ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്നുപേർക്ക് തടവുശിക്ഷ
Tuesday, March 18, 2025 1:02 AM IST
ടെഹ്റാന്: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേർക്ക് തടവുശിക്ഷ വിധിച്ച് കോടതി.
അബ്ബാസ് സൂരി(48), മെഹ്റാൻ ഷംലൂയി(37), ഗർഭിണിയായ 37 വയസുള്ള നർഗസ് നസ്രി എന്നിവരെയാണ് ഇസ്ലാമിക നിയമത്തിനു വിരുദ്ധമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഇറേനിയൻ വിപ്ലവ കോടതി ശിക്ഷിച്ചതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ആർട്ടിക്കിൾ 18 റിപ്പോർട്ട് ചെയ്തു.
അബ്ബാസിന് 15 വർഷം തടവും മെഹ്റാന് പത്തു വർഷം തടവും നർഗസിന് 16 വർഷം തടവുമാണ് വിധിച്ചത്. മൂന്നുപേർക്കും കടുത്ത പിഴശിക്ഷയുമുണ്ട്.
2024 നവംബർ മൂന്നിന് ടെഹ്റാനിലെ ഇവരുടെ വീടുകളിൽ രഹസ്യാന്വേഷണ ഏജന്റുമാർ നടത്തിയ റെയ്ഡിനിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
ഈ സമയത്ത് ബൈബിളുകൾ, കുരിശുകൾ, സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യവസ്തുക്കൾ കണ്ടുകെട്ടി. തുടര്‍ന്ന് ഇവരെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ 209-ാം വാർഡിലേക്കു മാറ്റിയിരുന്നു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലിംകളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന് ഭരണകൂടം നോക്കിക്കാണുന്നത്.
അതേസമയം മതപണ്ഡിതന്മാരുടെ ഭീഷണിയും സമ്മർദവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വർധനവാണ് ഓരോ വർഷവും ഉണ്ടാകുന്നത്. എങ്കിലും ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്.