National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
District News
തിരുവനന്തപുരം : സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധവും രാപ്പകൽ സമരവും ഇന്നു വൈകുന്നേരം അഞ്ചിനു തുടങ്ങി നാളെ വൈകുന്നേരം അഞ്ചിനു സമാപിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും. നേതാക്കളായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
Kerala
കോഴിക്കോട്: ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് വന്നത് മറച്ചുവച്ചതും ലാവ്ലിന് കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവയ്ക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പരതന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്.
പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നതു തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്.
തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്സെയെക്കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ?
ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് സിപിഎമ്മിനെ താഴെയിറക്കി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധി കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
മുംബൈ: മഹാരാഷ്ട്ര പുനെ നഗരത്തിലെ ചരിത്ര സ്മാരകമായ ശനിവാര്‍ വാഡ കോട്ടയിൽ മുസ്ലീം സ്ത്രീകള്‍ നിസ്കരിച്ച സ്ഥലത്ത് ബിജെപി എംപിയുടെ നേതൃത്വത്തിൽ ഗോമൂത്രം തളിച്ച് "ശുദ്ധികലശം'നടത്തി. ശിവപ്രാര്ഥനയും നടത്തി.
ബിജെപി രാജ്യസഭാ എംപി മേധാ കുൽക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പതിത് പവൻ, ഹിന്ദു സകാൽ സമാജം തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അവിടെ ഗോമൂത്രം തളിച്ചതിനു ശേഷം ശിവപ്രാർഥന നടത്തുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്ലീം സ്ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നിസ്കരിച്ചത്.
ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ബിജെപി എംപിക്കെതിരെ രംഗത്തെത്തി. മറാഠ സാമ്രാജ്യത്തിലെ പേഷ്വയുടെ ഔദ്യോഗിക വസതിയായ 13 നിലകളുള്ള ശനിവാര്‍ വാഡ കോട്ട 1732ൽ ബാജിറാവു ഒന്നാമന്റെ കാലത്താണ് നിര്‍മിച്ചത്. 1828ല്‍ തീപിടിത്തത്തിൽ നശിച്ചെങ്കിലും അവശേഷിക്കുന്ന ഭാഗം ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യക്ക് കീഴിലുള്ള സംരക്ഷിത സ്മാരകമാണ്.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.'-ചിരാഗ് അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.'-ചിരാഗ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Leader Page
രാഷ്ട്രീയത്തില്‍ ശത്രുവിന്റെ ശത്രു മിത്രം. സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല. അധികാരം പിടിക്കാന്‍ ആരെ കൂടെക്കൂട്ടാനും ആരുടെകൂടെ കൂടാനും ആര്‍ക്കും മടിയില്ല. പരസ്യമായ സഖ്യത്തിനു പുറമെ ചില രഹസ്യധാരണകളുമുണ്ട്. ജാതിയും മതവും വര്‍ഗവും പ്രാദേശികവാദവും അടക്കം മുതലെടുപ്പിനുള്ള ഒരു വഴിയും ആരും വേണ്ടെന്നു വയ്ക്കാറില്ല. തീവ്ര, വര്‍ഗീയ ഗ്രൂപ്പുകളുമായി സന്ധിചെയ്യാനും മിക്ക നേതാക്കളും മടിക്കാറില്ല. ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇവയെല്ലാമുണ്ട്.
വോട്ടവകാശമാണു പൗരന്റെ മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. ജനാധിപത്യത്തില്‍ പൗരനുള്ള ഏറ്റവും ശക്തവും വിലപ്പെട്ടതും പവിത്രവുമായ അഹിംസാത്മക ഉപകരണമാണ് വോട്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ബിഹാറിൽ ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം കവര്‍ന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടവകാശമാണു കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമോയെന്നു കണ്ടറിയണം.
തടസമില്ലാതെ എസ്ഐആര്‍
ബിഹാറിലെ എസ്ഐആറില്‍ നീക്കിയതും പുതുതായി ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്ത്തിയാക്കുകയാണെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കമ്മീഷന് പറഞ്ഞത്. ഏതായാലും പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാകും നവംബര്‍ ആറിനും 11നും നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എസ്ഐആറിനെ ചോദ്യം ചെയ്ത് അസോസിയേഷന് ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) നല്കിയ ഹര്‍ജി നവംബര്‍ നാലിനു മാത്രമേ സുപ്രീംകോടതി ഇനി പരിഗണിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മീഷന് അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നതില്‍ സംശയമില്ല. നീക്കിയതും ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും പറഞ്ഞത്. കരടുപട്ടികയിലെ പുതിയ വോട്ടര്‍മാരുടെ പൂര്‍ണലിസ്റ്റ് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നീക്കംചെയ്ത വോട്ടര്‍മാര്‍ ആരൊക്കെയെന്നാണു വെളിപ്പെടുത്താത്തതെന്നും എഡിആറിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് അടുത്തിട്ടും അന്തിമ വോട്ടര്‍പട്ടിക വൈകുന്നതു ദുരൂഹമാണ്.
നിതീഷ് കുമാറിന്റെ കളികള്‍
മാര്‍ച്ച് ഒന്നിന് 75 വയസു തികയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇപ്പോഴും ബിഹാറിലെ കിംഗ് മേക്കര്‍. നിതീഷിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ഐക്യ ജനതാദളും പക്ഷം മാറുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും കൊതി മാറിയിട്ടില്ല. ഇടയ്ക്കു രാജിവച്ചു മുന്നണി മാറിയതടക്കം ഒമ്പതു തവണയാണു നിതീഷ് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുത്തത്. പക്ഷേ, ജയിച്ചാലും തോറ്റാലും നിതീഷിന്റെ അവസാന മുഖ്യമന്ത്രി പദമാകും ഇപ്പോഴത്തേതെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
വികസന നായകനായ സോഷ്യലിസ്റ്റ് നേതാവ് എന്ന പ്രതിച്ഛായ നിതീഷിനു നഷ്ടമായി. അവസരവാദിയും അധികാരമോഹിയും എന്ന പേരു വീണതൊന്നും നിതീഷിനു പ്രശ്നമല്ല. നിതീഷിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കു വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി പിടിമുറുക്കും. തെരഞ്ഞെടുപ്പിനുശേഷമാകും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതില്‍ എല്ലാമുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന നവംബര്‍ 14ന് കാര്യങ്ങളില്‍ വ്യക്തത കൈവരും.
മാറുന്ന ബിഹാര്‍ രാഷ്ട്രീയം
നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമാണ് മൂന്നര പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയം അടക്കിവാണിരുന്നത്. 1990ലാണ് ബിഹാറില്‍ കോണ്‍ഗ്രസിന് അവസാന മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അഴിമതി, സ്വജനപക്ഷപാതം, അവസരവാദം തുടങ്ങിയവകൊണ്ട് ആര്‍ജെഡിയും ജെഡിയുവും ക്ഷീണിച്ചുതുടങ്ങി. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തിലും രാഷ്ട്രീയ തന്ത്രങ്ങളുംകൊണ്ടു ബിജെപിയാണു നേട്ടമുണ്ടാക്കിയത്. 2020ല്‍ ബിജെപിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതൽ കിട്ടിയ ജെഡിയുവിന് ഇത്തവണ ബിജെപിക്കൊപ്പം 101 സീറ്റിലൊതുങ്ങേണ്ടി വന്നു.
അടുത്ത മാസം ആറിനു വോട്ടെടുപ്പു നടത്തുന്ന ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലേക്കു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നിട്ടും ഭരണകക്ഷിയായ എന്‍ഡിഎയിലും പ്രതിപക്ഷ മഹാസഖ്യത്തിലും പ്രധാന പാര്‍ട്ടികളിലും ആശയക്കുഴപ്പവും പരാതികളും പരിഭവങ്ങളും തീര്‍ന്നില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്ത സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഇരുമുന്നണികളിലും പ്രശ്നങ്ങളേറെയാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ജിതിന് റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒതുങ്ങാതെ വഴിയില്ലായിരുന്നു.
പുറമെ ശാന്തം; ഉള്ളില്‍ പുക
ആര്‍ജെഡിയുമായുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നതിനിടയില്‍ 48 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണം ഇന്നലെ കഴിയുന്നതിനാല്‍ മറ്റു വഴികള്‍ ഉണ്ടായില്ല. 2020ല്‍ മത്സരിച്ച 70ല്‍ ഒരു സീറ്റു മാത്രമേ വിട്ടുകൊടുക്കൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 60 സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് ആര്‍ജെഡി വാശിപിടിച്ചതോടെ സീറ്റുവിഭജനം നീണ്ടു. മുന്നണി വിടുമെന്ന ഭീഷണിക്കൊടുവില്‍ 13-14 സീറ്റു നല്കി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയെ (വിഐപി) മെരുക്കിയെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐ-എംഎല്, സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്കി. സിപിഎമ്മിനു നാലു സീറ്റാണു കിട്ടിയത്.
മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന തേജസ്വി യാദവിനെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റക്കാരനാക്കിയത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും തിരിച്ചടിയായി. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ നഷ്ടമാകുന്ന വോട്ടുകളിലേറെയും മഹാസഖ്യത്തിന്റേതാകും. ഭരണവിരുദ്ധ വികാരവും നിതീഷിന്റെ ചാഞ്ചാട്ടങ്ങളും പ്രായവുമെല്ലാം നേട്ടമാകേണ്ട പ്രതിപക്ഷത്തിന് ഒന്നും ഉറപ്പിക്കാനാകാത്ത നില. പുറമെ കാണുന്നതിലും പ്രശ്നങ്ങള്‍ എന്‍ഡിഎയിലുമുണ്ട്.
കുമിളയായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ രംഗപ്രവേശം വോട്ടര്‍മാരെ എത്രകണ്ടു സ്വാധീനിക്കുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരേ രഘോപുരില്‍ മത്സരിക്കുന്നതില്‍നിന്നു പിന്മാറിയതിലൂടെ കിഷോര്‍ സെല്‍ഫ് ഗോള്‍ അടിച്ചുവെന്നാണു ചിലരെങ്കിലും കരുതുന്നത്. ഗോലിയാത്തിനെ വെല്ലുവിളിക്കുന്ന ദാവീദായി കിഷോര്‍ സ്വയം വരച്ചുകാട്ടിയ പ്രതിച്ഛായയ്ക്കാണ് ഇടിവുണ്ടായത്. ഒന്നുകില്‍ 150 സീറ്റ് അല്ലെങ്കില്‍ 10 സീറ്റ് തന്റെ പാര്‍ട്ടിക്കു കിട്ടുമെന്ന കിഷോറിന്റെ പ്രസ്താവനയും സ്വന്തം ഗോള്‍പോസ്റ്റിലെ ഗോളടിയായി.
ആകെയുള്ള 243 സീറ്റിലും മത്സരിക്കുമെങ്കിലും ബിഹാറില്‍ ജൻ സുരാജിന് പ്രതീക്ഷ മങ്ങുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ആദ്യം നേടിയതുപോലുള്ള ജനപിന്തുണ കിഷോറിനു കിട്ടില്ല. ആവേശകരമായ ത്രികോണ മത്സരം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. എന്‍ഡിഎയും മഹാസഖ്യവും (മഹാഗഡ്ബന്ധന്) തമ്മിലുള്ള ദ്വന്ദയുദ്ധമാകും ബിഹാറിലേത്. കേരളത്തിലേതുപോലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള ധ്രുവീകരണത്തില്‍ മൂന്നാമത്തെ കളിക്കാരന് ഇടമില്ല. എന്നാല്‍ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ ജയ-പരാജയങ്ങളെ സ്വാധീനിക്കും. നിതീഷ് കുമാറും ബിജെപിയും പരാജയപ്പെടുമെന്നു കിഷോര്‍ തറപ്പിച്ചു പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് ഉറക്കം നഷ്ടപ്പെടും.
ജാതിരാഷ്ട്രീയം തന്നെ മുന്നില്‍
ബിഹാറില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാകാത്ത നിലയാണ്. എന്‍ഡിഎയിലും മഹാസഖ്യത്തിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ട്. ഇരുമുന്നണികളും ജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കും തീര്‍ച്ചയില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടക്കമുള്ള ഭരണപരാജയങ്ങളും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവുമൊന്നും പ്രചാരണത്തില്‍ മുന്നിലല്ല.
ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ പതിവുപോലെ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ മൂപ്പിച്ചെടുക്കുകയാണു പാര്‍ട്ടികള്‍. ബിഹാറിന്റെ മനസറിയാന്‍ അടുത്ത മാസം 14 വരെ കാത്തിരുന്നേ മതിയാകൂ. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ തടയാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിയുമെന്നതും ചോദ്യചിഹ്നമാണ്. പൂര്‍ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷ തെരഞ്ഞെടുപ്പാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അവകാശപ്പെടുന്നു.
ആര്‍ക്കുമൊന്നിനും ഉറപ്പില്ലാതെ
ഇന്നലെ പാറ്റ്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുകയും സരനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയും ചെയ്ത അമിത് ഷായ്ക്കും ആശങ്കകളേറെയാണ്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാന് ഭീകരര്‍ക്ക് അവരുടെ ആസ്ഥാനത്തു തിരിച്ചടി കൊടുത്തുവെന്നാണു ഷാ പ്രസംഗിച്ചത്. ബംഗ്ലാദേശില്‍നിന്നു കുടിയേറുന്ന മുസ്ലിംകള്‍ക്കെതിരേ ഷാ വാചാലനായതിലും വോട്ട് ധ്രുവീകരണംതന്നെ ലക്ഷ്യം. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.
യുപി കഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണു ബിഹാര്‍. ബിഹാറിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. ബിഹാറില്‍ എന്‍ഡിഎയെ പുറത്താക്കി അധികാരം പിടിക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലും ജനവിധി പ്രതിഫലിക്കും. ജെഡിയു, ബിജെപി സഖ്യം അധികാരത്തുടര്‍ച്ച നേടിയാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടം തടയാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ബിഹാറിലെ ജനവിധി.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Editorial
കുറ്റക്കാരായ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിനുള്ള ബിൽ പാസായാലും പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള മന്ത്രിമാരോ കേസിൽ പെടുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. പരസ്യത്തിലുള്ളതാകില്ല ലക്ഷ്യത്തിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു.
ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം.
മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും.
ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്!
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബിൽ.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമുണ്ടായിരുന്നു.
ഇവ ചർച്ച ചെയ്യാൻ, സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകക്ഷിക്കൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി കേന്ദ്രം ജെപിസി രൂപീകരിച്ചേക്കും.
കുറ്റകൃത്യ-അഴിമതി വിരുദ്ധമെന്നു ബിജെപി പരസ്യം കൊടുത്തിരിക്കുന്ന ബില്ലിന്റെ കാണാച്ചരടുകൾ ശത്രുസംഹാരക്രിയയിലൂടെ ജനാധിപത്യ ധ്വംസനത്തിനുള്ളതായിരിക്കുമെന്നു ഭയപ്പെടാൻ കാര്യമുണ്ട്.
നിലവിലെ നിയമമനുസരിച്ച്, പാർലമെന്റ് അംഗവും നിയമസഭാംഗവും രണ്ടു വർഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാകുകയുള്ളൂ. എന്നാൽ, പുതിയ ഭേദഗതികളനുസരിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യുന്ന കേസിൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ അയോഗ്യരാകും. ഇവിടെ പ്രധാന ചോദ്യം, ആരാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ട് കോടതികളിൽ പോലും തലകുനിച്ചു നിൽക്കുന്ന അന്വേഷണ ഏജൻസികൾ! ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റം ചുമത്തി പ്രതിപക്ഷത്തെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതും ജാമ്യം കിട്ടാത്ത വാദങ്ങൾ നിരത്തി 30 ദിവസം അകത്തിടാൻ കോടതിയിൽനിന്ന് അനുമതി വാങ്ങുന്നതും നിസാരമാണെന്ന് ആർക്കാണറിയാത്തത്? ഈ നിയമം വന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതോദ്യോഗസ്ഥർ കേന്ദ്രത്തിനെതിരേ എന്തെങ്കിലും തീരുമാനമെടുക്കുമോ?.
130-ാം ഭരണഘടനാ ഭേദഗതിയുടെ ആപത്സാധ്യതകളെ, അന്വേഷണ ഏജൻസികളുടെ ബിജെപി ഭരണത്തിലെ നടപടികളുമായി ചേർത്തല്ലാതെ വിശകലനം ചെയ്യാനാകില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ഇഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ. റഹീം എംപിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞതനുസസരിച്ച്, 10 വർഷത്തിനിടെ ഇഡി 193 കേസുകളെടുത്തു.
തെളിയിക്കാനായത് രണ്ടു ശതമാനം. 2014 മുതൽ 2022 വരെ എട്ടു വർഷത്തിനിടെ 121 രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുത്തു. 95 ശതമാനവും പ്രതിപക്ഷ നേതാക്കൾ. അതിലേറെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസുകാർ.
അതേസമയം, യുപിഎ സർക്കാരിന്റെ 2004 മുതലുള്ള 10 വർഷത്തിനിടെ 26 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ ഏകദേശം പകുതി, അതായത് 14 പേർ മാത്രമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളത്. അഴിമതിക്കേസുകളില്‍ പ്രതികളായവര്‍ ബിജെപിയില്‍ ചേര്‍ന്നാൽ പിന്നെ കേസ് വേറെ വഴിക്കാകും.
ഇഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്നു സുപ്രീംകോടതി വിമർശിച്ചതു രണ്ടു ദിവസം മുന്‍പാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന് (ടാസ്മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.
മൂന്നുമാസം മുന്‍പ്, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്തിനാണെന്നും തങ്ങളേക്കൊണ്ട് കൂടുതൽ പറയിച്ചാൽ ഇഡിക്കെതിരേ കഠിനമായ പരാമർശങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നുമാണ് ചീഫ് ജസ്റ്റീസ് തന്നെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഇഡി അപ്പീൽ നൽകിയതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.
പലതും ചേർത്തുവായിക്കേണ്ടതാണ്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിലെ സർക്കാർ അപ്രമാദിത്വം, തുടർന്നുണ്ടായ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം ഈ ഭേദഗതി നിയമത്തിന്റെ ദുരുപയോഗവുമുണ്ടായാൽ പ്രതിപക്ഷമുക്ത സ്വസ്ഥഭരണത്തിന്റെ കുറുക്കുവഴിയാണ് തെളിയുന്നത്. ആ വഴി ജനാധിപത്യത്തിന്റേതല്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ ബിൽ പാസാകില്ലെന്നു പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും അറിയാമെന്നതു മറക്കരുത്. സർക്കാരിനു സമയമുണ്ട്.
പ്രതിപക്ഷത്തെ കൊടികെട്ടിയ അഴിമതിക്കാരെയോർത്താൽ ഈ നിയമം അനിവാര്യം തന്നെയാണ്. പക്ഷേ, ‘ഇവരെ സൂക്ഷിക്കുക’ എന്ന പോസ്റ്ററൊട്ടിക്കുന്നത് ഏകാധിപത്യമാണെങ്കിൽ പോസ്റ്ററിലേക്ക് മാത്രമല്ല നോക്കേണ്ടത്. മമത ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ “ഇഡി, സിബിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾക്ക്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത്.”
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവബംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
പാലക്കാട്: പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
"നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം'.- കേന്ദ്ര മന്ത്രി പറഞ്ഞു.
"പ്രജകളാണ് ഇവിടെ രാജാക്കൻമാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരൽചൂണ്ടി പ്രജകൾ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നത്'.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎൽഎയുടെ വീട്ടിൽ കയറി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ബോർഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്. എംഎൽഎയുടെ വീട്ടിൽ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം.
അതിന് നിങ്ങളുടെ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് സാധിക്കുന്ന എംഎൽഎ നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
"നമ്മുടെ കുട്ടികൾ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികൾക്ക് മതത്തെ കുറിച്ച് പഠിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.
Kerala
കണ്ണൂര്‍: ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കണ്ണൂർ ചെറുകുന്ന് കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല.
വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണം.
പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ചെറുകുന്നിൽ ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്താണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. കോൺഗ്രസ് രാജ്യ താത്പര്യങ്ങൾക്ക് എതിരായാണ് നിൽക്കുന്നത്.
ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഹുൽ അഭിനന്ദിക്കുന്നില്ല. പാക്കിസ്ഥാന്റെ ബി ടീമാണ് കോൺഗ്രസ്. ഓപ്പറേഷൻ സിന്ദൂരിൽ കോൺഗ്രസ് പാക്കിസ്ഥാനൊപ്പം നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും മയക്കത്തിലായിപ്പോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
Leader Page
മാധ്യമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുതുമയുള്ള കാര്യങ്ങളിലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും, വിശേഷിച്ച് മണിപ്പുരിനെക്കുറിച്ചും ആർജവത്തോടെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ സമീപ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാതെ വയ്യ. 2023ൽ വാർത്തകളിൽ നിറഞ്ഞ സംസ്ഥാനത്ത് ഏറ്റവും പ്രധാനമായത് മനുഷ്യഘടകമാണ് (Human Quotient). കൂടാതെ, ജനങ്ങളുടെ സ്വത്വവും ഭൂമിയും പ്രധാന പ്രശ്നങ്ങളാണ്.
മണിപ്പുരിലെ അക്രമം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത് മ്യാൻമറിൽനിന്നുള്ള കുക്കി ഗോത്രവർഗക്കാരുടെ വരവിനെയാണ്. കുക്കികളുടെ വരവ് മെയ്തെയ്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി 2023 ഓഗസ്റ്റ് ഒന്‍പതിന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. കുക്കികളും സോ വംശജരും ക്രൈസ്തവരാണ്. അതേസമയം, മണിപ്പൂരിനകത്തും പുറത്തുമുള്ള മെയ്തെയ് വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കുക്കി-മെയ്തെയ് വംശീയസംഘർഷത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഘടകങ്ങളും പങ്കു വഹിച്ചെന്ന് പലരും മുൻകാലത്തു പറഞ്ഞിട്ടുണ്ട്. പള്ളികൾ കത്തിക്കുകപോലും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ, നാഗാലാൻഡിലും മിസോറമിലും 87 ശതമാനത്തിലധികം പേർ ക്രൈസ്തവരാണ്. മണിപ്പുരിൽ 41 ശതമാനം, അരുണാചൽ പ്രദേശിൽ 30 ശതമാനം എന്നിങ്ങനെയുമാണ് ക്രൈസ്തവരുള്ളത്. 2023 മേയിൽ മണിപ്പുരിൽ അക്രമം തുടങ്ങിയപ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രി മെയ്തെയ് ഹിന്ദുവായിരുന്നു- എൻ. ബിരെൻ സിംഗ്.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. ഇത് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകരിക്കുകയും ചെയ്തു. നാഗാലാൻഡും മിസോറമും ഇതിനെതിരേ രോഷാകുലരായി പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുർ കലാപത്തിലെ കുക്കികളുടെ യാതനയ്ക്ക് വില കൊടുക്കുകയും ചെയ്തു. കുക്കികളും മിസോകളും തമ്മിൽ വംശീയബന്ധമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായിരുന്നു.
2023ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയില്ല. അതുപോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലും മിസോറമിലും അദ്ദേഹം വന്നില്ലെന്നതും ശ്രദ്ധേയമായി. കുക്കികൾക്കും സോ വംശജർക്കും മിസോകളുമായുള്ള വംശീയബന്ധം അത്രയും ശക്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയുടെ ഇലക്ഷന് മാനേജർമാർ പ്രധാനമന്ത്രിയോട് മിസോറമിൽ പോകേണ്ടെന്ന് ഉപദേശിച്ചത്.
യഥാർഥത്തിൽ, 2023 മേയിൽ കലാപം തുടങ്ങിയതിൽപ്പിന്നെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 13നാണ് അദ്ദേഹം മണിപ്പുരിലെത്തിയത്. സമാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളെ കണ്ട അദ്ദേഹം ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രണ്ടു റാലികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ റാലികളിലൊന്ന് കുക്കി ശക്തികേന്ദ്രമായ ചുരാചന്ദ്പുരിലും മറ്റൊന്ന് മെയ്തെയ് കോട്ടയും തലസ്ഥാനവുമായ ഇംഫാലിലുമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹ്രസ്വസന്ദർശനത്തിൽ കാര്യമായൊന്നും ഇല്ലായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്രം ഇബോബി സിംഗ് പറഞ്ഞത്.
എന്നാൽ, സമാധാനത്തിനുള്ള മാർഗരേഖയൊന്നും പ്രധാനമന്ത്രി പങ്കുവച്ചില്ലെന്ന് ആരോപിക്കാനും വാദിക്കാനും എളുപ്പമാണ്. മണിപ്പുർ പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു ദേശീയനേതാവിന് എളുപ്പത്തിലൊരു പരിഹാരവും സമാധാനവും സാധ്യമാകുമെന്ന് കരുതുക അസാധ്യം തന്നെയാണ്.
‘നമ്മളും അവരും’ മനോഭാവം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതുവായുള്ളതാണ്. അതിനാൽ ഡൽഹിയിൽനിന്നുള്ള ഒരു പറക്കൽകൊണ്ട് സമാധാനവഴികൾ തുറക്കാമെന്നത് വന്യഭാവന മാത്രമാണ്.
അവർക്ക് അങ്ങേയറ്റം ചെയ്യാനാകുന്നത് വികസനപദ്ധതികൾ പ്രഖ്യാപിക്കുകയാണ്; എന്നിട്ടതിനെ സമാധാനത്തിനുള്ളൂ ഉപകരണമാക്കുക. 2023 മേയിലെ പോരാട്ടങ്ങൾക്ക് മുന്‍പുതന്നെ ഈ വികസനപ്രതിഭാസം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ മേഖലകളിൽ അതിശയകരമായ പുരോഗതിയുമുണ്ടായി. കുറച്ചുകാലമായി ‘സമാധാനത്തിന്റെ ദ്വീപ്’ ആയി ഉയർത്തിക്കാട്ടിയിരുന്ന മണിപ്പുർ, ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിനു കീഴിൽ വികസനത്തിന്റെ പുതുവഴികളിലേക്കു നടന്നിട്ടുണ്ട്. ഒട്ടേറെ നിക്ഷേപങ്ങളും സംസ്ഥാനത്തുണ്ടായി. എന്നാൽ, ആ ശ്രമങ്ങളെല്ലാം പാഴായി. യാത്ര പാളംതെറ്റുകയും ചെയ്തു.
നാഗന്മാരുടെ പ്രശ്നങ്ങൾ
മണിപ്പുരിലെ നാഗന്മാർക്ക് അവരുടേതായി പരാതിക്കഥകളുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നാഗാ സമാധാനചർച്ച തികഞ്ഞ അനിശ്ചിതത്വത്തിലാണ്. നാഗാ കലാപം തീർക്കാൻ എന്താണു കൈയിലുള്ളതെന്ന് ആർക്കുമറിയില്ല. ശക്തമായ ഒരു നാഗാ തീവ്രവാദി സംഘം തൊണ്ണൂറുകളിലെ പഴയ കലാപത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ സേനകളിൽനിന്നുള്ള റിപ്പോർട്ട്. നാഗാ പ്രദേശങ്ങളോടു ചേർന്നയിടങ്ങളിൽ ‘അഖണ്ഡത’ വേണമെന്ന് നാഗാ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന വിമത സായുധഗ്രൂപ്പായ എൻഎസ്സിഎൻ-ഐഎം പറയുന്പോൾ, നാഗന്മാരും മെയ്തെയ്കളും പരസ്പരം അവിശ്വസിക്കുന്നു.
രാജ്യാന്തര അതിർത്തി പരിപാലനം
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി’ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള എഫ്എംആർ (Free Movement Regime) റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024 ജനുവരിയിൽ തീരുമാനിച്ചു.
ഇന്ത്യയു മ്യാൻമറും തമ്മിലുള്ള 1643 കി.മീ അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പരസ്പരം വീസയില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഉഭയകക്ഷി ക്രമീകരണമായിരുന്നു എഫ്എംആർ. അതിർത്തിക്കിരുവശവുമുള്ള സമുദായങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും കുടുംബപരവുമായ ബന്ധം നിലനിർത്താനാണ് ഇതാരംഭിച്ചത്.
എഫ്എംആർ റദ്ദാക്കലിനെ നാഗന്മാരും മോസോകളും ശക്തമായി എതിർത്തു. ന്യൂഡൽഹിയിലെ ഭരണക്കാർ അതിർത്തികളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഫ്എംആർ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാൻ സുരക്ഷയെ കൂട്ടുപിടിക്കുന്നു.
ചുരുക്കത്തിൽ
മണിപ്പുർ നിലവിൽ പ്രസിഡന്റ് ഭരണത്തിലാണ്. കാര്യങ്ങളുടെ അവസാനമെന്തെന്നറിയാൻ ബന്ധപ്പെട്ടവർക്കെല്ലാം ക്ഷമ, കഠിനാധ്വാനം, ശരിയായ ന്യായബോധം എന്നീ മൂന്നു ഗുണങ്ങളുണ്ടായിരിക്കണം. ശരിയായ സന്തുലിതാവസ്ഥയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും വാക്ചാതുര്യവും വെറും വാചകക്കസർത്തു മാത്രമായി അവശേഷിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കുന്നു.
കുക്കികൾക്കും മെയ്തെയ്കൾക്കും പരസ്പരം വിശ്വസിക്കാനാകുന്നില്ല. മെയ്തെയ് നിയന്ത്രിത ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായി കുക്കികൾ പറയുന്നു. തങ്ങളുടെ ഗുരുതരമായ പരാതികൾ കേന്ദ്രം അവഗണിക്കുന്നതായി മെയ്തെയ്കളും പറയുന്നു.
അവസാനമായി നമുക്കൊന്നു പറയാം. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന നല്ലൊരു നേതൃത്വം മണിപ്പുരിന് ആവശ്യമാണ്. എന്നാൽ പകുതി വിശുദ്ധമായിരിക്കുന്നതിനൊപ്പം ഭരണകൂടം തെറ്റു ചെയ്യുന്നവരോട് നിർദാക്ഷിണ്യം പെരുമാറണം. നിയമവാഴ്ച തിരിച്ചുവരണം.
വംശീയ അകൽച്ച പഴയപടിതന്നെ
സമാധാനത്തിനുള്ള ഏതെങ്കിലും മാന്ത്രിക സൂത്രവാക്യവുമായി മോദി വരുമെന്ന പ്രതീക്ഷ തകർന്നുവെന്നത് വസ്തുതയാണ്. കുടിയൊഴിക്കപ്പെട്ട് 28 മാസമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രി ഒന്നും കൊണ്ടുവന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഇബോബി പറഞ്ഞു. നിരവധി കുക്കികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്.
പഴയതും വിവാദവിഷയവുമായ ഒരാവശ്യം വീണ്ടും ഉയർന്നുവന്നു എന്നത് സ്ഥിതി അതിലും വഷളാക്കി. മണിപ്പുർ വിഭജിച്ച് പുതിയ കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ബിജെപിയുടേതടക്കമുള്ള കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഈ മാസം 19ന്, പ്രളയ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തെ മെയ്തെയ് തീവ്രവാദികളെന്നു കരുതുന്നവർ ആക്രമിച്ചു. രണ്ട് സൈനികർ ജീവത്യാഗം ചെയ്തു. മറ്റു നാലുപേർക്കു പരിക്കേറ്റു. വിദഗ്ധ വിശകലനമനുസരിച്ച്, ഇത് ഒരു പട്ടാളവ്യൂഹത്തിനു നേരേ മാത്രമുള്ള ആക്രമണമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദ്ദേഹം കുക്കികൾക്കു നല്കിയെന്നു കരുതപ്പെടുന്ന പ്രാധാന്യത്തിലും താഴ്വരയിലെ ചിലർ സന്തുഷ്ടരല്ല എന്ന സന്ദേശമാണതു നല്‍കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, സമൂഹം പൊതുവെയും മണിപ്പുരിലെ മറ്റു ജനങ്ങളും സന്ദർഭത്തിനൊത്തുയർന്നു. അടുത്ത ദിവസം, ആസാം റൈഫിൾസിനെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.
(വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുന്ന, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റാണ് ലേഖകൻ)
Kerala
കാസർഗോഡ്: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. കേരളത്തിൽ എയിംസ് വേണമെന്നാണ് ബിജെപിയുടെ നിലപാട്.
ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ല. ഏത് ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യും. എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്.
തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അതിൽ തെറ്റില്ല. എന്നാൽ അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകൾക്കല്ല എയിംസ് നൽകുന്നത്. കേരളത്തിനാണ്.
ജില്ലാ കമ്മിറ്റികൾ സ്വന്തം ജില്ലയിൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. കേരളത്തിന് അവകാശപ്പെട്ട എയിംസ് കേരളത്തിന് തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Leader Page
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വിസ്മയകരമായ മുന്നേറ്റത്തിന് ഏറ്റവും കനപ്പെട്ട സംഭാവന നല്‍കിയത് ഇവിടത്തെ ക്രൈസ്തവ സമൂഹമാണ്. എന്നാല്‍, എല്ലാക്കാലത്തും ഭരണതലത്തില്‍നിന്ന് അവര്‍ക്കു കടുത്ത വിവേചനവും പീഡനവുമാണ് നേരിടേണ്ടിവന്നിട്ടുള്ളത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകര്‍ അനുഭവിക്കുന്ന നിയമനാംഗീകാര നിഷേധം.
ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നു ലഭിച്ച അനുകൂലവിധിപ്രകാരം എന്‍എസ്എസ് മാനേജ്മെന്റിലെ സമാന നിയമനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും അവര്‍ക്കു ശമ്പളം ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിധി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് ബാധകമല്ലെന്നാണു സര്‍ക്കാരിന്റെ വിചിത്രമായ കണ്ടുപിടിത്തം! ക്രൈസ്തവ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ പോയി പ്രത്യേകം വിധി കൊണ്ടുവരണമത്രെ! ക്രൈസ്തവ വിദ്വേഷിയായ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് എഴുതിക്കയറ്റിവിട്ട ഫയലില്‍ ഉണ്ടായ തീരുമാനമാണിതെന്നു വ്യക്തം.
അത് കൊണ്ടുപോയി ചവറ്റുകുട്ടയിലിടൂ എന്നു പറയേണ്ടതിനു പകരം, അതിന്റെ ഉള്ളടക്കം കൃത്യമായി മനസിലാക്കാതെ തുല്യം ചാര്ത്തിവിടുന്ന വകുപ്പുമന്ത്രിയോടും മറ്റ് ഉന്നതാധികാരികളോടും സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ജനവിരുദ്ധമായ തീരുമാനങ്ങള്ക്കിടയാക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണു ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്.
ഒരു തുടര്‍ക്കഥപോലെ നീണ്ടുപോകുന്ന ഈ പീഡനപരമ്പര ആരംഭിക്കുന്നത് 1945ലാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളെല്ലാം ദേശസാത്കരിക്കാന്‍ തീരുമാനമെടുത്തു. അന്ന് ഭൂരിപക്ഷം വിദ്യാലയങ്ങളും ക്രൈസ്തവ മാനേജ്മെന്റുകളുടേതായിരുന്നു. ദിവാനാകട്ടെ ക്രൈസ്തവവിരോധം സഹജമായിരുന്നുതാനും. പക്ഷേ, സഭാനേതൃത്വവും വിശ്വാസിസമൂഹവും ഒന്നടങ്കം ദേശസാത്കരണ നീക്കത്തിനെതിരേ രംഗത്തിറങ്ങിയപ്പോള്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നു.
1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന ആദ്യ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ തകിടംമറിച്ചു. മാനേജ്മെന്റ് വിരോധം കൈമുതലായ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിവാദവിധേയമായ വിദ്യാഭ്യാസ ബില്ലിലാണ് തുടക്കം. മാനേജ്മെന്റുകള്‍ക്ക് മൂക്കുകയറിടുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ ആ ബില്ലില്‍, ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷാവകാശങ്ങളെപ്പോലും മറികടന്ന് ആവശ്യം വന്നാല്‍ മാനേജ്മെന്റ് സ്കൂളുകള്‍ സര്‍ക്കാരിനു പിടിച്ചെടുക്കാമെന്ന വ്യവസ്ഥവരെ ഉണ്ടായിരുന്നു.
നിയമസഭയിലെ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാസാക്കിയ ബില്ലിനു പക്ഷേ, ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവു അംഗീകാരം നല്‍കിയില്ല. പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. രാഷ്ട്രപതി ബില്‍ സുപ്രീംകോടതിക്കു റഫര്‍ ചെയ്തു. ബില്ലിലെ പല വകുപ്പുകളും ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഉപദേശമനുസരിച്ച് വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കിയാണു രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ലിനെതിരേ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനരോഷം വിമോചനസമരമായി രൂപം മാറുകയും അതിന്റെ ഫലമായി രാഷ്ട്രപതി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയും ചെയ്തു. അങ്ങനെ, ക്രൈസ്തവ വിദ്യാലയങ്ങള്ക്കെതിരേയുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയപ്പെട്ടു.
1972-73 വര്‍ഷങ്ങളിൽ കോണ്‍ഗ്രസ് മുഖ്യപങ്കാളിയായ അച്യുതമേനോന് ഗവണ്മെന്റ് അധികാരത്തിലിരിക്കുന്ന കാലം. കോളജ് വിദ്യാര്‍ഥികളുടെ ഫീസ് ഏകീകരണത്തിന്റെയും അധ്യാപകരുടെ ഡയറക്ട് പേയ്മെന്റിന്റെയും പേരില്‍ സ്വകാര്യ കോളജുകളുടെ നിയന്ത്രണം ഉപായത്തില്‍ കരസ്ഥമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. അന്നും കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ക്രൈസ്തവ മാനേജ്മെന്റിലായിരുന്നു. സ്വാഭാവികമായുമുണ്ടായ ആശങ്ക ശക്തമായ വിദ്യാഭ്യാസ പ്രക്ഷോഭമായി മാറി.
കേരളത്തിലെ മിക്ക നഗരങ്ങളിലും രൂപതാധ്യക്ഷന്മാര് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ചരിത്രത്തിലാദ്യമായി തെരുവിലിറങ്ങി. പ്രൈവറ്റ് കോളജുകളിലെ ഫീസ് സര്‍ക്കാര്‍ കോളജുകളിലേതിനു തുല്യമാക്കുമ്പോള്‍ വരുമാനനഷ്ടം കണക്കിലെടുത്ത് കോളജുകള്‍ക്ക് ഗ്രാന്റ് വര്ധിപ്പിച്ചുനല്കില്ലെന്നും സര്‍ക്കാര്‍ ശാഠ്യംപിടിച്ചു. ഇതോടെ കോളജുകള്‍ തുറക്കേണ്ടതില്ലെന്നു മാനേജ്മെന്റ് തീരുമാനിച്ചു.
കോളജുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു ബലമായി തുറപ്പിച്ചു ക്ലാസ് നടത്തിയേക്കുമെന്ന കിംവദന്തിയും പ്രചരിച്ചു. അതോടെ എന്‍എസ്എസും ക്രൈസ്തവ മാനേജ്മെന്റുകളും കോളജ് സംരക്ഷണസമിതികള്ക്ക് രൂപംനല്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് മാനേജ്മെന്റിന്റെ അവകാശങ്ങള്‍ അഭംഗുരം നിലനിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുണ്ടായി.
സെപ്റ്റംബര്‍ ഒന്നുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. അങ്ങനെ ക്രൈസ്തവസമൂഹത്തിന്റെ വിദ്യാഭ്യാസാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരിന്റെ മൂന്നാംഘട്ട നീക്കവും പരാജയപ്പെട്ടു.
ഈ ക്രൈസ്തവവിരുദ്ധതയ്ക്ക് ഇടതുവലതു ഭേദമില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. അടുത്ത ഘട്ടം യുഡിഎഫ് ഗവണ്മെന്റ് വകയായിരുന്നു. 2001ല്‍ അധികാരത്തില്‍വന്ന എ.കെ. ആന്റണി സര്‍ക്കാര്‍, കേരളത്തില്‍നിന്നു പ്രഫഷണല്‍ വിദ്യാഭ്യാസം തേടി പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന ദുരവസ്ഥയ്ക്ക് വിരാമമിടാന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തു.
കാലോചിതമായ ഈ തീരുമാനത്തെ സ്വാഗതംചെയ്ത ക്രൈസ്തവ മാനേജ്മെന്റുകള്‍ സര്‍ക്കാരിനോടു സഹകരിച്ചുകൊണ്ടു ധാരാളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. അത്തരം സംരംഭങ്ങള്‍ വന്‍ വിജയമായതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍ പുതിയ വ്യവസ്ഥകളുമായി രംഗത്തുവന്നു. അതിലൊന്നായിരുന്നു രണ്ടു മാനേജ്മെന്റ് സ്ഥാപനം സമം ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന വിചിത്രമായ വ്യവസ്ഥ.
മാനേജ്മെന്റ് സീറ്റുകളില്‍ ഉയര്‍ന്ന ഫീസും ഓപ്പണ്‍ മെറിറ്റ് സീറ്റുകളില്‍ കുറഞ്ഞ ഫീസും. തുല്യനീതി നിഷേധിക്കുന്നതും സാമൂഹികാസന്തുലിതത്വത്തിനു കാരണമാകുന്നതുമായ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ മാനേജ്മെന്റുകള്‍ തയാറായില്ല. അപ്പോള്‍ സര്‍ക്കാര്‍ അതൊരു നിയമമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2004ലെ സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും.
സ്വാഭാവികമായും മാനേജ്മെന്റുകള്‍, പ്രത്യേകിച്ചും ക്രൈസ്തവ മാനേജ്മെന്റുകള്‍ ബില്ലിലെ ന്യൂനപക്ഷ ധ്വംസനവും സാമൂഹിക നീതിനിഷേധവും ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു. ജൂലൈ 29ന് സുപ്രീംകോടതി പുതിയ നിയമം സ്റ്റേ ചെയ്തു. ഒപ്പം, ബില്‍ ഭരണഘടനാ ബെഞ്ചിനു റഫര്‍ ചെയ്യുകയും ചെയ്തു.
2005 ഓഗസ്റ്റ് 13ന് ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. സര്‍ക്കാര്‍ നിലപാടിനേറ്റ കനത്ത തിരിച്ചടിയായിരുന്നു വിധി. അതനുസരിച്ച് നൂറു ശതമാനം സീറ്റും മാനേജ്മെന്റിനായി. ഇഷ്ടമുള്ള ഫീസും നിശ്ചയിക്കാം. സര്‍ക്കാര്‍ ക്വോട്ടയും സംവരണവും ഇല്ല. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി നിയമനിര്‍മാണം നടത്താന്‍ പാടില്ലെന്ന കൃത്യമായ ഓര്‍മപ്പെടുത്തലായിരുന്നു സുപ്രീംകോടതി വിധി.
ഈ വിധി മറികടക്കാനും മാനേജ്മെന്റുകളെ നിലയ്ക്കു നിര്‍ത്താനും ഉദ്ദേശിച്ചു കൊണ്ട് 2006 മേയില്‍ അധികാരം ഏറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ പുതിയൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം കൂടി ഉദാരമായി സഹകരിച്ചുകൊണ്ട് ബില്‍ ഏകകണ്ഠമായി പാസാക്കി. ബില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന മാനേജ്മെന്റിന് 50 ലക്ഷം രൂപ പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്തതും മൂന്നു വര്‍ഷത്തില്‍ കവിയാത്തതുമായ തടവുശിക്ഷയുമാണ് ബില്ലില്‍ നിര്‍ദേശിച്ചത്.
മാനേജ്മെന്റ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍നിന്ന് 2006 ജൂലൈ 29ന് ആദ്യ വിധി വന്നു. 50:50 എന്ന പ്രവേശനരീതി തുടരാനും കെ.ടി. തോമസ് കമ്മീഷന് നിശ്ചയിക്കുന്ന ഫീസ് മാത്രം ചുമത്താനും മാത്രമേ കോടതി അനുവദിച്ചുള്ളൂ. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും പ്രയോജനമുണ്ടായില്ല.
2007 ജനുവരി നാലിന് ഹൈക്കോടതിയുടെ അന്തിമവിധി വന്നു. ബില്ലിലെ ഭരണഘടനാവിരുദ്ധമായ വകുപ്പുകളെല്ലാം കോടതി റദ്ദ് ചെയ്തു. മാനേജ്മെന്റുകള്‍ക്ക് ആശ്വാസമായി.
സര്‍ക്കാര്‍ ഉദാസീനമായി നിയമനിര്‍മാണങ്ങള്‍ നടത്തുന്നു. മാനേജ്മെന്റ് നീതിക്കുവേണ്ടി കോടതികള്‍ കയറിയിറങ്ങുന്നു. ഇതിന് വേണ്ടിവരുന്ന കനത്ത സാമ്പത്തിക ബാധ്യതയാണു മറ്റൊരു ശിക്ഷ. പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ട പീഡനങ്ങളില്‍നിന്ന് എന്നു രക്ഷയുണ്ടാകും?
Kerala
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പില്‍ അനില്‍ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
'അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്പ്പറേഷന് ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം'- അദ്ദേഹം പറഞ്ഞു.
സഹകരണ സംഘത്തില്‍നിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആള്‍ക്കാരാകും. അവര്‍ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്.
നമ്മുടെ ആളുകള്‍ എന്ന് അനില്‍ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരന് പറഞ്ഞു. കരുവന്നൂരില്‍ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം ആരാഞ്ഞു.
Leader Page
രാജ്യത്തു ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അവർപോലും അറിയാതെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുന്നു എന്നതടക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ചു ശക്തമായ സംശയങ്ങൾ ഉയരുന്ന കാലത്ത് കേരളത്തിലെ വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടക്കുകയാണ്.
ഇന്ത്യയിലാകെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടത്താൻ സെപ്റ്റംബർ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. 2002ന് ശേഷം ആദ്യമാണ് ഇത്തരമൊരു പരിഷ്കരണം. കേരളത്തിലെ തിരക്കിട്ട പരിഷ്കരണത്തെ യുഡിഎഫ് എതിർത്തിരിക്കുകയാണ്.
പരിഷ്കരിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ സെപ്റ്റംബർ 13ന് അറിയിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർകാട് മണ്ഡലത്തിലെ രണ്ട് ബൂത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പുതുക്കൽ നടന്നു. 2002 ലിസ്റ്റിലെ 80 ശതമാനം വോട്ടർമാരും ഇപ്പോഴുണ്ട്. ബിഎൽഒമാർക്ക് ഫോം ഏഴ് ഉപയോഗിച്ചു പരാതി കൊടുക്കാം. ബിഹാറിൽ സ്വീകരിച്ച എല്ലാ രേഖകളും കേരളത്തിലും സ്വീകരിക്കും. 2025 സെപ്റ്റംബർ എട്ടിന് കേരളത്തിലെ വോട്ടർപട്ടികയിൽ 2,78,24,319 വോട്ടർമാരുണ്ട്. 1,34,35,048 പുരുഷന്മാരും 1,43,88,911 സ്ത്രീകളും ഉണ്ട്. 2002ൽ 2,24,98,941 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,07,27,068 പുരുഷന്മാരും 1,17,71,872 സ്ത്രീകളും.
വോട്ടർപട്ടികയിൽ ഉൾപ്പെടാനും ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തമായ ഇടപെടലിനുള്ള അവകാശം ഉറപ്പിക്കാനും ആത്മാഭിമാനമുള്ള പൗരന്മാർ ഏറെ ജാഗ്രത പുലർത്തേണ്ട നാളുകളാണിത്. വോട്ടർപട്ടികയെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഈ ഉത്തരവാദിത്വത്തിന്റെ പ്രധാന്യത്തിന് അടിവരയിടുന്നു. അർഹതയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും അർഹത ഇല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനും സ്ഥാപിത താത്പര്യക്കാർ എല്ലാ അടവും പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവോടെ ജാഗ്രത പുലർത്തണം.
2002ലെ വോട്ടർപട്ടിക അടിസ്ഥാനരേഖയാക്കിയാണ് പട്ടിക പുതുക്കുന്നത്. 2002ന് ശേഷം 2025 വരെ പട്ടികയിൽ ഉള്ളവർ അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവയിൽ ഒരു രേഖ ഹാജരാക്കണം. ബൂത്തുതല ഓഫീസർമാർ ഓരോ വീട്ടിലുമെത്തി അന്നുവരെ 18 വയസ് പൂർത്തിയാക്കിയവരെ പട്ടികയിൽ ഉൾപ്പെടുത്തും. മരണപ്പെട്ടവർ, മറ്റിടങ്ങളിൽ വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ എന്നിവരെ ഒഴിവാക്കും. കേരളത്തിൽ വോട്ടർപട്ടികയിൽ ചേരാൻ ശ്രമിക്കുന്ന അന്യസംസ്ഥാനക്കാർക്ക് അവിടെ വോട്ടുണ്ടോ എന്നും പരിശോധിക്കും.
മൂന്നു ഘട്ടങ്ങളായാണു പട്ടിക തയാറാക്കുക. വീടുകയറി തയാറാക്കിയ പട്ടികയുടെ കരടുരേഖയുടെ പ്രസിദ്ധീകരണമാണ് ആദ്യ ചുവട്. അതേക്കുറിച്ചുള്ള പരാതികളുടെ പരിശോധനയാണു രണ്ടാം ഘട്ടം. അന്തിമപട്ടികയുടെ പ്രസിദ്ധീകരണം അവസാനത്തെ ഘട്ടവും -കേൽക്കർ വിശദീകരിച്ചു.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനു ഹാജരാക്കേണ്ട രേഖകൾ നിശ്ചയിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരോട് മുഖ്യ കമ്മീഷണർ ആവശ്യപ്പെട്ടു. ബിഹാറിൽ ആശ്രയിച്ച രേഖകൾതന്നെയാണ് ഇവിടെയും ഉപയോഗിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തെളിവായി സ്വീകരിക്കും - കേൽക്കർ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗോത്രവർഗക്കാർ കൂടുതലുള്ള സംസ്ഥാനങ്ങൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകൾ ഉപയോഗിക്കാറുണ്ട്.
1950ലെ ഇന്ത്യൻ പ്രാതിനിധ്യ നിയമം 21-ാം വകുപ്പ് അനുസരിച്ച് വോട്ടർപട്ടിക തയാറാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരം. ഇന്ത്യൻ പ്രാതിനിധ്യ നിയമത്തിലെ 16-ാംവകുപ്പ് അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടവകാശം. നിയമത്തിലെ 19-ാം വകുപ്പ് അനുസരിച്ച് 18 വയസ് കഴിഞ്ഞവർക്കെല്ലാം വോട്ടുണ്ട്. അതായത്, വോട്ടർപട്ടികയിൽ ഉൾപ്പെടേണ്ടത് 18 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാരാണ്. മൂന്നു തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്. ഒന്ന് സമഗ്രമായ പരിഷ്കരണം. രണ്ട് സമ്മറി പരിഷ്കരണം. മൂന്ന് പ്രത്യേകമായ സമഗ്ര പരിഷ്കരണം. വീടുകൾ കയറിയിറങ്ങി ലിസ്റ്റ് ഉണ്ടാക്കുന്നതാണു സമഗ്രമായ പരിഷ്കരണം. ഇതു വല്ലപ്പോഴുമാണു നടക്കുക. 2002ലാണ് ഇത്തരം പരിഷ്കരണം അവസാനമായി നടന്നത്. അന്ന് എന്യുമറേറ്റർമാർ ഓരോ വീട്ടിലും എത്തി വിവരം ശേഖരിച്ചു. വോട്ടർപട്ടിക പരിഷ്കരിക്കുന്ന ദിവസംവരെ 18 വയസായ യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, എല്ലാ വർഷവും വോട്ടർപട്ടിക പുതുക്കാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൈവശമുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. വോട്ടർമാരോട് തിരുത്തലുകൾ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെടുന്നു. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമപട്ടിക തയാറാക്കുന്നു.
വോട്ടർപട്ടികയിൽ വലിയ ക്രമക്കേടുണ്ടെന്നു കാണുന്പോൾ ചിലപ്പോൾ രണ്ടു രീതികളും ചേർത്തു പരിഷ്കരണം നടത്തുന്നു. യഥാർഥ പൗരന്മാരാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ഇത്തരമൊരു പരിഷ്കരണം നടത്തുന്നത്. ഓരോ പരിഷ്കരണത്തിലും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തേണ്ടതുള്ളതുപോലെ പലരെയും ഒഴിവാക്കേണ്ടിയും വരും. മരണംമൂലം ഈ ലോകം വിട്ടവരാണ് ഒന്നാമത്തെ വിഭാഗം. കുടിയേറ്റം വഴി രാജ്യം വിട്ടവർ, അന്യരാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചവർ, മറ്റുസ്ഥലങ്ങളിൽ വോട്ടർമാരായവർ, അന്യസംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെ ഒഴിവാക്കേണ്ടതുണ്ട്.
അനധികൃതമായി പട്ടികയിൽ കടന്നുകൂടിയ വിദേശികളുണ്ട്. ധാരാളം നേപ്പാളികൾ, ബംഗ്ലാദേശികൾ, മ്യാൻമർകാർ എന്നിവർ ഇങ്ങനെ ഇന്ത്യയിലെ വോട്ടർപട്ടികയിൽ ഇടം നേടുന്നതായി പരാതിയുണ്ട്. ഇവരെ പുറത്താക്കി യഥാർഥ പൗരന്മാർക്കു മാത്രം വോട്ടവകാശം ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.
89 ലക്ഷം പരാതികൾ
ബിഹാറിലെ വോട്ടർപട്ടികയെക്കുറിച്ച് കോണ്‍ഗ്രസ് തന്നെ 89 ലക്ഷം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്തതായാണ് പാർട്ടി വക്താവ് പവൻ ഖേര അവകാശപ്പെട്ടത്. പരാതി ഒന്നും ഇല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത പേരുകളെല്ലാം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അനർഹരായ ആരും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുപോലെ അർഹതയുള്ളവർ എല്ലാവരും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നതായി പവൻ ഖേര വിശദീകരിച്ചു.
20,638 ബൂത്തുകളിൽ നൂറിലധികം പേരുകൾ പുറത്താക്കപ്പെട്ടു. ഇരുനൂറിലധികം പേർ പുറത്താക്കപ്പെട്ട 1,988 ബൂത്തുകളുണ്ട്. 7,613 ബൂത്തുകളിലും പുറത്താക്കപ്പെട്ടവരിൽ 70 ശതമാനവും വനിതകളാണ്. 635 ബൂത്തുകളിൽ പുറത്താക്കപ്പെട്ട കുടിയേറ്റക്കാരിൽ 75 ശതമാനവും സ്ത്രീകളാണ്. ജോലികൾക്കും മറ്റുമായി കുടിയേറുന്നത് പുരുഷന്മാരായിരിക്കെ ഈ കണക്ക് അന്പരപ്പിക്കുന്നു- ഖേര പറഞ്ഞു. 7,931 ബൂത്തുകളിൽ വോട്ടർമാരിൽ 75 ശതമാനവും മരിച്ചതായി കണക്കാക്കി പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീവ്രപരിശോധനക്കാർ മരിച്ചവരെന്നു പറഞ്ഞ പലരും രാഹുൽ ഗാന്ധിയെ നേരിട്ടു കണ്ട് പരാതി കൊടുത്തതായും ഖേര പറഞ്ഞു. കോണ്‍ഗ്രസ് നല്ല ജാഗ്രത പുലർത്തുന്നു എന്നു കരുതാം.
ഗ്യാനേഷ് കുമാറിന്റെ നിലപാട് ശരിയല്ല
ഇതൊക്കെ ആയാലും രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർപട്ടിക സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്വീകരിക്കുന്ന നിലപാടു ശരിയല്ലെന്നു ജനം പൊതുവെ കരുതുന്നു. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്യുന്നതിനു പ്രവർത്തിച്ചവരെക്കുറിച്ച് കർണാടക സിഐഡി വിഭാഗം ആവശ്യപ്പെട്ട തെളിവുകൾ വിട്ടുകൊടുക്കുന്നതിലടക്കം കമ്മീഷൻ സ്വീകരിക്കുന്ന സമീപനം വല്ലാതെ സംശയം ഉണർത്തുന്നു. കൂടാതെ, മൂന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇക്കാര്യം തുറന്നു പറഞ്ഞത് കമ്മീഷനു വലിയ അടിയായി.
മണ്ഡലങ്ങളുടെ പുനർവിഭജനം
വോട്ടർപട്ടികയുടെ നടക്കാനിരിക്കുന്ന പ്രത്യേക പരിഷ്കരണത്തേക്കാൾ വിവാദമാകാനിരിക്കുന്നത് ഇതേത്തുടർന്നു വരുന്ന നിയോജകമണ്ഡലങ്ങളുടെ പുനർവിഭജനമാണ്. എൻഡിഎയ്ക്കുതന്നെ വലിയ കീറാമുട്ടിയാകും ഈ വിഷയം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിശ്ചയിച്ചാൽ പ്രാതിനിധ്യത്തിൽ തെന്നിന്ത്യ പാടെ പിന്നിലാകും. അത് ബിജെപി സർക്കാരിനെ താങ്ങുന്ന തെലുങ്കുദേശത്തിന് അംഗീകരിക്കാനാകില്ല. ഇതെല്ലാം എന്തുമാകട്ടെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഏറെ ഗൗരവത്തോടെ കാണണം. ജാഗ്രത പുലർത്തണം.
പ്രതിപക്ഷ ഭീതി
ചൂടുവെള്ളത്തിൽ പെട്ട പൂച്ച തണുത്ത വെള്ളം കണ്ടാലും ഭയപ്പെടും എന്നതുപോലാണ് വോട്ടർപട്ടിക പരിഷകരണം സംബന്ധിച്ചു പ്രതിപക്ഷം.
മഹാരാഷ്ട്രയിൽ 2024 ഏപ്രിൽ മുതൽ ജൂണ്‍വരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 2024 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി നടന്ന സമ്മറി പരിഷ്കരണത്തിലൂടെ ലോക്സഭയിലേക്ക് വോട്ട് ചെയ്തവരിൽ എട്ടു ലക്ഷം പേർ പുറത്താക്കപ്പെട്ടതും, പുതുതായി 48.82 ലക്ഷം വോട്ടർമാർ കൂടിയതും പ്രതിപക്ഷത്തെ അന്പരപ്പിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ പരിഷ്കരണത്തെയും അവർ സംശയിക്കുന്നത്.
2003ൽ രണ്ടുവർഷം കൊണ്ടു നടന്ന പരിഷ്കരണമാണ് ഇപ്പോൾ ജൂണ്‍ 21 മുതൽ ജൂലൈ 24 വരെയുള്ള ഒരു മാസംകൊണ്ട് ബിഹാറിൽ നടത്തുന്നത്. തിടുക്കത്തിൽ നടത്തുന്നത് ഗൂഢാലോചനയാണെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
National
പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുണ്ടായെന്ന ആരോപണവുമായി ബിജെപി.
എന്നാല്‍, ആരോപണം തള്ളിയ ആര്‍ജെഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ശനിയാഴ്ചയാണ് ആരോപണത്തിന് ആധാരമായ വീഡിയോ ബിജെപിയുടെ ബീഹാര്‍ ഘടകം എക്സില്‍ പങ്കുവെച്ചത്. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്.
മോദിയുടെ അമ്മയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.
അമ്മമാരെയും സഹോദരിമാരെയും അസഭ്യംപറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഒരു അമ്മയെ അസഭ്യം പറയുന്നവരെ ബീഹാര്‍ മറക്കില്ലെന്നും എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാര്‍ അധികാര്‍ യാത്രയിലാണ് തേജസ്വി യാദവ്.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്‍ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്‍ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Leader Page
ബിജെപി 2014ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും ഓരോ വർഷവും ഗണ്യമായി വർധിച്ചുവെന്ന് സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ 147 സംഭവങ്ങളിൽനിന്ന് 2023ൽ 731 സംഭവങ്ങൾ എന്ന തരത്തിലേക്ക് ഉയർന്നു. എന്നാൽ, ഇത്തരം ആക്രമണങ്ങൾ കുറഞ്ഞെന്നാണ് സർക്കാരിന്റെ വാദം.
ശാരീരിക ആക്രമണങ്ങൾ, ആൾക്കൂട്ട ആക്രമണം, പള്ളികൾ നശിപ്പിക്കൽ, തീവയ്പ്, കൊലപാതകങ്ങൾ തുടങ്ങി മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം നിരപരാധികളെ അറസ്റ്റ് ചെയ്യുകവരെ ചെയ്യുന്നു. ക്രൈസ്തവരുടെ സ്വത്ത് നശിപ്പിക്കുക, ശവസംസ്കാരം തടയുക, ആരാധനാ അവകാശങ്ങൾ നിഷേധിക്കുക തുടങ്ങിയവയും ഈ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു. ഇവയൊന്നും ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളല്ല, സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന സംഘടിത പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ ഭാഗമായവയാണ്. ഇതെല്ലാം ക്രൈസ്തവരെ അരികുവത്കരിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകളും സഭാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
ആചാരങ്ങൾക്കു വിലക്ക്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ അടിച്ചമർത്താൻ പ്രാദേശിക ഭരണസംവിധാനങ്ങളെ വരെ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, 2014 മധ്യത്തിൽ, ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ അമ്പതിലധികം ഗ്രാമ കൗൺസിലുകൾ എല്ലാ ഹിന്ദു ഇതര മതപ്രവർത്തനങ്ങളെയും നിരോധിക്കുന്ന പ്രമേയങ്ങൾ പാസാക്കി, ക്രിസ്ത്യൻ ആരാധനയും സുവിശേഷീകരണവും ഫലപ്രദമായി നിരോധിച്ചു. ‘നിർബന്ധിത മതപരിവർത്തനങ്ങൾ’ക്കെതിരായ നടപടിയായി നിരോധനത്തെ ന്യായീകരിക്കാൻ പഞ്ചായത്ത് നിയമത്തിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് വിശ്വഹിന്ദു പരിഷത്ത് ഗ്രാമസഭകളെ ഉപയോഗിച്ചത്. എല്ലാ ഹിന്ദു ഇതര മതങ്ങളുടെയും പ്രാർഥനകൾ, മീറ്റിംഗുകൾ, പ്രചാരണം എന്നിവ വിലക്കി. ഗ്രാമങ്ങൾക്കു പുറത്തുനിന്നുള്ള പാസ്റ്റർമാരെയും വിലക്കി. അത്തരം പ്രമേയങ്ങൾ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നുണ്ടെങ്കിലും ഈ നിയമവിരുദ്ധ നിരോധനങ്ങൾ തടയുകയോ ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയോ ചെയ്യാതെ സംസ്ഥാന അധികാരികൾ തുടക്കത്തിൽ നിശബ്ദരായി നിന്നു.
നശീകരണ പ്രവർത്തനങ്ങളും അക്രമങ്ങളും വർധിച്ചു
പള്ളികളിൽ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളും പുരോഹിതന്മാർക്കും വിശ്വാസികൾക്കും നേരേയുള്ള ശാരീരിക ആക്രമണങ്ങളും ശ്രദ്ധേയമായി വർധിച്ചു. 2014 അവസാനത്തിലും 2015ന്റെ തുടക്കത്തിലും ഡൽഹിയിൽ നടന്ന നിരവധി പള്ളി ആക്രമണങ്ങൾ വാർത്തകളിൽ ഇടം നേടി. തലസ്ഥാനത്ത് കുറഞ്ഞത് അഞ്ച് പള്ളികളെങ്കിലും നശിപ്പിക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ ചെയ്തു. തീവയ്പും കല്ലേറുമുണ്ടായി. ഒരു സംഭവത്തിൽ, ക്രിസ്മസ് പുൽക്കൂടിനു തീയിട്ടു; മറ്റൊന്നിൽ, കുർബാനയ്ക്കിടെ ഒരു ജനൽ തകർത്തു. ചില കേസുകളിൽ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. ഡൽഹിക്കു പുറത്ത്, പാസ്റ്റർമാർക്കും ക്രൈസ്തവസഭകൾക്കും നേരേ മാരകമായ ആക്രമണങ്ങൾ നടന്നു: കാത്തലിക് സെക്കുലർ ഫോറത്തിന്റെ റിപ്പോർട്ടിൽ 2015ൽ മാത്രം 85 പ്രധാന ക്രൈസ്തവവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇതിൽ കുറഞ്ഞത് ഏഴു പാസ്റ്റർമാരുടെ കൊലപാതകവും 20 സംസ്ഥാനങ്ങളിലായി 8,000ത്തിലധികം ക്രൈസ്തവരെ ശാരീരികമായി ലക്ഷ്യം വച്ചതും ഉൾപ്പെടുന്നു. ഗ്രാമങ്ങളിലെ ആൾക്കൂട്ട മർദനവും സാമൂഹിക ബഹിഷ്കരണവും മുതൽ പ്രാർഥനാ ചടങ്ങുകൾ അക്രമാസക്തമായി തടസപ്പെടുത്തൽ വരെ നടന്നു. 2015ൽ ഇത്തരം സംഭവങ്ങളിൽ ഏറ്റവും മോശം അവസ്ഥ മധ്യപ്രദേശിലായിരുന്നു. തൊട്ടുപിന്നാലെ തെലുങ്കാനയും ഉത്തർപ്രദേശും. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങളുടെ വർധന കാരണം മഹാരാഷ്ട്രയെ പുതിയ ‘ഹിന്ദുത്വ തലസ്ഥാനം’ എന്ന് വിളിച്ചുവരുന്നു. മഹാരാഷ്ട്രയിൽ, ഹിന്ദു ദേശീയവാദി നേതാക്കൾ വലിയ ‘പുനർപരിവർത്തന’ നീക്കങ്ങളെക്കുറിച്ചുപോലും വീമ്പിളക്കി. 2015ൽ മാത്രം 2,000 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് ‘തിരിച്ചു കൊണ്ടുവന്നു’ എന്നും റിപ്പോർട്ടുണ്ട്.
ചോദിക്കാനാരുമില്ലാതെ
തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന നിയമലംഘനങ്ങളും വിദ്വേഷ പ്രസംഗങ്ങളും സർക്കാരുകൾ കണ്ടതായി നടിക്കുന്നില്ല എന്ന പരാതി ക്രൈസ്തവർക്കുണ്ട്. ഇതുമൂലം ക്രൈസ്തവർക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ കൂടുതലായി ഉണ്ടാകുന്നു. 2016ൽ മധ്യപ്രദേശിലെ ഒരു ഹിന്ദു ദേശീയവാദി നേതാവ്, ക്രൈസ്തവർ ഇന്ത്യ വിടുകയോ അല്ലെങ്കിൽ രാജ്യത്തിനെതിരായ ഗൂഢാലോചനകൾ ആരോപിച്ച് അവരെ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചു. പരാതികൾക്ക് ശേഷം പോലീസ് ശ്രദ്ധിച്ചെങ്കിലും, അത്തരം തുറന്ന ഭീഷണികൾ തടയാൻ ശക്തമായ നടപടി സ്വീകരിച്ചില്ല.
2016 അവസാനത്തോടെ, ക്രൈസ്തവവിരുദ്ധ സംഭവങ്ങളിൽ വ്യക്തമായ വർധനയുണ്ടായി. ബിജെപിയുടെ വളർച്ചയെത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ രാജ്യവ്യാപകമായി തങ്ങളുടെ സാന്നിധ്യം ഗണ്യമായി ഉറപ്പിച്ചു. ആർഎസ്എസും അതിന്റെ 35ലധികം അനുബന്ധ ഗ്രൂപ്പുകളും (സംഘ് പരിവാർ) ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പോലും അടിസ്ഥാന ശൃംഖലകൾ വികസിപ്പിക്കുകയായിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നും ക്രൈസ്തവർക്കും മുസ്ലിംകൾക്കും അടിസ്ഥാനപരമായി വിദേശ വിശ്വാസങ്ങളാണെന്നുമുള്ള അവരുടെ പ്രത്യയശാസ്ത്രം, പ്രാദേശികതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
അക്രമം വഷളാകുന്നു
2016 മുതൽ 2021 വരെ ക്രൈസ്തവർക്കെതിരായ പീഡനം രൂക്ഷമാവുകയും വ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളും പീഡനങ്ങളും അറസ്റ്റുകളും വ്യാപകമാക്കാൻ പുതിയ മതപരിവർത്തന നിരോധന നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടു. ക്രൈസ്തവർക്കെതിരായ ആക്രമണസംഭവങ്ങൾ 2017ൽ 240ൽനിന്ന് 2018ൽ 292ഉം 2019ൽ 328ഉം ആയി ഉയർന്നു. 2016-17ൽ ആക്രമണങ്ങളിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ജോൺ ദയാൽ പറയുന്നു. ലോകത്തിന്റെ ശ്രദ്ധ മുസ്ലിം വിരുദ്ധ സംഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ ‘മതിലുകൾ അടയുകയായിരുന്നു’ എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. 2017 ആയപ്പോഴേക്കും, ഓരോ മാസവും ശരാശരി 20-30 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. പാസ്റ്റർമാർക്കും പുരോഹിതന്മാർക്കും നേരേയുള്ള ആൾക്കൂട്ട ആക്രമണം, ക്രിസ്ത്യൻ ഗ്രാമീണരെ സാമൂഹികമായി ബഹിഷ്കരിക്കൽ, പള്ളികൾ നശിപ്പിക്കൽ, ആരാധനാക്രമങ്ങൾ തടസപ്പെടുത്തൽ, ഒറ്റപ്പെട്ട കൊലപാതകങ്ങൾ, ബലാത്സംഗ ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ അവധിദിവസങ്ങളിൽ പലപ്പോഴും അക്രമം വർധിച്ചു. 2017ലെ ക്രിസ്മസ് സീസണിൽ, മധ്യപ്രദേശിലെ സത്നയിൽ, കരോൾ ആലപിച്ച 32 സെമിനാരി വിദ്യാർഥികളും പുരോഹിതരുമടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം എന്ന് ഹിന്ദു തീവ്രവാദികൾ ആരോപിച്ചതിനെത്തുടർന്ന്, ജനക്കൂട്ടം സംഘത്തിന്റെ വാഹനം ആക്രമിച്ച് പോലീസ് സ്റ്റേഷനു പുറത്ത് കത്തിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ഹിന്ദു ജാഗ്രതാ പ്രവർത്തകർ വീട്ടിൽ നടന്ന പ്രാർഥനായോഗത്തിൽ അതിക്രമിച്ചു കയറി മതപരിവർത്തന ആരോപണത്തിന്റെ പേരിൽ ഏഴു ക്രൈസ്തവരെ അറസ്റ്റ് ചെയ്യിച്ചു. അലിഗഡിൽ, കരോൾ സംഘത്തെ ഒരു തീവ്രവാദി കത്തികൊണ്ട് ആക്രമിക്കുകയും പരസ്യമായി പാടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്രിസ്ത്യൻ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഹിന്ദു വിദ്യാർഥികളെ ഉൾപ്പെടുത്തരുതെന്നും മുന്നറിയിപ്പ് നൽകുന്ന കത്തുകൾ ഹിന്ദു ദേശീയ സംഘടനകൾ പ്രചരിപ്പിച്ചു. പതിവ് അവധിക്കാല പരിപാടികൾപോലും സംശയാസ്പദമായ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിച്ചു.
(തുടരും)
Editorial
മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് തെറ്റ് ചൂണ്ടിക്കാണിക്കാനും ഉപദേശിക്കാനുമേ കഴിയൂ. തെരഞ്ഞെടുപ്പു പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ല. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മാപ്പു പറയണമെന്നുമുള്ള ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി. തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.”
രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്നും, രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ ശബ്ദമാണെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. കമ്മീഷന്റെ മേൽനോട്ടത്തിൽ തയാറാക്കിയ വോട്ടർപട്ടികയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്വേഷണത്തിനായിരുന്നു കമ്മീഷൻ തയാറാകേണ്ടിയിരുന്നതെന്ന് അശോക് ലവാസ പറഞ്ഞു. കമ്മീഷണറായിരുന്നപ്പോൾ തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സ്വന്തം കുടുംബാംഗങ്ങൾക്കടുത്തേക്ക് ഇഡിയെത്തിയതു കണ്ടയാളാണ് ലവാസ.
തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന സംശയം വിതച്ചതു ബിജെപിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അങ്ങനെ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിച്ച സമിതിയാണ് ഇപ്പോഴത്തെ കമ്മീഷനെ സ്ഥാപിച്ചത്.
മാത്രമല്ല, 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം (Appointment, Conditions of Service and Term of Office Act, 2023) അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഇങ്ങനെ എന്തും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരമെല്ലാം കൊടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഈവിധമാക്കിയത്. എന്തിനായിരുന്നു ഈ ഒരുക്കങ്ങളൊക്കെ? അതിന്റെ ഉത്തരം കമ്മീഷന്റെ ചെയ്തികളിലുണ്ട്.
ഒന്നിനു പിറകെ മറ്റൊന്നായി വന്ന ആരോപണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു: തെരഞ്ഞെടുപ്പുചട്ടം ലംഘനത്തിന്റെ നടപടിക്രമങ്ങളിൽനിന്നു ഭരിക്കുന്നരെ നിർലജ്ജം ഒഴിവാക്കി, വിദ്വേഷ പ്രസംഗങ്ങളിൽ പാർട്ടി നോക്കി തീരുമാനമെടുത്തു, വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കി, അനർഹരെ കുത്തിത്തിരുകി, ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ കണ്ടെത്തി, വോട്ട് തട്ടിപ്പു സംബന്ധിച്ച് പ്രതിപക്ഷം ചോദിക്കുന്ന രേഖകളൊന്നും കൊടുത്തില്ല, വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവു നൽകിയ പ്രതിപക്ഷ നേതാവിനോടു മാപ്പു പറയാൻ ഭീഷണി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും കുറെയെങ്കിലും സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു... ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. അങ്ങനെയങ്ങനെ ജനങ്ങളുടെ ‘സംശയങ്ങളൊക്കെ ഏതാണ്ട് തീരുകയാണ്!’
വോട്ട് തട്ടിപ്പ് എന്നാൽ ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷം ഉന്നയിച്ച കഴന്പുള്ള ചോദ്യങ്ങൾക്ക് കമ്മീഷനാണു മറുപടി പറയേണ്ടത് എന്നതു സാങ്കേതികത്വം മാത്രമാണ്. അധികാരം വിട്ടൊഴിയാൻ ആഗ്രഹിക്കുന്നില്ലാത്ത ബിജെപി സർക്കാരാണ് പ്രയോക്താവ്. അവർ അർഥഗർഭമായ മൗനത്തിലോ ബാലിശമായ ന്യായീകരണത്തിലോ ഒളിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
Editorial
ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്.
ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ എല്ലാം മുങ്ങിപ്പോയി. കോടതിപോലും ആരോപണം ഗൗരവത്തിലെടുത്തില്ല. പക്ഷേ, കഴിഞ്ഞ മാസം എല്ലാം മാറിമറിഞ്ഞു.
രാഹുൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ ചൂണ്ടിക്കാണിച്ച് വോട്ടർപട്ടിക പ്രദർശിപ്പിച്ചു. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിനാളുകൾ! വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് ഏതോ അക്ഷരങ്ങൾ, മേൽവിലാസത്തിന്റെ സ്ഥാനത്ത് പൂജ്യങ്ങൾ..! രാഹുലിനെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ 10-ാം നാൾ പത്രസമ്മേളനം നടത്തി. പക്ഷേ, കൃത്യമായ മറുപടിയില്ല.
അതിനുമുന്‍പുതന്നെ വിവാദമായിരുന്ന ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ-എസ്ഐആർ) തുടർന്ന് 65 ലക്ഷം പേർ പുറത്തായതും കത്തിപ്പടർന്നു. ‘വോട്ടുകവര്‍ച്ച’ ആരോപിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1,300 കിലോമീറ്റര്‍ ‘വോട്ടർ അധികാര്‍’ യാത്ര തിങ്കളാഴ്ച പാറ്റ്നയിൽ സമാപിച്ചു. മോദിയുടെ റാലിയെ വെല്ലുന്ന ആൾക്കൂട്ടം! ഇതിനിടെ, ആദ്യത്തെ ഭീഷണിയുടെ സ്വരം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ബിഹാറിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതു നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തുടരാമെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമപട്ടികയിൽ ചേർക്കുമെന്നും കമ്മീഷൻ സത്യവാങ്മൂലം വഴി കോടതിയെ അറിയിച്ചു. തങ്ങൾ സത്യസന്ധവും സുതാര്യവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നു കമ്മീഷനു ബോധ്യപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അടിയന്തരാവസ്ഥയിലൊഴികെ, അന്വേഷണ ഏജൻസികൾ ഉൾപ്പെടെ ജനാധിപത്യത്തിനും സദ്ഭരണത്തിനും കാവലാകേണ്ട സ്ഥാപനങ്ങൾ ഇതുപോലെ സംശയനിഴലിലായ കാലമില്ല.ജനാധിപത്യ ധ്വംസനത്തെയും ഏകാധിപത്യ പ്രവണതകളെയും നിലംപരിശാക്കാനുള്ള യഥാർഥ ബോംബ് വോട്ടർമാരുടെ കൈകളിലാണ്. ആരും മറക്കരുത്. വ്യാജവോട്ട് പത്രസമ്മേളനം മുതൽ രാഹുൽ ഇന്ത്യ മുന്നണിയുടെ ആവേശമായി മാറിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥിരതയിൽ സംശയമുള്ളവർ പാർട്ടിയിലും പുറത്തും ഏറെയുണ്ട്.
ചുറ്റുമുള്ളവർ തുറന്നുപറയണമെന്നില്ല. വ്യാജവോട്ടുകളോ ബിജെപിയുടെയും മോദിയുടെയും കഴിവോ അവരുടെ തുടർഭരണത്തിനു കാരണമായിട്ടുണ്ടാകാം. പക്ഷേ, രാഹുലിന്റെ കഴിവുകേടുകളും കോൺഗ്രസിന്റെ രാഷ്ട്രീയ വനവാസത്തിനു കാരണമാണ്. ജനാധിപത്യം പാർട്ടിക്കു പുറത്തു മാത്രം ഉണ്ടാകേണ്ട കാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ലെങ്കിൽ പ്രമുഖ നേതാക്കൾ പലരും പാർട്ടി വിടുകയില്ലായിരുന്നു; കഴിവുള്ള പലരും ഒതുക്കപ്പെടുകയുമില്ലായിരുന്നു.
ബിഹാറിലെ ആൾക്കൂട്ടം രാഹുലിന്റെയും ഇന്ത്യ മുന്നണിയുടെയും താത്കാലിക ആരാധകരാവാം. അതിലേറെ അവർ ജനാധിപത്യത്തിന്റെ സ്ഥിരം ആവശ്യക്കാരാണ്. ഇന്ത്യ മുന്നണി നേതാക്കളുടെ കുതികാൽവെട്ടുകൾ അവർക്കു തടയാനാവില്ല. അതേ, ബിഹാർ ബിജെപിക്കു മാത്രമല്ല, ഇന്ത്യ മുന്നണിക്കും സന്ദേശമാണ്.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിൽ അവരെ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ലെന്നും വോട്ട് കൊള്ളയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ഔദ്യോഗിക പരിപാടികളിലും ക്ലബ്ബുകളുടെ പരിപാടികളിലും പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Leader Page
ഇന്ത്യൻ മുസ്ലിംകൾക്കെതിരേയുള്ള വിദ്വേഷപ്രചാരണം അപകടകരമാംവിധം സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹവുമായുള്ള ബിജെപിയുടെ സങ്കീർണമായ സമവാക്യത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേൾക്കാറില്ല.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ, " സ്ട്രെയ്റ്റ് ബാറ്റ് 'എന്ന പ്രതിവാര വീഡിയോ ബ്ലോഗിൽനിന്ന്:
നരേന്ദ്ര മോദിജി 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ വിമർശകരുടെ പ്രധാന ശ്രദ്ധ അദ്ദേഹത്തിന്റെ സർക്കാർ രാജ്യത്തെ മുസ്ലിംകളോട് എങ്ങനെ പെരുമാറുന്നു എന്നതിലായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ രാക്ഷസവത്കരിക്കുകയോ അദൃശ്യരാക്കുകയോ ചെയ്യുന്നു എന്ന പൊതുകാഴ്ചപ്പാടിൽനിന്ന് എന്തുകൊണ്ടോ മോദി സർക്കാരിന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. ഇത് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇനിയും മായാത്ത കരിനിഴലോ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടോ മൂലമാകാം. മുസ്ലിംകൾക്കെതിരേ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അങ്ങേയറ്റം നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘപരിവാറിലെ അവിവേകികളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തിയിട്ടുണ്ട്.
കർണാടകയിലെ ബെലഗാവിയിൽ, സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷംകലർത്തി മുസ്ലിം പ്രധാനാധ്യാപകനെ അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ശ്രമിച്ചതിന് ശ്രീരാംസേന നേതാവിനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയ്ക്കുമേൽ ആയതേയുള്ളൂ. ഇതിലും ഭീകരമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ?
ക്രൈസ്തവ-ബിജെപി സമവാക്യം
ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള സമവാക്യം തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ വീണ്ടും നിറയുകയാണ്. ജൂലൈ 26ന് കേരളത്തിൽനിന്നുള്ള രണ്ടു കന്യാസ്ത്രീമാരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റഷനിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയത്. ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരേ വ്യാജകുറ്റം ആരോപിച്ചത്. പ്രഫഷണൽ നഴ്സുമാരായി പരിശീലനം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ട് കന്യാസ്ത്രീമാർക്കൊപ്പം സ്വമേധയാ പോയതാണെന്ന്, മനുഷ്യക്കടത്തിന് വിധേയരായതായി ആരോപി ക്കപ്പെടുന്ന പെൺകുട്ടികൾ മൊഴി നല്‍കിയിട്ടുണ്ട്. മികച്ച തൊഴിലവസരം തേടിപ്പോകാൻ മകൾക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് കണ്ണടച്ചു. പകരം, പ്രാദേശിക ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതി മുഖവിലയ്ക്കെടുത്ത്, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീമാരെ പിന്തുണയ്ക്കാനെത്തിയവരെ ബജ്രംഗ്ദൾ പ്രവർത്തകയായ ജ്യോതി ശർമ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതേ ബജ്രംഗ്ദൾ പ്രവർത്തക 2021ൽ ഒരു പള്ളി തകർത്ത കേസിലും പ്രതിയാണ്. കന്യാസ്ത്രീമാരെ പിന്തുണയ്ക്കുന്നതിനു പകരം, പോലീസ് നടപടിയെയും ബജ്രംഗ്ദളിനെയും ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്യുടെ നടപടിയാണ് അതിലും ഭയാനകമായ കാര്യം.
മതസ്വാതന്ത്ര്യം അവകാശം
സത്യം പറഞ്ഞാൽ ഇതിലൊന്നും അദ്ഭുതപ്പെടാനില്ല. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ഞാൻ ഛത്തീസ്ഗഡിലുണ്ടായിരുന്നു. അന്ന് നാരായൺപുർ പ്രദേശത്തെ ചെറിയൊരു ഗ്രാമത്തിൽവച്ച് ഒരുകൂട്ടം ആദിവാസികളുമായി സംസാരിച്ചു. വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളെ ഭയത്തോടെയാണ് അവർ കണ്ടിരുന്നത്. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു മടങ്ങിയില്ലെങ്കിൽ മരിച്ചവരെ അടക്കാൻപോലും അനുവാദം കിട്ടില്ലെന്ന് അവർ എന്നോടു പറഞ്ഞു.
ക്രിസ്ത്യൻ ആദിവാസികളെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നത് അഥവാ "ഘർവാപസി' എന്നുള്ളത് സംഘപരിവാറിന്റെയും അതിന്റെ വനവാസി കല്യാൺ കേന്ദ്രങ്ങളുടെയും വർഷങ്ങളായി തുടരുന്ന സംഘടിത പരിപാടിയാണ്. മിഷണറി ഗ്രൂപ്പുകൾ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുന്നു എന്നാണ് അവരുടെ വാദം. സുഹൃത്തുക്കളേ, മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഒരാൾക്ക് ഇഷ്ടമുള്ള മതത്തിലേക്കു മാറാനുള്ള അവകാശവും അങ്ങനെതന്നെ. ഡോ. അംബേദ്കർ നവയാന (നിയോ) ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്തതു മറക്കരുത്.
"ഘർവാപസി' ഇന്ത്യ
പക്ഷേ, ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പുതിയ ഇന്ത്യയിലാണ്. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ , കർശന മതപരിവർത്തനനിരോധന നിയമങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പലപ്പോഴും ഇല്ലാതാക്കപ്പെടുന്നു. ക്രിസ്തുമതത്തിലേക്കു മാറാനുള്ള അവകാശം നിർബന്ധിതവും കുറ്റകരവുമായാണു കാണുന്നത്. എന്നാൽ ഹിന്ദുമതത്തിലേക്കുള്ള "ഘർവാപസി' സ്വമേധയാ ഉള്ളതും അനുഗ്രഹവുമാണ്! ബജ്രംഗ്ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾക്കു നല്കുന്ന ഭരണകൂടപിന്തുണയുടെ ഫലമാണിത്. ഈ ഗ്രൂപ്പുകൾക്ക് ഇപ്പോൾ ശിക്ഷാഭയമില്ലാതെ ചുറ്റിക്കറങ്ങാനാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ ഭയത്തിന്റെയും ശത്രുതതയുടെയും അന്തരീക്ഷമൊരുക്കാനും കഴിയുന്നു. അങ്ങനെ കാക്കിവേഷക്കാരുടെ സജീവപിന്തുണയോടെ "ഘർവാപസി' കൂടുതൽ ശക്തമായി നടത്തുന്നു.
കേരളമെന്ന ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനുശേഷമാണ് കന്യാസ്ത്രീമാരെ ജാമ്യത്തിൽ വിട്ടതെന്നത് വിരോധാഭാസമാണ്. കേരളത്തിലെ ഒരു കൂട്ടം എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനുശേഷം മാത്രമാണ് ഛത്തീസ്ഗഡ് പോലീസിനു സന്ദേശം ലഭിച്ചതും കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതും. കന്യാസ്ത്രീമാരോടോ ക്രൈസ്തവസമൂഹത്തോടോ അമിത് ഷായ്ക്ക് പെട്ടെന്നു പ്രത്യേക സ്നേഹമുണ്ടായതുകൊണ്ടല്ല ഇതു സംഭവിച്ചത്. മറിച്ച്, കേരളത്തിൽ സമുദായ ഭേദമില്ലാതെ വലിയ പ്രതിഷേധമുയർന്നതുകൊണ്ടാണ്. വലിയ ക്രൈസ്തവ ജനസംഖ്യയുള്ളതും അതിലുപരി അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കുന്നതുമായ സംസ്ഥാനമാണ് കേരളം.
ബിജെപി കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അവസാനശ്രമം നടത്തുന്നതിന്റെ ഭാഗമായി വിശാല ഹിന്ദു-ക്രൈസ്തവ ധാരണയുണ്ടാക്കാനായി ക്രൈസ്തവ സമുദായത്തെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ കന്യാസ്ത്രീമാർ ജയിൽമോചിതരായപ്പോൾ അവരെ സ്വീകരിക്കാൻ കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉണ്ടായത് അപ്രതീക്ഷിതമല്ല.
വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഗോവയിൽ ബിജെപി അധികാരത്തിലുണ്ട്, അതുപോലെ മേഘാലയയിലും നാഗാലാൻഡിലും അവർ ഭരണത്തിലെ സഖ്യകക്ഷിയുമാണെന്നതു മറക്കരുത്. മുസ്ലിംകളെ രാക്ഷസന്മാരായി ചിത്രീകരിക്കുന്നതും ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതും ബിജെപിക്കു രാഷ്ട്രീയപരമായി ലാഭമായിരിക്കാം. എന്നാൽ, ക്രൈസ്തവരെ പരസ്യമായി ലക്ഷ്യമിടാൻ അവർക്കാകില്ല. കാരണം, അത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ വിമർശനങ്ങൾക്കു വഴിയൊരുക്കും. കഴിഞ്ഞ ഡിസംബറിൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ക്രിസ്തുവചനങ്ങളെ ഉയർത്തിക്കാട്ടി എന്നതാണു വിചിത്രം. അദ്ദേഹം ഒരിക്കലെങ്കിലും മുസ്ലിം പുരോഹിതർ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ പങ്കെടുത്തതായി എനിക്കറിവില്ല. തൊട്ടുമുന്‍പത്തെ വർഷത്തെ ക്രിസ്മസിന് പ്രമുഖ ക്രൈസ്ത നേതാക്കൾക്ക് അദ്ദേഹം തന്റെ വീട്ടിൽ ചായസത്കാരമൊരുക്കുകയും യേശുക്രിസ്തുവിന്റെ മൂല്യങ്ങളെക്കുറിച്ചു വാചാലനാകുകയും ചെയ്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത ചില ക്രിസ്ത്യൻ പ്രതിനിധികൾ, പ്രധാനമന്ത്രി വളരെ ആകർഷകത്വമുള്ള ആതിഥേയനാണെന്ന് എന്നോടു പറഞ്ഞു. എങ്കിലും ഞാൻ ചോദിക്കട്ടെ, സഹിഷ്ണുതയുടെ സന്ദേശം താഴെത്തട്ടിൽ എത്തുന്നില്ലെങ്കിൽ ഈ “ആകർഷകത്വം”കൊണ്ട് എന്താണു പ്രയോജനം?
കന്യാസ്ത്രീമാരെയും മിഷണറിമാരെയും നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ പ്രതികളാക്കുകയും വേട്ടയാടുകയും ഹിന്ദുവിരുദ്ധ കുറ്റവാളികളാക്കി മുദ്രകുത്തി അറസ്റ്റ് ചെയ്യുകയും ചെയ്താൽ എന്തു സംഭവിക്കും? 1999ൽ ഒഡീഷയിൽ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്രംഗ്ദൾ നേതാവായ ദാരാ സിംഗ് കൊലപ്പെടുത്തിയത് ഓർക്കുക. അതു രാജ്യത്തിന്റെ മതസൗഹാർദ പാരന്പര്യത്തിലെ തീരാക്കളങ്കമായിരുന്നു. അടുത്തകാലത്ത്, എൺപതുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ പോലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഓർക്കുക. നക്സൽ അനുഭാവിയെന്ന് മുദ്രകുത്തി, യുഎപിഎ ചുമത്തി, തീവ്രവാദിയെന്ന പേരിലായിരുന്നു അറസ്റ്റ്. കോടതി ഇടപെടുന്നതുവരെ ജയിലിൽ ഒരു സ്ട്രോ പോലും അദ്ദേഹത്തിനു നിഷേധിച്ചു. ഒടുവിൽ അദ്ദേഹം ആശുപത്രിയിൽ മരിച്ചു. ഈ വർഷം ജൂണിലാണ്, നിർബന്ധിത മതപരിവർത്തനം ആരോപിച്ച ക്രിസ്ത്യൻ മിഷണറിമാരെയും പുരോഹിതരെയും ആക്രമിച്ചാൽ, മൂന്നു ലക്ഷം മുതൽ 11 ലക്ഷംവരെ രൂപ മഹാരാഷ്ട്രയിലെ സാംഗിയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപി ചന്ദുൽക്കർ വാഗ്ദാനം ചെയ്തത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ക്രൈസ്തവർക്കെതിരേ 834 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023ലെ 700 സംഭവങ്ങളേക്കാൾ നൂറിലധികം കൂടുതൽ. മണിപ്പുരിലെ വംശീയ അക്രമങ്ങൾക്കിടെ പല പള്ളികളും തകർക്കപ്പെട്ടത് ഇതിൽപ്പെടുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും “ഘർ വാപസി”യുടെ മറവിൽ പുരോഹിതരെ ലക്ഷ്യമിടുന്നുണ്ട്. വാച്ച്ഡോഗ് സംഘടനയായ “ഓപ്പൺ ഡോർസി”ന്റെ കണക്കനുസരിച്ച് ക്രൈസ്തവപീഡനത്തിന്റെ കാര്യത്തിൽ 2024ലെ പട്ടികയിൽ ഇന്ത്യ പതിനൊന്നാംസ്ഥാനത്താണ്.
ക്രൈസ്തവർ കുറയുന്നു
സുഹൃത്തുക്കളേ, ഞാൻ ചില യാഥാർഥ്യങ്ങൾകൂടി പറയാം. കൂട്ട മതപരിവർത്തനത്തെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. കൗതുകകരമെന്നു പറയട്ടെ, 1971ലെ സെൻസസ് അനുസരിച്ച് ക്രൈസ്തവർ 2.6 ശതമാനമായിരുന്നു. ക്രൈസ്തവ ജനസംഖ്യ ഔദ്യോഗികമായിത്തന്നെ കുറഞ്ഞിട്ടും നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ നടക്കുന്നു എന്ന പ്രചാരണം തുടരുകയാണ്.
നൽകുന്നത് മികച്ച വിദ്യാഭ്യാസം
മറ്റൊരു അവസാന യാഥാർഥ്യംകൂടി പറയാം. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം വാഗ്ദാനം നല്കി പുരോഹിതർ പാവപ്പെട്ടവരെ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണവുമുണ്ട്. ഞാൻ മുംബൈയിലെ ഒരു മികച്ച ജസ്യൂട്ട് സ്കൂളിൽ പോയിരുന്നു. അവിടെ ഒരു പുരോഹിതനും എന്നോടോ എന്റെ സുഹൃത്തുക്കളോടോ ക്രിസ്തുമതത്തിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അതിനുശേഷം ഞാൻ പല ക്രിസ്ത്യൻ സ്കൂളുകളും സന്ദർശിച്ചു. ഇവിടെയൊന്നും മതപരിവർത്തനം പഠനത്തിന്റെ പ്രാഥമികലക്ഷ്യമായി കണ്ടില്ല. മറിച്ച്, ദരിദ്രർക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ആഗ്രഹം മാത്രമാണു കണ്ടത്. എല്ലാ വർഷവും എന്റെ പല സഹപ്രവർത്തകരും ഒരു പ്രാദേശിക ജസ്യൂട്ട് സ്കൂളിൽ പ്രവേശനം തേടി എന്റെയടുത്തു വരാറുണ്ട്. കാരണം, എനിക്കവിടത്തെ പ്രിൻസിപ്പലിനെ അറിയാം. അവിടെ ഫീസ് താങ്ങാനാവുന്നതാണെന്ന് അവർ പറയുന്നു.
സത്യം പറഞ്ഞാൽ, കായികരംഗം മുതൽ സിനിമ, രാഷ്ട്രീയം, സംസ്കാരം വരെയുള്ള ഓരോ മേഖലയിലെയും ഇന്ത്യയിലെ മികച്ചവരിൽ പലരും ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂളിൽനിന്ന് മികച്ച വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ട് ദൈവത്തെയോർത്ത് ഞാൻ പറയുന്നു, തെളിവില്ലാതെ ക്രൈസ്തവ മിഷണറിമാരെയും കന്യാസ്ത്രീമാരെയും രാക്ഷസവത്കരിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിർത്തുക. വിദ്വേഷപ്രചാരണങ്ങൾക്കു പകരം, അവരിൽനിന്ന് സഹാനുഭൂതിയും നീതിനിഷ്ഠമായ പെരുമാറ്റവും പഠിക്കുക. ഈ ക്രിസ്മസിനെങ്കിലും പ്രധാനമന്ത്രി വെറുതെ ചായസത്കാരം നടത്തുകയും യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ വാഴ്ത്തുകയും മാത്രം ചെയ്യാതെ ബജ്രംഗ്ദളിനെപ്പോലുള്ള ഗ്രൂപ്പുകളെ ശക്തമായും അസന്ദിഗ്ധമായും തുറന്നുകാട്ടുക. ഇതുചെയ്താൽ, മോദിയും ബിജെപിയും ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് പ്രിയങ്കരരാകും.
Leader Page
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാൻ അനുവദിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025, ജമ്മു കാഷ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ (ഭേദഗതി) ബിൽ 2025 എന്നിങ്ങനെ മൂന്നു ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 75, 164, 239 എഎ വകുപ്പുകളിൽ മാറ്റം വരുത്താൻ 130-ാം ഭേദഗതി ബിൽ നിർദേശിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ് കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്‍.
ജമ്മു കാഷ്മീരിനെയും ഇതേ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരുന്നതാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ മുപ്പത്തൊന്നാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്ന വ്യവസ്ഥയാണു വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
നിലവിലുള്ളത് ശക്തമായ നിയമങ്ങൾ
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനു നിലവിൽ ശക്തമായ നിയമങ്ങളുള്ളപ്പോൾ ആരോപണവിധേയരായി എന്നതുകൊണ്ടു മാത്രം തത്സ്ഥാനങ്ങളിൽനിന്നു പുറത്താക്കുന്നതിനു പുതിയ നിയമത്തിന്റെ ആവശ്യമെന്താണ് എന്നാണ് നിയമവിദഗ്ധരും പ്രതിപക്ഷനേതാക്കളും ചോദിക്കുന്നത്. നിലവില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരായി പ്രഖ്യാപിക്കാം. 2001ലെ ബി.ആർ. കപൂർ v/s സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കപ്പെട്ട ആർക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
എംപി/എംഎൽഎ തുടങ്ങിയവരുടെ അംഗത്വം ഭരണഘടനയുടെ ആർട്ടിക്കിൾ 102,191, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയന്ത്രിക്കുന്നത്. നിലവിൽ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടില്ലെങ്കിൽ, വിചാരണ നേരിടുമ്പോഴോ കസ്റ്റഡിയിലായിരിക്കുമ്പോഴോ തത്സ്ഥാനത്തു തുടരുന്നതിൽനിന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒരു നിയമവും തടഞ്ഞിട്ടില്ല.
ലക്ഷ്യം പ്രതിപക്ഷവേട്ട
130-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കാത്തതാണെന്നും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണിതെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി ലംഘിക്കുന്നു എന്ന വിമർശനം പലതവണ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതു പ്രതിപക്ഷ ആരോപണങ്ങൾക്കു ബലം നൽകുന്നുണ്ട്. 2015 മുതൽ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത 5,892 കേസുകളിൽ കോടതി ശിക്ഷിച്ചത് 15 കേസുകളിൽ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കേസുകളിൽ 0.25% മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്ക്കെതിരേയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരിച്ച 2004-2014 കാലത്ത് ഇഡി കേസെടുത്തത് 26 രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ആയിരുന്നെങ്കിൽ 2014 മുതല്‍ 2022 വരെ ഇഡി അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കളാണ്. ഇതില്‍ 115 പേര്, അതായത് 95 ശതമാനം പേര് പ്രതിപക്ഷപാര്ട്ടികളിലുള്ളവരാണ്. യുപിഎ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ 14 പേര് അഥവാ 54 ശതമാനം മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, ഭൂപേഷ് ബാഘേല്‍, അശോക് ഗഹ്ലോട്ട്, അരവിന്ദ് കേജരിവാൾ, ഹേമന്ദ് സോറൻ, ഭുപീന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, നബാം തുകി, ഒക്രം ഇബോബി സിംഗ്, ശരദ് പവാര്‍, രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം നിലവിൽ ഇഡിയുടെ അന്വേഷണപരിധിയിലാണ്.
അതേസമയം, ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ പാതിവഴി നിലച്ചതിന്റെയും വേഗം കുറഞ്ഞതിന്റെയും ഉദാഹരണങ്ങളും നിരവധിയുണ്ട്. അജിത് പവാര്‍, ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരായ കേസുകളെല്ലാം മാഞ്ഞുപോയി. ബിജെപിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച "വാഷിംഗ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസുകളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപിയുടെയോ ബിജെപിയിൽ ചേർന്നതോ ആയ ഒരു നേതാവിനെതിരേയും അന്വേഷണമില്ല. ഈ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്ര യുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നുകൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Leader Page
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്‍പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്‍പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.
Leader Page
കാരുണ്യത്തിന് കൈയാമമിടുന്നവർ - 4
ദൈവത്തിന്റെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്നു എന്ന തീവ്രബോധ്യത്തോടെയാണ് മിഷണറി സേവനം. ജാതിമതങ്ങൾക്കതീതമായി മനുഷ്യരെ കണ്ടുള്ള കരുണാദൗത്യം. മറ്റെല്ലായിടത്തുമെന്നപോലെ ഒഡീഷയിലും ഇതുതന്നെയാണ് മിഷണറിമാർ ചെയ്തുവരുന്നതെന്ന് സിസ്റ്റർ ബീന അലക്സ് പറയുന്നു. പരിശുദ്ധാത്മാവിന്റെ ദാസികൾ (എസ്എസ്പിഎസ്) എന്ന സന്യാസ കൂട്ടായ്മയുടെ ഭാഗമാണ് സിസ്റ്റർ ബീന. 30 വർഷമായി ഒഡീഷയിൽ സേവനം ചെയ്യുന്നു.
വളരെ ഉൾപ്രദേശത്തുള്ള ഗ്രാമത്തിലാണ് ഇപ്പോഴുള്ളത്. ഗോത്രവർഗത്തിൽപ്പെട്ട പാവപ്പെട്ട പെൺകുട്ടികളോടൊപ്പം താമസിച്ച് അവരുടെ വിദ്യാഭ്യാസകാര്യങ്ങൾ ശ്രദ്ധിക്കുന്നു. തദ്ദേശീയരായ നാലു സിസ്റ്റർമാരും കൂട്ടിനുണ്ട്. അവരോരുത്തർക്കും കൃത്യമായ മേഖലകൾ തിരിച്ചുനല്‍കിയിട്ടുണ്ട്. ഗ്രാമീണരോടിടപഴകി അവരിലൊരാളായി ക്രിസ്തുസാക്ഷ്യത്തിൽ ജീവിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളൊന്നും ഇവരുടെ മിഷൻപ്രവർത്തനത്തിന്റെ തീക്ഷ്ണത കെടുത്തുന്നില്ല. പലപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിൽ എത്തിപ്പെടുന്ന സിസ്റ്റർമാരും മറ്റു മിഷൻ പ്രവർത്തകരും ഭാഷയും അവിടുത്തെ സംസ്കാരവുമറിയാതെ പകച്ചുപോകാറുണ്ട്. എങ്കിലും കഠിനവഴികളിലൂടെ ഭാഷ പഠിച്ച്, മനുഷ്യരുമായി ഇടപെട്ടാണ് സേവനപാത വെട്ടിത്തുറക്കുന്നത്. ഇതിനു പുറമെയാണ് അസഹിഷ്ണുതയുടെ പതാകവാഹകരുടെ ആക്രമണങ്ങൾ.
പത്തൊന്‍പതാം നൂറ്റാണ്ടു മുതൽ
ഒഡീഷയിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രം പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും, ബ്രിട്ടീഷുകാർ വന്നതിനുശേഷം പത്തൊന്‍പതാം നൂറ്റാണ്ടു മുതലാണ് സജീവമായത്.
ഒരുപാട് സങ്കീർണമായ സാഹചര്യങ്ങളിൽനിന്നായിരുന്നു തുടക്കം. ജാതിവ്യവസ്ഥ, അയിത്തം, ശൈശവ വിവാഹം, സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കിവയ്ക്കുന്ന രീതി, അന്ധവിശ്വാസങ്ങൾ തുടങ്ങിയ സാമൂഹിക തിന്മകളെ മറികടക്കുന്നത് അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. ഒഡീഷയുടെ ഉൾപ്രദേശങ്ങൾ ദുർഘടവും പ്രധാന കേന്ദ്രങ്ങളിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ടതുമായിരുന്നു. ഇതു സഞ്ചാരത്തിനും പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. മലേറിയ പോലുള്ള രോഗങ്ങളും സാധാരണമായിരുന്നു. ആരോഗ്യപരിപാലന സൗകര്യങ്ങളുടെ കുറവും വലിയ വെല്ലുവിളിയായി.
ബ്രിട്ടീഷ് ഭരണകാലത്ത് ആളുകൾക്ക് ആധുനിക വിദ്യാഭ്യാസത്തോടു താത്പര്യം കുറവായിരുന്നു. കൂടാതെ സാമൂഹികമായ പലവിധ തെറ്റിദ്ധാരണകളും. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും സ്ത്രീകളെ പഠിപ്പിക്കുന്നതിനും തടസമായി. ബ്രിട്ടീഷ് സർക്കാർതന്നെ ആദ്യകാലങ്ങളിൽ വിദ്യാഭ്യാസമേഖലയിൽ മിഷണറിമാരുടെ ഇടപെടലുകൾ പരിമിതപ്പെടുത്താൻ ശ്രമിച്ചിരുന്നു.
കട്ടക് രൂപത
ഒഡീഷയിലെ കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് പോർച്ചുഗീസ് വ്യാപാരികളാണ്. 1514ൽ അവർ ബാലസോർ ജില്ലയിലെ പിപ്ലിയിലാണ് താമസമുറപ്പിച്ചത്. കൂടുതൽ സംഘടിതമായ മിഷൻ പ്രവർത്തനങ്ങൾ പിന്നീട് ആരംഭിച്ചു. 1884ൽ ഫാ. ഫിയറൻസ് എസ്ജെ സാംബൽപുരിൽ ചാപ്ലയിൻ ആയി പ്രവർത്തിച്ചു. തുടർന്ന് 1909ൽ ഫാ. ഗ്രോസ്ജീൻ കെസ്രമാലിൽ ആദ്യത്തെ മിഷൻ സ്റ്റേഷൻ സ്ഥാപിച്ചു.
1928 ജൂലൈ 18നാണ് പയസ് XI മാർപാപ്പ കട്ടക്ക് മിഷനെ ‘മിഷൻ സൂയി ജൂറിസ്’ ആയി പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് മിഷണറിമാർക്ക് പകരമായി സ്പാനിഷ് വിൻസെൻഷ്യൻ വൈദികർ 1922ൽ ഒഡീഷയിൽ എത്തിയശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 1937 ജൂൺ ഒന്നിന് ഈ മിഷൻ കട്ടക്ക് രൂപതയായി ഉയർത്തുകയും റാഞ്ചി അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തു. 1974 ജനുവരി 24ന് കട്ടക്ക് രൂപതയെ കട്ടക്ക്-ഭുവനേശ്വർ അതിരൂപതയായി ഉയർത്തി. ഇതേസമയംതന്നെ ബെർഹാംപുർ രൂപതയെ ഇതിൽനിന്ന് വേർതിരിച്ചു.
ആദ്യകാല മിഷണറി പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇപ്പോൾ കട്ടക്ക്-ഭുവനേശ്വർ അതിരൂപത, ബാലസോർ, ബെർഹാംപുർ, റായഗഡ, റൂർക്കേല, സാംബൽപുർ എന്നിങ്ങനെ ആറു രൂപതകളാണ് ഒഡീഷയിലുള്ളത്.വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമൂഹികസേവനം തുടങ്ങിയ വിവിധ മേഖലകളിലായാണ് മിഷൻ പ്രവർത്തനം. പാവപ്പെട്ട ജനങ്ങളുള്ള ഗ്രാമീണമേഖലയിൽ വിലമതിക്കാനാകാത്ത പ്രവർത്തനങ്ങളാണ് ഇവർ ചെയ്തുവരുന്നത്.
എസ്ജെഎസ്, എസ്വിഡിഎസ്, സിഎം, ഒസിഡിഎസ്, പള്ളോട്ടിൻ (എസ്എഎസ്), എസ്എസ്പിഎസ്, എച്ച്എം, സെന്റ് ജോസഫ് സിസ്റ്റേഴ്സ്, വിൻസെൻഷ്യൻ സിസ്റ്റേഴ്സ്, എംസി, വിസി, ആർസിസിഎസ് തുടങ്ങിയ സന്യാസസമൂഹങ്ങൾ ഒഡീഷയിൽ പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമീണമേഖലയിൽ തദ്ദേശീയമായ സ്കൂളുകളും ക്ലിനിക്കുകളും ഡിസ്പെൻസറികളും തൊഴിൽ പരിശീലനകേന്ദ്രങ്ങളും നടത്തുന്നതിലും മറ്റു സാമൂഹികസേവനങ്ങളിലും വ്യാപൃതരാണ് ഈ സന്യാസസമൂഹങ്ങളെല്ലാം. പരിശുദ്ധാത്മാവിന്റെ ദാസികൾ (എസ്എസ്പിഎസ്) സഭ സംസ്ഥാനത്ത് ഒന്‍പതിടത്തായി ഡിസ്പൻസറികളും സ്കൂളുകളും ആശുപത്രികളും നടത്തിവരുന്നു.
അതതു പ്രദേശത്തെ രൂപതകളുമായി ബന്ധപ്പെട്ടാണ് സന്യാസസഭകളുടെ പ്രവർത്തനം. കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും കാര്യത്തിൽ എല്ലാവരും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ദിവസക്കൂലിക്കായി ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളും അരികുവത്കരിക്കപ്പെട്ട ഗ്രാമീണരുമാണ് മിഷൻ ആശുപത്രികളിലെ പതിവു രോഗികൾ. ദളിത്-ആദിവാസി മേഖലകളിലും സേവനപ്രവർത്തനങ്ങൾ എത്തിക്കുന്നുണ്ട്.
കരിമാട്ടി മിഷൻ
സമാന സാഹചര്യങ്ങളിൽ മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന കരിമാട്ടി മിഷനെക്കുറിച്ചും പറയാതിരിക്കാനാകില്ല. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ സത്ന രൂപതയുടെ കീഴിൽ ഫാ. ആന്റണി പ്ലാക്കലിന്റെയും ബിഷപ് മാർ ഏബ്രഹാം ഡി. മറ്റം വിസിയുടെയും നേതൃത്വത്തിൽ 1974ൽ സ്ഥാപിച്ചതാണ് കരിമാട്ടി മിഷൻ സ്റ്റേഷൻ. വനങ്ങളാൽ ചുറ്റപ്പെട്ട വിദൂരമായ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വിവിധ ആദിവാസി വിഭാഗങ്ങൾക്കുവേണ്ടിയാണ് ഈ മിഷന്റെ പ്രവർത്തനം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നിവയിലുള്ള സമഗ്രമായ പദ്ധതികളിലൂടെ പ്രാദേശിക സമൂഹത്തെ ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ഒരു നാട്ടുകാരന്റെ വീട്ടിൽ ആരംഭിച്ച സ്കൂൾ പിന്നീട് ഒരു ഔപചാരിക സ്കൂളായി മാറുകയായിരുന്നു. ഇതു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. ഈ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ സർക്കാർ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തെ സേവിക്കുന്നുണ്ട്. വിദ്യാഭ്യാസം പ്രാദേശികജനതയെ ദാരിദ്ര്യത്തിൽനിന്നും ഒറ്റപ്പെടലിൽനിന്നും മോചിപ്പിക്കാൻ സഹായിച്ചു. സത്ന രൂപതയിലെ നിരവധി മിഷൻ സ്റ്റേഷനുകളിലെ ഡിസ്പൻസറികളാണ് ഗ്രാമീണരുടെ പ്രഥമ ചികിത്സാകേന്ദ്രം.
സമൂഹത്തിന്റെ ആരോഗ്യപരമായ ആവശ്യങ്ങൾ മനസിലാക്കി, കന്യാസ്ത്രീമാരുടെ സഹായത്തോടെ ഒരു ക്ലിനിക് സ്ഥാപിച്ചു. പാമ്പുകടിയേറ്റവർക്ക് ചികിത്സ നൽകുന്നതിൽ ഈ ക്ലിനിക് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് പാമ്പുകടിയേൽക്കുന്നത് ഇവിടെ സാധാരണമാണ്. സിസ്റ്റേഴ്സ് ആരംഭിച്ച ഈ ചികിത്സാരീതി മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു.
സാമൂഹികപ്രവർത്തന വിഭാഗവുമായി സഹകരിച്ച്, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മിഷൻ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, കാർഷിക വികസനം, വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ ഇതിൽ പ്രധാനമാണ്. വരുമാനം ഉണ്ടാക്കാനുള്ള ഈ പരിപാടികൾ സ്ത്രീകളെ സ്വയം പര്യാപ്തരാകാൻ സഹായിച്ചു.
കരിമാട്ടി മിഷൻ സ്റ്റേഷൻ ആദിവാസി സമൂഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ പ്രധാന നേട്ടങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള മിഷന്റെ ഊന്നൽ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന നൽകി. സർക്കാർ പദ്ധതികളുടെ ഫലപ്രദമായ ഉപയോഗവും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമായി.
കരുണയുടെയും അർപ്പണബോധത്തിന്റെയും സമൂഹത്തിൽ അധിഷ്ഠിതമായ വികസനത്തിന്റെയും ശക്തിക്ക് ഒരു ഉദാഹരണമാണ് കരിമാട്ടി മിഷൻ സ്റ്റേഷൻ. സത്ന ബിഷപ് ജോസഫ് കൊടക്കല്ലിലിന്റെ നേതൃത്വത്തിലും മാർഗനിർദേശത്തിലും മിഷൻ കാരുണ്യസേവനത്തിന്റെ പുതുചക്രവാളങ്ങൾ തേടുകയാണ്.
എല്ലാവർക്കും വിദ്യാഭ്യാസവും ചികിത്സയും തൊഴിലും നല്‍കാനുള്ള ജനാധിപത്യരാജ്യത്തിന്റെ ചുമതലയിലാണ് ക്രൈസ്തവ മിഷൻ കേന്ദ്രങ്ങൾ പങ്കുചേരുന്നത്. ധനസ്രോതസുകളുടെയും ആൾബലത്തിന്റെയും അഭാവത്തിൽ, സാധിക്കുന്നത്ര സേവനം ചെയ്യുന്ന മിഷനറിമാരെ മതംമാറ്റക്കാരായും മനുഷ്യക്കടത്തുകാരായും ചിത്രീകരിക്കുന്നത് വേദനാജനകമാണ്. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ അവർ ചെയ്യുന്ന നിസ്വാർഥ സേവനം എല്ലാവരുടെയും കൃതജ്ഞത അർഹിക്കുന്നുണ്ട്. അവരെയും അവരുടെ സേവനപ്രവർത്തനങ്ങളെയും നിന്ദിക്കാതിരിക്കാനുള്ള ഹൃദയവിശാലതയെങ്കിലും എല്ലാവരും കാണിച്ചിരുന്നെങ്കിൽ!
(അവസാനിച്ചു)
Editorial
വ്യാജ വോട്ടർപട്ടികയുടെ കാര്യത്തിൽ രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ
കേസെടുക്കണം. അല്ലെങ്കിൽ ഭരണകൂടം മറുപടി പറയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്ന ചോദ്യത്തിനുത്തരം‘പപ്പുവിളി’യല്ല.
പരാജയപ്പെട്ടവന്റെ നെഞ്ചത്തടിയാണ് കോൺഗ്രസിന്റെ വോട്ടു തട്ടിപ്പാരോപണം എന്നു പരിഹസിച്ച് ഇനി ബിജെപിക്കു പിടിച്ചുനിൽക്കാനാകില്ല. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞത് വോട്ടർ പട്ടികയിലെ വ്യാജ കൂട്ടിച്ചേർക്കലുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ്.
ആക്ഷേപിക്കുന്നതല്ലാതെ കൃത്യമായ മറുപടി കേന്ദ്രത്തിൽനിന്നോ അവർ നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ഉണ്ടായിട്ടില്ല. രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ വൈകരുത്. അല്ലെങ്കിൽ മറുപടിയുണ്ടാകണം. ജനം ചതിക്കപ്പെട്ടോയെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്നുമുള്ള ചോദ്യത്തിനുത്തരം ‘പപ്പുവിളി’യല്ല.
എഐസിസി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിലാണ് രാജ്യത്തെ നടുക്കിയ വ്യാജവോട്ട് വിവരങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും ആവശ്യമായ ഡിജിറ്റൽ വീഡിയോ രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകാതിരുന്നതിനാൽ കെട്ടുകണക്കിനു കടലാസുരേഖകൾ വച്ച്, സംശയമുള്ള മണ്ഡലങ്ങളിൽ ഒന്നായ കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ പരിശോധന നടത്തിയെന്നാണ് കോൺഗ്രസ് പറഞ്ഞത്.
ബിജെപി സ്ഥാനാർത്ഥി പി.സി. മോഹന്‍ വിജയിച്ച ബംഗളൂരു സെന്‍ട്രൽ ലോക്സഭാ മണ്ഡലത്തിലാണ് മഹാദേവപുര. മഹാദേവപുരയിലെ പരിശോധനയ്ക്ക് ആറുമാസം വേണ്ടിവന്നു. ഒരൊറ്റ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളുടെ കണക്കു കേട്ട് ജനം തരിച്ചിരിക്കുകയാണ്. 32,707 വോട്ടിന്റെ ഭൂരിപക്ഷമാണ് ബംഗളൂരു സെന്‍ട്രലിൽ ബിജെപിക്ക് കിട്ടിയത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകളില്‍ ക്രമക്കേട് നടന്നത്രേ.
ഈ മണ്ഡലത്തിൽ 2009ലെ 9,604 വോട്ടിന്റെ ഭൂരിപക്ഷമാണ് 2024ല്‍ 1,14,046 ആയി ഉയര്‍ന്നത്. ഒരേ വോട്ടർമാരുടെ പേരും വിലാസവും നാലു തവണവരെ ആവർത്തിക്കുന്ന വോട്ടർപട്ടികയുടെ പകർപ്പ് അടക്കമുള്ള തെളിവുകൾ രാഹുൽ പ്രദർശിപ്പിച്ചു. പലർക്കും വീട്ടുനന്പരില്ല. ചിലരുടെ വീട്ടുനന്പർ പൂജ്യമാണ്. ഒരു മുറിയുടെ വിലാസത്തിൽ 80 വോട്ടർമാർ വരെയുണ്ട്.
പക്ഷേ, പരിശോധനയിൽ അവിടെയെങ്ങും ആരുമില്ല. 40,009 തെറ്റായ വിലാസങ്ങൾ കണ്ടെത്തി. വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങള്‍ മാത്രം. എഴുപതും എണ്‍പതും വയസുള്ള കന്നിവോട്ടര്‍മാരാണ് മറ്റൊരു കൗതുകം. ആരോപണങ്ങൾ ശരിയാണെങ്കിൽ കള്ളവോട്ട് എന്നതിനപ്പുറം കള്ള വോട്ടേഴ്സ് ലിസ്റ്റ് എന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും.
രാഷ്ട്രീയശൈലിയിൽ പരിഹാസം നടത്തുന്നതല്ലാതെ ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ടുകളെക്കുറിച്ചു വിശദീകരണം നൽകാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. ചോദ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയാണെങ്കിലും അതിപ്പോൾ ജനങ്ങളുടെ ചോദ്യമായി മാറി. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്തുകൊണ്ടാണ്? ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ കൊടുക്കാത്തത് എന്ത്? വോട്ടേഴ്സ് ലിസ്റ്റിൽ ഇത്ര വ്യാപകമായ തിരിമറി ഉണ്ടായതെങ്ങനെ?... ചോദ്യങ്ങൾ ഉത്തരം തേടുകയാണ്.
മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിലുള്ള തെരഞ്ഞെടുപ്പു തട്ടിപ്പ് നടന്നതായും രാഹുൽ ആരോപിച്ചു. മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷത്തിനിടെ ചേര്ത്തവരേക്കാള് കൂടുതല്‍പേരെ അഞ്ചു മാസംകൊണ്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. അങ്ങനെ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു.
പോളിംഗ് അഞ്ചുമണിക്കുശേഷം കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ വോട്ടര്‍പട്ടിക നല്കാന് തെരഞ്ഞെടുപ്പു കമ്മീഷന് തയാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ നല്കാതിരിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് നിയമങ്ങള്‍ മാറ്റി. 45 ദിവസം കഴിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞു.
2024ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകളേ മോഷ്ടിക്കേണ്ടിവന്നുള്ളൂവെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,000ത്തിൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ ബിജെപി നേടിയെന്നുമാണ് രാഹുലിന്റെ ആരോപണം. ആരോപണങ്ങൾ ശരിയാണെങ്കിൽ, ഇന്ത്യയിൽ ജനാധിപത്യത്തിനു കാവലേർപ്പെടുത്തേണ്ട സ്ഥിതിയായിരിക്കുന്നു. അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് രാഷ്ട്രീയ താത്പര്യങ്ങളുള്ള ചിലതൊഴിച്ച് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ഈ വെളിപ്പെടുത്തലിനു വലിയ പ്രാധാന്യം കൊടുത്തത്.
സുതാര്യമായ വോട്ടെടുപ്പില്ലെങ്കിൽ ജനാധിപത്യമില്ല. തന്റെ ഭരണകൂട നിർണയാവകാശമാണ് വോട്ടെന്നു കരുതി ഞെളിഞ്ഞുനിൽക്കുന്ന പൗരന്റെ നേരേ ചൂണ്ടിയ തോക്കാണ് കള്ളവോട്ട്. രാഹുലിന്റെ കളിത്തോക്കാണോ ഭരണകൂടത്തിന്റെ നിറതോക്കാണോ തങ്ങൾക്കു നേരേ ചൂണ്ടിയിരിക്കുന്നതെന്നു ജനം അറിയണം. നമ്മുടെ ജനാധിപത്യം വ്യാജമല്ലെന്നും അധികാരം പിൻവാതിലിലൂടെയല്ലെന്നും എത്രയും വേഗം തെളിയിക്കൂ.
National
റായ്പുർ: മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി വിജയ് ശർമയെയും കാണുന്ന സംഘം വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
Editorial
രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.
തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.
ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
പാഞ്ഞെത്തിയ ബജ്രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്‍പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്‍പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്‍പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.
Editorial
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാൻ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുന്പോൾ അവരും പ്രതികരിക്കാൻ നിർബന്ധിതരാകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താൻ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുന്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈസ്തവരുമാണെന്ന ധ്വനിയുണ്ടാക്കും.
കാരണം, ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു മാത്രം പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും, ഇതര മതസ്ഥർ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനർഹമായി തട്ടിയെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാർഥതാത്പര്യങ്ങൾക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണം.
ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികത്തിൽ കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിലും ആലുവ യൂണിയനിലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വർഷത്തേക്കെങ്കിലും ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഈഴവനെ വളർത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനമാണ്. എൻഎസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്.
പക്ഷേ, സുകുമാരൻ നായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സന്പത്താണ് അവർ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.”
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയുടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുൾപ്പെടെ ഈഴവ സമുദായത്തിനു കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ ഇന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. ഈഴവനെ വളർത്തിയ ചരിത്രം ഒരു പാർട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സന്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സന്പത്ത് പങ്കിട്ടെടുത്തതാണെങ്കിൽ പരിഹരിക്കാൻ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്.
ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവർച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിർമാണക്കരാർ സംരംഭത്തിലുമൊക്കെ വിജയക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയുമൊക്കെ കൂടുതൽ മികച്ച നിലവാരത്തിലാക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്.
എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബിഡിജെഎസ് (ഭാരത ധർമ ജന സേന) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലാണ്; വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറാണ് പാർട്ടി അധ്യക്ഷൻ.
എങ്കിലും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനൊപ്പമാണ്. ബിഡിജെസ് ബിജെപിക്കൊപ്പം ചേർന്നതോടെ, വെള്ളാപ്പള്ളി ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ സിപിഎം നിലപാട് കടുപ്പിച്ചെങ്കിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തെത്തിയപ്പോൾ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുണ്ട്.
പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നു നിസാര പലിശയ്ക്കെടുത്ത വായ്പ, ഇപ്പോൾ ആർക്കുവേണ്ടി വിലപിക്കുന്നോ ആ സ്വസമുദായാംഗങ്ങൾക്ക് ഉയർന്ന പലിശനിരക്കിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ് എന്നതു മറക്കരുത്. സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും വെള്ളാപ്പള്ളിക്കുണ്ട്. അതേ ഉത്തരവാദിത്വവും അവകാശങ്ങളും മറ്റു സമുദായങ്ങൾക്കുമുണ്ട്.
അർഹമായതു ചോദിച്ചുവാങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നിശ്ചയദാർഢ്യം സമുദായത്തിനു ഗുണകരമായിട്ടുണ്ടെന്നതുപോലെ ചില പരാമർശങ്ങൾ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നുമുണ്ട്. 2019ൽ പുരോഗമന-മതേതര മൂല്യങ്ങൾ വളർത്തുന്നതിന് ഇടതുസർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോൾ അദ്ദേഹത്തിൽനിന്നു സമൂഹം കൂടുതൽ പക്വത പ്രതീക്ഷിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമായതിനാൽ സിപിഎം പലതും കണ്ടില്ലെന്നു നടിക്കും. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കൽ-വാങ്ങലുകളാവാം അത്. പക്ഷേ, വർഗീയ ധ്രുവീകരണത്തിന് മുന്‍പെന്നത്തേക്കാളും ഗതിവേഗം ലഭ്യമായ കാലത്ത് ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്പോൾ കാര്യമറിയാത്തവർക്കു തെറ്റിദ്ധാരണയുണ്ടാകാനും വർഗീയവാദികൾക്ക് ആവേശമുണർത്താനും കാരണമാകും. ജാതി-മത ദ്വേഷമില്ലാത്ത എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് അതല്ലല്ലോ ലോകം പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ഇന്നലെ രാവിലെ 11ന് തൈക്കാടുള്ള മാരാർജി ഭവനിലെത്തിയ അമിത് ഷാ അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലെത്തി ബിജെപി നേതാക്കളെ കണ്ടശേഷം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിനു മുന്നിൽ കണിക്കൊന്ന തൈ നട്ടു. ഇതിനുശേഷം ഓഫീസ് ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിന്നീടു നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഓഫീസിനുള്ളിൽ ദീനദയാൽ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമകൾക്കു മുന്നിൽ അമിത്ഷാ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയ ശേഷം ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ചിരുന്ന കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർഡ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനായി പുത്തരിക്കണ്ടം മൈതാനത്തേക്കു പോയി.
ഒ. രാജഗോപാൽ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
District News
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ചക്കിട്ടപാറയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ ആവശ്യപ്പെട്ടു.
റോഡിന്റെ വികസനത്തിനായി മുൻപ് സർക്കാർ പൊന്നും വില നൽകി ഏറ്റെടുത്ത സ്ഥലം പൂർണമായി സംരക്ഷിച്ചു കൊണ്ടു വേണം ഹൈവേ നിർമാണം നടത്താൻ. റോഡിന്റെ സ്ഥലം കയ്യേറിയവരെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്ന ഇടത് വലത് രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും നിലപാടിനെ പ്രക്ഷോഭത്തിലൂടെയും നിയമപരമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബിജെപി ജില്ലാ മുൻ ജനറൽ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.വി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു പുതുപ്പറമ്പിൽ മലയോര ഹൈവേ നിർമാണ പ്രശ്നങ്ങൾ വിശദീകരിച്ചു.
നേതാക്കളായ ഡി.കെ. മനു, കെ.കെ. രജീഷ്, കെ.എം. സുധാകരൻ, തറേമ്മൽ രാജേഷ്, പ്രകാശ് മലയിൽ, ജുബിൻ ബാലകൃഷ്ണൻ, പ്രകാശൻ കോമത്ത്, മോഹനൻ ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: അതിദാരിദ്ര്യ രഹിത ജില്ലാ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍. രാജ്യത്താകമാനം മോദി സര്‍ക്കാരിന്റെ സമയബന്ധിത പരിപാടികളിലൂടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുവരികയാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഗുണഫലമാണ് കോട്ടയത്തും പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി നടത്തുന്ന കണ്കെട്ടു വിദ്യയാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും ആരോപിച്ചു.
കോട്ടയം: ദാരിദ്ര്യനിർമാർജനം എന്നത് ഇടതു ഗവൺമെന്റിന്റെ കൺകെട്ടു വിദ്യയെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ. ജില്ലയെ ആദ്യത്തെ അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ച മാനദണ്ഡം സർക്കാർ പുറത്തുവിടണമെന്നും അദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. മുദ്രാവാക്യം മുഴക്കി റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിയൊരുക്കി.
പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തൃശൂർ എംജി റോഡിൽ ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരന്റെ മേൽ പിന്നാലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.
വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ ഗുരുതരാവസ്ഥയിൽ ഓടിയെത്തിയ നാട്ടുകാരും വെസ്റ്റ് പോലീസും ചേർന്ന് മെഡിക്കൽകോളജിലേക്ക് മാറ്റുകയായിരുന്നു.
Movies
തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് റിപ്പോർട്ട്. പ്രമുഖ തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് റിപ്പോർട്ട്.
മീനയുടെ ഡൽഹി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണു ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ വാർത്തകളോടു പ്രതികരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയാവുകയും ചെയ്തിരുന്നു.