Kerala
ഷിംല: ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കൽപ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
സ്പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. 25 അംഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്.
ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടു.
നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു.
കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര സാധ്യമല്ല. സംഘത്തിലുള്ള ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്.
Leader Page
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും നന്നാക്കുകയോ പുനര്‍നിർമിക്കുകയോ ചെയ്തുവോ എന്നു ചോദിച്ചാല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
ഉരുള്‍പൊട്ടിയതിനു ശേഷമുളള അതേ അവസ്ഥയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളും വിലങ്ങാട് മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതിലൂടെ 1.56 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്.
വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയപാനോം, ചെറിയപാനോം തുടങ്ങിയ മേഖലകളിലേക്കുള്ള റോഡ് തകര്‍ന്ന് നാട്ടുകാര്‍ ഒറ്റപ്പെട്ടിരുന്നു. റോഡ് കുറുകെ മുറിഞ്ഞുപോയ സ്ഥലത്ത് പൈപ്പുകളിട്ട് അതിനു മുകളില്‍ കരിങ്കല്‍പ്പൊടി നിറച്ചിട്ടുണ്ട്. അതിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വലിയ മഴ പെയ്താല്‍ പൈപ്പുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലധികം മലവെള്ളമാണ് ഉരുള്‍പൊട്ടിയ ചാലിലൂടെ കുതിച്ചെത്തുന്നത്.
മലവെള്ളപ്പാച്ചിലില്‍ ഏതു സമയവും റോഡു തകരുമെന്നതാണ് അവസ്ഥ. വിലങ്ങാട് പള്ളിക്കു മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞത് ഇന്നും അതേപടി സ്ഥിതി ചെയ്യുന്നു. തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലേക്ക് ഏതു സമയവും റോഡ് ഇടിയാം.
വിലങ്ങാട് അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുഴയുടെ കരയിലാണ് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പല കെട്ടിടങ്ങളുടെയും ഭിത്തികളും തറകളും ഇടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞാണ് നില്‍ക്കുന്നത്. താത്കാലികമായിട്ടാണെങ്കില്പോലും അപകടമൊഴിവാക്കാന്‍ ഇവിടെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായിട്ടില്ല.
വിലങ്ങാട് ടൗണ്‍ പാലം ഉയരം കൂട്ടി പുനര്‍നിർമിച്ചാല്‍ ടൗണിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാം. ചപ്പാത്ത് മാതൃകയിലുള്ള ഉയരം കുറഞ്ഞ പാലം മലവെള്ളപ്പാച്ചിലിനു തടസമാകുമ്പോഴാണ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചുകയറുന്നത്. ഇക്കാര്യം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് വിനോയി ജോസഫ് പറഞ്ഞു.
കെസിബിസിയുടെ വീടുനിര്‍മാണം ദ്രുതഗതിയില്‍
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരില്‍ 31 ആളുകള്‍ക്ക് 15 ലക്ഷം രൂപ വീതം നല്കിയതല്ലാതെ സര്‍ക്കാര്‍ ആര്‍ക്കും വീട് നിര്‍മിച്ചു നല്‍കിയിട്ടില്ല. വാസയോഗ്യമായ സ്ഥലം വാങ്ങാനും തുടര്‍ന്ന് അതില്‍ വീടു നിര്‍മിക്കാനും 15 ലക്ഷം തികയില്ലെന്നതു വസ്തുതയാണ്.
ചെറിയൊരു കൂര വയ്ക്കാമെന്നു വിചാരിച്ചാല്‍തന്നെ നിര്‍മാണം പൂര്‍ത്തിയാകുംവരെ മാസങ്ങളോളം വാടകവീട്ടില്‍ കഴിയണം. ഇതിനു പുറമെ മറ്റു ജീവിതച്ചെലവുകള്‍. വാടകവിതരണം സര്‍ക്കാര്‍ നിർത്തലാക്കുകയും ചെയ്തു. ഇത്തരമൊരു വിഷമഘട്ടത്തിലാണ് കെസിബിസിയുടെ ഭവനനിര്‍മാണ പദ്ധതി ദുരിതബാധിതര്‍ക്ക് മഹാ അനുഗ്രഹമായത്. കെസിബിസിയും അതത് സ്ഥലങ്ങളിലെ രൂപതകളും ചേര്‍ന്ന് വയനാട് മുണ്ടക്കൈ, വിലങ്ങാട് മേഖലകളില്‍ 100 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
41 വീടുകള്‍ വിലങ്ങാട്ടും 59 വീടുകള്‍ വയനാട്ടിലുമാണ് നിര്‍മിച്ചു നല്‍കുന്നത്. താമരശേരി രൂപതയുടെ സാമ്പത്തിക സഹായത്തോടെ കെസിബിസി വിലങ്ങാട്ട് ഇതിനകം അഞ്ചുവീടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് കെസിബിസിയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സംഭവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ, പ്രതികൂല കാലാവസ്ഥയിലും നൂലാമാലകള്‍ക്കിടയിലും ഏതാനും വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കെസിബിസിക്ക് കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ വീടുകളില്‍ ദുരിതബാധിതര്‍ താമസമാരംഭിച്ചുകഴിഞ്ഞു.
36 വീടുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ്. 15 ലക്ഷം രൂപ ചെലവില്‍ ഏകദേശം 1000 സ്ക്വയര്‍ഫീറ്റുള്ള വീടുകളാണ് കെസിബിസി നിര്‍മിക്കുന്നത്. വാണിമേല്‍ പഞ്ചായത്തില്‍ കെസിബിസിയുടെ വീടുനിര്‍മാണം ആരംഭിച്ചതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീട് അടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. മേയ് മുതല്‍ തുടരുന്ന മഴ തടസമാണെങ്കിലും വീടു നിര്‍മാണം പരമാവധി വേഗത്തിലാക്കാന്‍ ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തില്‍ കഠിനശ്രമം നടത്തുന്നുണ്ട്.
ഷാഫി പറമ്പില്‍ എംപിയും ദുരിതബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എംപിയുടെ രണ്ടാമത്തെ വീടിനു കഴിഞ്ഞദിവസം തറക്കല്ലിട്ടു. ചില തദ്ദേശ സ്ഥാപനങ്ങള്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
അവഗണനയുടെ നേർസാക്ഷ്യമായി ടിന്റുവിന്റെ കുടുംബം
“മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒഴുക്കായിരുന്നു. എന്തോരം വാഗ്ദാനങ്ങളായിരുന്നു. സര്‍ക്കാര്‍ പലതും പറഞ്ഞു. പക്ഷെ ഇപ്പോ അനക്കമൊന്നുമില്ല. ആളും ആരവങ്ങളുമെല്ലാം നിലച്ചു. ആര്‍ക്കാണ് കിട്ടിയത്, കിട്ടാത്തത് എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് പരാതികള്‍ കൊടുത്തതിനു കണക്കില്ല. മടുത്തു'... അത്രയും പറഞ്ഞപ്പോഴേക്കും വിലങ്ങാട് ചെറിയപാനോം പാലോളില്‍ സജിയുടെ ഭാര്യ ടിന്റുവിന്റെ വാക്കുകളെ കണ്ണീര് വിഴുങ്ങി. 2024 ജൂലൈ 30ന് വിലങ്ങാട്, മഞ്ഞച്ചീളി മേഖലകളില്‍ സംഹാരതാണ്ഡവമാടിയ ഉരുള്‍പൊട്ടലിന്റെ ദുരിതമേറ്റുവാങ്ങി മരവിച്ചു ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ പ്രതിനിധിയാണ് ടിന്റു.
ലോഡിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സജി നട്ടെല്ലിനും കാല്‍മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ഉരുള്‍പൊട്ടിയത്. ഭര്‍ത്താവിനെയും കുട്ടികളെയും താങ്ങിപ്പിടിച്ചു മരണത്തിന്റെ വക്കില്‍നിന്നു കുന്നിന് മുകളിലേക്ക് ഓടിക്കയറിയതിന്റെ നടുക്കുന്ന ഓര്‍മകളിന്നും ടിന്റുവിനെ വേട്ടയാടുന്നുണ്ട്.
18 ദിവസം ടിന്റുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു. ടിന്റു സജിയുടേതടക്കം അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കു കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയാണു മലവെള്ളം കുത്തിയൊലിച്ചത്. ഒരേ നിരയില്‍ സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
വീടിനുള്ളിലാകെ വെള്ളം കയറി. ഇനി ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നു പഞ്ചായത്തും മറ്റ് അധികൃതരും മുന്നറിയിപ്പു നല്‍കുകയും ചെയ്തു. സജിയുടെ ആകെ സമ്പാദ്യമായ 10 സെന്റ് സ്ഥലം ഒലിച്ചുപോയി. ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട പുഴയോടു തൊട്ടുചേര്‍ന്ന് ദുരന്തസ്മാരകംപോലെ വീട് സ്ഥിതി ചെയ്യുന്നു. വീടിന്റെ മുറ്റത്തുകൂടിയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്.
വലിയ ഒരു മഴ പെയ്താല്‍ ഏതുസമയവും വീടിനെ മലവെള്ളപ്പാച്ചില്‍ കവരാം. ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ടിന്റുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നു കരുതിയാല്‍ തെറ്റി. വിലങ്ങാടിന്റെ ഇപ്പോഴത്തെ യഥാര്‍ഥ അവസ്ഥയെന്താണെന്നു വരച്ചുകാട്ടാന്‍ ഈ കുടുംബത്തിന്റെ ദുരിതകഥ മാത്രം മതി.
ആദ്യത്തെ പുനരധിവാസ ലിസ്റ്റില്‍നിന്ന് സര്‍ക്കാര്‍ സജിയെ തഴഞ്ഞു. അതേസമയം തൊട്ടടുത്തുള്ള രണ്ടു വീട്ടുകാര്‍ക്കും സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം നല്കി. ഇതിന്റെ മാനദണ്ഡം ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. വാടകവീട്ടില്‍ കഴിയുന്ന സജിയും ടിന്റുവും ജീവിതച്ചെലവിനു വക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.
ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപയും 6,000 രൂപ വീതം ഏഴുമാസം വീട്ടുവാടകയും സജിക്ക് സര്‍ക്കാരില്‍നിന്നു ലഭിച്ചു. ഇപ്പോള്‍ യാതൊരു സഹായവും ലഭിക്കുന്നില്ല. പക്ഷേ, ഈ കുടുംബം വാടകവീട്ടില്‍ തുടരുകയാണ്. വലിയപാനോത്ത് തയ്യല്‍ക്കട നടത്തുകയാണ് ടിന്റു. ഒടുവില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ കെസിബിസി മുന്നോട്ടു വന്നിരിക്കുകയാണ്.
വായാടിനെ മറന്നു, ബിനോച്ചനെയും
വിലങ്ങാട് അടിച്ചിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ ദിവസംതന്നെയാണു നരിപ്പറ്റ പഞ്ചായത്തിലെ വായാടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. വയനാട് മുണ്ടക്കൈയില്‍ നൂറുകണക്കിനുപേര്‍ മണ്ണിനടിയില്‍പ്പെട്ട വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ വിലങ്ങാട്ടെയും വായാടെയും പ്രകൃതിദുരന്തത്തിന്റെയും ആഴവും വ്യാപ്തിയും ആഘാതവും പുറംലോകമറിയാന്‍ വൈകി.
വാണിമേല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന വിലങ്ങാട്ടെ ഉരുള്‍ദുരന്തത്തിന്റെ രൂക്ഷത സാവധാനമാണ് പുറംലോകമറിഞ്ഞത്. എന്നിട്ടും വായാട്ടെ ഉരുളിന്റെ കെടുതികള്‍ പുറത്തറിയാന്‍ വീണ്ടും ആഴ്ചകളെടുത്തു. വായാട് പ്രദേശത്ത് മനുഷ്യജീവന് നഷ്ടപ്പെട്ടില്ലെന്നേയുള്ളൂ. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.
വായാട്ടെ ഉരുളിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കൂലിപറമ്പില്‍ ബിനോച്ചന്‍. ആകെയുള്ള അഞ്ചു സെന്റ് സ്ഥലം ഉരുളെടുത്തു. വീട് ഏറെക്കുറെ തകര്‍ന്നു. ഇനി ഈ വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. ഉടുതുണിയോടെ ഓടി രക്ഷപ്പെട്ട ബിനോച്ചന്‍ 14 ദിവസം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപ മാത്രമാണ് ലഭിച്ചത്. ജീവനോപാധി എന്ന നിലയില്‍ സര്‍ക്കാര്‍ മറ്റുള്ളവര്‍ക്ക് നല്കിയ സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ടു. റവന്യു അധികാരികള്‍ വായാട് ഉരുള്‍പൊട്ടലിന്റെ രൂക്ഷത മറച്ചുവച്ചുവെന്നാണു പ്രദേശവാസികളുടെ ആരോപണം. സര്‍ക്കാരില്‍നിന്ന് വീട്ടുവാടക ലഭിച്ചിട്ടില്ല.
എങ്കിലും ഇപ്പോഴും വാടകവീട്ടില്‍ തുടരുകയാണ് ബിനോച്ചന്‍. ഭാര്യ ജ്യോതി, മകന് ലെവിന്‍ എന്നിവരടങ്ങുന്നതാണ് ടൈല്‍സ് തൊഴിലാളിയായ ബിനോച്ചന്റെ കുടുംബം.
ദുരന്തഭീതിയില്‍ ഒട്ടേറെ പേര്
സര്‍ക്കാരിന്റെ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒട്ടേറെ അര്‍ഹര്‍ വിലങ്ങാട്, മഞ്ഞക്കുന്ന് പ്രദേശങ്ങളിലുണ്ടെന്ന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ബോബി പൂവത്തിങ്കല്‍ ചൂണ്ടിക്കാട്ടുന്നു. നാശനഷ്ടമുണ്ടായവര്‍ സഹിക്കട്ടെയെന്നതാണ് നിലവിലുള്ള അവസ്ഥ.
രണ്ടാംഘട്ട പുനരധിവാസ പദ്ധതിയെക്കുറിച്ച് അധികൃതര്‍ മൗനംപാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫാ. ബോബി പൂവത്തിങ്കല്‍ പറഞ്ഞു. മഞ്ഞക്കുന്ന് ഇടവകയിലെ 227 കുടുംബങ്ങളില്‍ നാൽപ്പതോളംപേരെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട്. ഇവരില്‍ പലരും ലിസ്റ്റില്‍ നിന്നു തഴയപ്പെട്ടിട്ടുണ്ട്.
കത്തോലിക്കാ സഭയാണ് ഇത്തരക്കാരെ സഹായിക്കാന്‍ സന്നദ്ധമായി മുന്നോട്ടുവന്നിരിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പല നടപടികളും തിരിച്ചടിയായെന്നു മഞ്ഞക്കുന്ന് പള്ളി പാരിഷ് സെക്രട്ടറി വില്‍സണ്‍ കുന്നക്കാട്ട് പറഞ്ഞു. ഉരുള്‍പൊട്ടിയ വിലങ്ങാട് നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള കരിംകുളം പ്രദേശത്തും റവന്യു അധികൃതര്‍ വീടുകള്‍ നിര്‍മിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടി മൂലം പലരും സ്വന്തം നാട് വിട്ടുപോകാന്‍ നിബന്ധിതരായെന്നും വില്‍സണ്‍ പറയുന്നു. മഞ്ഞക്കുന്ന് നിന്നും നാൽപ്പതോളം കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറി.
വിലങ്ങാട് മേഖലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ആളുകളുടെ സുരക്ഷിതത്വം അടിയന്തരമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ അഭിപ്രായപ്പെ
Editorial
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനംകൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല.
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്.
ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്‍പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു.
കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു.
നിരവധി വാഗ്ദാനങ്ങളുണ്ടായി. അവയിൽ പലതും മുന്നോട്ടു പോകുന്നു. എന്നാൽ, എല്ലാം ഏകോപിപ്പിച്ചു ദുരന്തബാധിതരെ ജീവിതപാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ, തകർന്ന മനസുകളെയും ശരീരങ്ങളെയും ന്യായീകരണങ്ങളുടെ ചുവപ്പുനാടകൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു.
ഉരുൾപൊട്ടൽ പോലുള്ള വലിയ പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം അടിയന്തര സഹായം. പിന്നെ പുനരധിവാസവും ജീവനോപാധിയും. അതാണു വേണ്ടത്. പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായവരുടെ അമർത്തിപ്പിടിച്ച വിലാപമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുനിന്ന് ഇപ്പോഴും ഉയരുന്നത്. വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായത് 150 കുടുംബങ്ങളാണ്.
വീട് തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തുമെന്നു പറയുന്ന രണ്ടാം പുനരധിവാസ പട്ടികയ്ക്ക് ഇതുവരെ മുളപൊട്ടിയിട്ടുമില്ല. വയനാട്ടിൽ 298 ജീവൻ പൊലിഞ്ഞ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ മനുഷ്യർ ഇനിയും ജീവിതത്തിലേക്കു തിരിച്ചുകയറാനാകാതെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനിൽക്കുകയാണ്.
സർക്കാർ കണക്കിൽ ഇവിടെ 410 പേർക്കാണ് വീടു നഷ്ടമായത്; അനൗദ്യോഗിക കണക്കിൽ 545 പേർക്കും. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീട്ടിലാണ്. സർക്കാർ വിഭാവന ചെയ്ത ടൗൺഷിപ്പിലെ 410 വീടുകളിൽ 140 എണ്ണമാണ് ആദ്യഘട്ടത്തിൽ തയാറാകുക. ബാക്കിയുള്ളവ രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലും. ഇവയുടെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന ആശങ്കയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിലുണ്ട്.
നമ്മുടെ "സിസ്റ്റം' അങ്ങനെയാണെന്നു മന്ത്രിമാർതന്നെ വിളംബരം ചെയ്തിട്ടുണ്ടല്ലോ! 700 കോടിയിലേറെ പെട്ടിയിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 108.21 കോടി രൂപ ചെലവഴിച്ചിട്ടും ദുരന്തബാധിതരുടെ ജീവിതം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൈവഴികൾ വയനാട്ടിലേക്കും വിലങ്ങാട്ടേക്കും തിരിച്ചുവിട്ട കത്തോലിക്കാ സഭ പുതിയ നൂറു വീടുകളാണ് നിർമിച്ചു നല്‍കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വീടുകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചെണ്ണം കുടുംബങ്ങൾക്കു കൈമാറി. വയനാട്ടിൽ കെസിബിസിയും മാനന്തവാടി രൂപതയും ചേർന്നു നിർമിക്കുന്ന അന്‍പത് വീടുകളുടെ പണി വാഴവറ്റയിൽ അതിവേഗം മുന്നോട്ടുപോകുന്നു. ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് വീടുകളാണ് നിർമിക്കുക.
ദുരിതാശ്വാസനിധി നിറഞ്ഞുകവിഞ്ഞിട്ടും എല്ലാം നഷ്ടപ്പെട്ടവരോട് “കാത്തിരിക്കൂ” എന്നു പറയുന്ന ക്രൂരത ഭരണകൂടങ്ങൾ ആവർത്തിക്കരുത്. അത് സഹജീവികളെ ചേർത്തുപിടിച്ചവരോടും കാട്ടുന്ന നെറികേടാണ്. ഭരണചക്രത്തിലെ കടുംകെട്ടുകൾ എത്രയും വേഗം അഴിക്കേണ്ടതിനു പകരം കൂടുതൽ കൂടുതൽ മുറുക്കുന്നത് പൊറുക്കാനാകാത്ത നീതികേടാകും.
ദുരന്തത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ സംഭവിച്ചതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മടിച്ച കേന്ദ്രം ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും ഹീനമായ അവഗണന കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വയനാട്ടിലെത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
വ്യവസ്ഥകളില്ലെന്ന പേരിലാണ് ദേശീയദുരന്തപ്രഖ്യാപനം ഒഴിഞ്ഞുപോയത്. ഇതു കേട്ടാൽ തോന്നും, വ്യവസ്ഥകളൊക്കെ അന്യഗ്രഹങ്ങളിൽനിന്നു വരുന്നതാണെന്ന്! സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നിയമത്തിലും വ്യവസ്ഥയിലുമൊക്കെ മാറ്റം വരുത്താനല്ലേ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിടുന്നത്?
പ്രഖ്യാപനമില്ലാത്തതിനാൽ എംപി ഫണ്ട് പോലും ഉപയോഗിക്കാനാകാത്ത ദുഃസ്ഥിതി ആരോടു പറയാൻ? സ്വന്തം പാർട്ടിക്കു സീറ്റ് നല്‍കാത്തതിന്റെ പേരിൽ ഇങ്ങനെ ശിക്ഷിക്കുന്നവർ സാമൂഹികനീതിയെക്കുറിച്ചു "മൻ കി ബാത്' നടത്തിയിട്ട് എന്തു കാര്യം? വായ്പകൾ എഴുതിത്തള്ളാൻ നിർദേശമില്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം.
അതേസമയം വായ്പ എഴുതിത്തള്ളുകയല്ല, സർക്കാർ ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. എഴുതിത്തള്ളൽ ഉണ്ടാക്കുന്ന സാങ്കേതികക്കുരുക്കുകൾ ദുരന്തബാധിതരെ കൂടുതൽ വിഷമത്തിലാക്കുമെന്നാണു പറയുന്നത്. ഒരുതരത്തിലും തിരിച്ചടവു സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരുടെ മുന്നിലേക്ക് കാൽക്കുലേറ്ററും ചെപ്പടിവിദ്യകളുമായി ചെല്ലല്ലേ എന്നേ പറയാനുള്ളൂ.
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനം കൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല. "സിസ്റ്റ'ത്തെ പഴിപറയാതെ, അവരെ പച്ചമനുഷ്യരായി കണ്ട് മനുഷ്യത്വത്തോടെയുള്ള ഇടപെടലാണു ഭരണകൂടങ്ങളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
Kerala
കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്നു രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണും കല്ലും പതിച്ചത്.
വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Kerala
കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽപ്പെട്ട പുന്നപ്പുഴയിൽ ഇന്നലെ പുലർച്ചെ മുതൽ പ്രകടമായ, കലങ്ങിയ കുത്തൊഴുക്ക് പുഞ്ചിരമട്ടത്തിനു സമീപം വനത്തിൽ ഉരുൾപൊട്ടിയെന്ന സംശയത്തിനിടയാക്കിയത് ജനങ്ങളിൽ പരിഭ്രാന്തിപരത്തി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ മഹാദുരന്തം വിതച്ച 2024 ജൂലൈ 30ലെ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണ് പുഞ്ചിരിമട്ടം. മുന്‍പ് ഉരുൾപൊട്ടിയ മേഖലയിൽ തകർത്തുപെയ്ത മഴയും കരകളിലെ മണ്ണ് ഇളകി വെള്ളത്തിൽ കലർന്നതുമാണ് കുത്തൊഴുക്കിനു കാരണമായതെന്ന് ഡിഡിഎംഎ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക അകന്നത്. മുന്‍പത്തെ ഉരുൾദുരന്ത അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിലൂടെ ഒഴുകിയത്. ഉരുൾപൊട്ടിയതിനെത്തുടർന്ന് മാറിയ പുന്നപ്പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കുന്നതിനു പ്രവൃത്തി നടന്നുവരികയാണ്. ഇതിനിടെയാണു പുഴയിൽ അതിശക്തമായ കുത്തൊഴുക്കുണ്ടായത്. കല്ലുകൾ ഉരുണ്ടുനീങ്ങുന്നതും മരക്കഷണങ്ങൾ ഒഴുകുന്നതും പുഴയിൽ കാണാനായി. ഇതാണ് പുഞ്ചിരിമട്ടം വനത്തിൽ ഉരുൾപൊട്ടലോ ശക്തമായ മണ്ണിടിച്ചിലോ സംഭവിച്ചുവെന്ന സംശയത്തിന് ഇടയാക്കിയത്.
പുഴ നവീകരണത്തിന് ഇരുകരകളിലും കൂട്ടിയിട്ട മണ്ണ് ഒലിച്ചുപോയതുമൂലം ചൂരൽമലയ്ക്കു സമീപം വില്ലേജ്, അട്ടമല റോഡുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണു പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങളിൽ പെയ്തത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പ്രദേശത്ത് ശരാശരി 68ഉം രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ് വരെ ശരാശരി 80ഉം മി.മീ മഴ പെയ്തതായി കൽപ്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
മുണ്ടക്കൈ, വനറാണി, റാണിമല ഭാഗങ്ങളിൽ രാവിലെ ജോലിക്കു പോയ നൂറിലേറെ തൊഴിലാളികളിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി താമസസ്ഥലത്ത് തിരിച്ചെത്തിച്ചു. പുഞ്ചിരിമട്ടം ഉരുൾദുരന്ത മേഖലയിലെ ‘നോ ഗോ സോണി’ൽ പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം നാട്ടുകാർക്കു നിർദേശം നൽകി.
പുന്നപ്പുഴയിലെ കുത്തൊഴുക്കിനെത്തുടർന്ന് പ്രദേശവാസികളടക്കം നിരവധിയാളുകളാണ് ചൂരൽമലയിലെ ബെയ്ലി പാലത്തിനു സമീപം തടിച്ചുകൂടിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായി. പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ ചിലർക്ക് ഉപജീവനബത്ത കിട്ടാത്ത പ്രശ്നവും ഇതിനിടെ ഉയർന്നു. ബെയ്ലി പാലത്തിനു സമീപം പോലീസും നാട്ടുകാരുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.
പുഞ്ചിരിമട്ടം മേഖലയിൽ ഇനിയും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നു ചൂരൽമല കർമസമിതി ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും വിശദമായ പരിശോധന ഉണ്ടാകുമെന്ന് റവന്യു അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മുന്നൊരുക്കം നടത്തുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. റവന്യു, വനം, പോലീസ്, ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥർ പ്രദേശത്ത് സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
Kerala
വയനാട്: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. . മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
മുണ്ടക്കൈ-അട്ടമല റോഡ് പൂർണമായും മുങ്ങി. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.