ചെങ്ങന്നൂരിലെ സർക്കാർ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
1430956
Sunday, June 23, 2024 5:04 AM IST
ചെങ്ങന്നൂർ: മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ഏറ്റവും വലിയ കോഴിവളർത്തൽ കേന്ദ്രമായ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ മുട്ട, ഇറച്ചി, ഫാൻസി (അലങ്കാരം) കോഴികൾ, കാടപ്പക്ഷികൾ എന്നിവയടക്കമുള്ള ഇവിടത്തെ 13,000ത്തോളം വരുന്ന വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരുന്നതെന്ന് അധികൃതർ സൂചന നൽകി.
എംസി റോഡരികിലെ പ്രധാന ഓഫീസ് സമുച്ചയത്തോടൊപ്പമുള്ള ഫാമിലെ കൂടാതെ തിങ്കളാമുറ്റം അഞ്ചാം വാർഡിലെ പുലിയൂർ കാമ്പസിലെ നൂറുകണക്കിന് മുട്ടക്കോഴികൾ ചത്തുവീണതോടെ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് ആദ്യ സൂചന നൽകിയത്.
വെള്ളിയാഴ്ച രാവിലെ നൂറ്റിമുപ്പത് മുട്ടക്കോഴികളും ഇന്നലെ 350 കോഴികളുമാണ് ചത്തത്. ഇക്കഴിഞ്ഞ പതിനാറിനും പതിനേഴിനും രണ്ടു കോഴികൾ ചാകുകയും 18ന് നാലെണ്ണം ചാകുകയും ചെയ്തതോടെയാണ് തിരുവല്ലയിൽ പരിശോധനയ്ക്കായി അയച്ചത്.
പക്ഷികൾ പിന്നീട് തുടർച്ചയായി ചത്തുവീഴാൻ തുടങ്ങിയതോടെ കൂടുതൽ സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്ക് സാമ്പിൾ അയച്ചിരുന്നു. ഇവിടെയും പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് ഇപ്പോൾ ഹാച്ചറിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്.
ഇനി ഇതേ തുടർന്ന് സർക്കാർ തലത്തിൽ അടിയന്തര തീരുമാനം ഉണ്ടാകും. അതിനുശേഷമായിരിക്കും പക്ഷികളെ കൊന്നൊടുക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുന്നത്. പുലിയൂർ കാമ്പസിലെ ഷെഡിൽ ആറായിരത്തോളം മുട്ടക്കോഴികളാണുള്ളത്.
പ്രധാന കാമ്പസിൽ കാട ഉൾപ്പടെ 5100 വളർത്തു പക്ഷികളാണുള്ളത്. 1300 കാട, 500 കോഴിക്കുഞ്ഞുങ്ങൾ, 2000 മുട്ടയിടാറായ കോഴികൾ, ഹാച്ചറിയിൽ ഉൽപ്പാദിപ്പിച്ച 25 ലക്ഷം രൂപ വിലയുള്ള എഴുപത് ടൺ കോഴിത്തീറ്റ, മുപ്പത്തിയഞ്ച് ടൺ കോഴിവളം, വിൽപ്പനയ്ക്കായുള്ള 56000 കോഴിമുട്ടകൾ എന്നിവയും നശിപ്പിക്കണം.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ് ചയോടെ ചെങ്ങന്നൂർ ഹാച്ചറിയിൽ കോഴിമുട്ട വിൽപ്പന നിർത്തിയിരുന്നു . പത്തു ദിവസമായി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും നിർത്തി. കഴിഞ്ഞ ഒന്നരമാസമായി കോഴികളെ പരിപാലിക്കുന്ന തൊഴിലാളികൾ ഇവിടെ തന്നെയാണ് താമസിക്കുന്നത്. പുലിയൂർ കാമ്പസിലെ പതി നൊന്നു ഫാം തൊഴിലാളികൾ കഴിഞ്ഞ അഞ്ചു ദിവസമായി താമസിക്കുന്നു.
പക്ഷിപ്പനിയെതുടർന്ന് കോഴികളെ മുഴുവനായും കൊന്നൊടുക്കേണ്ടി വന്നാൽ ഇനിയും മുട്ട ഉത്പ്പാദനവും കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും ഉൾപ്പടെയുള്ള ഹാച്ചറിയുടെ പ്രവർത്തനം മാസങ്ങളോളം നിർത്തേണ്ടി വരും. കൂടാതെ നിലവിൽ ഇവിടത്തെവളർത്തു പക്ഷികൾക്കുവേണ്ടി തയാറാക്കി സ്റ്റോക്ക് ചെയ്തിട്ടുള്ള 25 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 80 ടൺ വരുന്ന കോഴിത്തീറ്റ അസംസ്കൃത വസ്തുക്കളായ ചോളം, തവിട്, സോയാബീൻ, കക്ക, മെഡിസിൻ തുടങ്ങിയവ നശിപ്പിക്കേണ്ടതായിവരും.