മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂര മർദനം: മകളുമായി അർധരാത്രി വീടുവിട്ടോടി യുവതി
Thursday, May 15, 2025 1:09 AM IST
താമരശേരി: മയക്കുമരുന്ന് ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവിന്റെ ക്രൂര മർദനം സഹിക്കാനാകാതെ പാതിരാത്രി മകളുമായി വീട് വിട്ടോടി യുവതി. അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണു ഭർത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായത്.
ഭർത്താവ് തലയ്ക്കും ദേഹത്തും ക്രൂരമായി മർദിച്ചതിനു ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസുകാരിയായ മകൾക്കും വല്യുമ്മയ്ക്കും പരിക്കേറ്റതായി നസ്ജ പറഞ്ഞു.
രാത്രി പത്തിന് ആരംഭിച്ച മർദനം രണ്ടു മണിക്കൂറോളം തുടർന്നിരുന്നു. ഭയന്നു വിറച്ച് അമ്പായത്തോട് ദേശീയപാതയിലെത്തിയ നസ്ജയെയും മകളെയും നാട്ടുകാരാണു താമരശേരി താലുക്ക് ആശുപത്രിയിൽ എത്തിച്ചത്. മകളെ കടന്നൽ കുത്തിയതിനെത്തുടർന്ന് നാലു ദിവസമായി യുവതിയും മകളും മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ഡിസ്ചാർജ് ചെയ്ത് വൈകുന്നേരത്തോടെയാണു വീട്ടിൽ തിരിച്ചെത്തിയത്. വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു.
വർഷങ്ങളായി ഭർത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും കൊലപ്പെടുത്താനായിരുന്നു ഇത്തവണ ശ്രമിച്ചത്. അതിനാലാണു പ്രാണരക്ഷാർഥം റോഡിലേക്ക് ഓടിയത്. ഇനിയും പിന്തുടർന്ന് വന്നാൽ ഏതെങ്കിലും വാഹനത്തിനു മുന്നിൽ ചാടുമായിരുന്നെന്ന് നസ്ജ പറഞ്ഞു.
നസ്ജയും മകളും വല്യുമ്മ സുബൈദയും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ് നൗഷാദിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.