ഹൈക്കോടതി വിമര്‍ശനത്തിനു ശേഷവും നടപ്പാതകളുടെ ദുരവസ്ഥയ്ക്ക് മാറ്റമില്ല
കൊച്ചി: ചിലയിടത്ത് തകര്‍ന്ന നടപ്പാതകള്‍, മറ്റു ചിലയിടങ്ങളിൽ നടപ്പാതകള്‍ കൈയേറി വഴിയോരക്കച്ചവടക്കാരും വാഹനങ്ങളും. ഇനി റോഡില്‍ ഇറങ്ങി നടക്കാമെന്നു വിചാരിച്ചാലോ, ബസുകളുടെ മത്സരയോട്ടവും.
കൊച്ചി നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ നേരിടേണ്ടിവരുന്ന അവസ്ഥയാണിത്. നഗരത്തിനുള്ളിലെ നടപ്പാതകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞനിലയിലും ചിലത് തുറന്ന കിടക്കുന്ന അവസ്ഥയിലുമാണ്. വീതി കുറഞ്ഞ ഇടറോഡുകളില്‍ സ്ലാബുകള്‍ തകർന്നു കിടക്കുന്നത് വാഹന ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നു.
ഇതിനുപുറമേ, ചലയിടങ്ങളിൽ നടപ്പാതകളിലെ ടൈലുകള്‍ ഇളകി കിടക്കുന്നതും കാല്‍നടയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നു. കലാഭവന്‍ റോഡ്, ഫോര്‍ഷോര്‍ റോഡ്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡ്, ചിറ്റൂര്‍ റോഡ്, പച്ചാളം, എറണാകുളം മാര്‍ക്കറ്റിന് ഉള്‍വശം, ഇഎസ്ഐ ആശുപത്രി പരിസരം, ഷേണായീസ് ജംഗ്ഷന്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നടപ്പാതയിലെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
നഗരത്തിലെ നടപ്പാതകള്‍ അതീവ അപകടാവസ്ഥയിലാണെന്നും കാല്‍നടക്കാര്‍ക്ക് ഒരു വിലയും അധികൃതർ കല്പിക്കുന്നില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.
പൊളിഞ്ഞ സ്ലാബുകൾ, ഇളകിയാടുന്ന ടൈലുകൾ
കാലപ്പഴക്കം കൊണ്ട് തകര്‍ന്നു വീഴാറായതാണ് ഭൂരിഭാഗം നടപ്പാതകളിലെയും സ്ലാബുകള്‍. പല സ്ഥലങ്ങളിലും മാലിന്യം നീക്കം ചെയ്യാന്‍ സ്ലാബുകള്‍ മാറ്റിയിട്ട് കൃത്യമായി പുനസ്ഥാപിച്ചിട്ടുമില്ല. ചിറ്റൂര്‍ റോഡിലടക്കം ബസ് കാത്തുനില്ക്കുന്ന പരിസരങ്ങളില്‍ സ്ലാബ് തകര്‍ന്ന് കിടക്കുന്ന സ്ഥിതിയുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡിലെ നടപ്പാതയിലെ ടൈലുകള്‍ തകര്‍ന്നതോടെ കാല്‍നട യാത്രക്കാര്‍ തിരക്കേറിയ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
നടപ്പാത കൈയേറി കച്ചവടവും പരസ്യ ബോര്‍ഡുകളും
ആളുകള്‍ക്ക് നടക്കാനുള്ള നടപ്പാതകളില്‍ തന്നെയാണ് കച്ചവടവും, കടകളുടെ പരസ്യ ബോര്‍ഡുമെല്ലാം സ്ഥാപിച്ചിട്ടുള്ളത്. തിരക്കേറിയ മേനക ജംഗ്ഷനില്‍ ഉള്‍പ്പെടെ നടപ്പാതയിലാണ് ചെറുകിട കച്ചവടക്കാര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. നടപ്പാതകളില്‍ കച്ചവടം നടത്തുന്നവര്‍ക്കും ലൈസന്സുണ്ടെന്നതാണ് വിചിത്രം.
മറൈന്‍ഡ്രൈവ്, എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവിടങ്ങളിലും നടപ്പാതകളിലെ കച്ചവടം ഇപ്പോഴും സജീവമാണ്. ഇതിന് പുറമേ കടകളുടെ ബോര്‍ഡുകളും ഇവിടേക്ക് ഇറക്കി സ്ഥാപിക്കുന്നുമുണ്ട്. ഇതുമൂലം ബ്രോഡ്വേ, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വഴി മുട്ടിക്കുന്ന പാര്‍ക്കിംഗ്
നടപ്പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത തരത്തിലാണ് നഗരത്തിനുള്ളിലെ വാഹന പാര്‍ക്കിംഗ്. ഹൈക്കോടതി പരിസരം അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. പലയിടത്തും തോന്നിയതുപോലെയാണ് പാര്‍ക്കിംഗ്. പകുതി റോഡിലും മറുപകുതി നടപ്പാതയിലും.
മേനക ജംഗ്ഷനില്‍ ഉള്‍പ്പെടെ നടപ്പാതകള്‍ നവീകരിച്ച് ഉയര്‍ത്തി പണി തീര്‍ത്തിട്ടുണ്ടെങ്കിലും ഇവിടെ വാഹനങ്ങൾ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന സാഹചര്യവും ഉണ്ട്. എംജി റോഡില്‍ നിന്ന് കോണ്‍വെന്റ് ജംഗ്ഷന് വഴി മേനകയിലേക്ക് എത്തുന്ന റോഡിലും പ്രസ്ക്ലബ് റോഡ്, ഹൈക്കോടതി പരിസരം, മാര്‍ക്കറ്റ് റോഡ്, ബ്രോഡ്വേ, ജനറല്‍ ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളിലും അനധികൃത പാര്‍ക്കിംഗ് മൂലം കാല്‍നട ദുഷ്കരമാണ്.
നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് കീഴെയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബ്രോഡ്വേയ്ക്കുള്ളില് വാഹന പാര്‍ക്കിംഗിന് അനുമതിയില്ലെങ്കിലും നിന്നുതിരിയാന്‍ ഇടമില്ലാതെയാണ് ഇവിടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നത്. സ്കൂള്‍ സമയത്ത് പ്രസ്ക്ലബ് പരിസരത്ത് വാഹനങ്ങള്‍ നിരനിരയായി ഗസ്റ്റ് ഹൗസിന് സമീപം ഇടുന്നതും യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നു.