സുനിത വില്യംസ് നാളെ പുലർച്ചെ ഭൂമിയിലെത്തും
Tuesday, March 18, 2025 1:48 AM IST
ഫ്ലോറിഡ: ഒന്പതു മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമറും ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30ന് (അമേരിക്കൻ സമയം ഇന്നു വൈകുന്നേരം 5.57) ഭൂമിയിലെത്തും. ഫ്ലോറിഡ തീരത്താണ് സുനിതയെയും വിൽമറിനെയും വഹിക്കുന്ന പേടകം പതിക്കുകയെന്ന് നാസ അറിയിച്ചു.
സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഞായറാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്.
ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക് ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിച്ചു. ഈ ദൃശ്യങ്ങൾ നാസ പങ്കുവച്ചിരുന്നു.
സുനിതയ്ക്കും വിൽമറിനുമൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ബഹിരാകാശത്ത് ഒന്നിലേറെ റിക്കാർഡുകൾ ഭേദിച്ചാണു സുനിതയുടെ മടക്കം.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസ് അടങ്ങുന്ന സംഘം ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്കു പോയത്. പത്തു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ യാത്ര പോയ സംഘത്തിന്റെ മടക്കം പേടകത്തിലെ സാങ്കേതിക തകരാർ മൂലം നീണ്ടുപോകുകയായിരുന്നു.
പലതവണ ഇരുവരെയും മടക്കിക്കൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ച, ത്രസ്റ്റർ തകരാർ, സ്റ്റാർലൈനറിന്റെ അപകടസാധ്യത എന്നിവ മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ സാങ്കേതികതകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലെത്തിയിരുന്നു.