ഓളപ്പരപ്പിൽ ആര്‍പ്പുവിളികളായ്...
1430958
Sunday, June 23, 2024 5:04 AM IST
ആലപ്പുഴ: ഓണക്കാലത്തിന്റെ വരവറിയിച്ചും ഓളപ്പരപ്പുകളെ ആര്‍പ്പുവിളി മേളങ്ങളാല്‍ മുഖരിതമാക്കിയും വള്ളംകളി മേളകള്‍ക്കു തുടക്കമിടുന്നത് കുട്ടനാട്ടിലെ ചമ്പക്കുളത്താണ്. മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിൽ സീസണിലെ ആദ്യ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടന്നു. മറ്റ് ജലമേളകളില്നിന്നു വ്യത്യസ്തമായി നാനൂറോളം വര്‍ഷം പഴക്കമുണ്ട് ഈ ജലമേളയ്ക്ക് എന്നു കരുതുന്നു.
അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്മ പുതുക്കലാണ് ഈ വള്ളംകളി. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് നിര്‍മിച്ച വിഗ്രഹ പ്രതിഷ്ഠാ സമയത്ത് അശുദ്ധമാണെന്ന് കണ്ടെത്തി, ചെമ്പകശേരി രാജാവ് മറ്റൊരു വിഗ്രഹം പെട്ടെന്ന് കണ്ടെത്താന്‍ മന്ത്രി പാറയില്‍ മേനോനെ ചുമതലപ്പെടുത്തി. കുറിച്ചി കരിക്കുളം പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ലക്ഷണമൊത്ത വിഗ്രഹമുണ്ടെന്ന് മന്ത്രി കണ്ടെത്തി.
കുറിച്ചി വലിയമഠം കുടുംബക്കാരുടേതാണ് ക്ഷേത്രം. അവരുടെ സമ്മതത്തോടെ വിഗ്രഹം ഏറ്റെടുത്ത് മന്ത്രി മേനോനും സംഘവും വള്ളത്തില്‍ യാത്ര തിരിച്ചു. നേരം ഇരുട്ടിയാല്‍ കൊള്ളക്കാരുടെ ശല്യം വരുമെന്നും അതൊഴിവാക്കാന് വഴിയില്‍ ചമ്പക്കുളത്ത് കോയിക്കരി എന്ന് വീട്ടുപേരുള്ള മാപ്പിളശേരി കുടുംബത്തില്‍ ഇറക്കിവയ്ക്കണമെന്നും ചെമ്പകശേരി രാജാവിന്റെ നിര്‍ദേശമുണ്ടായിരുന്നു.
അതനുസരിച്ച് വിഗ്രഹം അന്നുരാത്രി മാപ്പിളശേരി ഇട്ടിത്തൊമ്മന്റെ വീട്ടില്‍ ഇറക്കിവച്ചു. ദൂതന് വഴി ഇക്കാര്യം ചെമ്പകശേരി രാജാവിനെ അറിയിച്ചു. പിറ്റേദിവസം മൂലം നാളില്‍ ചെമ്പകശേരി രാജാവ് പരിവാരങ്ങളും നാട്ടുകാരുമായി ഒട്ടേറെ വള്ളങ്ങളിലായി മാപ്പിളശേരി വീട്ടിലെത്തി. അവിടെനിന്നു വിഗ്രഹം വാദ്യഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയും അമ്പലപ്പുഴയിലെത്തിയശേഷം പ്രതിഷ്ഠ നടന്നു. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് മൂലം നാളില്‍ ചെമ്പകശേരി രാജാവ് നടത്തിയ ആ ജലഘോഷയാത്രയെ അനുസ്മരിച്ചാണ് ചമ്പക്കുളം വള്ളംകളി. രാജാവിന്റെ വരവിന്റെ ഓര്‍മയ്ക്കായി ഇന്നും അമ്പലപ്പുഴയില്‍നിന്നു പ്രത്യേക സംഘം പാല്‍പ്പായസവുമായി മാപ്പിളശേരി കുടുംബത്തില്‍ എത്താറുണ്ട്.
അവിടത്തെ പ്രാര്‍ഥനാ ചടങ്ങിനു ശേഷമാണ് ചമ്പക്കുളം ജലമേള ഔപചാരകമായി തുടങ്ങുക. 1952ല്‍ തിരു-കൊച്ചി രാജപ്രമുഖനായിരിക്കെ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് വള്ളത്തിന് അദ്ദേഹം രാജപ്രമുഖന്‍ ട്രോഫി ഏര്‍പ്പെടുത്തി. അന്നു മുതല്‍ ചമ്പക്കുളം വള്ളംകളി മത്സരം രാജപ്രമുഖന്‍ ട്രോഫിക്കുവേണ്ടിയാണ്.
പാൽപ്പായസവുമായി അമ്പലപ്പുഴ സംഘം
അമ്പലപ്പുഴ: ആചാരപ്പെരുമകളോടെ ചമ്പക്കുളം മൂലം വള്ളംകളിക്ക് പാൽപ്പായസവുമായി അമ്പലപ്പുഴ സംഘമെത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് സംഘം പാൽപ്പായസവുമായെത്തിയശേഷമാണ് ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി നടന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സംഘം പാൽപ്പായസവുമായി പുറപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അജിത് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ശ്രീശങ്കർ, ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.