വോട്ടർപട്ടികയിൽ ഒന്നിലധികം സ്ഥലത്ത് പേരു ചേർക്കുന്നതു ശിക്ഷാർഹം: സിഇഒ
Thursday, May 15, 2025 1:09 AM IST
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.
1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പാടില്ല.
ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിലവിൽ ഇത്തരത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടർ പട്ടികയിൽനിന്നും അടിയന്തരമായി പേര് നീക്കം ചെയ്യണം.
ഇതിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് പോർട്ടലിൽ (voters.eci.gov.in) ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെയോ ബൂത്ത് ലെവൽ ഓഫീസറുടെയോ സഹായം തേടാം.
ഒരു സ്ഥലത്തുനിന്നു താമസം മാറുമ്പോൾ വോട്ടർ പട്ടികയിൽനിന്ന് പുതിയ സ്ഥലത്തേയ്ക്ക് പേര് മാറ്റുന്നതിന് ഫോം എട്ടിൽ അപേക്ഷ നൽകണം. ഇതിനു പകരം പുതിയ സ്ഥലത്ത് ഫോം ആറിൽ വിവരങ്ങൾ മറച്ചുവച്ച് പുതിയ അപേക്ഷ നൽകുന്നത് കുറ്റകരമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കൈവശമുള്ളവരും അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ സമീപിക്കേണ്ടതാണ്.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്തി ബോധപൂർവം ഒന്നിലധികം തവണ പേര് ചേർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും (ജില്ലാ കളക്ടർ) നിർദേശം നൽകിയിട്ടുണ്ടെന്നു ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.