ആശങ്കയൊഴിയാതെ പക്ഷിപ്പനി
1430955
Sunday, June 23, 2024 5:04 AM IST
പൂച്ചാക്കൽ: പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ആശങ്കയിൽ. എന്നാൽ, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ എടുത്താൽ മതിയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പരിധിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നിരുന്നു. ചേർത്തലയിലെ പ്രദേശവാസികൾ പക്ഷിപ്പനിയുടെ പേരിൽ ജാഗ്രത പുലർത്തുന്നു. കോഴിക്കും മുട്ടയ്ക്കും വില്പന നിരോധിച്ചത് നിലനിൽക്കുകയാണ്.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അനൗൺസ്മെന്റ് നടത്തിയും ലഘുലേഖകൾ തയാറാക്കി വിതരണം ചെയ്തുമെല്ലാം സാഹചര്യ ത്തെ നേരിടുകയാണ്.
രോഗം റിപ്പോർട്ട് ചെയ്ത മേഖലകളിൽ പക്ഷികളുടെ കണക്കുകൾ രേഖപ്പെടുത്തി ഫാമുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കി. വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്തുവീണാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും മറവ് ചെയ്യുമ്പോൾ മാസ്കും നീളമുള്ള കൈയുറയും ധരിക്കണമെന്നും അണുനാശിനികൾ ഉപയോഗിക്കണമെന്നും പനി, തലവേദന, ചുമ, ശ്വാസംമുട്ട്, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ആശങ്ക വേണ്ട, പ്രതിരോധം മതി
പള്ളിപ്പുറം പഞ്ചായത്ത് തവണക്കടവ് ഭാഗത്ത് കാക്ക ചത്തുവീണത് ജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുൻ കരുതലുകൾ എടുത്താൽ മതിയെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. രോഗബാധിതപ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകിച്ച് കോഴി/താറാവ് കർഷകർ മാസ്കും കൈയുറയും ധരിക്കണം.
കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ നന്നായി കഴുകണം. വ്യക്തി, പരിസരശുചിത്വം പാലിക്കണം. പക്ഷികളുമായി അടുത്തിടപെടുന്നവർ ആന്റി വൈറൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം. പനിയോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.
നിരോധനം തുടരുന്നു
ചേർത്തലയിലും സമീപ പഞ്ചായത്ത് പരിധിയിലുമെല്ലാം മുട്ടയുടെയും കോഴി മാംസത്തിന്റെയും കോഴിവളത്തിന്റെയും വിപണനവും ഉപയോഗവും അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതു പിൻവലിക്കാതെ തുടരുകയാണ്. കോഴിഫാമുകളിൽ പക്ഷികൾ ചത്താൽ യഥാസമയം മൃഗസംരക്ഷണവകുപ്പിൽ വിവരമറിയിക്കണം. പക്ഷികളെ മറവ് ചെയ്യുമ്പോൾ മറ്റ് മൃഗങ്ങൾ മാന്തിയെടുക്കാത്തവിധം ആഴത്തിൽ കുഴിച്ചുമൂടകയോ കത്തിക്കുകയോ ചെയ്യേണ്ടതും നീളമുള്ള കൈയുറയും മാസ്കും ധരിക്കേണ്ടതും അണുനാശിനികൾ ഉപയോഗിക്കേണ്ടതുമാണ്.
പക്ഷികളിലെ ലക്ഷണങ്ങൾ
താട, പൂവ് എന്നിവയുടെ നീലനിറം, പച്ചകലർന്ന മലത്തോടുകൂടിയ വയറിളക്കം, മൂക്കിൽനിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും പാദങ്ങളിലും ചുവപ്പുനിറം, ഭക്ഷണക്കുറവ്, തല തറയിൽ തൊട്ടുനിൽക്കുക, നടക്കുമ്പോൾ വീഴാൻപോകുക, ശ്വാസതടസം. പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നതിനുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ചാകുന്നു.
സാമ്പിളുകൾ ശേഖരിച്ചു
കാക്ക ചത്തുവീണതിന്റെ സാഹചര്യത്തിലും മുൻകരുതൽ നടപടി എന്നോണം പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിൽ നിന്നു പതിനഞ്ചോളം കോഴികളിൽനിന്നും സാമ്പിളുകൾ ശേഖരിച്ചു.ഈ സാമ്പിളുകൾ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
മുൻകരുതലുകൾ
കോഴി ഫാമുകളിലെ ജീവനക്കാർ മറ്റു കോഴി ഫാമുകളിൽ സന്ദർശനം നടത്തരുത്. ഫാമുകളിൽ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.പക്ഷികളെ ആകർഷിക്കുന്ന വിധം ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയരുത്. പക്ഷികളുമായോ പക്ഷി കാഷ്ടമോ അടുത്തിടപഴകുന്നതിലൂടെ ആളുകൾക്ക് പക്ഷിപ്പനി വൈറസ് പിടിപെടാം.
രോഗം ബാധിച്ച പക്ഷികളെ വൃത്തിയാക്കുന്നതിനോ പറിച്ചെടുക്കുന്നതിനോ ശ്രമിച്ച ചിലർക്ക് വൈറസ് പിടിപെട്ടിട്ടുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം കലർന്ന വെള്ളത്തിൽ നീന്തുമ്പോഴോ കുളിക്കുമ്പോഴോ ആളുകൾക്ക് വൈറസ് പിടിപെടാനും സാധ്യതയുണ്ട്.
രോഗവ്യാപനം തടയുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആരോഗ്യ-മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ പരമാവധി മാസ്ക് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.