National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയ ജെഎംഎമ്മിന്റെ നടപടിയെ കുറിച്ച് മഹാസഖ്യത്തിനുള്ളിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിൻഹ. ജെഎംഎമ്മിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിരാശയോടെയാണ് ജെഎംഎം മത്സര രംഗത്ത് നിന്ന് പിന്മാറിയത്. ആർജെഡിക്കും കോൺഗ്രസിനും എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് അവർ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. ഇത് സഖ്യത്തിന് ഒട്ടും ശുഭകരമായ കാര്യമല്ല.'- രാകേഷ് സിൻഹ പറഞ്ഞു.
"സഖ്യത്തിനുള്ളിലെ കക്ഷികൾ തമ്മിൽ ആശയവിനിമയം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ട്. മഹാസഖ്യത്തിനുള്ളിലെ പാർട്ടികളെ തമ്മിൽ തല്ലിക്കാൻ ഭരകക്ഷി നന്നായി ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകാതെ ഇരിക്കാൻ സഖ്യത്തിലെ നേതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.'- രാകേഷ് സിൻഹ പറഞ്ഞു.
ആർജെഡി അഗണിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഎംഎം പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആറ് മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിക്കാനിരുന്നത്. പിന്നാലെ ആർജെഡിക്കും കോൺഗ്രസിനും എതിരെ ജെഎംഎം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സൂചന.
രാഘോപുറിലും, ഫുൽപരാസിലുമാണ് തേജസ്വി മത്സരിക്കാൻ ആലോച്ചിക്കുന്നത്. ആർജെഡിയുടെ ശക്തികേന്ദ്രമായ രാഘോപുറിൽ 2015 മുതൽ തേജസ്വിയാണ് എംഎൽഎ.
എന്നാൽ ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഫുൽപരാസ്. ഷീലാ കുമാരിയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുണ്ടായെന്ന ആരോപണവുമായി ബിജെപി.
എന്നാല്‍, ആരോപണം തള്ളിയ ആര്‍ജെഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ശനിയാഴ്ചയാണ് ആരോപണത്തിന് ആധാരമായ വീഡിയോ ബിജെപിയുടെ ബീഹാര്‍ ഘടകം എക്സില്‍ പങ്കുവെച്ചത്. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്.
മോദിയുടെ അമ്മയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.
അമ്മമാരെയും സഹോദരിമാരെയും അസഭ്യംപറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഒരു അമ്മയെ അസഭ്യം പറയുന്നവരെ ബീഹാര്‍ മറക്കില്ലെന്നും എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാര്‍ അധികാര്‍ യാത്രയിലാണ് തേജസ്വി യാദവ്.