മഴയായാൽ കുളം; വെയിലായാൽ പൊടിപൂരം
1431154
Sunday, June 23, 2024 10:54 PM IST
തുറവൂര്‍: ദേശീയപാതയില്‍ മഴയായാല്‍ കുളമാകും വെയിലായാല്‍ പൊടിപൂരവുമാണ്. അരൂര്‍ മുതല്‍ ആലപ്പുഴവരെയുള്ള ദേശീയപാതയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. ഇതില്‍ അരൂര്‍ മുതല്‍ തുറവൂര്‍വരെ ദേശീയപാത മുഴുവന്‍ ദേശീയ ജലപാതയായി മാറിയിരിക്കുകയാണ്.
ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുക്കുന്ന ചെളി മുഴുവന്‍ റോഡില്‍തന്നെ കിടക്കുന്നതിനാൽ മഴപെയ്താല്‍ ഇരുവശവും ചെളികൊണ്ട് നിറയുകയാണ്. കൂടാതെ ആകാശപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രെയിന്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ മുഴുവന്‍ വെള്ളം കെട്ടിക്കിടന്നു വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത് വന്‍ അപകടങ്ങളാണ് ഉണ്ടാക്കുന്നത്.
25ലധികം പേരുടെ ജീവന് തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളില്‍ പൊലിഞ്ഞിട്ടും ആകാശപാത നിര്‍മാണ കരാറുകാരും സര്‍ക്കാരും കണ്ണുതുറക്കാത്ത അവസ്ഥയാണ്. ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത നടപടിയാണ് ആകാശപാത നിര്‍മാണ കമ്പനിയും സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ എംപി ഈ മേഖല സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ പരാതി പ്രവാഹമായിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് ജില്ലാ ഭരണകൂടത്തിന്റെയും ഉയര പാത നിര്‍മാണ കമ്പനിയുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടി ഇവിടുത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുവാനുള്ള നടപടി സ്വീകരിക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.
വെയിലായാല്‍ ദേശീയപാതയില്‍ കിടക്കുന്ന ചെളിയുണങ്ങി പ്രദേശം മുഴുവന്‍ പൊടികൊണ്ട് നിറയുകയാണ്. ഇതുമൂലം കിലോമീറ്ററുകളോളമാണ് ദേശീയപാത പൊടികൊണ്ട് നിറഞ്ഞിരിക്കുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തും പ്രവര്‍ത്തിക്കുന്ന കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ വന്‍ ദുരന്തമാണ് അനുഭവിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കു പോലും യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള പൊടിപടലമാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. മുന്‍പു ലോറിയില്‍ കൊണ്ടുവന്ന് ചെറിയ തോതില്‍ റോഡില്‍ വെള്ളം കളിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിര്‍മാണ കമ്പനികള്‍ക്ക് എന്തും കാണിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാനുള്ള യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. മനുഷ്യാവകാശ കമ്മീഷനും മറ്റും ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയോരത്ത് താമസിക്കുന്നവരും വ്യാപാരികളും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ നിമിത്തം ദുരിതമനുഭവിക്കുകയാണ്.
അടിയന്തരമായി ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ദുരിതങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും നിര്‍മാണ കമ്പനികളും തയാറാവണം എന്ന ആവശ്യം ശക്തമാണ്.