മാങ്കാംകുഴി: റോഡരുകിൽ അപകടഭീഷണി ഉയർത്തിയ ആൽമരത്തിന്റെ ശിഖരങ്ങൾ ഒടുവിൽ മുറിച്ചുമാറ്റി. വെട്ടിയാർ വില്ലേജ് ഓഫീസിനു സമീപം മാങ്കാംകുഴി കോട്ടമുക്ക് ജംഗ്ഷനിലെ ആൽമരത്തിന്റെ ശിഖരങ്ങളാണ് കൊല്ലം -തേനി ദേശീയപാത അഥോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് മുറിച്ചുമാറ്റിയത്. നാട്ടുകാരുടെ പ്രതിഷേധവും സമീപവാസികൾ ദേശീയപാത അഥോറിറ്റിക്ക് നൽകിയ പരാതിയും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞദിവസം ശക്തമായ കാറ്റിൽ ആൽമരം ഒടിഞ്ഞു വീഴാറായ നിലയിൽ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞിരുന്നു.
ഉടൻതന്നെ നാട്ടുകാരും സമീപവാസികളും മാവേലിക്കര അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും വീഴാത്ത മരം വെട്ടിമാറ്റാൻ അഗ്നിരക്ഷാസേനയ്ക്ക് അധികാരമില്ലന്ന് ചൂണ്ടിക്കാട്ടി അവർ മടങ്ങി. സമീപ വാസികൾ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കേണ്ടത് കൊല്ലം -തേനി ദേശീയപാത അഥോറിറ്റിയാണെന്ന് പഞ്ചായത്തും മറുപടി നൽകി. ഇതേതുടർന്ന് അപകട ഭീഷണിയായി മാറിയ മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സമീപവാസികൾ കൊല്ലം -തേനി ദേശീയപാത അഥോറിറ്റിയെ സമീപിക്കുകയായിരുന്നു.