കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
1564603
Tuesday, June 3, 2025 8:00 AM IST
വൈത്തിരി: പൊഴുതന മേൽമുറിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. മേൽമുറി സ്വദേശി മാടമന മോനി (70)നാണ് പരിക്കേറ്റത്. ജോലിക്കായി നടന്നു പോകുന്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.
ആനയെ കണ്ട് ഓടുന്നതിനിടെ ഇദ്ദേഹം വഴുതിവീണു. ഇതിനിടയിലാണ് ആന ആക്രമിച്ചത്. ഇരുകാലുകൾക്കും സാരമായി പരിക്കേറ്റ മോനിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ മെഡിക്കൽ കോളജിലും എത്തിച്ചത്. മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. ഇതിൽ ഒരു ആനയാണ് മോനിയെ ആക്രമിച്ചത്.
ദിവസങ്ങൾക്കുള്ളിൽ പൊഴുതന പഞ്ചായത്ത് പരിധിയിൽ നടക്കുന്ന മൂന്നാമത്തെ കാട്ടാന ആക്രമണമാണിത്.കഴിഞ്ഞദിവസം സുഗന്ധഗിരിയിൽ കാട്ടാന വീട് ആക്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും വീട്ടുകാർ രക്ഷപ്പെട്ടത്. അതേദിവസം തന്നെ പൊഴുതന ടൗണിൽ മൂന്ന് വിദ്യാർത്ഥികൾ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർച്ചയായി കാട്ടാന ഇറങ്ങുന്പോഴും വനംവകുപ്പ് കാര്യക്ഷമമായ ഒരു നടപടിയുന്ന സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
രാപകൽ വ്യത്യാസമില്ലാതെ കാട്ടാന ജനവാസ മേഖലയിൽ എത്തുകയാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ പേടിച്ച് കഴിയേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുന്ന ആനയാണ് മേൽമുറിയിലും ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഈ ആനയെ എത്രയും വേഗം മയക്കു വെടിവച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.