ഗ്രാമഫോൺ മുഴങ്ങി: കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം വേദിയിൽ
1338856
Thursday, September 28, 2023 12:27 AM IST
തിരുവനന്തപുരം: വേദിയിൽ ഒരുക്കിയ ഗ്രാമഫോണും അതിലെ റിക്കാർഡും. പുറകിൽ ചെമ്മീനിലെ അനശ്വര പ്രണയ സീനിന്റെ കട്ടൗട്ട്. നിറഞ്ഞ സദസ്. ചലച്ചിത്ര സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായൺ ഗ്രാമഫോണിലെ സ്വിച്ച് ഓൺ ചെയ് തു. റിക്കാർഡ് ചലിച്ചു തുടങ്ങി.
വേദിയിൽ മലയാള ചലച്ചിത്ര വേദിയെ ഇന്നും രോമാഞ്ചമുണർത്തുന്ന ചെമ്മീനിലെ പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും അനശ്വരമായ പ്രണയത്തിന്റെ ശബ്ദം മുഴങ്ങി കേട്ടു. കൂടെ ഇന്നും മനസുകളിൽ തങ്ങി നിൽക്കുന്ന "" മാനസ മൈനേ വരൂ .....'' എന്ന ഗാനവും. കേട്ടവരിലെല്ലാം ആ പ്രണയ ദുരന്തത്തിന്റെ പഴയ കാല ഓർമകൾ മടങ്ങിവന്നു.
നവതിയുടെ നിറവിലെ ചലച്ചിത്ര പ്രതിഭ മധുവിനു സ്നേഹാദരവ് നേർന്ന മധുവസന്തം എന്ന ചടങ്ങിലാണ് ആകാശവാണിയിലെ പഴയകാല ചലച്ചിത്ര ശബ്ദരേഖയെ ഓർമിപ്പിക്കുന്ന വിധം സംവിധാനമൊരുക്കിയത്.
പ്രേം നസീർ സുഹൃത് സമിതി സ്വാതി തിരുനാൾ സംഗീത കോളജിൽ ഒരുക്കിയ മധുവസന്തത്തിൽ മധുവിന്റെ അഭിനയപ്രതിഭ തെളിയിച്ച 30 ഗാനങ്ങൾ പ്രസിദ്ധ ഗായകർ ആലപിച്ചു.
നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, നടി സോണിയ മൽഹാർ, മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ. ഗീതാ ഷാനവാസ്, പ്രവാസി മലയാളി സൈനുലാബ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി തിരുമല, ഗായകൻ തേക്കടി രാജൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.
വീണ സംഗീത വിഭാഗത്തിൽ ഡോക്ടറേറ്റ് ലഭിച്ച ജെസിയെ ചടങ്ങിൽ ആദരിച്ചു.