കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ പുതുക്കിയ വോട്ടർപട്ടികയിലുള്ളത് 14,19,355 വോട്ടര്‍മാര്‍.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ മഞ്ചേശ്വരം (2,20,320), കാസര്‍ഗോഡ് (2,00,432), ഉദുമ (2,13,659), കാഞ്ഞങ്ങാട് (2,15,778), തൃക്കരിപ്പൂർ (2,00,922), പയ്യന്നൂര്‍ (1,82,299), കല്ല്യാശേരി (1,85,945) എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 10,51,111 വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമാണ് ഉള്ളത്.
കാസര്‍ഗോഡ് മണ്ഡലത്തില്‍. 99,795 പുരുഷന്മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്ളത്. ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമാണ് പട്ടികയിലുള്ളത്. 6,367 പുരുഷന്മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം (1945), കാസര്‍ഗോഡ് (1772), ഉദുമ (2932), കാഞ്ഞങ്ങാട് (2774), തൃക്കരിപ്പൂര്‍ (3136) എന്നിങ്ങനെയാണ് കന്നിവോട്ടര്‍മാരുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ നിയന്ത്രണത്തിനായി ജില്ലയിൽ 18 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമാക്കും
കാസർഗോഡ്: ലോകസഭാ തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന് നിർദേശിച്ചു. പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച കോട്ടണ്‍ തുണി, കടലസുകള്‍, പുന:ചംക്രമണം സാധ്യമായ പോളി എതിലീന്‍ എന്നിവ ഉപയോഗിക്കാം. പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും പിവിസി ഫ്രീ റീസൈക്ളബിള്‍ ലോഗോ, പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേരുവിവരം, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യുആര്‍ കോഡ് എന്നിവ പതിച്ചിരിക്കണം.
പോളിംഗ് സ്റ്റേഷനുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പോളിംഗ് സ്റ്റേഷന് പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകളിലും പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ചായയും ഭക്ഷണവും നല്‍കുന്നതിന് സ്റ്റീല്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, ബോട്ടിലുകള്‍ എന്നിവ ഉപയോഗിക്കണം. ഡിസ്പോസിബിള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അതത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ പ്രചാരണവസ്തുക്കള്‍ നീക്കം ചെയ്യേണ്ടതാണ്.
പി. ഷാജു സ്പെസിഫൈഡ് അസി. റിട്ടേണിംഗ് ഓഫീസർ
കാസർഗോഡ്: ഡപ്യൂട്ടി കളക്ടർ പി. ഷാജുവിനെ കാസർഗോഡ് ലോക്സഭാ മണ്ഡലം സ്പെസിഫൈഡ് അസി. റിട്ടേണിംഗ് ഓഫീസറായി നിയോഗിച്ചു. ഭരണാധികാരിയായ ജില്ലാ കളക്ടർക്കുവേണ്ടി നാമനിര്‍ദേശ പത്രികകൾ സ്വീകരിക്കാനുള്ള ചുമതല സ്പെസിഫൈഡ് അസി. റിട്ടേണിംഗ് ഓഫീസർക്കായിരിക്കും.
ആയുധം കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചു
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതു വരെയുള്ള കാലയളവിൽ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ആരെങ്കിലും ആയുധം കൈവശം വെച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം നടപടികൾ സ്വീകരിക്കും.
ജില്ലയിൽ ഫ്ലൈയിംഗ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു
കാസർഗോഡ്: ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുമായി ഫ്ലൈയിംഗ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ കെ. ഇമ്പശേഖർ ഫ്ളൈയിംഗ് സ്ക്വാഡിന്റെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിനിംഗ് മാനേജ്മെന്റ് നോഡൽ ഓഫീസറും അസി. റിട്ടേണിംഗ് ഓഫീസറുമായ സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, എഡിഎം കെ.വി. ശ്രുതി, എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ വി. ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ എന്നിവർ സംബന്ധിച്ചു. പൊതുമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പെയ്ഡ് ന്യൂസുകൾ കണ്ടെത്തുന്നതിനായി മാധ്യമ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി.