സുരക്ഷാ അവബോധത്തിന് മോക്ഡ്രിൽ; ജില്ലയിൽ ഏഴിടങ്ങളിൽ മുന്നറിയിപ്പ് സൈറൺ
1548829
Thursday, May 8, 2025 3:19 AM IST
പത്തനംതിട്ട: ഏതു സുരക്ഷാ ഭീഷണിയെയും ഒറ്റക്കെട്ടായി നേരിടണമെന്നുള്ള ആഹ്വാനത്തോടെ ജില്ലയിലും മോക്ഡ്രിൽ. അത്യാഹിതങ്ങളുണ്ടായാൽ അവയെ നേരിടാനുള്ള തയാറെടുപ്പുകൾ അവതരിപ്പിച്ച് പൊതുസമൂഹത്തെ ജാഗരൂകരാക്കുന്നതിന്റെ ഭാഗമായാണ് സിവിൽ ഡിഫൻസ് മോക്ഡ്രില്ലുകൾ നടന്നത്.
രാജ്യമൊട്ടാകെ നടന്ന തയാറെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഏഴിടങ്ങളിലാണ് വൈകുന്നേരം നാലിന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. ഇത്തരം സ്ഥലങ്ങളിലും സമീപത്തെ സർക്കാർ ഓഫീസുകളിലും ആവശ്യമായ ക്രമീകരണങ്ങളോടെ മോക്ഡ്രിൽ അരങ്ങേറി. അത്യാഹിതം ഉണ്ടായാൽ അവയെ എങ്ങനെ നേരിടണമെന്നതായിരുന്നു വിവിധ വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സഹകരണത്തിൽ അവതരിപ്പിച്ച മോക്ഡ്രിൽ.
ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തയാറാക്കുക, പരിശീലനവും സംരക്ഷണവും നല്‍കുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുക എന്നിവയാണ് സിവില്‍ ഡിഫന്സിലൂടെ ലക്ഷ്യമിട്ടത്.
പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല റവന്യൂ ടവർ, കടപ്ര കണ്ണശ സ്മാരക സ്കൂൾ, കീക്കൊഴൂർ ഗവ. എച്ച്എസ്എസ്, കോഴഞ്ചേരി ഗവൺമെന്റ് എച്ച്എസ്എസ്, ചിറ്റാർ - കൊടുമുടി കമ്യൂണിറ്റി സ്റ്റഡി സെന്റർ, അച്ചൻകോവിൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്.
കളക്ടറേറ്റിൽ മൂന്ന് ഘട്ടങ്ങളിലായി മോക്ഡ്രിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ മൂന്ന് ഘട്ടങ്ങളിലായിരുന്നു ക്രമീകരിച്ചത്. വ്യോമാക്രമണം, തീപിടിത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണം നല്‍കുകയായിരുന്നു ലക്ഷ്യം.
വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകുന്നേരം നാലിന് അപായ സൂചന നല്കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കളക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി.
വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന കൊഫ്ളോജും അവതരിപ്പിച്ചു. തീപിടിത്തതില്നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താത്കാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി.
കെട്ടിടം തകരുമ്പോള്‍ ഉള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതും അവതരിപ്പിച്ചു. അഗ്നിസുരക്ഷ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തിൽപെട്ടവരെ താത്കാലിക ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുന്നതും ചിത്രീകരിച്ചു.
റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണം, വൈദ്യുതി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ മോക്ഡ്രില്ലുമായി സഹകരിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്. രാജലക്ഷ്മി, ബീനാ എസ്. ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.