കൂത്താട്ടുകുളം നഗരഭരണം ഇടതിനു നഷ്ടമായി
1581678
Wednesday, August 6, 2025 4:35 AM IST
യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് ഇടതു കൗൺസിലർ
കൂത്താട്ടുകുളം: മാസങ്ങൾക്കു മുന്പ് കൗൺസിലറെ തട്ടിക്കൊണ്ടുപോയതടക്കം ഏറെ നാടകീയ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച കൂത്താട്ടുകുളം നഗരസഭയിൽ, ചെയർപേഴ്സൺ വിജയ ശിവനെതിരെയും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനെതിരെയും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫ് കൗൺസിലറുടെ പിന്തുണയോടെ പാസായി. ഇതോടെ എൽഡിഎഫിന് നഗരഭരണം നഷ്ടമായി.
രാവിലെ 11നു കൗൺസിൽ ഹാളിൽ നടന്ന അവിശ്വാസ പ്രമേയ അവതരണത്തിന് ശേഷം നടന്ന വോട്ടെടുപ്പിലാണ് ചെയർപേഴ്സന് സ്ഥാനം നഷ്ടമായത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈസ് ചെയർമാനെതിരെയുള്ള അവിശ്വാസം ചർച്ചയ്ക്ക് എടുത്തത്.
രാവിലെയും ഉച്ചകഴിഞ്ഞും വോട്ടെടുപ്പിൽ നിന്ന് 12 എൽഡിഎഫ് കൗൺസിലർമാർ വിട്ടുനിന്നു. 11 യുഡിഎഫ് കൗൺസിലർമാരും 15-ാം വാർഡിൽനിന്നുള്ള എൽഡിഎഫ് കൗൺസിലർ കലാ രാജുവും ഒരു സ്വതന്ത്ര സ്ഥാനാർഥിയും അവിശ്വാസപ്രമേയത്തെ പിന്തുണച്ചു.
മറ്റ് 13 അംഗങ്ങളും രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ വിധു എ.മേനോനായിരുന്നു വരണാധികാരി. എൽഡിഎഫ് കൗൺസിലർ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും ബാലറ്റിലെ ചോദ്യോത്തരങ്ങളിൽ ഒന്നിൽ നൽകിയ മറുപടി ആശയക്കുഴപ്പം ഉണ്ടാക്കി. തുടർന്ന് വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ രംഗത്ത് വന്നുവെങ്കിലും ഭരണാധികാരിയുടെ വിവേചന അധികാരം ഉപയോഗിച്ച് വോട്ട് അംഗീകരിക്കുകയായിരുന്നു.
നഗരസഭയുടെ കെടുകാര്യസ്ഥതയും ഭരണസ്തംഭനവും ചൂണ്ടിക്കാട്ടി, നഗരസഭാ ചെയർപേഴ്സൺ വിജയ ശിവനെതിരെ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്.
കൗൺസിലർ ബേബി കീരാന്തടം പ്രമേയത്തെ പിന്താങ്ങി. ഉച്ചകഴിഞ്ഞ് വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനെതിരെ നടന് അവിശ്വാസം കൗൺസിലർ ബോബൻ വർഗീസ് അവതരിപ്പിക്കുകയും സി.എ. തങ്കച്ചൻ പിന്താങ്ങുകയും ചെയ്തു.
പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, രാമമംഗലം പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് ക്രമസമാധാനം ഉറപ്പുവരുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭാ കൗൺസിലർ കലാ രാജുവിനും പി.ജി. സുനിൽകുമാറിനും പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
യുഡിഎഫ് മുന്പ് നൽകിയ അവിശ്വാസ പ്രമേയം മേയ് 18ന് ചർച്ചയ്ക്ക് എടുക്കാൻ കഴിഞ്ഞിരുന്നില്ല. എൽഡിഎഫ് കൗൺസിലർ കലാ രാജു യുഡിഎഫിന് പിന്തുണ നൽകി യുഡിഎഫ് നേതാക്കൾക്കൊപ്പം കൗൺസിലിൽ എത്തിയതിനെ തുടർന്ന് വലിയ സംഘർഷം ഉണ്ടാവുകയും ചെയ്തു.
ഇതിനിടെ കലാ രാജുവിനെ സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ നഗരസഭാ ചെയർപേഴ്സന്റെ വാഹനത്തിൽ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അന്ന് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ നിലവിലുള്ള ഭരണസമിതി ഭരണം തുടരുകയായിരുന്നു. ആറു മാസത്തിനുശേഷം രണ്ടാമത് യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയമാണ് ഇന്നലെ ചർച്ചയ്ക്കെടുത്തതും വോട്ടിനിട്ടതും.
ഇലക്ഷൻ കമ്മീഷന്റെ നിർദദേശമനുസരിച്ച് 21 ദിവസങ്ങൾക്ക് ശേഷം പുതിയ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള തീയതി പുറത്തുവിടും. ഈ ദിവസം വരെ നഗരസഭ ഭരണ ചുമതല സെക്രട്ടറിക്ക് ആയിരിക്കും.
യുഡിഎഫിന്റേത് കുതിരക്കച്ചവടം: സണ്ണി കുര്യാക്കോസ്
കലാ രാജു പാർട്ടിക്കെതിരെ വോട്ട് ചെയ്തത് സംബന്ധിച്ച് എന്ത് ചെയ്യണമെന്നത് പാർട്ടി പിന്നീട് തീരുമാനിക്കുമെന്ന് വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്. നിലവിൽ നടന്നിട്ടുള്ളത് യുഡിഎഫിന്റെ കുതിരക്കച്ചവടമാണ്.
യുഡിഎഫ് കലാ രാജുവിനെ പണം നൽകി വിലയ്ക്കെടുത്തിട്ടുള്ളതാണ്. തുടർന്നുള്ള ദിവസങ്ങളിൽ കൂത്താട്ടുകുളം നഗരസഭയിൽ കടുത്ത ഭരണസ്തംഭനം ഉണ്ടാകുമെന്നും ജനങ്ങളുടെ ആവശ്യം നടപ്പാക്കാൻ കഴിയാത്ത അവസ്ഥ ആയിരിക്കും വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ ധ്വംസനങ്ങൾക്കുള്ള തിരിച്ചടി: മുഹമ്മദ് ഷിയാസ്
അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിവന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള തിരിച്ചടിയാണ് കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിലെ വിജയമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
ആറു മാസം മുൻപ് നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കെത്തിയ, കലാ രാജുവെന്ന വനിതാ കൗൺസിലർക്കെതിരെ സിപിഎം നടത്തിയ സ്ത്രീ വിരുദ്ധ നിലപാട് കേരളത്തിന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
കലാ രാജുവെന്ന സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം കൂടിയാണിത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ, കൂത്താട്ടുകുളത്തും ജില്ലയിലും ഉജ്ജ്വലമായ വിജയം നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളുടെ തുടക്കമാണിതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇനിയങ്ങോട്ട് യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും: കലാ രാജു
ഒരു സ്ത്രീക്കും സഹിക്കാൻ കഴിയാത്ത പ്രവർത്തികളാണ് പാർട്ടിയുടെ ഭാഗത്തുനിന്നും ണ്ടായിട്ടുള്ളതെന്ന് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ച എൽഡിഎഫ് കൗൺസിലർ കലാ രാജു. പൊതുജനമധ്യത്തിൽ വച്ച് തന്നെ വസ്ത്രാക്ഷേപം വരെ ചെയ്തിട്ടുള്ള സിപിഎമ്മിനൊപ്പം ഇനി തുടരാൻ കഴിയില്ല.
പാർട്ടി ചോദിച്ചു വാങ്ങിയ പരാജയമാണ് കൂത്താട്ടുകുളത്ത് സംഭവിച്ചിരിക്കുന്നത്. സ്വന്തം മനസാക്ഷിക്ക് നിരക്കുംവിധമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുന്നത് എൽഡിഎഫ് നേതൃത്വം ആണ്.
ഇനി മുന്നോട്ട് യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും. തുടർന്നുണ്ടാവുന്ന ഏതു നിയമനടപടിയും നേരിടാൻ തയാറാണെന്നും അവർ പറഞ്ഞു.