നാളെ ലോക സമുദ്രദിനം
1565485
Saturday, June 7, 2025 4:57 AM IST
കൊച്ചി: കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്ര ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ. സമുദ്രോപരിതല താപനില കൂടുന്നതും ചുഴലിക്കാറ്റുകളിലുണ്ടായ വർധനവും പ്രധാന വെല്ലുവിളികളാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോക സമുദ്രദിനാചരണത്തിനു മുന്നോടിയായി ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ പഠനത്തിലാണു നിരീക്ഷണം. കാലാവസ്ഥാവ്യതിയാനമാണു കടൽ ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
കടലിൽ ചൂട് കൂടുന്നതും സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്. മാലിന്യം, ആവാസകേന്ദ്രങ്ങളിലെ മാറ്റങ്ങൾ എന്നിവ കടലിലെ ഭക്ഷ്യശൃംഖലയെ ദോഷകരമായി ബാധിക്കുന്നു. മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഇതു ഭീഷണിയാകുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടുന്നു. ഇതാണ് ചുഴലിക്കാറ്റുകൾ പോലുള്ളവ വർധിക്കാനിടയാക്കുന്നത്. മീനുകളുടെ ഉത്പാദനക്ഷമതയെയും ഇതു സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. സുസ്ഥിര മത്സ്യബന്ധനരീതികൾക്കും സീഫുഡ് വിതരണ ശൃംഖലയ്ക്കും ആഗോളതലത്തിൽ അംഗീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന അന്താരാഷ്ട്ര ഏജൻസിയായ മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലാണ് (എംഎസ്സി) വിവിധ രാജ്യങ്ങളിലെ സമുദ്രപഠന വിദഗ്ധർക്കിടയിൽ സർവേ നടത്തിയത്.
കടലിൽ വാണിജ്യപ്രാധാന്യമുള്ള പല മീനുകളും കുറയുന്നതായി സസ്റ്റൈനബിൾ സീഫുഡ് നെറ്റ്വർക് ഓഫ് ഇന്ത്യ ചെയർമാൻ ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. കുഫോസിലെ ഡോ. എം. കെ. സജീവൻ, കുസാറ്റ് അസോ. പ്രഫസർ ഡോ. എസ്. ബാബു എന്നിവരാണ് ഇന്ത്യയിൽനിന്നു സർവേയിൽ പങ്കെടുത്ത മറ്റുള്ളവർ.
ഇന്ത്യയുടെ സമുദ്രമത്സ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്ലാസ്റ്റിക് മാലിന്യമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. തീരക്കടലുകളിലെ മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികളെ ഇതു സാരമായി ബാധിക്കുന്നു.
ശരിയായ ഫിഷറീസ് മാനേജ്മെന്റും പാരിസ്ഥിതിക ശ്രദ്ധയുമുണ്ടായാൽ സമുദ്രമേഖലയിലെ ഇത്തരം ഭീഷണികൾ പ്രതിരോധിക്കാനാകുമെന്ന് പഠനം ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ നേരിടാൻ ശാസത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റം പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. അന്താരാഷ്ട്ര ഉടമ്പടികളും നയരൂപീകരണങ്ങളും ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടി.