കാട്ടാന ശല്യം രൂക്ഷം : ആശങ്കയൊഴിയാതെ നാട്ടുകാർ : പഞ്ചായത്ത് പ്രമേയം വെറുതെയായി
1564803
Wednesday, June 4, 2025 6:35 AM IST
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളിൽ നിരന്തരം ശല്യം ചെയ്യുന്ന കാട്ടാനയെ പിടിക്കണമെന്ന പഞ്ചായത്ത് ഭരണസമിതി പ്രമേയം വെറുതെയായി. വടക്കനാട്, വള്ളുവാടി, കരിപ്പൂര്, പള്ളിവയൽ, പണയന്പം പ്രദേശങ്ങളിൽ ശല്യം ചെയ്യുന്ന മുട്ടിക്കൊന്പനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് നൂൽപ്പുഴ പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയത്തിനാണ് ദുർഗതി.
മുട്ടിക്കൊന്പനെ പിടിക്കുന്നതിനു പ്രമേയം വള്ളുവാടി മൂന്നാംവാർഡിൽ ഗ്രാമസഭ ചേർന്നാണ് ആദ്യം പാസാക്കിയത്. പിന്നീടാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരണത്തിന് എത്തിയത്. ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം പഞ്ചായത്ത് അധികൃതർ പ്രമേയം വനം അധികാരികൾക്ക് കൈമാറിയെങ്കിലും പ്രത്യേകഫലം മാസങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായില്ല.
ദിനേന കൃഷിയിടത്തിൽ എത്തുന്ന കൊന്പൻ കൃഷി നശിപ്പിക്കുന്നതിനു പുറമേ ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുകയുമാണ്. കഴിഞ്ഞദിവസം വള്ളുവാടിക്കടുത്ത് കോച്ചേരി യോഹന്നാൻ വർഗീസിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കൊന്പൻ കവുമും കാപ്പിയുമടക്കം കൃഷികൾ നശിപ്പിച്ചു.
വള്ളുവാടിയിലും സമീപങ്ങളിലും നാലു വർഷമായി മുട്ടിക്കൊന്പന്റെ സാന്നിധ്യമുണ്ട്. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങളെല്ലാം മറികടന്നാണ് ആന ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്. തുരത്താൻ ഇറങ്ങുന്നവരെ തുരത്താനും ഈ ആനയ്ക്കു മടിയില്ല.
ആനയെ കാടുകയറ്റാനുള്ള ശ്രമത്തിനിടെ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ ഒന്നും രണ്ടുമല്ല. പലപ്പോഴും റോഡിലൂടെയാണ് കൊന്പന്റെ രാത്രി സഞ്ചാരം. അതിനാൽ പുറത്ത് ജോലിക്കുപോകുന്നവർ രാത്രി വൈകിയാൽ വീട്ടിലേക്ക് മടങ്ങാൻ ഭയക്കുകയാണ്. ചക്ക, മാങ്ങ സീസണായതോടെ ആനശല്യം വർധിച്ചിരിക്കുകയാണ്.
ആറ് വർഷംമുന്പ് വടക്കനാട് മേഖലയിൽ ഭീതിപരത്തിയ വടക്കനാട് കൊന്പന്റെ ഒപ്പം നടന്നിരുന്നതാണ് മുട്ടിക്കൊന്പൻ. വടക്കനാട് കൊന്പനെ പിന്നീട് പിടികൂടി മുത്തങ്ങ പന്തിയിലെത്തിച്ച് വിക്രംഎന്നു പേരിട്ട് കുംകിയാക്കി. മുട്ടിക്കൊന്പനു പുറമേ രണ്ട് ആനകളും വള്ളുവാടിയിൽ ഇറങ്ങുന്നുണ്ട്.