വയനാട് ദുരന്തം; കേരള ബാങ്ക് 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളും
Wednesday, March 5, 2025 11:34 PM IST
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട ആളുകളിൽ കേരള ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിൽ വായ്പയുള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിനു ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
ആകെ 385.87 ലക്ഷം രൂപ വരുന്ന വായ്പകൾ എഴുതിത്തള്ളാനാണു ബാങ്ക് ഭരണസമിതി തീരുമാനം. ഇതിന്റെ ആദ്യപടിയായി ഒന്പത് വായ്പകളിൽ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു. തുടർന്ന് സമഗ്രമായ വിവരങ്ങൾ റവന്യു വകുപ്പിൽ നിന്നും ലഭിച്ചത് അടിസ്ഥാനമാക്കി ബാക്കി വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു.
മേപ്പാടി പഞ്ചായത്തിന്റെ കീഴിലുള്ള ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ അംഗങ്ങൾക്കായി പരമാവധി രണ്ടു ലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ/പേഴ്സണൽ വായ്പാ പദ്ധതി നടപ്പാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷൻ തെരഞ്ഞെടുത്ത് നൽകുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ വായ്പാ പദ്ധതി പ്രകാരം വായ്പകൾ നൽകുക.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ദുരന്തബാധിതരായ വായ്പക്കാരുടെ വായ്പകൾ എഴുതിത്തള്ളുന്ന ആദ്യ ബാങ്കാണ് കേരള ബാങ്ക്.