പാലക്കാട്: നാളെ ലോക്സഭാ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യമുള്‍പ്പെടെയുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് മണ്ഡലങ്ങള്‍ക്കായി രണ്ട് വരണാധികാരികളാണ് ഉള്ളത്. പാലക്കാട് ലോക്സഭാമണ്ഡലത്തിന്റേത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടറും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റേത് മാതൃകാ പെരുമാറ്റചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിഎമ്മുമാണ് വരണാധികാരികള്‍.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അഞ്ചും പാലക്കാട് പത്തും സ്ഥാനാര്‍ഥികളാണ് മത്സരത്തിനിറങ്ങുന്നത്. ജില്ലയില്‍ എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉറപ്പാക്കിയിട്ടുണ്ട്. സിവില്‍ സ്റ്റേഷനില്‍ ഡിആര്‍ഡിഎ ഹാളില്‍ വെബ്കാസ്റ്റിംഗ് നിരീക്ഷണം നടക്കും.
2485 പോളിംഗ് സ്റ്റേഷനുകള്‍
ജില്ലയില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി 2485 പോളിംഗ് ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ 1156, പാലക്കാട് മണ്ഡലത്തില്‍ 1486 വീതം പോളിംഗ് സ്റ്റേഷനുകളാണ് സജീകരിച്ചിരിക്കുന്നത്. ആലത്തൂര്‍ നിയോജകമണ്ഡലം 181, തരൂര്‍ - 148, നെന്മാറ - 171, ചിറ്റൂര്‍ - 156 ബൂത്തുകളും ചേലക്കര - 177, വടക്കാഞ്ചേരി - 181, കുന്നംകുളം - 174 ബൂത്തുകളുമാണുള്ളത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ പട്ടാമ്പി നിയോജകമണ്ഡലം - 162, ഷൊര്‍ണൂര്‍ - 208, ഒറ്റപ്പാലം - 211, കോങ്ങാട് - 172, മണ്ണാര്‍ക്കാട് - 180, മലമ്പുഴ - 216, പാലക്കാട് - 180 വീതം മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തില്‍ 155 ബൂത്തുകളും രണ്ട് ഓക്സിലറി ബൂത്തുകളുമാണ് സജീകരിച്ചിട്ടുള്ളത്.
128 പ്രശ്നബാധിത ബൂത്തുകള്‍
ജില്ലയില്‍ 128 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലേക്ക് 71 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ആറ്, മണ്ണാര്‍ക്കാട് 53, മലമ്പുഴ 28, ഷൊര്‍ണൂര്‍ എട്ട്, ഒറ്റപ്പാലം നാല്, പാലക്കാട് ഏഴ്, തരൂര്‍ 12, നെന്മാറ 10 വീതം ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. 58 മാവോയിസ്റ്റ് ഭീഷണിയുള്ളതും 70 പ്രശ്നബാധിത ബൂത്തുകളുമായി ഇവയെ തിരിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് 3000 ല്‍ അധികം
പോലീസ് ഉദ്യോഗസ്ഥര്‍
ജില്ലയിലാകെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 3000 ലധികം പോലീസുദ്യോഗസ്ഥര്‍, 2000 സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ഫോഴ്സ് ഡിപ്ലോയിമെന്റ് പ്ലാന്‍ പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ
വിതരണം ഇന്ന്
ജില്ലയില്‍ വോട്ടിംഗ് മെഷീന് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ പത്തിനു ആരംഭിക്കും. വിതരണ കേന്ദ്രങ്ങളില്‍ അതത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ടറല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യും.
വിതരണ കേന്ദ്രങ്ങള്‍
തൃത്താല- പട്ടാമ്പി എസ്എൻജിഎസ് കോളജ് (ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് റിസപ്ഷന് ), മലപ്പുറം (കൗണ്ടിംഗ്). പട്ടാമ്പി- പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളജ്. ഷൊര്‍ണൂര്‍- എൽഎസ്എൻ സ്കൂൾ, ഒറ്റപ്പാലം. ഒറ്റപ്പാലം- എൻഎസ്എസ് ട്രെയ്നിംഗ് കോളജ്, ഒറ്റപ്പാലം. കോങ്ങാട്- വ്യാസ വിദ്യാപീഠം, കല്ലേക്കാട്. മണ്ണാര്‍ക്കാട്- ഡിഎച്ച്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നെല്ലിപ്പുഴ. മലമ്പുഴ, പാലക്കാട്- ഗവ. വിക്ടോറിയ കോളജ്. തരൂര്‍- ജിജിഎച്ച്എസ്എസ്, ആലത്തൂര്‍. ചിറ്റൂര്‍, നെന്മാറ- ഗവ. കോളജ്, ചിറ്റൂര്‍. ആലത്തൂര്‍- എഎസ്എംഎം സ്കൂൾ, ആലത്തൂര്‍. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി - തൃശൂര്‍ (ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് റിസപ്ഷന് ), ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (കൗണ്ടിംഗ്).