ഹിസ്ബുള്ളയുടെ ബാങ്കിനു നേർക്ക് ആക്രമണം
Tuesday, October 22, 2024 1:03 AM IST
ബെയ്റൂട്ട്: ഹിസ്ബുള്ള ഭീകരരുടെ സാന്പത്തിക ഇടപാടുകൾ നടത്തുന്ന അൽ ഖ്വാർദ് അൽ ഹസൻ (എക്യുഎഎച്ച്) ബാങ്കിനു നേർക്ക് ഇസ്രേലി സേന വ്യോമാക്രമണം നടത്തി. ലബനനിൽ ബാങ്കിന്റെ ശാഖകൾ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളെ ലക്ഷ്യമിട്ട് 16 ആക്രമണങ്ങളാണുണ്ടായത്.
രണ്ട് ആക്രമണങ്ങൾ ബെയ്റൂട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്തായിരുന്നു. കെട്ടിടങ്ങളിലെ ആളുകൾക്കു മുന്നറിയിപ്പു നല്കിയ ശേഷമാണ് ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഉഗ്ര സ്ഫോടനങ്ങളുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
പല കെട്ടിടങ്ങളും നിലംപൊത്തി. ബെയ്റൂട്ടിൽ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ബാങ്കിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്ന രണ്ടു കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. ഇതിനു പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
ഇസ്രേലി ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ മരിച്ചതായി ലബനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഹിസ്ബുള്ളയുടെ ഭീകരപ്രവർത്തനങ്ങളിൽ ബാങ്കിനു നേരിട്ടു പങ്കുള്ളതായി ഇസ്രേലി സേന അറിയിച്ചു. ഹിസ്ബുള്ളകൾ ആയുധം വാങ്ങുന്നതും ഭടന്മാർക്കു ശന്പളം നല്കുന്നതും ബാങ്ക് വഴിയാണ്. 2007 മുതൽ ബാങ്ക് അമേരിക്കൻ ഉപരോധം നേരിടുന്നുണ്ട്.
ഇതിനിടെ, ഇസ്രയേലിന്റെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയുടെ ‘ഥാട്’ വ്യോമപ്രതിരോധ സംവിധാനം എത്തി. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ ഥാടിനു കഴിയും. ഇതു പ്രവർത്തിപ്പിക്കാനായി നൂറോളം അമേരിക്കൻ സൈനികരും ഇസ്രയേലിൽ എത്തിയിട്ടുണ്ട്.
ഗാസയിലും ലബനനിലും വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ഊർജിതമാക്കി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിലേക്കു തിരിച്ചു. യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി ആമോസ് ഹോഷ്സ്റ്റെയിൻ ബെയ്റൂട്ടിലെത്തി.