ചിറ്റൂർ: 2023 മെയ്, ജൂൺ മാസങ്ങളിൽ അനുവദിക്കേണ്ടിയിരുന്ന സ്കൂൾ യൂണിഫോം ഫണ്ട് സർക്കാർ ഇപ്പോഴാണ് അനുവദിച്ചിരിക്കുന്നത്.
2024 മാർച്ച് മാസത്തിൽ സ്കൂൾ അടയ്ക്കാനായിരിക്കുകയാണ്. ഈ കാലവിളവിൽ കുട്ടികൾ ദുരിതം അനുഭവിക്കാതിരിക്കാനായി പല സ്കൂൾ പിടിഎ കമ്മിറ്റികളും അധ്യാപകരും ചേർന്ന് സർക്കാരിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് അഡ്ജസ്റ്റ് ചെയ്യാം എന്ന ചിന്തയിൽ പണം കയ്യിൽ നിന്ന് അഡ്വാൻസ് ചെയ്ത് കുട്ടികൾക്ക് വർഷാരംഭത്തിൽ തന്നെ യൂണിഫോം വാങ്ങി നൽകുകയുണ്ടായി.
കുട്ടികൾക്കുള്ള ഈ പണം ലഭിക്കാനായി സംഘടന നിരന്തരമായി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി.
ഒരു വർഷം നീണ്ട സമരങ്ങൾക്ക് ഒടുവിൽ 2024 മാർച്ചിൽ യുപി വിഭാഗം കുട്ടികൾക്കുള്ള ഫണ്ട് അനുവദിച്ചു ഉത്തരവായി. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ക്രെഡിറ്റ് ആകുന്ന സംവിധാനമാണ് ഇതിനുവേണ്ടി സർക്കാർ ചെയ്തത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന പണം ആയതിനാൽ അത് തിരികെ പിടിഎയ്ക്ക് കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടായി രിക്കുകയാണ്.
സർക്കാരിൽ നിന്ന് പണം ലഭിക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം എന്ന ചിന്തയിൽ പണം മുടക്കിയ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും പ്രതിസന്ധിയിലായിരിക്കുന്നു.
യൂണിഫോം അലവൻസ് സ്കൂൾ വർഷാരംഭത്തിൽ തന്നെ നിർബന്ധമായും വിതരണം ചെയ്യേണ്ടതാണ്. സർക്കാർ അത് വർഷാവസാനം വരെ വൈകിപ്പിച്ചത് കൊണ്ടാണ് ഈ പ്രതിസന്ധി നിലവിൽ ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ഈ പ്രതിസന്ധിക്ക് സർക്കാർ തന്നെ പരിഹാരം കണ്ടെത്തണം.
വരും വർഷങ്ങളിൽ ജൂൺ മാസത്തിൽ തന്നെ യൂണിഫോം അലവൻസ് വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ടി.എ. ഷാഹിദ റഹ്മാൻ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശൻ, ബി. സുനിൽകുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്, പി.എസ്. ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി.വി. ജ്യോതി, ജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആന്റണി, പി.എസ്. മനോജ്, പി.എം. നാസർ, പി. വിനോദ് കുമാർ, എം.കെ. അരുണ എന്നിവർ പ്രസംഗിച്ചു.