ആനയറയിൽ കൃഷി വകുപ്പിന് പൊതു ആസ്ഥാനമന്ദിരം: മന്ത്രി
1374367
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും, കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിലേയ്ക്കായുള്ള ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനുതകുന്ന തരത്തിലും ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തുള്ള ഒരേക്കർ ഭൂമിയിലാണ്, കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഒരുമിപ്പിക്കാൻ ഉതകുന്ന ഐടി അധിഷ്ഠിത ആധുനിക ഓഫീസും കർഷക സേവന കേന്ദ്രവും യാഥാർഥ്യമാകുന്നത്. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനു ഏകീകൃത അഡ്മിനിസ്ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനുതകുന്ന കേന്ദ്രം കൂടിയാകും ഇത്.
നിർദിഷ്ട പൊതു ഓഫീസ് സമുച്ചയത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട നിലവിൽ സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത്, ഈ സ്ഥാപനങ്ങൾ കെട്ടിട നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനനുസരിച്ച്, സ്ഥലം അനുവദിക്കുന്നതിനുള്ള രൂപരേഖ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ തയാറാക്കും. കെട്ടിട നിർമാണത്തിന്റെ സാങ്കേതിക എസ്റ്റിമേഷൻ, കോൺട്രാക്ടിംഗ് എന്നിവ നിശ്ചയിക്കാൻ കാർഷികോത് പാദന കമ്മീഷണർ (കൺവീനർ), കൃഷി ഡയറക്ടർ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്പെഷൽ ഓഫീസർ ഡബ്ല്യൂ ടിഒ, മാനേജിംഗ് ഡയറക്ടർ, കാബ്കോ/എംഡിയുടെ പ്രതിനിധി, കാബ്കോ, സ്റ്റേറ്റ് അഗ്രിക്കൾച്ചർ എൻജിനിയർ/ പ്രതിനിധി, ചീഫ് എൻജിനിയർ, പിഡബ്ല്യൂഡി (ബിൽഡിംഗ്)/എക്സിക്യൂട്ടിവ് എൻജിനിയർ പദവിയുള്ള പ്രതിനിധി, കെട്ടിട നിർമാണത്തിനു തുക മുടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി/ഡയറക്ടർ (പ്രതിനിധി), അഡീഷണൽ സെക്രട്ടറി-3, കൃഷി വകുപ്പ് എന്നിവർ അടങ്ങിയ ഉദ്യോഗസ്ഥ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 24 മാസത്തിൽ കെട്ടിട നിർമണംപൂർത്തീകരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.