ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രവർത്തകസമിതിയിൽ ചർച്ച
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: കേരളത്തിൽ ക്രൈസ്തവസ്നേഹം നടിക്കുന്ന ബിജെപിക്കാർ ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരേ ആക്രമണങ്ങൾ പതിവാക്കിയിരിക്കുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സ്വകാര്യമേഖലയിൽകൂടി സംവരണം അനുവദിക്കാൻ കോണ്ഗ്രസ് പോരാടണമെന്ന് ഇരുവരും പ്രമേയചർച്ചയിൽ പങ്കെടുത്ത് ആവശ്യപ്പെട്ടു.
വഖഫ് ബില്ലിലൂടെ മുസ്ലിംകളെയും ചർച്ച് ബില്ലിലൂടെ ക്രൈസ്തവരെയും ദ്രോഹിക്കാനാണു കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ വോട്ടുകൾ കിട്ടാനായി കേരളത്തിൽ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരേ ആക്രമണം പതിവാക്കിയത്.
മണിപ്പുരിൽ പള്ളികൾ തകർക്കുകയും ക്രൈസ്തവരെ വേട്ടയാടുകയും ചെയ്തവരുടെ ലക്ഷ്യം ജനം തിരിച്ചറിയും. -അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ അവസരം തീരെ കുറയുന്നതു പരിഗണിച്ച് പട്ടികജാതി-വർഗവിഭാഗങ്ങൾക്കു സ്വകാര്യ മേഖലയിൽകൂടി സംവരണം ഉറപ്പാക്കാൻ കോണ്ഗ്രസ് മുൻകൈയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
നിയമനങ്ങൾ മരവിപ്പിച്ച് കരാറടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരെ എടുക്കുന്നതുമൂലം എസ്സി, എസ്ടി വിഭാഗങ്ങളുടെ സംവരണം നഷ്ടപ്പെടുകയാണ്. പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനാൽ അവിടെയും തൊഴിലവസരം നഷ്ടപ്പെടുകയാണ്. ഇതു പരിഹരിക്കാൻ സ്വകാര്യമേഖലയിലേക്കു സംവരണം വ്യാപിപ്പിക്കണം. -കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.