മുംബൈ: നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ രാജ്യത്തെ വാഹനകയറ്റുമതിയിൽ വർധന. മുൻവർഷത്തെ ഇതേ കാലയളവിനെ അനുസരിച്ച് കയറ്റുമതിയിൽ 14 ശതമാനം വളർച്ചയാണ് നേടിയത്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകൾ പ്രകാരം, ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ മൊത്തത്തിലുള്ള കയറ്റുമതി 25,28,248 യൂണിറ്റായിരുന്നു. മുൻവർഷത്തെ 22,11,457 യൂണിറ്റുമായി താരതമ്യം ചെയ്യുന്പോൾ ഇത് 14 ശതമാനം വർധിച്ചു.
യാത്രാവാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വാണിജ്യവാഹനങ്ങളുടെയും കയറ്റുമതിയിലുണ്ടായ വർധനവാണ് നേട്ടത്തിനു പിന്നിലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച റേഴ്സിന്റെ കണക്കുകളിൽ പറയുന്നു.
വിവിധ കാരണങ്ങളാൽ മന്ദഗതിയിലായിരുന്ന ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രധാന വിപണികൾ തിരിച്ചുവന്നു. ഇത് കയറ്റുമതി തിരിച്ചുവരാനുള്ള പ്രധാന കാരണമെന്ന് സിയാം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
വിവിധ വിദേശ വിപണികളിലെ സാന്പത്തിക പ്രതിസന്ധി കാരണം 2023-2024 സാന്പത്തിക വർഷത്തിൽ ഓട്ടോമൊബൈൽ കയറ്റുമതി 5.5 ശതമാനം കുറഞ്ഞിരുന്നു. മൊത്തത്തിലുള്ള കയറ്റുമതി കഴിഞ്ഞ സാന്പത്തിക വർഷം 45,00,492 യൂണിറ്റായിരുന്നുവെങ്കിൽ 2022-2023 സാന്പത്തിക വർഷത്തിൽ 47,61,299 യൂണിറ്റായിരുന്നു.
മൊത്തം യാത്രാ വാഹന കയറ്റുമതി വർഷം തോറും 12 ശതമാനം ഉയർന്ന് 3,76,679 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 3,36,754 യൂണിറ്റായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,47,063 യൂണിറ്റുകളുടെ കയറ്റുമതിയുമായി മുന്നിലെത്തി, മുൻവർഷത്തെ 1,31,546 യൂണിറ്റുകളെ അപേക്ഷിച്ച് 12 ശതമാനം വർധന.
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ 84,900 യൂണിറ്റുകൾ കയറ്റുമതി ചെയ്തു, ഒരു ശതമാനം ഇടിവ്, മുൻ സാന്പത്തിക വർഷത്തെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 86,105 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.
ഇരുചക്രവാഹന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് നേടിയത്. 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ 16,85,907 യൂണിറ്റുകളിൽനിന്ന് ഈ സാന്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 19,59,145 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. സ്കൂട്ടർ കയറ്റുമതി 19 ശതമാനം വർധിച്ച് 3,14,533 യൂണിറ്റിലെത്തി. മോട്ടോർ സൈക്കിൾ കയറ്റുമതി 16 ശതമാനം ഉയർന്ന് 16,41,804 യൂണിറ്റിലെത്തി.
വാണിജ്യ വാഹന കയറ്റുമതി സാന്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ 12 ശതമാനം ഉയർന്ന് 35,731 യൂണിറ്റിലെത്തി. മുച്ചക്രവാഹനങ്ങളുടെ കയറ്റുമതിയിൽ ഒരു ശതമാനം ഇടിവുണ്ടായി. 2023-24 സാന്പത്തിക വർഷത്തിലെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 1,55,154 യൂണിറ്റ് കയറ്റിവിട്ടപ്പോൾ ഈ കാലയളവിൽ 1,53,199 യൂണിറ്റിന്റെ കയറ്റുമതിയേ നടന്നുള്ളൂ.