വസ്തുവിന്റെ പ്രമാണം റദ്ദാക്കണമെന്ന വയോധികയുടെ ആവശ്യം കോടതിയിൽ സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1375277
Saturday, December 2, 2023 11:08 PM IST
പത്തനംതിട്ട: ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന പേരില്‍ 2019 മാര്‍ച്ച് 30ന് വയോധികയുടെ പക്കല്‍നിന്നും തീറാധാരം വാങ്ങിയ ഏഴ് സെന്റ് സ്ഥലത്തിന്റെ പ്രമാണം റദ്ദാക്കണമെന്ന വയോധികയുടെ ആവശ്യം സിവില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സ്പഷല് റിലീഫ് ആക്ടിലെ 31-ാം വ്യവസ്ഥ പ്രകാരം ഇക്കാര്യം കോടതിയില്‍ ഉന്നയിക്കണമെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്കി. വയോധികയെ വഞ്ചിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കരസ്ഥമാക്കിയെന്ന പരാതി ഇലവുംതിട്ട പോലീസില്‍ നല്‍കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
പരാതി കിട്ടിയാല്‍ ഉചിതമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷന് ഇലവുംതിട്ട എസ്എച്ച്ഒക്ക് നിർദേശം നല്കി. തുമ്പമണ്‍ താഴം മുറി സ്വദേശിനി സോജ ഷാജന് തന്റെ ഭര്‍ത്താവിന്റെ ബന്ധുവായ 78 വയസുകാരി ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണന് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അടൂര്‍ ആര്ഡിഒയിലും പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ട് ഫലമില്ലെന്നാണ് പരാതി. കമ്മീഷന് പത്തനംതിട്ട ഡിവൈഎസ്പിയില്നിന്നും റിപ്പോര്‍ട്ട് വാങ്ങി. ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണന് എതിര്‍കക്ഷികള്‍ക്ക് ഏഴ് സെന്റ് സ്ഥലം തീറാധാരം നല്‍കിയെന്നും അത് അരുണ്‍ രാജു എന്നയാള്‍ക്ക് കൈമാറ്റം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ എതിര്‍കക്ഷികളായ രാജു, ഷീല, രാധിക എന്നിവര്‍ 2019 ഏപ്രില്‍ നാലിന് 2.40 രണ്ട് ലക്ഷം രൂപ പിന്‍വലിച്ച് വയോധികയെ ചതിച്ചതായി പരാതിക്കാരി അറിയിച്ചു. തുച്ഛമായ വില നല്‍കിയാണ് വയോധികയില്‍നിന്നും എതിര്‍കക്ഷികള്‍ വസ്തു കരസ്ഥമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ പത്തനംതിട്ട ആര്‍ഡിഒയില്‍ കേസ് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.