വിദ്യാർഥികൾ ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ. കേളു
1564604
Tuesday, June 3, 2025 8:00 AM IST
കൽപ്പറ്റ: വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നടപ്പാക്കുന്ന ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി-വർ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കണിയാന്പറ്റ മോഡൽ റസിഡൻഷൽ സ്കൂളിൽ നടന്ന സംസ്ഥാനതല എംആർഎസ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറിതല പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ പലരും ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാതെ കൊഴിഞ്ഞു പോകുന്നുണ്ട്. ഈ പ്രവണത തടയാൻ സർക്കാർ വിവിധ മേഖലകളിൽ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് വരുന്നുണ്ട്.
പ്ലസ്ടു പഠനത്തിന് ശേഷം മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഐഎഎസ്, എംബിബിഎസ്, ഐപിഎസ്, പാരാമെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ വിഷയങ്ങളിൽ പഠന സാധ്യത ഉറപ്പാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം, പെരുമാറ്റം, പ്രവർത്തികൾ നിരീക്ഷിക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പാലിക്കണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കാര്യശേഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്തെ മോഡൽ റസിഡൻഷൽ സ്കൂളുകളിലെ വിദ്യാർഥികൾ വിദ്യാഭ്യാസ കലാകായിക മേഖലയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിനികൾക്ക് മന്ത്രി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എംആർഎസിലെ പൂർവ വിദ്യാർഥിയും പിന്നണി ഗായികയുമായ കെ.സി. ശ്രുതിയെ മന്ത്രി ആദരിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷയായ പരിപാടിയിൽ കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീനത്ത് തൻവീർ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബബിത, അധ്യാപകരായ സി. റീന, കെ.എൻ. ലജീഷ്, സീനിയർ സൂപ്രണ്ട് എം. ധനലക്ഷ്മി എന്നിവർ പ്രസംഗിച്ചു.