കശുവണ്ടി വിളവെടുപ്പ് തുടങ്ങി; ക്ഷുദ്രജീവികളും വിലയിടിവും പ്രതിസന്ധി സൃഷ്ടിക്കുന്നു
Tuesday, March 19, 2024 1:31 AM IST
ജോജി തോമസ്

നെന്മാറ: കശുവണ്ടി വിളവെടുപ്പ് സജീവമായി. മലയോരമേഖലകളിലെ റബർ തോട്ടങ്ങളോടുചേർന്നും വീട്ടുവളപ്പുകളിലും വളരുന്ന കശുവണ്ടിമരങ്ങളിലാണ് വിളവെടുപ്പു സീസണായത്. പഴങ്ങൾ പഴുത്തുതുടങ്ങിയതോടെ വവ്വാൽ, മലയണ്ണാൻ, കുരങ്ങ്, വെരുക് തുടങ്ങിയ ജീവികളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ എത്തുന്ന വവ്വാലുകളും വെരുക് തുടങ്ങിയവയും കശുമാമ്പഴത്തോടൊപ്പം കശുവണ്ടിയും കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ വിളനഷ്ടവും വ്യാപകമായി ഉണ്ടാകുന്നു.

പകൽസമയത്ത് മലയണ്ണാൻ, കുരങ്ങ് എന്നിവ പഴങ്ങൾ തിന്നു ന്നതോടൊപ്പം മൂപ്പ് എത്തുന്നതിനുമുമ്പുള്ള കശുവണ്ടിയും തിന്നുനശിപ്പിക്കുന്നു. കാര്യമായ ശുശ്രൂഷയോ വളപ്രയോഗമോ ഇല്ലാതെ കർഷകർക്കു കിട്ടുന്ന അധിക ആദായമായിരുന്നു കശുവണ്ടി. വിള നശിപ്പിക്കാനുള്ള ജീവികളുടെ എണ്ണം വർധിച്ചതോടെ ആദായവും കുറഞ്ഞതായി മലയോരമേഖലയിലെ കർഷകർ പറഞ്ഞു.

ഫെബ്രുവരി മുതൽ വിളവെടുപ്പുസീസൺ ആരംഭിച്ചതോടെ വിപണിയിൽ 124 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 98 രൂപയായി കുറഞ്ഞു. വിളവെടുപ്പ് സജീവമാകുന്നതോടെ ഇനിയും വില കുറയുമെന്നു മലഞ്ചരക്കു വ്യാപാരികൾ പറയുന്നു. വേനൽമഴ പെയ്തു കശുവണ്ടിയുടെ നിറം കുറഞ്ഞാൽ വില കുത്തനെ കുറയ്ക്കുക പതിവാണ്. മഴ തട്ടിയാൽ കശുവണ്ടിയുടെ തോടിനുമാത്രമേ നിറം കുറയുകയുള്ളൂ. കശുവണ്ടിപ്പരിപ്പിന്‍റെ ഗുണനിലവാരത്തിനു മാറ്റം ഉണ്ടാകില്ലെങ്കിലും വില കുറയ്ക്കുക എന്നത് വ്യാപാരികളുടെ തന്ത്രമാണെന്ന്കർഷകർ പരാതിപ്പെട്ടു. കശുവണ്ടി ഫാക്ടറികൾക്ക് ഉയർന്ന വിലയിൽ വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന സീസണിലാണ് മലഞ്ചരക്കുവ്യാപാരികൾ സംഘടിതമായി വില കുറയ്ക്കുന്നത്.

സീസൺ ആയതോടെ വ്യാപകമായി ലഭിക്കുന്ന കശുമാമ്പഴത്തിന് ഉപയോഗമില്ലാതെ കന്നുകാലികൾക്കു തീറ്റയായി നൽകുകയാണ് കർഷകർ ചെയ്യുന്നത്. സർക്കാർതലത്തിൽ കശുമാമ്പഴം സംസ്കരിച്ച് സ്ക്വാഷ്, ജെല്ലി, ജാം, അച്ചാർ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള സംവിധാനവും ഉണ്ടാകണമെന്ന് കശുമാവുകർഷകർ ആവശ്യപ്പെട്ടു.