ആറായിരം മീറ്റര്‍ സമുദ്രയാന്‍ ആഴക്കടല്‍ ദൗത്യം അടുത്തവര്‍ഷം
Tuesday, May 13, 2025 6:23 PM IST
കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മേഴ്സിബിള്‍ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റര്‍ സമുദ്രയാന്‍ ആഴക്കടല്‍ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്നും ഇത് ഇന്ത്യയുടെ സമുദ്രപഠന മേഖലയില്‍ വൻ വഴിത്തിരിവാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) ഡയറക്ടര്‍ ഡോ. ബാലാജി രാമകൃഷ്ണന്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഐഒടിയാണ് ഇന്ത്യയുടെ ആഴക്കടല്‍ ദൗത്യത്തിന്റെ നോഡല്‍ ഏജന്‍സി. മൂന്നു ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടല്‍ പര്യവേക്ഷണത്തിനാണ് ‘മത്സ്യ’ തയാറെടുക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മേഴ്സിബിള്‍ വാഹനത്തിന് 25 ടണ്‍ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മര്‍ദത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പാകത്തിലാണ് രൂപകല്പന.
ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തല്‍, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തുടങ്ങിയവയ്ക്ക് വഴിതുറക്കുന്നതാണ് സമുദ്രയാന്‍ ദൗത്യം. വിവിധ ഘട്ടങ്ങളായാണു ലോഞ്ചിംഗ് നടത്തുക. ഈ വര്‍ഷം അവസാനത്തോടെ 500 മീറ്റര്‍ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാലു മണിക്കൂര്‍ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
ആഴക്കടല്‍ മേഖലയില്‍നിന്നു നിര്‍ണായക സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ ഇതു സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തര്‍ഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകള്‍ മനസിലാക്കാനും അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കടല്‍ കൂടുകൃഷിയില്‍ നിര്‍ണായക വഴിത്തിരിവിന് അവസരമൊരുക്കുന്നതാണ് ‘സമുദ്രജീവ’ എന്നപേരില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ. കടലിലെ മത്സ്യക്കൂടുകളില്‍ സ്ഥാപിച്ച സെന്‍സറുകളിലൂടെ മീനിന്റെ വളര്‍ച്ചയും ജലഗുണനിലവാരവും കരയില്‍ നിന്നു വിലയിരുത്താന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരം സാങ്കേതികവിദ്യകള്‍ സമുദ്രമത്സ്യ മേഖലയില്‍ സുസ്ഥിര വികസനത്തിനു വേഗം കൂട്ടുമെന്നും ഡോ. ബാലാജി രാമകൃഷ്ണന് പറഞ്ഞു.
സിഎംഎഫ്ആര്‍ഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ചു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്.
സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മുന്‍ ഡയറക്ടര്‍ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി മുന്‍ ഡയറക്ടര്‍ ഡോ. എസ്. പ്രസന്നകുമാര്‍, പരിശീലന പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രതീഷ് കുമാര്‍ രവീന്ദ്രന് എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.