മാന്നാർ: മാത്യു തോമസിന് കണ്ണീരോടെ പണ്ടനാട് ഗ്രാമം യാത്രാമൊഴി നൽകി. കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചെങ്ങന്നൂര്‍ വന്മഴി പാണ്ടനാട് മണക്കണ്ടത്തില്‍ മാത്യു തോമസി (53)നെ അന്ത്യയാത്ര നൽകുവാൻ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തി.
മൂന്നു പതിറ്റാണ്ടായി കുവൈത്തിലെ ഷോപ്പിംഗ് മാളില്‍ സെയില്‍സ്മാനായി ജോലിനോക്കി വരികയായിരുന്നു മാത്യു തോമസ്. നാട്ടില്‍ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അന്തരിച്ച മാത്യു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30ന് വിലാപയാത്രയായി പാണ്ടനാട്ടിലെ വസതിയിലെത്തിച്ചു.
നൂറുകണക്കിനാളുകൾ വിലാപയാത്രയിൽ പങ്കെടുത്തു. തുടർന്ന് വീട്ടിൽ പൊതുദർശനത്തിനായി വച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബിജെപി ജില്ലാ സെക്രട്ടറി ഗോപകുമാർ, സിപിഐ ജില്ലാഎക്സിക്യൂട്ടിവ് അംഗം അഡ്വ. സി.എ. അരുൺകുമാർ, കമ്പനി എംഡി കെ.ടി. ഏബ്രഹാം, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ കോര്പറേഷന്, ബോര്‍ഡ് ചെയര്മാന്മാര്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, സന്നദ്ധസംഘടനാ നേതാക്കള്‍ അടക്കം നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമായി എത്തിയത്.
പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടിനാണ് ഭവനത്തിലെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാണ്ടനാട് യോര്ധാന്പുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
സംസ്കാര ശുശ്രൂഷകൾക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമത്വം നടത്തി. തുടർന്ന് പ്രത്യേകം തയാറാക്കിയ കല്ലറിയിൽ സംസ്കാരം നടത്തി.