തോൽക്കാതെ കൊളംബിയ തോൽവി അറിയാതെയുള്ള കുതിപ്പ് കിരീടത്തിലെത്തിക്കാനുള്ള പ്രകടനമാണ് കൊളംബിയ നടത്തുന്നത്. 2001നുശേഷം ഒരു കിരീടമാണ് കൊളംബിയ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയിൽ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായ കൊളംബിയയുടെ മുന്നേറ്റങ്ങൾക്ക് ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസാണ് ചുക്കാൻ പിടിക്കുന്നത്. നാലു കളിയിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമാണ് മധ്യനിര താരത്തിന്റെ സംഭാവന. ജോണ് കൊഡോബ, ഡേവിഡ് ഡിയസ്, ഡാനിയൽ മുനോസ് എന്നിവരാണ് ഗോളടിയിൽ കൊളംബിയയുടെ മുന്നിലുള്ളത്.
ഒരു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്ത റോഡ്രിഗസിന്റെ മികവിൽ ക്വാർട്ടറിൽ പാനമയെ 0-5നാണ് കൊളംബിയ തകർത്തത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ നോക്കൗട്ട് മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിനു പങ്കാളിയാകുന്ന ആദ്യത്തെ കളിക്കാനാണ് റോഡ്രിഗസ്.
ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിൽനിന്നുണ്ടായത്. കോപ്പയിൽ നോക്കൗട്ട് മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ ഗോൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്ത രണ്ടാമത്തെയാളാണ് റോഡ്രിഗസ്. എട്ടാം മിനിറ്റിൽ റോഡ്രിഗസ് കോർണറിൽനിന്നു നൽകിയ ക്രോസിൽ ജോണ് കൊഡോബ വലകുലുക്കി. 15-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോഡ്രിഗസ് ലീഡ് ഉയർത്തി. 41-ാം മിനിറ്റിൽ ലൂയിസ് ഡിയസും വലകുലുക്കി. റിക്കാർഡോ റിയോസ് (70’), മിഗ്വെൽ ബോർഹ (90+4 പെനാൽറ്റി) എന്നിവരാണ് മറ്റ് സ്കോർമാർ.
കിരീടത്തിനായി ഉറുഗ്വെ 2024 കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന് കരുതുന്ന ടീമുകളിൽ ഒന്നാണ് ഉറുഗ്വെ. ഫേവറിറ്റുകൾക്കു ചേർന്ന പ്രകടനമാണ് ടീം ഇതുവരെ പുറത്തെടുത്തത്.
മികച്ച കളിക്കാരുമായി ഇറങ്ങിയ ഉറുഗ്വെ ഗ്രൂപ്പിലെ മൂന്നും ജയിച്ച് പെർഫെക്ടായിട്ടാണ് ക്വാർട്ടറിലേക്കു മുന്നേറിയത്. ഡാർവിൻ നൂനസും മാക്സ്മില്യാനോ അരോഹോയും രണ്ടു ഗോൾ വീതം നേടിയ ടീമിന്റെ ഗോളടിയിൽ മുൻപന്തിയിലുണ്ട്. ക്വാർട്ടറിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്തെത്തിയ ഉറുഗ്വെ 2011നുശേഷം കോപ്പയിൽ മുത്തമിടാനാണിറങ്ങുന്നത്.