ലക്ഷ്യം കിരീടം മികച്ച കളിക്കാരുടെ വലിയൊരു നിരയുണ്ടായിട്ടും ലോകകപ്പ് ഇതുവരെ നേടാനാവാത്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണെത്തുന്നത്. 2020ൽ റണ്ണേഴ്സ് അപ്പായി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ്, പൂജ വസ്ത്രാകർ, രാധ യാദവ്, ശ്രേയങ്ക പട്ടീൽ എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഇവർക്കൊപ്പം മലയാളികളായ സജന സജീവനും ആശാ ശോഭനയുമുണ്ട്.
മികവ് തുടരാൻ ലങ്ക 2024 ഏഷ്യകപ്പ് ട്വന്റി 20യിൽ ഇന്ത്യയെ തോൽപ്പിച്ച് ജേതാക്കളായതിന്റെ ആവേശത്തിലാണു ശ്രീലങ്ക എത്തുന്നത്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു, വിഷ്മി, ഹർഷിത, കവിശ ദിൽഹരി തുടങ്ങിയവരുടെ മികവിലാണു ലങ്കയുടെ പ്രതീക്ഷകൾ. 2009 മുതൽ 2023 വരെ ശ്രീലങ്കയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം എത്താനായിട്ടില്ല.
പ്രതീക്ഷയിൽ കിവീസ് ഏകദിന ലോകകപ്പ് ഒരു തവണ നേടിയ ന്യൂസിലൻഡ് ട്വന്റി 20യിൽ രണ്ടു തവണ (2009, 2010) രണ്ടാം സ്ഥാനക്കാരായി. 2016നുശേഷം ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തെത്താൻ കിവീസിനായിട്ടില്ല. സോഫി ഡെവീൻ ക്യാപ്റ്റനായ ടീമിൽ മികച്ച കളിക്കാരുണ്ട്. സുസി ബേറ്റ്സ്, അമേലിയ കെർ എന്നിവരാണു കിവീസിന്റെ പ്രധാനികൾ.
ഗ്രൂപ്പ് കടക്കാൻ പാക്കിസ്ഥാൻ ടി 20 ലോകകപ്പിന്റെ ആദ്യ പതിപ്പ് മുതൽ സ്ഥിരസാന്നിധ്യമുള്ളവരാണെങ്കിലും ഗ്രൂപ്പിനപ്പുറം എത്താനായിട്ടില്ല. ഫാത്തിമ സനയുടെ നേതൃത്വത്തിൽ ഈ ഘട്ടം മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.