പോലീസിനെതിരേ ആരോപണവുമായി വനിതകൾ
1564813
Wednesday, June 4, 2025 6:38 AM IST
കൽപ്പറ്റ: വാഹന പാർക്കിംഗിനെച്ചൊല്ലി മെയ് 28ന് പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം റസലിന്റെ ഭാര്യ ജാസ്മിൻ, ബന്ധു റിഷാന തസ്നി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എടഗുനി സ്വദേശി ബിജുവിനെതിരേ നൽകിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്.
പോലീസ് കേസെടുത്തെങ്കിലും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി മണിക്കൂറുകളോളം സ്റ്റേഷനിൽ നിർത്തി. ജില്ലാ പോലീസ് മേധാവിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിനുശേഷമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
സംഘർഷത്തിനിടെ ബിജുവിന് പരിക്കേറ്റിരുന്നു. പെണ്‍കുട്ടി വീഴുന്നതുകണ്ട് ഇടപെട്ട നാട്ടുകാരാണ് ബിജുവിനെ കൈയേറ്റം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ബിജു നൽകിയ പരാതിയിൽ സംഘർഷസമയം സ്ഥലത്ത് ഇല്ലാതിരുന്ന റസലിനെ ഒന്നാം പ്രതിയാക്കിയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും ജാസ്മിനും റിഷാനയും പറഞ്ഞു.