വ്യാപാരിയില്‍നിന്നു 61.40 ലക്ഷം തട്ടിയെടുത്ത സംഭവം: പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും
1431153
Sunday, June 23, 2024 10:54 PM IST
ചേര്‍ത്തല: ചേര്‍ത്തലയിലെ വ്യാപാരിയില്‍നിന്ന് 61.40 ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചേര്‍ത്തലയിലെ വ്യാപാരിയായ നഗരസഭ 30ാം വാര്‍ഡ് പുല്ലൂരുത്തിക്കരി റോയി പി. ആന്റണിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. കോഴിക്കോട് താമരശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന് നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന് (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന് പി. ജോസ് (28) എന്നിവരെയാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. നാലുപേരും റിമാന്‍ഡിലാണ്.
റോയി പി .ആന്റണിയെ ഭീഷണിപ്പെടുത്തി വിവിധ അക്കൗണ്ടുകളില്‍നിന്നുള്ള തുകയാണ് തട്ടിയെടുത്ത്. മാസങ്ങളോളമെടുത്താണ് പണം പല ഘട്ടങ്ങളിലായി അക്കൗണ്ടിൽ നിക്ഷേപിച്ചത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിത്. സംസ്ഥാനത്തുനിന്നുള്ള പിന്തുണയില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളികള്‍ക്ക് ഇത്തരത്തിലുള്ള മറ്റു തട്ടിപ്പുകളിലടക്കം പങ്കുള്ളതായ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നു പണം എത്തിയതായും പോലീസ് കണ്ടെത്തി. കോല്‍ക്കത്ത, ആന്ധാപ്രദേശ്, തെലുങ്കാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും പണം എത്തിയതിന്റെ രേഖകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളും തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് വിവരം. പിടികൂടിയ പ്രതികളില്‍നിന്നും 14.69 ലക്ഷം രൂപയും വിവിധ ബാങ്കുകളുടെ 55 എടിഎം കാര്‍ഡുകളും യുഎഇ എന്നും അറബി ലിബികളിലുമെഴുതിയ വെള്ളനിറത്തിലുള്ള നാണയങ്ങളും കണ്ടെടുത്തിരുന്നു. മൂന്നാം പ്രതിയായ ആദില്‍ മിഥിലാജിന്റെ കാറില്‍ നിന്നാണ് ഇതുകണ്ടെടുത്തത്.
പിടികൂടിയവരില്‍ പ്രധാനപ്രതികളുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ആദില്‍ മിഥിലാജ്, എബിന് പി. ജോസ് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുവേണ്ടി പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ആദില്‍ മിഥിലാജിന്റെ പേരില്‍ രണ്ടു അക്കൗണ്ടുകളിലായി വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15 ലക്ഷത്തോളം രൂപ വന്നതായും പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.