്യ, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിലാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ളത്. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. എന്നാല്‍, ഒഴിവുകള്‍ നികത്തുന്നില്ലെന്നു മാത്രമല്ല പകരം ആളെ നിയമിക്കാതെ ഡോക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കുകയും ചെയ്യുന്ന സ്ഥിതിയാണ്. മരുന്നുക്ഷാമം രൂക്ഷമാണ്. ഇതില്‍ ഗവണ്മെന്റ് ഇടപെടണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യവിസനങ്ങങ്ങളുടെ കാര്യത്തിലും തീരുമാനമെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനും ആവശ്യമുള്ള മെയിന്റനന്‍സ് നടപ്പിലാക്കാനും യോഗം തീരുമാനിച്ചിതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ മെയിന്റനന്‍സ് സംബന്ധിച്ച് പിഡബ്ല്യുഡിയുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ഗവണ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. ഗവണ്മെന്റ് ഓര്‍ഡര്‍ നല്‍കാത്തത് കൊണ്ടുമാത്രം ആശുപത്രികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യോഗത്തില്‍ ആരോഗ്യമന്ത്രി പങ്കെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഗുണകരമായിരുന്നു. അവര്‍ക്കു പകരം കൃഷിമന്ത്രിയാണ് പങ്കെടുത്തത്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത ചികിത്സാപ്പിഴവ് ഉള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതനുസരിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് കമ്മിറ്റി കൂടുന്നത് വളരെ വിരളമായിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് കമ്മിറ്റി കൂടാന്‍ ധാരണയായിട്ടുണ്ടെന്നും എംപി അറിയിച്ചു.
ഒഴിവുകൾ നികത്താതെ സ്ഥലം മാറ്റരുതെന്ന് എംപി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ ഒഴിവുകൾ നികത്താതെ ഡോക്ടർമാരെ മറ്റു സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. വണ്ടാനത്ത് ആശുപത്രി വികസന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ്തേഷ്യ ഡിപ്പാർട്ട്മെന്റിൽ ഒരു ഡോക്ടർ ഇവിടെ ജോലി ചെയ്യുന്നതായിട്ടാണ് റിക്കോർഡിലുള്ളത്.
എന്നാൽ, നിലവിൽ തിരുവനന്തപുരത്താണ് ഈ ഡോക്ടർ ഉള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ രൂക്ഷമായ മരുന്നുക്ഷാമത്തിന് സർക്കാർ അടിയന്തര പരിഹാരം കാണണം. ആശുപത്രിയിൽ അച്ചടക്കമുണ്ടാകുന്നതോടൊപ്പം രോഗികൾക്ക് കൃത്യമായി വിവരങ്ങൾ ലഭിക്കണം. ആശുപത്രിയിലുണ്ടായ മൂന്ന് അനിഷ്ട സംഭവങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നാൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകണം.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് അടക്കമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ ഉത്തരവ് കാത്തിരിക്കാതെ മെഡിക്കൽ കോളജ് അധികൃതർ ഏറ്റെടുത്തു ചെയ്യണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.